പ്രതീകാത്മക ചിത്രം
ചെറുതോണി: പരിസ്ഥിതിലോല മേഖല നിർണയത്തിന്റെ മറവിൽ മലയോരത്തുനിന്നു കർഷകരെ പുറത്താക്കാനുള്ള മനുഷ്യത്വരഹിതമായ നീക്കം മലയോരങ്ങളെ കർഷകരുടെ ശവപ്പറമ്പുകളാക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ.
പശ്ചിമഘട്ട മലനിരകളിലെ കർഷകരും കർഷക സംഘടനകളും ജനപ്രതിനിധികളും ഉന്നയിച്ച പ്രശ്നങ്ങളും ജനകീയപ്രതിഷേധങ്ങളും കണക്കിലെടുക്കാതെയാണ് വീണ്ടും കേന്ദ്രസർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളുടെ ആധിയും ആശങ്കകളും വർധിപ്പിച്ചിരിക്കുകയാണ്.
ജനാഭിലാഷം കണക്കിലെടുത്ത് പശ്ചിമഘട്ട മലനിരകളിൽ അധിവസിക്കുന്ന ജനങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം വൈകുന്നതുമൂലം മലയോര ജനതയുടെ മാനവും മണ്ണിന്റെ മൂല്യവും അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പശ്ചിമഘട്ട മലനിരകളിലെ ജനങ്ങൾ അപ്രഖ്യാപിത കുടിയിറക്കിന് നിർബന്ധിതരാകുകയാണ്.
പതിറ്റാണ്ടുകളായി പശ്ചിമഘട്ട മലനിരകളിൽ അധിവസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തും അവരുടെ വീടും കൃഷിയിടങ്ങളും വ്യാപാര വ്യവസായ സ്ഥാപനങ്ങളും സ്കൂളുകളും കോളജുകളും ആരാധനാലയങ്ങളും ഉൾപ്പെടെയുള്ളവ വിട്ടൊഴിഞ്ഞുപോകേണ്ടി വരുമെന്നുള്ള ആശങ്കകൾക്ക് അറുതി വരുത്തുവാൻ ഉതകുന്ന അന്തിമവിജ്ഞാപനം ഉണ്ടായേ മതിയാകൂ. അന്തിമമായ തീരുമാനം അനന്തമായി നീളുന്നതുവഴി അനിശ്ചിതത്വം വർധിക്കുകയാണ്.
ഇഎസ്എ പരിധിയിൽനിന്നു ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കപ്പെടണമെന്നുള്ളതാണ് ജനങ്ങളുടെ ആവശ്യം. കഴിഞ്ഞ 12 വർഷംകൊണ്ട് കരട് വിജ്ഞാപനത്തിലെ നിർദേശങ്ങളുടെ പോരായ്മകൾ കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരുകൾക്കു കഴിഞ്ഞില്ല.
9993.7 ചതുരശ്ര കിലോമീറ്റർ എന്നത് 8590.69 ചതുരശ്ര കിലോമീറ്ററായി പുനർനിർണയിക്കുന്നതിന് കേന്ദ്രസർക്കാരിന്മേൽ സമ്മർദം ചെലുത്താൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞില്ല. ഇതേ പ്രതിസന്ധി നേരിട്ട തമിഴ്നാടും ഗോവയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഭരണാധികാരികൾ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുകയും അവരുടെ താത്പര്യങ്ങൾക്ക് അനുസൃതമായി പരിസ്ഥിതി ലോല മേഖലയിലെ ഭൂവിസ്തൃതി ഗണ്യമായി കുറയ്ക്കുകയും ചെയ്തു.
കേരള സർക്കാരിന്റെ നടപടിക്രമങ്ങളിലെ കാലതാമസവും വകുപ്പുകളുടെ ഏകോപനമി ല്ലായ്മയുമാണ് ഈ ദുരന്തത്തിലേക്ക് മലയോര ജനതയെ എത്തിച്ചത്. മറ്റ് സംസ്ഥാനങ്ങൾ ചെയ്തതുപോലെ കൃത്യമായ ഫീൽഡ് സർവേയും ശാസ്ത്രീയമായ മാപ്പിംഗും ജിയോ സ്പെഷൽ മാപ്പിംഗും ഉൾപ്പെടെയുള്ളവ അടിയന്തരമായി പൂർത്തീകരിച്ച് റവന്യു വില്ലേജുകളും ഫോറസ്റ്റ് വില്ലേജുകളും കൃത്യമായി അടയാളപ്പെടുത്തി കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തണം.
അതുവഴി കരട് വിജ്ഞാപനത്തിൽ നിർണയിച്ചിരിക്കുന്നതിൽനിന്നു ജനവാസ കേന്ദ്രങ്ങളും തോട്ടങ്ങളും കൃഷിഭൂമിയും പൂർണമായി ഒഴിവാക്കണം. കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ അധിവസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും രാഷ്ട്രീനേതാക്കളും അടിയന്തരമായി ഇടപെടണമെന്നും കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതി ആവശ്യപ്പെട്ടു.
Tags : Hillsides CatholicCongressPresident GeorgeKoikkal Farmers ecologically Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash