ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച സംസ്ഥാനാന്തര സംഘടിത ക്രിമിനൽ ഗൂഢാലോചനയെന്ന് സിബിഐ. പരീക്ഷ നടത്തുന്ന ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) മൂന്ന് വിഷയ വിദഗ്ധർ തന്നെയാണ് ആദ്യം ചോദ്യപേപ്പർ ചോർത്തിയതെന്നാണ് ഡൽഹി റൗസ് അവന്യു കോടതിയിലെ പ്രത്യേക സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്.
കുറ്റപത്രമനുസരിച്ച് 13 പ്രതികളാണുള്ളത്. ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്തു പരീക്ഷാ പേപ്പറുകൾ ലഭ്യമാക്കിയതു മുതൽ കോച്ചിംഗ് ഓപ്പറേറ്റർമാരും ബ്രോക്കർമാരുമടങ്ങുന്ന ഇടനിലക്കാരിലേക്ക് ഇത് കൈമാറി വിദ്യാർഥികൾക്ക് വൻ തുകയ്ക്ക് വിറ്റതു വരെ നീളുന്നതാണ് റാക്കറ്റ്.
കുറ്റപത്രമനുസരിച്ച് എൻടിഎയുടെ ബോട്ടണി വിദഗ്ധയായ മനീഷ ഗുരുനാഥ് മന്ധാരെ, കെമിസ്ട്രി വിദഗ്ധയായ പ്രഹ്ളാദ് വിത്തൽ റാവു കുൽക്കർണി, ഫിസിക്സ് വിദഗ്ധയായ മനീഷ സഞ്ജയ് ഹവൽദാർ എന്നിവർ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്താണ് നീറ്റ് ചോദ്യപേപ്പറുകൾ കൈക്കലാക്കിയത്. ചോദ്യപേപ്പർ തയാറാക്കുകയും വിവർത്തനം നടത്തുകയും ചെയ്ത ഡൽഹി ഓഖ്ലയിലെ എൻടിഎ ഓഫീസിൽ നിരവധി വീഴ്ചകളുണ്ടായിട്ടുണ്ട്.
മൂന്നു വിദഗ്ധരും ഇതു മുതലെടുക്കുകയായിരുന്നു. ചോദ്യപേപ്പർ തയാറാക്കിയ വിഷയ വിദഗ്ധർ ചോദ്യങ്ങൾ ഓർമിച്ചുവച്ചും കുറിച്ചുവച്ചുമാണ് ചോദ്യങ്ങൾ കടത്തിയത്. ഇവ പിന്നീട് പത്ത് പ്രതികളടങ്ങുന്ന ഒരു ക്രിമിനൽ ശൃംഖലയിലൂടെ പ്രചരിക്കപ്പെട്ടു. ഇടനിലക്കാരിലൂടെ ചോദ്യപേപ്പറുകൾ രാജസ്ഥാനിലെയും ഹരിയാനയിലെയും വിദ്യാർഥികളിലേക്കെത്തിച്ച മനീഷ സഞ്ജയ് വാഗ്മാറെ എന്ന ബ്യൂട്ടീഷനിലൂടെയായിരുന്നു എൻടിഎയ്ക്കുള്ളിലെ വിഷയ വിദഗ്ധരിലേക്ക് അന്വേഷണസംഘമെത്തിയത്.
തേജസ് ഷാ, ശിവരാജ് മൊട്ടേഗാവ്കർ, ഡോ. മനോജ് ഷിരൂർ, ധനഞ്ജയ് ലോഖണ്ഡെ, ശുഭം ഖൈർനാർ, യാഷ് യാദവ്, മംഗിലാൽ ബിവാൾ, ദിനേഷ് ബിവാൾ, വികാസ് ബിവാൾ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. ചോർച്ചയ്ക്ക് സഹായം നൽകുന്നതിലോ ഉദ്യോഗാർഥികളെ ഏകോപിപ്പിക്കുന്നതിലോ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിലോ ഇവർ ഓരോരുത്തരും പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്.
പ്രതികളിൽനിന്ന് പിടിച്ചെടുക്കപ്പെട്ട മൊബൈലുകൾ, പെൻ ഡ്രൈവുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽനിന്നെല്ലാം നീറ്റ് ചോദ്യങ്ങളടങ്ങുന്ന പിഡിഎഫുകളും ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. പരീക്ഷയ്ക്കു മുമ്പ് ടെലിഗ്രാം, വാട്സാപ്പ്, മറ്റു സമൂഹമാധ്യമ ആപ്ലിക്കേഷനുകൾ എന്നിവ വഴി ചോർന്ന ചോദ്യങ്ങൾ രാജ്യമെമ്പാടും പ്രചരിക്കുകയും ചെയ്തു.
ചോദ്യ പേപ്പർ ചോർച്ചയിൽ കേരളത്തിനുള്ള ബന്ധത്തെക്കുറിച്ചും കുറ്റപത്രത്തിൽ ചില സൂചനകളുണ്ട്.