Kerala
കൊച്ചി: കുവൈറ്റില്‍നിന്നു നാടുകടത്തി കൊച്ചിയിലെത്തിയശേഷം കാണാതായ ബംഗളൂരു സ്വദേശി സൂരജ് ലാമ മരിക്കാനിടയായ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു മകന്റെ ഹര്‍ജി.
നേരത്തേ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഭേദഗതി വരുത്തിയാണ് മകന് സാന്റന്‍ ലാമ നഷ്ടപരിഹാരം ഉള്‍പ്പെടുത്തി ഹര്‍ജി നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ചമൂലം ഒരു വ്യക്തിയുടെ ജീവന് നഷ്ടപ്പെടാനിയായതിനാല് നഷ്ടപരിഹാരം നല്കാന് ഭരണഘടനാപരമായ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നാണ് സുപ്രീംകോടതി ഉത്തരവുകളടക്കം നിരത്തി ഹര്‍ജിയിലെ വാദം.
ഭേദഗതി അനുവദിച്ച ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി.
കുവൈറ്റില്‍നിന്നു നാടുകടത്തിയതിനെത്തുടര്‍ന്ന് ഒക്ടോബര്‍ അഞ്ചിനു പുലര്‍ച്ചെ 2.15ന് കൊച്ചിയില്‍ വിമാനമിറങ്ങിയ സൂരജ് ലാമയെ സംരക്ഷിക്കുന്ന കാര്യത്തില്‍ വിമാനത്താവളം മുതല്‍ മെഡിക്കല്‍ കോളജ് വരെ വീഴ്ച ഉണ്ടായെന്നു വിശദീകരിച്ച് എറണാകുളം റേഞ്ച് ഡിഐജി നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Kerala
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ ചലച്ചിത്ര സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്.
ഹര്‍ജി സ്വീകരിച്ച കോടതി, പോലീസിനോട് തിങ്കളാഴ്ച റിപ്പോർട്ട് നൽകണമെന്ന് നിര്‍ദേശം നല്കി. വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്.
കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.
ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന് വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്രപ്രവർത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. ഈ പരാതി മുഖ്യമന്ത്രി കൻറോൺമെന്റ് പോലീസിന് കൈമാറുകയായിരുന്നു. പൊലീസിനോടും ചലച്ചിത്ര പ്രവർത്തക പരാതി ആവർത്തിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്.
.