തിരുവനന്തപുരം: പകർച്ച വ്യാധി പടർന്നു പിടിച്ചുവെന്നാരോപിച്ച് നിയമസഭയിൽ ഭരണ- പ്രതിപക്ഷ ആരോപണം. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ മുഹമ്മദ് റിയാസും ആരോഗ്യമന്ത്രി കെ. മുരളീധരനും തമ്മിലാണ് ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് വാദപ്രതിവാദങ്ങൾ നടന്നത്.
ആരോഗ്യമേഖല കടുത്ത പ്രതിസന്ധിനേരിടുകയാണെന്നും പകർച്ചവ്യാധികൾ വ്യാപിക്കുകയാണെന്നുമുള്ള മുഹമ്മദ് റിയാസിന്റെ പരാമർശത്തിന് മറുപടിയായി കഴിഞ്ഞ 10 വർഷക്കാലത്തെ റീൽസും അവസാനത്തെ അഞ്ചു വർഷത്തെ വീണമീട്ടലുമായിരുന്നുആരോഗ്യവകുപ്പിൽ നടന്നതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പരിഹസിച്ചു.
നിപ സ്ഥിരീകരണം സംബന്ധിച്ച് മന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും പ്രതികരണങ്ങളിലെ വൈരുധ്യം റിയാസ് സഭയിൽ ഉന്നയിച്ചപ്പോൾ ഉള്ള മറുപടിയിലായിരുന്നു സർക്കാരിനെ വിമർശിച്ചത്. ഇതിനു മറുപടിയായാണ് മുരളീധരന്റെ വിമർശനം. ചില ഉദ്യോഗസ്ഥൻമാർ ഭരണം മാറിയത് അറിയാതെ കഴിഞ്ഞ സർക്കാരിനോട് കൂറുകാണിക്കുന്ന പ്രവർത്തനം നടത്തിയപ്പോൾ അവരുടെ കസേര ഒന്നു മാറ്റി ഇരുത്തിയെന്നേയുള്ളൂവെന്നായിരുന്നു ഡിഎച്ച്എസിന്റെ സ്ഥലംമാറ്റത്തെക്കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം.
രോഗങ്ങൾ മറച്ചുവച്ച് എല്ലാം ശരിയാണെന്നു പറയുന്ന സമീപനമല്ല സംസ്ഥാന സർക്കാരിനുള്ളത്. രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുകയും ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ കണ്ടെത്തുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആശുപത്രികളിലെ വിദഗ്ധ ഡോക്ടടർമാരുടെ കുറവ് പരിഹരിക്കുന്നതിനു പ്രത്യേക പരിഗണന നല്കും. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന കാര്യത്തിൽ മുൻ സർക്കാർ ഗുരുതര വീഴ്ച്ച വരുത്തിയെന്നും ആരോഗ്യമന്ത്രി ആരോപിച്ചു.
ഫെബ്രുവരി മാസം മുതലാണ് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇക്കാര്യത്തിൽ വീഴ്്ച ഉണ്ടായി. ഫെബ്രുവരി മുതൽ ഒരു പ്രതിരോധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. കഴിഞ്ഞ മേയിൽ യുഡിഎഫ് അധികാരമേറ്റ ശേഷമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ജില്ലാ മെഡിക്കൽ ഓഫീസർമാരില്ലാത്ത അവസ്ഥയായിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് 2018-ൽ നിപാ വൈറസ് ബാധമൂലം 16 പേർ മരണപ്പെട്ടതായി ചോദ്യങ്ങൾക്ക് സഭയിൽ തന്നെ മറുപടി നല്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരാൾക്ക് രോഗം ബാധിച്ചപ്പോൾ തന്നെ സംസ്ഥാനത്ത് നിപാ വ്യാപനമെന്ന രീതിയിലുള്ള പ്രചാരണമാണ് നടത്തുന്നത്. 10 വർഷമായി തകർന്നു കിടന്ന ഒരു സിസ്റ്റത്തെ ശരിയാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഒരു സർക്കാരിനെ വിലയിരുത്താൻ 35 ദിവസം മതിയാവില്ലെന്നും എന്നാൽ സർക്കാരിന്റെ ദിശ എങ്ങോട്ടാണ് പോകുന്നതെന്നറിയാൻ ഈ ദിവസങ്ങൾ മാത്രം മതി ധാരാളമെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളാ മോഡൽ തകർക്കാനുള്ള യുഡിഎഫിന്റെ നീക്കം അനുവദിക്കില്ലെന്നും പകർച്ച വ്യാധികൾ പടർന്നു പിടിച്ചപ്പോൾ സർക്കാർ ഒഴിഞ്ഞു മാറുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. അഞ്ചു ജില്ലകളിൽ മെഡിക്കൽ ഓഫീസർമാരില്ലെന്നും അദ്ദേഹം ആരോപിച്ചു.
വളരെ ഗൗരവമായ പ്രശ്നത്തെ എങ്ങനെ ലാഘവമായി കാണുമെന്നാണ് മന്ത്രി പറഞ്ഞതെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു. നിപ മാരകശേഷിയുള്ള ഒരു രോഗമാണെന്നുള്ളത് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്.
എല്ലാ പ്രവർത്തനങ്ങൾക്കും ഏകോപനം നടത്തേണ്ട ആരോഗ്യ മന്ത്രി എത്ര ദിവസത്തിനു ശേഷമാണ് നിപ ബാധിച്ച കോഴിക്കോട് എത്തിയത്.രോഗിക്ക് നിപ സ്ഥിരീകരിച്ച സമയത്ത് ആരോഗ്യമന്ത്രി തിരുവനന്തപുരത്തായിരുന്നു. എന്തുകൊണ്ടാണ് ഉടൻ അവിടെ എത്താതിരുന്നത്.
സാധാരണ ഗതിയിൽ ചെയ്യേണ്ടത് ചെയ്തില്ലെന്നും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തു നിന്നു വലിയ കാലതാമസമുണ്ടായതായും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനു പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Tags : Epidemic accusations counter accusations Niyamasabha Government opposition