തിരുവനന്തപുരം: മലയാളവും തമിഴും ഇംഗ്ലീഷും കന്നടയും സംഗമിക്കുന്ന വേദിയായി ഇന്നലെ കേരള നിയമസഭ മാറി. നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞാവേദിയാണ് ബഹുഭാഷകളാൽ സന്പന്നമായത്.
നിയമസഭയിലേക്ക് വിജയിച്ചു വന്ന ദേവികുളത്തു നിന്നുള്ള എംഎൽഎ എഫ്. രാജ സത്യപ്രതിജ്ഞ തുടങ്ങിയത് ഇങ്ങനെ.. ‘ചട്ട പേരവൈയിൻ ഉരുപ്പിനരാക തേർന്തെടുക്കപ്പെട്ട എഫ് രാജ എൻനും നാൻ’ എന്നു തുടങ്ങിയ കടുകട്ടി തമിഴ് വാക്കുകളിലായിരുന്നു രാജയുടെ സത്യപ്രതിജ്ഞ.
മഞ്ചേശ്വരത്തു നിന്നുള്ള എ.കെ.എം. അഷറഫ് കന്നഡയിലാണ് ഇക്കുറിയും സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാം തവണ എംഎൽഎ ആയി നിയമസഭയിലേക്ക് എത്തിയ അഷറഫ് കഴിഞ്ഞ തവണയും കന്നഡയിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
കഴിഞ്ഞ നിയമസഭയിലെ പ്രസംഗങ്ങളിൽ പലപ്പോഴും അഷറഫ് കന്നഡയിൽ സംസാരിച്ചിട്ടുണ്ട്. മന്ത്രിയായി ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്ത കെ. മുരളീധരൻ എംഎൽഎ ആയും ഇംഗ്ലീഷിൽ തന്നെയായിരുന്നു സത്യപ്രതിജ്ഞ. രമേഷ് പിഷാരടിയും ഡോ. മാത്യു കുഴൽനാടനും ഭാഷയിലും വസ്ത്രധാരണത്തിലും സാമ്യം പുലർത്തി.
ഇരുവരുടെയും സത്യപ്രതിജ്ഞ ഇംഗ്ലീഷിൽ, ഇരുവരും ധരിച്ചത് പാന്റ്സും ഷർട്ടും.
രമേശ് ചെന്നിത്തല മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തിലായിരുന്നെങ്കിൽ എംഎൽഎയായി സത്യപ്രതിജ്ഞ ഇംഗ്ലീഷിലാക്കി. കോഴിക്കോട് സൗത്തിൽ നിന്നുള്ള ഫൈസൽ ബാബു, പാലാ എംഎൽഎ മാണി സി. കാപ്പൻ, മന്ത്രിമാരായ ഷിബുബേബി ജോണ്, സണ്ണി ജോസഫ് എന്നിവരും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
തൃക്കരിപ്പൂരിൽ നിന്നുള്ള സന്ദീപ് വാര്യർ ഭരണഘടന വലതു കൈയിൽ പിടിച്ചായിരുന്നു ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മറ്റ് എംഎൽഎമാരും മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്.
Tags : oath taking ceremony Niyamasabha