സിബിഐ
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച സംസ്ഥാനാന്തര സംഘടിത ക്രിമിനൽ ഗൂഢാലോചനയെന്ന് സിബിഐ. പരീക്ഷ നടത്തുന്ന ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) മൂന്ന് വിഷയ വിദഗ്ധർ തന്നെയാണ് ആദ്യം ചോദ്യപേപ്പർ ചോർത്തിയതെന്നാണ് ഡൽഹി റൗസ് അവന്യു കോടതിയിലെ പ്രത്യേക സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്.
കുറ്റപത്രമനുസരിച്ച് 13 പ്രതികളാണുള്ളത്. ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്തു പരീക്ഷാ പേപ്പറുകൾ ലഭ്യമാക്കിയതു മുതൽ കോച്ചിംഗ് ഓപ്പറേറ്റർമാരും ബ്രോക്കർമാരുമടങ്ങുന്ന ഇടനിലക്കാരിലേക്ക് ഇത് കൈമാറി വിദ്യാർഥികൾക്ക് വൻ തുകയ്ക്ക് വിറ്റതു വരെ നീളുന്നതാണ് റാക്കറ്റ്.
കുറ്റപത്രമനുസരിച്ച് എൻടിഎയുടെ ബോട്ടണി വിദഗ്ധയായ മനീഷ ഗുരുനാഥ് മന്ധാരെ, കെമിസ്ട്രി വിദഗ്ധയായ പ്രഹ്ളാദ് വിത്തൽ റാവു കുൽക്കർണി, ഫിസിക്സ് വിദഗ്ധയായ മനീഷ സഞ്ജയ് ഹവൽദാർ എന്നിവർ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്താണ് നീറ്റ് ചോദ്യപേപ്പറുകൾ കൈക്കലാക്കിയത്. ചോദ്യപേപ്പർ തയാറാക്കുകയും വിവർത്തനം നടത്തുകയും ചെയ്ത ഡൽഹി ഓഖ്ലയിലെ എൻടിഎ ഓഫീസിൽ നിരവധി വീഴ്ചകളുണ്ടായിട്ടുണ്ട്.
മൂന്നു വിദഗ്ധരും ഇതു മുതലെടുക്കുകയായിരുന്നു. ചോദ്യപേപ്പർ തയാറാക്കിയ വിഷയ വിദഗ്ധർ ചോദ്യങ്ങൾ ഓർമിച്ചുവച്ചും കുറിച്ചുവച്ചുമാണ് ചോദ്യങ്ങൾ കടത്തിയത്. ഇവ പിന്നീട് പത്ത് പ്രതികളടങ്ങുന്ന ഒരു ക്രിമിനൽ ശൃംഖലയിലൂടെ പ്രചരിക്കപ്പെട്ടു. ഇടനിലക്കാരിലൂടെ ചോദ്യപേപ്പറുകൾ രാജസ്ഥാനിലെയും ഹരിയാനയിലെയും വിദ്യാർഥികളിലേക്കെത്തിച്ച മനീഷ സഞ്ജയ് വാഗ്മാറെ എന്ന ബ്യൂട്ടീഷനിലൂടെയായിരുന്നു എൻടിഎയ്ക്കുള്ളിലെ വിഷയ വിദഗ്ധരിലേക്ക് അന്വേഷണസംഘമെത്തിയത്.
തേജസ് ഷാ, ശിവരാജ് മൊട്ടേഗാവ്കർ, ഡോ. മനോജ് ഷിരൂർ, ധനഞ്ജയ് ലോഖണ്ഡെ, ശുഭം ഖൈർനാർ, യാഷ് യാദവ്, മംഗിലാൽ ബിവാൾ, ദിനേഷ് ബിവാൾ, വികാസ് ബിവാൾ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. ചോർച്ചയ്ക്ക് സഹായം നൽകുന്നതിലോ ഉദ്യോഗാർഥികളെ ഏകോപിപ്പിക്കുന്നതിലോ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിലോ ഇവർ ഓരോരുത്തരും പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്.
പ്രതികളിൽനിന്ന് പിടിച്ചെടുക്കപ്പെട്ട മൊബൈലുകൾ, പെൻ ഡ്രൈവുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽനിന്നെല്ലാം നീറ്റ് ചോദ്യങ്ങളടങ്ങുന്ന പിഡിഎഫുകളും ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. പരീക്ഷയ്ക്കു മുമ്പ് ടെലിഗ്രാം, വാട്സാപ്പ്, മറ്റു സമൂഹമാധ്യമ ആപ്ലിക്കേഷനുകൾ എന്നിവ വഴി ചോർന്ന ചോദ്യങ്ങൾ രാജ്യമെമ്പാടും പ്രചരിക്കുകയും ചെയ്തു.
ചോദ്യ പേപ്പർ ചോർച്ചയിൽ കേരളത്തിനുള്ള ബന്ധത്തെക്കുറിച്ചും കുറ്റപത്രത്തിൽ ചില സൂചനകളുണ്ട്.
ന്യൂഡൽഹി: ചോർന്ന നീറ്റ് ചോദ്യപേപ്പറുകൾ പല സംസ്ഥാനങ്ങളിലൂടെ കടന്നുപോയ വഴികൾ പുനർനിർമിക്കാൻ ഡിജിറ്റൽ തെളിവുകൾ സഹായിച്ചതായി സിബിഐ അവകാശപ്പെട്ടു.
പ്രതിയായ യഷ് യാദവിൽനിന്ന് ടെലഗ്രാം ആപ്പ് വഴി മംഗിലാൽ ബിവാൾ ചോദ്യങ്ങൾ സംഘടിപ്പിച്ചതായി ഏജൻസി ആരോപിച്ചു. ഈ ധാരണയുടെ ഭാഗമായി, യാദവിന്റെ കൂട്ടാളികളിലൊരാൾക്ക് ഉറപ്പിനായി ഒപ്പിട്ട ബ്ളാങ്ക് ചെക്കിനൊപ്പം തന്റെ ഒറിജിനൽ പത്ത്, പന്ത്രണ്ട് ക്ലാസ് സർട്ടിഫിക്കറ്റുകളും ബിവാൾ കൈമാറി. ഈ രേഖകൾ പിന്നീട് നടത്തിയ പരിശോധനയിൽ വീണ്ടെടുത്തതായി കുറ്റപത്രത്തിൽ പറയുന്നു.
നാസിക് കേന്ദ്രീകരിച്ചുള്ള പ്രതിയായ ശുഭം ഖൈർനാറിൽ നിന്നാണ് യഷ് യാദവ് പേപ്പറുകൾ സംഘടിപ്പിച്ചത്. യാദവിന്റെ മൊബൈൽ ഫോണിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ “എപി ബ്രോക്കർ” എന്ന് സേവ് ചെയ്തിട്ടുള്ള കോൺടാക്ടുമായുള്ള ചാറ്റുകളും ചോദ്യപേപ്പർ ചോർന്നത് അടങ്ങിയ പിഡിഎഫ് ഫയലുകളും കണ്ടെത്തിയതായി കുറ്റപത്രത്തിലുണ്ട്.
ചോർന്ന പേപ്പറിനായി ഖൈർനാർ ധനഞ്ജയ് ലോഖണ്ഡെയ്ക്ക് 25 ലക്ഷം രൂപ നൽകിയതായും സിബിഐ ആരോപിച്ചു. സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ ഖൈർനാർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. അതേസമയം, ഇടനിലക്കാർ വഴി ഫിസിക്കൽ കോപ്പികൾ എത്തിക്കാൻ ഏർപ്പാട് ചെയ്ത മനീഷ സഞ്ജയ് വാഗ്മാറെയിൽ നിന്നാണ് ലോഖണ്ഡെയ്ക്ക് ചോർന്ന പേപ്പറുകൾ ലഭിച്ചതെന്നും ആരോപിക്കപ്പെടുന്നു.
വാഗ്മാറെയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ “നീറ്റ് 2026” എന്ന് പേരിട്ട വാട്ട്സാപ്പ് ഗ്രൂപ്പ് കണ്ടെത്തിയിരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.
മറാത്തിയിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള പരിഭാഷ ചെയ്തിരുന്ന എൻടിഎ കെമിസ്ട്രി വിദഗ്ദ്ധനായ കുൽക്കർണിയുമായി വാഗ്മാറെ ബന്ധപ്പെട്ടിരുന്നതായും ഏജൻസി ആരോപിച്ചു. സിബിഐയുടെ കുറ്റപത്രപ്രകാരം മന്ധാരയെയും കുൽക്കർണിയെയും പരിചയപ്പെടുത്തിക്കൊടുത്ത വിദ്യാർഥികളിലൂടെയാണ് വാഗ്മാറെ ബയോളജി ചോദ്യങ്ങൾ സംഘടിപ്പിച്ചത്.
അന്വേഷണത്തിനിടെ രേഖപ്പെടുത്തിയ ഉദ്യോഗാർഥികളുടെ മൊഴികളും കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. ഒരു എൻടിഎ വിഷയ വിദഗ്ധൻ നടത്തുന്ന ഓഫ്ലൈൻ റിവിഷൻ ക്ലാസുകളും കോച്ചിംഗ് പിന്തുണയും സഹിതം നാലു ലക്ഷം രൂപയ്ക്ക് നീറ്റ് ചോദ്യപേപ്പർ വാഗ്ദാനം ചെയ്തുവെന്ന് ഒരു ഉദ്യോഗാർഥിയും പിതാവും ആരോപിച്ചു.
പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ, ചാറ്റ് റിക്കാർഡുകൾ, വീണ്ടെടുത്ത രേഖകൾ, സാക്ഷിമൊഴികൾ എന്നിവയുടെ ഫോറൻസിക് പരിശോധന ഗൂഢാലോചന, ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്ന ആരോപണങ്ങളും ചോദ്യക്കടലാസ് നിയമവിരുദ്ധമായി പ്രചരിപ്പിച്ചു എന്നതും തെളിയിക്കുന്നുണ്ടെന്ന് സിബിഐ വ്യക്തമാക്കി.
Tags : CBI Chargesheet Files NEET NTA Expertise Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash QuestionPaperLeak