കാസർഗോഡ്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് കോൺഗ്രസ് നേതാവും കാസർഗോഡ് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടിരിക്കുന്ന പദ്ധതി സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്കും വരുംതലമുറയ്ക്കും ദോഷകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എൻസിഇആർടി കൈക്കൊണ്ട പല തീരുമാനങ്ങളും സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണ്. നേരത്തേ അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാർ സിപിഎമ്മിലോ, ഇടതുമുന്നണിയിലോ, മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയാണ് കേന്ദ്രവുമായി പിഎം ശ്രീ കരാറിൽ ഒപ്പുവച്ചതെന്നും അദ്ദേഹം വിമർശിച്ചു.
സിപിഐയുടെ എതിർപ്പിനെത്തുടർന്നാണ് അന്ന് ആ കരാർ താൽക്കാലികമായി മാറ്റിവച്ചത്. യുഡിഎഫ് സർക്കാർ ഈ വിഷയം പഠിക്കാൻ ഉന്നതാധികാര സമിതി രൂപീകരിച്ചിട്ടുണ്ടെന്നും സമിതിയുടെ തീരുമാനത്തിന് ശേഷമേ അന്തിമ നിലപാട് ഉണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : PM Shri scheme Rajmohan Unnithan