Kerala
കോട്ടയം: കൊല്ലം ഹൈസ്കൂള്‍ ജംഗ്ഷനില്‍നിന്നും ആരംഭിച്ച് തമിഴ്നാട്ടിലെ ഡിണ്ടിഗൽ വരെയുള്ള ദേശീയപാത 183 റോഡ് ഗതാഗത മന്ത്രാലയത്തില്‍നിന്ന് ദേശീയപാതാ അഥോറിറ്റി ഏറ്റെടുത്തു.
കേരളത്തിലെ കൊല്ലം മുതല്‍ കുമളി വരെയുള്ള 216 കിലോമീറ്ററും കുമളി മുതല്‍ ഡിണ്ടിഗല്‍ വരെയുള്ള 134 കിലോമീറ്ററും ഉള്‍പ്പെട ആകെ 350 കിലോമീറ്റര്‍ ദൂരമാണ് റോഡിനുളളത്. ഇതുവരെ ഇരു സംസ്ഥാനങ്ങളിലേയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു റോഡിലെ പ്രവൃത്തികള്‍ നടന്നിരുന്നത്.
ഇനിയും റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകും.
ആഞ്ഞിലിമൂട് മുതല്‍ തിരുവല്ല, ചങ്ങനാശേരി, കോട്ടയം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുമളി വരെയുള്ള ഭാഗം നാലുവരിപ്പാതയായി നവീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തുന്നതിനായി പുതിയ കണ്‍സള്‍ട്ടന്‍സിയെ ഉടന്‍ നിയമിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു. ഇതിനായി ക്ഷണിച്ച ടെന്‍ഡര്‍ ഏഴിന് തുറക്കും. ഒരു വര്‍ഷമാണ് പഠനകാലാവധി.
Kerala
കൊല്ലം: എംഡിഎംഎ വിൽപ്പന നടത്തുന്ന രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അയത്തിൽ രണ്ടാം നമ്പർ ജംഗ്ഷന് സമീപത്തെ വീട്ടിൽ നിന്നാണ് 22.48 ഗ്രാം എംഡിഎംഎ പിടികൂടിയത്.
സംഭവത്തിൽ നബിൻ, ഇയാളുടെ സുഹൃത്ത് മുഹമ്മദ് അലി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം വീട് വളയുകയായിരുന്നു.
പ്രദേശത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്ന പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഇത്രയും വലിയ അളവിൽ എംഡിഎംഎ എവിടെ നിന്നാണ് എത്തിച്ചതെന്നും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.
Kerala
കൊല്ലം: കൊല്ലത്ത് വൻ രാസലഹരി വേട്ട. ഡാൻസാഫ് സംഘം അയത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് പേർ എംഡിഎംഎയുമായി പിടിയിലായത്. അയത്തിൽ രണ്ടാം നമ്പർ ജംഗ്ഷന് സമീപം നബിൻ(24), സുഹൃത്ത് മുഹമ്മദ് അലി എന്നിവരാണ് പിടിയിലായത്.
പിടിയിലായ പ്രതികളിൽ നിന്ന് 22.48 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതി നബിന്റെ വീടു വളഞ്ഞാണ് ഡാൻസാഫ് സംഘം ലഹരി മരുന്നുമായി ഇരുവരെയും പിടികൂടിയത്.
Kerala
കൊല്ലം: കൊല്ലം ചിതറയിൽ രാത്രി ജോലികഴിഞ്ഞ് മടങ്ങിയ അമ്മയെയും മകളെയും ആക്രമിച്ച സംഭവത്തിൽ സ്ഥിരം കുറ്റവാളികൾ പിടിയിൽ. ചിതറ മാങ്കോട് സ്വദേശികളായ അനീഷ്, സുഹൃത്ത് വിഷ്ണു എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. ജോലി കഴിഞ്ഞു സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും വിജനമായ റോഡിൽ തടഞ്ഞു നിർത്തി പ്രതികൾ മർദിക്കുകയും കടന്നു പിടിക്കുകയും ചെയ്തത്.
അമ്മയും മകളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ അമ്മയെ കടന്നു പിടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ഇരുവരുടെയും ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് എത്തുന്നതിന് മുൻപ് തന്നെ പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ അമ്മയും മകളും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വിഷ്ണു ചിതറ, കടയ്ക്കൽ സ്റ്റേഷനുകളിലായി ആറ് ക്രിമിനൽകേസുകളിലും അനീഷ് രണ്ടു കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിൽ തെരുവുനായയെ വെടിവച്ച് കൊന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിളയുടെ നേതൃത്വത്തിലാണ് നായയെ വെടിവെച്ചത്. നായ നാട്ടുകാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയതോടെയാണ് പഞ്ചായത്തിന്റെ നടപടി.
തെരുവുനായയെക്കൊണ്ട് നാടാകെ പൊറുതിമുട്ടിയിരുന്നു. 12-ാം വാര്‍ഡില്‍ കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരെ ഈ നായ ആക്രമിച്ചിരുന്നു. നായയെ ഓടിക്കാനുളള ശ്രമങ്ങള്‍ ഫലം കാണാതായതോടെയാണ് ലിജുവിന്റെ നേതൃത്വത്തില്‍ വെടിവയ്ക്കാന്‍ തീരുമാനിച്ചത്. ഷൂട്ടറെ ഉപയോഗിച്ച് വാർഡ് മെമ്പറുടെ സാന്നിദ്ധ്യത്തിലാണ് നായയെ വെടിവച്ചത്.
മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളില്‍ അപകടകാരികളും അക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ സുപ്രീം കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. തെരുവുനായ്ക്കളുടെ എണ്ണം ആശങ്കാജനകമായ രീതിയില്‍ വര്‍ധിക്കുകയും നിരന്തരമായ ആക്രമണങ്ങളുണ്ടാവുകയും പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ദയാവധം നടപ്പാക്കാം എന്നായിരുന്നു കോടതി വിധി.
Kerala
ചാരുംമൂട്: പൂട്ടിക്കിടന്ന പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊല്ലം പന്മന വില്ലേജിൽ ചിറ്റൂർഭാഗം പള്ളത്ത് പടീറ്റതിൽ 'ചില്ലു ശ്രീകുമാർ' എന്നറിയപ്പെടുന്ന ശ്രീകുമാർ(41) ആണ് പിടിയിലായത്.
കൊലപാതകം, അടിപിടി, മോഷണം തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി 40ഓളം കേസുകളിൽ പ്രതിയാണ് ശ്രീകുമാർ. നൂറനാടിനു സമീപം കൊട്ടയ്ക്കാട്ടശേരിയിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലാണ് ഇയാൾ പിടിയിലായത്.
താമരക്കുളം വേടരപ്ലാവിൽ 10 ദിവസം മുൻപ് താമസക്കാരില്ലാത്ത വീട് കുത്തിത്തുറന്ന് രണ്ടംഗ സംഘം മോഷണശ്രമം നടത്തിയിരുന്നു. ഈ കേസിലും ശ്രീകുമാർ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.
മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണത്തിൽ ശ്രീകുമാറിനൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി നൂറനാട് പോലീസ് അറിയിച്ചു.
Kerala
കൊല്ലം: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൊടിയൂർ സ്വദേശി വിളയിൽ പടീറ്റതിൽ ശശി (54) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന മകൾ ശരണ്യ (27) ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മാരാരിത്തോട്ടം പമ്പിന് സമീപത്തായിരുന്നു അപകടം. സ്വകാര്യ ബസിന്റെ അമിതവേഗതയും അശ്രദ്ധമായി വാഹനത്തെ മറികടക്കാൻ ശ്രമിച്ചതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ശാസ്താംകോട്ട ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്, മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിൽ ഇടിച്ചത്. അപകട സ്ഥലത്ത് വച്ച് തന്നെ ശശി മരിച്ചിരുന്നു.
മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
District News
കൊല്ലം :സാമൂഹികവനവത്കരണത്തിന്റെ വിപുലീകരണം ഉറപ്പാക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. തേവലക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന അഷ്ടമുടികായല്‍ കണ്ടല്വനവത്കരണം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനവത്കരണത്തിന്റെ ഭാഗമായ പദ്ധതികളിലൂടെ ലഭിക്കുന്ന കാര്‍ബണ്‍ ക്രെഡിറ്റിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വരുമാനമാര്‍ഗവും ഉറപ്പാക്കാനാകും. വനസംരക്ഷണം ഉറപ്പു വരുത്തുന്നതിന് മേഖലകള്‍ പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുകയാണ്. നിരോധനം കര്‍ശനമായി നടപ്പിലാക്കിയാകും ഇതുസാധ്യമാക്കുക. മാലിന്യനിര്‍മാര്‍ജനം ഉറപ്പാക്കാന്‍ ആരംഭിച്ച എംസിഎഫ് പദ്ധതി കൂടുതല്‍ ശക്തമാക്കും.
അഷ്ടമുടികായലിലെ മണ്‍തിട്ടകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തേവലക്കരപഞ്ചായത്ത് പ്രസിഡന്റ് എസ്. അനില്‍ അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ഷേര്‍ലി ജേക്കബ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം ആര്.അരുണ്‍രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയ്മോന് അരിനല്ലൂര്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിസ്മി അനസ്, പാലക്കല്‍ ഗോപന്, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് വാഹനം ഓടിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. കൊല്ലം കൊട്ടാരക്കരയിൽ ആണ് സംഭവം നടന്നത്.
കെഎസ്ആർടിസി താത്കാലിക ജീവനക്കാരനായിരുന്ന അഭിജിത്തിനെതിരെയാണ് നടപടി. അഭിജിത്ത് റീൽസ് വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി മോട്ടോർ വാഹന വകുപ്പിന് അയച്ചുനൽകിയത്.
ഇതേ തുടർന്നാണ് നടപടി. രണ്ട് മാസത്തേക്കാണ് ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് എംവിഡി സസ്പെൻഡ് ചെയ്തിരിക്കുന്നത്. നടപടി നേരിട്ടതോടെ രണ്ട് മാസത്തേക്ക് ഇനി മറ്റ് വാഹനങ്ങളും ഓടിക്കാൻ പാടില്ല.
Kerala
കൊല്ലം: കൊല്ലത്ത് മരുതമൺപള്ളി ക്ഷേത്രത്തിനു സമീപത്തെ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിച്ചത് ഒരു തൊഴിലാളികൾക്ക് പ്ലാസ്റ്റിക് ടിൻ നിറയെ വെള്ളി ആഭരണങ്ങൾ. വിവിധ തരത്തിലുള്ള 40 ജോടിയോളം വെള്ളി ആഭരണങ്ങളാണ് ടിന്നിൽ ഉണ്ടായിരുന്നത്.
35 ജോടി പാദസരം, 2ജോടി കാൽത്തള, 2 ഏലസ്. 5 മൂക്കുത്തി, 2 ജോടി കമ്മലുകൾ, 1 മോതിരം, ഒപ്പം ഇടിവള എന്നിങ്ങനെയാണ് ടിന്നിനുള്ളിൽ നിന്ന് ലഭിച്ചത്. ടിൻ ലഭിച്ചതിനു സമീപത്തു നിന്നു തന്നെ ആഭരണശാലകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ത്രാസും കണ്ടെത്തി. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ത്രാസാണ് കണ്ടു കിട്ടിയത്.
ഉടനെ ഇവർ വാർഡ് മെന്പറെ വിവരം അറിയിച്ചു. മെന്പർ എത്തി പൂയപ്പള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സാധനങ്ങൾ തോട്ടിലൂടെ ഒഴുകിയെത്തിയതാണോ അതോ ആരെങ്കിലും തോട്ടിൽ ഉപേക്ഷിച്ചതാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മോഷണമുതലാണോ എന്നും പരിശോധിച്ച് വരികയാണ്. ഏതെങ്കിലും കടകളിൽ നിന്ന് ആഭരണങ്ങളും ത്രാസും നഷ്ടമായിട്ടുണ്ടോയെന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.
Kerala
പുനലൂർ: പുനലൂർ പോലീസ് സ്റ്റേഷനിൽ കയറി എസ്എച്ച്ഒയുടെ മൂക്കിടിച്ച് തകർത്ത പ്രതിയെ അറസ്റ്റ് ചെയ്തു. കരവാളൂർ സ്വദേശി വിജോയ് ആണ് പിടിയിലായത്. ആക്രമണത്തിൽ പരിക്കേറ്റ പുനലൂർ എസ്എച്ച്ഒ സന്തോഷ് കുമാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ചൊവ്വാഴ്ച പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഷൈജുവിന്റെ വിവരങ്ങൾ അന്വേഷിക്കാനാണ് സന്തോഷ് കുമാർ പോലീസ് സ്റ്റേഷനിലെത്തിയത്. ഇരുവരും സുഹൃത്തുക്കളാണ്.
കസ്റ്റഡിയിലുള്ള ഷൈജുവിനെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വിജോയ് സ്റ്റേഷനിലേക്ക് കയറിവന്നത്. വിജോയ് മദ്യപിച്ചാണ് സ്റ്റേഷനിലെത്തിയതെന്നും ഇയാൾ സ്റ്റേഷനകത്ത് പരസ്യമായി ബഹളം വച്ച് അക്രമാസക്തനായെന്നും പോലീസ് പറയുന്നു.
ഇതിനിടെ വിജോയ്യെ തടയാനെത്തിയ എസ്എച്ച്ഒ സന്തോഷ് കുമാറിനെ പ്രതി മർദിക്കുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പോലീസുകാർ ഇടപെട്ട് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Kerala
കൊല്ലം: കൊല്ലത്ത് വിദ്യാർഥികളെ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപന നടത്തിയിരുന്ന യുവാവ് പിടിയിൽ. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി ഷാൻ (32)ആണ് പിടിയിലായത്. പ്രതിയിൽ നിന്ന് 7.120 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
കരുനാഗപ്പള്ളി പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇടക്കുളങ്ങര ഉണ്ണീരയ്യത്ത് കാവിന് സമീപം നടത്തിയ പരിശോധനയിലാണ് ഷാൻ പിടിയിലായത്. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു പിടിച്ചെടുത്ത എംഡിഎംഎ.
ഇയാൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എംഡിഎംഎ വിൽപനയിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭം കൊണ്ട് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. ഇയാൾ നേരത്തെയും ലഹരി ഇടപാട് കേസുകളിൽ പ്രതിയായിരുന്നു.
Kerala
കൊല്ലം: നിർമാണ പുരോഗതിയിലുള്ള ദേശീയപാത 66ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം ബൈപാസ് റോഡിൽ പാലത്തറയിലുള്ള ഉയരപ്പാതയിലാണ് ഇത്തവണ വിള്ളൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയോടെ ഉയരപ്പാതയിൽ ഏകദേശം 10 മീറ്ററോളം നീളത്തിൽ വലിയ രീതിയിലുള്ള വിള്ളൽ രൂപപ്പെട്ടത് നാട്ടുകാർ കരാർ കമ്പനിയെ അറിയിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും നിർമ്മാണ കമ്പനി പ്രതിനിധികളും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. റോഡിന് പുറമേ മാത്രമുള്ള വിള്ളലാണിതെന്നും ഘടനയെ ബാധിക്കുന്ന തരത്തിൽ ആഴത്തിലുള്ള പ്രശ്നങ്ങളൊന്നും നിലവിലില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വിള്ളൽ കണ്ടെത്തിയതിനെതുടർന്ന് ഉച്ചയോടെ തന്നെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഈ ഭാഗത്തെ ടാർ പൂർണ്ണമായും ഇളക്കി മാറ്റിയിട്ടുണ്ട്. ഇവിടെ എത്രയും വേഗം പുതിയ രീതിയിൽ ടാറിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് നിർമ്മാണ കമ്പനിയുടെ ലെയ്സൻ ഓഫീസർ അറിയിച്ചു. ദേശീയപാത 66ന്റെ നിർമ്മാണത്തിനിടെ ഇത്തരത്തിൽ വിള്ളൽ രൂപപ്പെടുന്നത് ഇതാദ്യമല്ല.
മുൻപ് കാവനാട് ഭാഗത്തുള്ള ഉയരപ്പാതയിലും സമാനമായ രീതിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അവിടെ പിന്നീട് അറ്റകുറ്റപ്പണികൾ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. മേവറത്ത് നേരത്തേ മണ്ണിട്ട് ഉയർത്തിയ ഭാഗത്ത് നിലവിൽ പുതിയ തൂണുകൾ നിർമ്മിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
Kerala
കൊല്ലം: പുനലൂരിൽ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ രക്ഷിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെ ആയിരുന്നു സംഭവം. പുനലൂർ തൂക്കുപാലത്തിന് സമീപമുള്ള വലിയ പാലത്തിൽ നിന്നും ചാടാൻ ശ്രമിച്ച യുവാവിനെ ആണ് രക്ഷപ്പെടുത്തിയത്.
പുനലൂരിലെ ഡ്രൈവറായ താജുദീനാണ് തമിഴ്നാട് സ്വദേശിയായ യുവാവിനെ രക്ഷപ്പെടുത്തിയത്. രാജപാളയം സ്വദേശിയും പുനലൂരിലെ ഹോട്ടൽ ജീവനക്കാരനുമായ യുവാവാണ് ശക്തമായ ഒഴുക്കുള്ള ആറ്റിലേക്ക് ചാടാൻ ശ്രമിച്ചത്.
പാലത്തിന്റെ കൈവരിയിൽ പിടിച്ചുകയറി ചാടാൻ ആയുന്നതിനിടെ കണ്ടുനിന്ന താജുദീൻ ഓടിയെത്തി യുവാവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് പാലത്തിലേക്ക് വലിച്ചിറക്കുകയായിരുന്നു. ഇയാളെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം ജോലി ചെയ്യുന്ന നാട്ടിലേക്ക് മടക്കിയയച്ചു.
Kerala
കൊല്ലം: മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍. കൊല്ലം കണ്ടച്ചിറയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്.
വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടില്‍ നിന്നെത്തുന്ന കുപ്പിവെള്ളമാണ് കണ്ടച്ചിറയിലെ വ്യാപാരസ്ഥാപനത്തില്‍ നിന്നും വില്‍പ്പന നടത്തിയത്.
ഇത് കുടിച്ച ഉടനെ രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. വെള്ളത്തില്‍ വെളുത്ത പാടകളും മാലിന്യവും കണ്ടെത്തിയിട്ടുണ്ട്.
Kerala
കൊല്ലം: കൊല്ലം കമ്മിഷണർ ഓഫീസിന് മുന്നിൽ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് തക്കല സ്വദേശി വിജുവാണ് പിടിയിലായത്. രാജേന്ദ്രൻ എന്ന വയോധികൻ ആയിരുന്നു കൊല്ലപ്പെട്ടത്.
മേയ് 24ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തമിഴ്നാട് വാൽപാറയിൽനിന്നാണ് പ്രതിയെ സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്.
പിടിയിലായ വിജു സീരിയൽ കില്ലർ ആണോയെന്നു പോലീസ് സംശയിക്കുന്നു. ഏപ്രിൽ 19ന് നടന്ന സമാനമായ മറ്റൊരു കേസിലും ഇയാൾ പ്രതിയാണെന്നു പോലീസ് സംശയിക്കുന്നുണ്ട്. ഏപ്രിലിൽ കൊല്ലപ്പെട്ട വയോധികനും കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നയാളാണ്.
രണ്ടു കേസുകളിലെയും സമാനതകളാണ് പ്രതി ഇയാൾ തന്നെയാണോയെന്നു സംശയിക്കാൻ കാരണം. നിലവിൽ രണ്ടാമത്തെ കൊലപാതക കേസിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മറ്റേ കേസിലും വ്യക്തത വരുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
Kerala
കൊല്ലം: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ മധ്യവയസ്കൻ മരിച്ചു. പുനലൂർ പത്തനാപുരം പാതയിൽ കടക്കാമണ്ണിലായിരുന്നു അപകടം.
കോന്നി കുന്നണ്ണൂർ നെടിയകാലായിൽ മുഹമ്മദ് ഇസ്മായിൽ(55) ആണ് മരിച്ചത്. ഗുരുവായൂരിൽ നിന്ന് പുനലൂരിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.
പുനലൂരിലേക്ക് വരികയായിരുന്ന ബസും പുനലൂരിൽ നിന്നും പത്തനാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മുഹമ്മദ് ഇസ്മായിൽ സഞ്ചരിച്ച സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇസ്മയിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊല്ലം: അഞ്ചലിൽ പോലീസുകാരന്റെ വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റ് കത്തിച്ച കേസിൽ രണ്ട് യുവതികൾ പിടിയിൽ. ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരാണ് കേസിൽ അറസ്റ്റിലായത്. അഞ്ചൽ പോലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആർച്ചൽ പാലവിള വീട്ടിൽ വിവേകിന്റെ ബൈക്ക് ആണ് പ്രതികൾ കത്തിച്ചത്. വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് ബൈക്ക് കത്തിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ചിത്രങ്ങൾക്ക് വ്യക്തത കിട്ടാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. യുവതികളെത്തിയ ഓട്ടോറിക്ഷ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.
യുവതി ഗൂഗിൾ പേ വഴി ഓട്ടോഡ്രൈവർക്ക് പണം നൽകിയിരുന്നു. ഇതാണ് പോലീസിന് പ്രതികളെ കണ്ടെത്താൻ സാധിച്ചത്. അതേസമയം, പോലീസ് കസ്റ്റഡിയിലായ ആരതിയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കൊല്ലം: പുനലൂരിൽ വടംവലി സംഘത്തെ അന്വേഷിച്ചെത്തിയവർ നാട്ടുകാരായ നാലുപേരെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. പുനലൂർ തോളിക്കോട്ട് ആണ് സംഭവം. തോളിക്കോട് സ്വദേശികളായ തങ്കച്ചൻ, അഖിൽ, ബിപിൻ, ഹരി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വഴിയരികിൽ സംസാരിച്ചിരിക്കുകയായിരുന്നു ആക്രമണത്തിൽ പരിക്കേറ്റവർ. കാറിലെത്തിയ അപരിചിതരായ യുവാക്കൾ മൊബൈലിൽ സ്ഥലവാസിയായ ഒരാളുടെ ഫോട്ടോ കാണിച്ച് ഇയാളുടെ വീടന്വേഷിച്ചു.
വടംവലിക്കായി ബുക്ക് ചെയ്യാൻ വന്നതാണെന്നായിരുന്നു കാറിലെത്തിയവർ പറഞ്ഞത്. സംസാരത്തിനിടെ തർക്കമുണ്ടാവുകയും തർക്കം ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. നാലുപേരെയും വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച ശേഷം അജ്ഞാത സംഘം കാറിൽ കയറി രക്ഷപ്പെട്ടു.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ തങ്കച്ചൻ, അഖിൽ എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
Kerala
കൊല്ലം: ലഹരിയിൽ കൊല്ലം നഗരത്തിൽ യുവാക്കളുടെ വിളയാട്ടം. രണ്ടു യുവാക്കളാണ് മദ്യ-മയക്കുമരുന്നു ലഹരിയിൽ ഇന്നു രാവിലെ നഗരമധ്യത്തിൽ ബഹളംകൂട്ടിയത്. ശല്യം അസഹ്യമായതോടെ വ്യാപാരികൾ പോലീസിനെ വിളിച്ചുവരുത്തി. എന്നാൽ, പോലീസ് എത്തിയതോടെ യുവാക്കളുടെ മട്ടുമാറി.
ഒരാൾ പോലീസിനെ വെല്ലുവിളിച്ച് റോഡിൽ കിടപ്പായി. മാറാൻ പറഞ്ഞിട്ടു വഴങ്ങാതെ വന്നതോടെ പോലീസ് ലഹരി വിടാൻ വെള്ളമൊഴിച്ചു കുളിപ്പിച്ചു. ഇതോടെ ആ വെള്ളത്തിൽ കിടന്നു. തുടർന്നു പോലീസ് ജീപ്പിനു മുന്നിലായി യുവാവിന്റെ പ്രകടനം. ജീപ്പ് തടഞ്ഞ് റോഡിൽ കിടപ്പായി.
പോലീസ് പലതവണ ആവശ്യപ്പെട്ടും യുവാവ് റോഡിൽനിന്നോ ജീപ്പിനു മുന്നിൽനിന്നോ മാറാൻ തയാറായില്ല. ഒടുവിൽ പോലീസ് ബലം പ്രയോഗിക്കാൻ ഒരുങ്ങിയതോടെ ഇയാൾ ആത്മഹത്യഭീഷണി മുഴക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസ് ഇയാളെ റോഡിൽനിന്നു മാറ്റിയത്.
Kerala
കൊല്ലം: തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതൃത്വത്തിനെതിരെ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ രൂക്ഷ വിമർശനം. ജനവികാരം മാനിച്ച് പിണറായി വിജയന് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യം.
പിണറായിയുടെ ഭാഷയും ശൈലിയും ജനങ്ങളെ വെറുപ്പിച്ചുവെന്നും സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നു. പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും വിമർശനം ഉയർന്നു. എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും അഭിപ്രായമുണ്ടായി.
പിണറായിയെ പ്രതിപക്ഷനേതാവാക്കാനല്ല ജനവിധിയെന്നും തീരുമാനം തിരുത്താൻ തയാറാകണമെന്നും ആവശ്യമുയർന്നു. 62 വയസുള്ള വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമ്പോൾ പ്രായാധിക്യവും അനാരോഗ്യവുമുള്ള പ്രതിപക്ഷനേതാവ് വരുന്നത് ജനങ്ങളെ കൊഞ്ഞനംകുത്തുന്നതിന് തുല്യമാണെന്ന് വിമർശനമുണ്ടായി.
തീരുമാനം തിരുത്തിയില്ലെങ്കിൽ ബിജെപി നേതാവ് വി. മുരളീധരൻ പ്രതിപക്ഷനേതാവാകും. പിണറായിയെ സാധാരണ ജനങ്ങൾക്ക് അംഗീകരിക്കാനാകില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
Kerala
കൊല്ലം: ആര്യങ്കാവിൽ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ പേവിഷബാധയെ തുടർന്ന് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് സ്വദേശി കുഞ്ഞമ്മ(54)ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
രണ്ട് മാസം മുൻപാണ് കുഞ്ഞമ്മയ്ക്ക് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കുഞ്ഞമ്മ ആര്യങ്കാവ് കുളിർകാടിൽ കോലിഞ്ചി കൃഷിയിടത്തിലെ ഷെഡിൽ രാത്രി കിടന്നുറങ്ങുന്നതിനിടെ പുലി വളർത്തുനായയെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
ഇതിനിടെയാണ് കുഞ്ഞമ്മയ്ക്ക് നേരെയും ആക്രമണമുണ്ടായത്. പിന്നാലെ മെയ് രണ്ടിന് പനി ഉൾപ്പെടെയുള്ള അസ്വസ്ഥതയെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. ഇതേ തുടർന്നാണ് കുഞ്ഞമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ചികിത്സയിലിരിക്കെ ശനിയാഴ്ച ആയിരുന്നു മരണം. ഇതിനുപിന്നാലെയാണ് കുഞ്ഞമ്മയുടെ മരണം പേവിഷബാധയെ തുടർന്നാണെന്ന് ജില്ലാ ആരോഗ്യവിഭാഗത്തിന്റെ സ്ഥിരീകരണം.
Kerala
കൊല്ലം: ഓലയിൽക്കടവിലെ വീട്ടിൽ നിന്ന് 177 എംഡിഎംഎ ഗുളികകൾ പിടികൂടി. കൊറിയർ വഴി കച്ചവടം നടത്താൻ ശ്രമിച്ച 100 ഗ്രാമിലധികം എംഡിഎംഎയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.
എഞ്ചിനീയറിംഗ് വിദ്യാർഥിയായ പ്രണവിന്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. എംഡിഎംഎ ഗുളികകൾ കളിപ്പാട്ടങ്ങൾക്കൊപ്പം കൊറിയർ പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
പ്രണവിന്റെ കൂട്ടാളിയായ അമ്മൻനട സ്വദേശി വിഷ്ണുവിനെ രാവിലെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രണവിന്റെ വീട്ടിൽ നിന്ന് എംഡിഎംഎ ലഭിച്ചത്.
Kerala
നൂറനാട്: തുണിക്കട കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിൽ മൂന്നംഗ സംഘം നൂറനാട് പോലീസിന്റെ പിടിയിലായി. കൊല്ലം ശാസ്താംകോട്ട സ്വദേശി ജയരാജ് (38), പത്തനംതിട്ട പള്ളിക്കൽ സ്വദേശി ബിജു (54), കൊല്ലം കുളത്തൂപ്പുഴ സ്വദേശി പ്രവീൺ എന്നിവരാണ് പിടിയിലായത്.
മേയ് 12ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ചാരുംമൂട് ജംഗ്ഷനിലെ പാതയോരത്തുള്ള കട കുത്തിപ്പൊളിച്ച് അകത്തുകയറിയ പ്രതികൾ 60,000 രൂപ വില വരുന്ന തുണികൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ നൂറനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പ്രതികൾ നേരത്തെയും നിരവധി മോഷണക്കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി.
Kerala
കൊല്ലം: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. കൊല്ലം ചിറക്കര ഇടവട്ടം സ്വദേശി പ്രജൂബ് പ്രകാശ് ആണ് മരിച്ചത്.
വർക്കല അയിരൂർ എംജിഎം മോഡൽ സ്കൂളിലെ വിദ്യാർഥി ആയിരുന്നു പ്രജൂബ് പ്രകാശ്. പരീക്ഷാഫലം വന്നതിന് പിന്നാലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Kerala
കൊല്ലം: ചാമക്കട മാർക്കറ്റിനു സമീപത്തെ തുണിക്കടയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. വടയാറ്റുകോട്ടയിലെ റൊമാൻസ് എന്ന തുണിക്കടയിലാണ് തീപിടിത്തമുണ്ടായത്.
തിങ്കളാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ഏഴോളം ഫയർഫോഴ്സ് എഞ്ചിനുകളെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം നടത്തുകയാണ്. സുരക്ഷാ മുൻ കരുതലിന്റെ ഭാഗമായി പ്രദേശത്തെ വൈദ്യുതിബന്ധം ഉൾപ്പടെ വിച്ഛേദിച്ചിരിക്കുകയാണ്.
Kerala
കൊല്ലം: കൊട്ടിയത്ത് നിന്ന് മോഷണം പോയ ഇരുചക്ര വാഹനത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ പിടിയിലായത് സ്ഥിരം മോഷ്ടാവ്. പള്ളിമൺ വട്ടവിളയിൽ രജീല മൻസിലിൽ താമസിക്കുന്ന സെയ്ദ് അലി ആണ് പിടിയിലായത്.
ഏപ്രിൽ 30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കൊട്ടിയം മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള കല്ലുവെട്ടാൻകുഴി റോഡിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനമാണ് സെയ്ദ് അലി മോഷ്ടിച്ചത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് സെയ്ദ് അലി ആണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമാനമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങളിൽ ഇന്ധനം തീർന്നാൽ ഉപേക്ഷിച്ച് കടന്നുകളയുന്നതാണ് പ്രതിയുടെ രീതി. വാഹനമോഷണത്തിന് പുറമെ ലഹരിക്കടത്തുൾപ്പെടെയുള്ള കേസുകളിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: കൊല്ലത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാക്കൾക്ക് നേരെ ആക്രമണം. തൃക്കടവൂര്‍ സ്വദേശികളായ നവീന്‍ (33), സുഹൃത്ത് ഡൊമിനിക് (35) എന്നിവർക്ക് നേരെയാണ് എട്ടംഗസംഘത്തിന്റെ ആക്രമണമുണ്ടായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ഓടെ ആയിരുന്നു ആക്രമണം. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. അച്ചു അശോക് (36), മഹേഷ് (37), സുനീഷ് (36), അരുണ്‍ (45), ശ്യാം (37), ആദര്‍ശ് (26), സൂര്യ അജിത്ത് (23), ശ്രീനാഥ് (45) എന്നിവരാണ് സംഭവത്തിൽ പിടിയിലായത്.
കുപ്പണയിലെ വായനശാലയ്ക്ക് മുന്നിൽ കാത്തുനിന്ന പ്രതികൾ നവീനും സുഹൃത്ത് ഡൊമിനിക്കും എത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. പിടിയിലായ അച്ചു അശോക് കമ്പിവടികൊണ്ട് നവീന്റെ തോളിൽ അടിക്കുകയായിരുന്നു.
ഡൊമിനിക്കിന്റെ മൂക്കിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പിടിയിലായ പ്രതികളെ ശനിയാഴ്ച രാത്രിയോടെ കോടതിയില്‍ ഹാജരാക്കി.
Kerala
കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ.
ശൂരനാട് വടക്ക് ആനയടി സ്വദേശി അവിനാഷ് സുരേന്ദ്രൻ (29) ആണ് പിടിയിലായത്. ഇയാൾ കെഎപി അടൂർ ബറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസർ ആണ്. പ്രായപൂർത്തിയാകും മുൻപ് പരാതിക്കാരി അമ്മയുടെ ഫോണിലെടുത്ത ചിത്രങ്ങൾ അവിനാഷ് സ്വന്തം ഫോണിലേക്ക് പകർത്തുകയായിരുന്നു.
തുടർന്ന് സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് ചിത്രങ്ങൾ പെൺകുട്ടിക്കും മാതാവിനും അയച്ചു. ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരുമായി താൻ ബന്ധപ്പെട്ടെന്നും 15 പവൻ സ്വർണം നൽകിയാൽ ഇത് തടയാമെന്നും പ്രതി കുടുംബത്തെ അറിയിച്ചു.
പിന്നാലെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് അവിനാഷ് പിടിയിലാകുന്നത്. ഇയാളെ സേനയിൽ നിന്ന് പുറത്താക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
Kerala
കൊല്ലം: പോരുവഴിയിൽ 10 വയസുകാരന് സൂര്യാഘാതമേറ്റു. പോരുവഴി നടുവിലേമുറിയിൽ ജിബി കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് ഇന്നലെ സൂര്യാതപമേറ്റത്.
ദേവാനന്ദിന്റെ കൈയ്ക്കും തോളിനും അടക്കം പൊള്ളലേറ്റു. കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കവേയാണ് സംഭവം. കൈക്കും തോളിനും താടിയുടെ ഭാഗത്തുമാണ് പൊള്ളലേറ്റിരിക്കുന്നത്.
തോളിന്റെ ഭാഗത്താണ് കൂടുതൽ പൊള്ളലേറ്റിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
Kerala
കൊല്ലം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ മാല പൊട്ടിച്ചുകടന്നുകളഞ്ഞ യുവാവ് പിടിയിൽ. കോഴിക്കോട് സ്വദേശി യദുകൃഷ്ണൻ (24) ആണ് പിടിയിലായത്. ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.
ബന്ധുവീട്ടിലെത്തിയ കരവാളൂർ സ്വദേശിനിയുടെ മാലയാണ് പ്രതി പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. യുവതി ഇളമ്പലിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് പ്രതിയെ കണ്ടത്. യുവതിയെ കാണാനാണ് പ്രതി സ്ഥലത്തെത്തിയത്.
യുവതി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പരാതിക്കാരിയും യദുകൃഷ്ണനും ഒരുമിച്ച് നടന്നുപോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.
Kerala
കൊല്ലം: വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുന്നിക്കോട് ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പിന്റെ (85) മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ വീട്ടിൽ നിന്നും കൃഷിടത്തിലേക്ക് പോയതാണ് ബേബി.
11.30 ന് സമീപത്ത് കൃഷിപ്പണിക്ക് എത്തിയവരാണ് വെയിലത്ത് വീണുകിടക്കുന്ന ബേബിയെ കണ്ടത്. ഉടൻ തന്നെ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം ബേബിക്ക് സൂര്യാഘാതമേറ്റിട്ടുണ്ടോയെന്ന് സംശയമുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളു.
Kerala
കൊല്ലം: യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർഎസ്പി പ്രാദേശിക നേതാക്കൾ ശ്രമിച്ചെന്ന് പരാതി. മുതിർന്ന സിപിഎം നേതാക്കളുമായി ആർഎസ്പിയിലെ ചിലർ ചർച്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
കൊല്ലം ബീച്ച് റോഡിലെ ഹോട്ടലിൽവച്ച് ഇവർ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കലാശക്കൊട്ട് നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ കൂടിക്കാഴ്ച നടത്തിയത്. സംഭവത്തിൽ ബിന്ദു കൃഷ്ണ കെപിസിസിക്കും ആർഎസ്പി സംസ്ഥാന നേതൃത്വത്തിനും യുഡിഎഫ് നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്.
സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഒരു മുൻ കൗൺസിലറും ആർഎസ്പിയുടെ കൊല്ലം സൗത്ത് ലോക്കൽ സെക്രട്ടറിയുമാണ് ചർച്ച നടത്തിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആർഎസ്പി ലോക്കൽ സെക്രട്ടറിയെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു.
Kerala
കൊല്ലം: അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
അതേസമയം മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ല.
സംസ്ഥാനത്ത് അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപാനുഭവ വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
Kerala
കൊല്ലം: വൈബ്രേറ്റർ മെഷീനിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ പത്തിന് കൊല്ലത്തുണ്ടായ സംഭവത്തിൽ കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനിൽ രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവ് (12) ആണ് മരിച്ചത്.
സംഭവസമയത്ത് ആദിദേവിന്റെ സഹോദരി ആർദ്ര മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരനെ അന്വേഷിച്ച് എത്തിയ ആർദ്രയാണ് വീടിനോട് ചേർന്ന ഷെഡിനുള്ളിൽ പൊള്ളലേറ്റ് അബോധാവസ്ഥയിൽ ആദിദേവിനെ കണ്ടെത്തിയത്.
ആർദ്രയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികൾ ഉടൻതന്നെ ആദിദേവിനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോൺക്രീറ്റ് കരാറുകാരനാണ് ആദിദേവിന്റെ അച്ഛൻ രതീഷ്.
Kerala
കൊല്ലം: ക്ഷേത്രോത്സവത്തിനിടെ വടിവാളുമായി പരാക്രമം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. കുണ്ടറ അംബിപൊയ്ക ദേവിക്ഷേത്ര ഉത്സവത്തിനിടെ നടന്ന സംഭവത്തിൽ കുണ്ടറ സ്വദേശി അജോയ് അശോകനെതിരെയാണ് കേസെടുത്തത്.
തന്റെ സഹോദരൻ മരിച്ചതിനാൽ ഉത്സവം നടത്തരുതെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇയാൾ വടിവാളുമായി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇയാൾക്കൊപ്പം മറ്റ് രണ്ട് പേർ കൂടി അക്രമത്തിൽ പങ്കാളികളായിരുന്നു.
സംഭവത്തിന് ശേഷം മൂന്ന് പേരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രണ്ട് മാസം മുൻപ് അജോയ് അശോകന്റെ സഹോദരൻ അക്ഷയ് വാഹനാപകടത്തിൽ മരിച്ചിരുന്നു. ആക്രമണം നടക്കുന്നതിന് മുൻപും ക്ഷേത്ര കമ്മിറ്റിക്കാരിൽ ഒരാളുമായി അജോയ് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. പകൽ സമയത്ത് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ് നിലവിലുണ്ട്.
പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. തിങ്കളാഴ്ച പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.
Kerala
കൊല്ലം: രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയ വഴി ആംബുലൻസ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു.
ശാസ്താംകോട്ട പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഡ്രൈവർ റഹീമിനാണ് പരിക്കേറ്റത്.
എബനേസർ സ്കൂൾ ഭാഗത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. പാലത്തുംകടവ് റോഡിൽ നിന്നും ഇടയ്ക്കാട് ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് ടോറസ് ലോറിയിലിടിച്ചത്.
ചക്കുവള്ളിയിൽ നിന്നും കല്ലുകുഴി ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. ലോറിയുടെ വശത്തേക്ക് ആംബുലൻസ് ഇടിച്ചു കയറിയായിരുന്നു അപകടം. പരിക്കേറ്റ റഹീമിനെയും ആംബുലൻസിലുണ്ടായിരുന്ന രോഗിയെയും ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു.
Kerala
കൊല്ലം: വോട്ട് ചെയ്യാനെത്തിയ രണ്ട് പേര്കുഴഞ്ഞുവീണ് മരിച്ചു. പത്തനാപുരം തലവൂർ കുരാ ആരോമൽ നിവാസിൽ മോഹനനൻ ആചാരി(61), കൊല്ലം കടപ്പാക്കട കുളങ്ങര വീട്ടിൽ സരള എന്നിവരാണ് കുഴഞ്ഞുവീണ് മരിച്ചത്.
കുരാ ഗവ എൽപിഎസിലെ 72-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം തിരികെ നടന്ന് പോകവെ മോഹനനൻ ആചാരി റോഡിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ അനു. മക്കൾ. ആരോമൽ, ആതിര. സംസ്കാരം ഇന്ന് ഉച്ചക്ക് 12. 30 ന് വീട്ടുവളപ്പിൽ.
കടപ്പാക്കട ലിറ്റിൽ ഫ്ലവർ സ്കൂളിൽ വൈകിട്ട് അഞ്ചോടേ വോട്ടു ചെയ്യാൻ എത്തിയ സരള കുഴഞ്ഞുവീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന്.
Kerala
കൊല്ലം: കൊടുമൺ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ വ്യാജ പാസ് ഉപയോഗിച്ച് മണ്ണ് കടത്തിയ ലോറികൾ പിടിച്ചെടുത്ത് പോലീസ്. സംഭവത്തെ തുടർന്ന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശൂരനാട് കെസിറ്റി മുക്കിൽ നടന്ന വാഹന പരിശോധനയിലാണ് ലോറികൾ പിടിച്ചെടുത്തത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ സീലും ഒപ്പും പതിപ്പിച്ച വ്യാജ പാസ് ഉപയോഗിച്ചായിരുന്നു മണ്ണ് കടത്ത്.
പോരുവഴി ഇടയ്ക്കാട് സിദ്ധാർഥ ഭവനത്തിൽ അഖിൽ സിദ്ധാർഥ്, പോരുവഴി ഇടയ്ക്കാട് സജി നിവാസിൽ അഭിദേവ് എന്നീ വാഹന ഉടമകളെയും, തൊടിയൂർ ഐക്കരവിളയിൽ സഞ്ജു, പതാരം രതീഷ് ഭവനിൽ രതീഷ്, തെങ്ങമം പ്ലാവിളയിൽ വീട്ടിൽ രതീഷ് എന്നിവരെയും പ്രതികളാക്കി പോലീസ് കേസെടുത്തു.
ഇതിൽ രണ്ട് പേർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ പാസ് ഉപയോഗിച്ച് മണ്ണ് കടത്തുന്ന മാഫിയ പ്രദേശങ്ങളിൽ സജീവമാണെന്നും പരിശോധന ശക്തമാക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
Kerala
കൊല്ലം: യുഡിഎഫിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് ഹോക്കി താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണ. അപകടത്തെ സിപിഎം രാഷ്ട്രീയ വത്കരിക്കുന്നുവെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചു.
തന്റെ മകനാണ് കാർ ഓടിച്ചതെന്ന് വരുത്തി തീർക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. എന്നാൽ തന്റെ മകന്റെ പേരിലുള്ള വാഹനം ഓടിച്ചത് സഹപാഠിയായ ദേവനന്ദൻ ആണെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
നെയ്യാറ്റിൻകരയിലെ പ്രാദേശിക സിപിഎം നേതാവിന്റെ മകൻ ആണ് കാർ ഓടിച്ചതെന്നും, ഇയാൾ തുടക്കം മുതൽ തന്റെ പ്രചരണത്തിന്റെ ഒപ്പമുണ്ടായിരുന്നതായും യുഡിഎഫ് സ്ഥാനാർഥി അറിയിച്ചു.വ്യാജ പ്രചാരണങ്ങൾക്ക് വോട്ടർമാർ മറുപടി നൽകുമെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പോലീസ്. ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്. കൊല്ലം ഈസ്റ്റ് പോലീസിന്റേതാണ് നടപടി.
ഭാരതീയ ന്യായ സംഹിതയിലെ 281, 125 (a), 125 (b), മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 ലെ 134 (a), 134 (b) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമിതവേഗതയിലും അശ്രദ്ധവുമായാണ് പ്രതി വാഹനം ഓടിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്. KL 16 R 2935 നമ്പര്‍ കാറാണ് അപകടമുണ്ടാക്കിയതെന്നും എഫ്ഐആറില്‍ പറയുന്നു. പ്രതി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.
ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. അപകടത്തില്‍ ഹോക്കി താരങ്ങളായ ചിന്നു ലക്ഷ്മി (13), ധനലക്ഷ്മി (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ അമിത വേഗത്തിലെത്തി ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ച് കായലില്‍ വീണു. ചിന്നു ലക്ഷ്മിയുടെ തലയ്ക്ക് മുറിവും നട്ടെല്ലിലെ അസ്ഥിക്ക് പൊട്ടലും ഇടത് കൈക്കും വാരിയെല്ലിനും താടിയെല്ലിനും പൊട്ടലും ഉണ്ടായി. ഇതിന് പുറമേ ആന്തരിക രക്തസ്രാവവും സംഭവിച്ചു.
ധനലക്ഷ്മിയുടെ ഇടത് കാലിന് മുറിവും പൊട്ടലും സംഭവിച്ചിട്ടുണ്ട്. ഇടത് തുട ഭാഗത്ത് അസ്ഥിക്ക് പൊട്ടലും ശരീരത്തിന്റെ പല ഭാഗത്തും മുറിവും സംഭവിച്ചിട്ടുണ്ട്. ചിന്നുലക്ഷ്മി അപകടനില തരണം ചെയ്തിട്ടുണ്ട് എന്നാണ് വിവരം.
Kerala
കൊല്ലം: കൊല്ലത്ത് കൊട്ടിക്കലാശം കഴിഞ്ഞ് അമിത വേഗതയിലെത്തിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്ക്. കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവർത്തകരുടെ കാറിടിച്ചാണ് കായിക താരങ്ങൾക്ക് പരിക്കേറ്റത്.
ലിങ്ക് റോഡിലാണ് അപകടമുണ്ടായത്. ഹോക്കി താരങ്ങളായ പെൺകുട്ടികൾക്കാണ് പരിക്കേറ്റത്. ധനലക്ഷ്മി, ചിന്നു, ലക്ഷ്മി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കൈവരി തകർന്ന് പെൺകുട്ടികൾ കായലിലേക്ക് വീണു. ഈ സമയം സമീപത്തെ കടയിൽ നിന്ന രണ്ട് യുവാക്കളാണ് പെൺകുട്ടികളെ കായലിൽ നിന്ന് രക്ഷപ്പെടുത്തിയത്.
Kerala
കൊല്ലം: കൊല്ലം ചടമയമംഗലത്ത് ഹോട്ടല്‍ ഉടമയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ചടമയമംഗലം കുര്യോട് സ്പൈസി ഹോട്ടല്‍ ഉടമ സക്കീർ ആണ് കൊല്ലപ്പെട്ടത്. ഹോട്ടൽ ജീവനക്കാരനും മലപ്പുറം സ്വദേശിയുമായ ഇർഷാദ് ആണ് പിടിയിലായത്.
ചടയമംഗലം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ഹോട്ടലിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. അതിനാൽ പാഴ്സലുകൾ മാത്രമാണ് വിതരണം ചെയ്തിരുന്നത്. സ്ഥിരം ജീവനക്കാരൻ നാട്ടിലേക്ക് പോയ ഒഴിവിലേക്കാണ് ജീവനക്കാരന്റെ ബന്ധുവായ ഇർഷാദിനെ താത്കാലികമായി ജോലിയിൽ പ്രവേശിപ്പിച്ചത്.
നേരത്തെ ഇതേ ഹോട്ടലിൽ ഇർഷാദ് ജോലി നോക്കിയിരുന്നു. എന്നാൽ സ്വഭാവ ദൂഷ്യത്തെ തുടർന്ന് പിരിച്ചുവിടുകയായിരുന്നു. കൃത്യമായി ജോലിക്ക് എത്താത്തത് വീണ്ടും ജോലിക്ക് എത്തിയശേഷവും ഇയാൾ കൃത്യമായി അന്വേഷിക്കാൻ സക്കീർ മുറിയിൽ എത്തിയപ്പോഴാണ് ഇർഷാദ് ആക്രമിച്ചത്.
Kerala
കൊല്ലം: കൊല്ലം കടയ്ക്കലിൽ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. വയല സ്വദേശിയായ ശരത് കുമാർ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് ബാറിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സംഭവത്തിന് പിന്നാലെ കടയ്ക്കൽ കോവൂർ സ്വദേശികളായ രാഹുൽ, ജയേഷ് , ലിജോ, അജീഷ് എന്നിവരാണ് പിടിയിലായത്. കടയ്ക്കൽ അഞ്ചുമുക്കിന് സമീപമാണ് സംഭവം നടന്നത്. ബാറിലെ മദ്യപാനത്തിനിടെ രാഹുലുമായി ശരത് വാക്കുതർക്കത്തിലേർപ്പെട്ടു.
പിന്നാലെ ബാർ ജീവനകാർ ഇടപെട്ട് ഇരുവരേയും പിന്തിരിപ്പിച്ചു. അഞ്ചുമുക്കിലെ ഭാര്യ വീട്ടിൽ ആയിരുന്നു ശരത്തിന്റെ താമസം. ഇവിടേക്ക് പോകുകയായിരുന്ന ശരത്തിനെ പിന്തുടർന്ന് ഓട്ടോറിക്ഷയിൽ എത്തിയ നാലംഗസംഘം പന്തളം മുക്കിൽവച്ച് കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് കുത്തുകയും വെട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശരത് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ നാലംഗ സംഘം ശരത്തിനെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. അവശനിലയിലായ ശരത്തിനെ നാട്ടുകാർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
കൊല്ലം: ഗുണ്ടാ അസോസിയേഷൻ യോഗം ചേർന്ന സംഭവത്തിൽ പോലീസ് കേസെടുത്തു. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഇവർ യോഗം ചേരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവത്തിൽ ആറുപേർക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. അസോസിയേഷൻ രൂപീകരിച്ച് നഗരത്തിൽ ഓഫീസ് തുറക്കാനും ഇവർ പദ്ധതിയിട്ടതായും റിപ്പോർട്ടുകളുണ്ട്. കൊടും ക്രിമിനലുകളാണ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വിവിധ പ്രദേശങ്ങളിലെ ഗുണ്ടകളെ മെമ്പർമാരാക്കാനായിരുന്നു സംഘടനയുടെ ലക്ഷ്യം. ഗ്യാങ്ങുകൾ ചേരിതിരിഞ്ഞ് അക്രമിക്കുന്നതിനെതിരെ ഒരു പ്ലാറ്റ്ഫോമും ഇവർ ഇതിലൂടെ ലക്ഷ്യമിട്ടിരുന്നതായും സൂചനയുണ്ട്. ഗുണ്ടകൾ നടത്തിയ പിറന്നാൾ ആഘോഷവും വടിവാൾ കൊണ്ട് കേക്ക് മുറിച്ചതുമെല്ലാം നേരത്തെ വിവാദമായിരുന്നു.
Kerala
തിരുവനന്തപുരം: പ്രിയങ്കാ ഗാന്ധി എംപി ഇന്നു തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പ്രചാരണത്തിന് എത്തും.
ഇന്ന് ഉച്ചക്ക് 12നു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരുന്ന പ്രിയങ്കാ ഗാന്ധി 12.30ന് ഹെലികോപ്റ്ററിൽ തുന്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലെത്തും.
12.40നു ചിറയിൻകീഴ് മണ്ഡലത്തിലെ പുത്തൻതോപ്പിൽ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ സംസാരിക്കും1.25ന് ഹെലികോപ്റ്ററിൽ കൊല്ലം ആശ്രാമം മൈതാനത്തേക്ക് പോകും.
രണ്ടിന് കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പു സമ്മേളനത്തിൽ സംസാരിക്കും. മൂന്നിന് ആശ്രാമം മൈതാനത്തു നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്കു മടങ്ങും.
വൈകുന്നേരം നാലിന് കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ടിൽ (വട്ടിയൂർക്കാവ് നിയോജകമണ്ഡലം) നടക്കുന്ന പൊതു സമ്മേളനത്തിൽ പങ്കെടുക്കും.
Kerala
ചെങ്കോട്ടകൾ നിർമിച്ച് അതിനു ഭദ്രമായി കാവൽ നിന്ന കമ്യൂണിസ്റ്റ് പാർട്ടികളുടെ നാട്ടിൽ കാറ്റിന്റെ ഗതിവേഗം മാറുമോ അല്ലെങ്കിൽ തിരിഞ്ഞു വീശുമോ എന്നാണ് അറിയാനുള്ളത്. പതിനൊന്നു മണ്ഡലങ്ങളിൽ പതിനൊന്നും കൈയാളി ഇടതുപക്ഷ ജനാധിപത്യമുന്നണിക്കു കുത്തകയുണ്ടായിരുന്ന ജില്ലയിൽനിന്നും രണ്ടെണ്ണം അടർത്തിയെടുക്കാൻ വലതുപക്ഷ മുന്നണിക്ക് സാധിച്ചതു ചരിത്രം.
ഇത്തവണ പതിനൊന്നിൽ പതിനൊന്നും കിട്ടുമെന്ന് ഇടതുമുന്നണി പോലും വാശി പിടിക്കുന്നില്ലെന്നതാണ് പ്രത്യേകത. കഴിഞ്ഞ പ്രാവശ്യം രണ്ടാണ് കിട്ടിയതെങ്കിൽ അതിനൊടൊപ്പം ഭൂരിപക്ഷം മണ്ഡലങ്ങളും പിടിച്ചെടുക്കുമെന്ന വാശിയിലാണ് യുഡിഎഫ് മത്സരത്തെ നേരിടുന്നത്. എന്നാൽ പതിനൊന്നിൽ ഒരു സീറ്റിൽ മാത്രം കഴിഞ്ഞ പ്രാവശ്യം രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന എൻഡിഎ മുന്നണി ഒരു സീറ്റ് ഉറപ്പായി കിട്ടുമെന്നും വിശ്വസിക്കുന്നു.
ശബരിമലയും വികസനവും സർക്കാർവിരുദ്ധ വികാരവും ഒരുപോലെ ജില്ലയിൽ അലയടിക്കുന്പോൾ കൊല്ലത്തിന്റെ മനസ് കാണാൻ ആർക്കും കഴിയുന്നില്ല. ഈ വിഷയങ്ങൾതന്നെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചപ്പോൾ യുഡിഎഫിന് മേൽക്കോയ്മ ലഭിച്ചുവെന്നു മാത്രമല്ല, 25 വർഷം കോർപറേഷൻ ഭരണം കൈയാളിയിരുന്ന എൽഡിഎഫിൽനിന്നും യുഡിഎഫ് ഭരണം പിടിച്ചെടുത്തതും ചരിത്രം. പാർലമെന്റ് തെരഞ്ഞടുപ്പിലെ വിജയവും തദ്ദേശ തെരഞ്ഞെടുപ്പ് ജയവും നേട്ടമാക്കിയാൽ യുഡിഎഫിന് അപ്രതീക്ഷത വിജയം നേടാൻ കഴിയും. എന്നാൽ, കേഡർ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന എൽഡിഎഫിന്റെ വോട്ടുകൾ ചോരില്ലെന്നു വിശ്വസിക്കാനാണ് മുന്നണിക്കിഷ്ടം.
കഴിഞ്ഞ തവണ ആകെയുള്ള 11 നിയമസഭാ മണ്ഡലങ്ങളിൽ ഒൻപതും എൽഡിഎഫിനായിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ യുഡിഎഫ് മേൽകൈ നേടിയതിന്റെ പിൻബലത്തിലും പാർലമെന്റ് തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം വിലയിരുത്തിയും മുന്നണി ആത്മവിശ്വാസത്തിലാണ്.
കൊല്ലം
വാശിയേറിയ പോരാട്ടമാണ് കൊല്ലം മണ്ഡലത്തിൽ നടക്കുന്നത്. പാർട്ടി ജില്ലാസെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എസ്. ജയമോഹനാണ് ഇടത് സ്ഥാനാർഥി. യുഡിഎഫ് കഴിഞ്ഞ തവണ മുകേഷിനെതിരേ മത്സരിച്ച ബിന്ദു കൃഷ്ണയെ വീണ്ടും സ്ഥാനാർഥിയാക്കി. കഴിഞ്ഞ തവണ മുകേഷിനോട് നേരിയ ഭൂരിപക്ഷത്തിന് തോറ്റ ബിന്ദുകൃഷ്ണ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ്. ബിജെപിയുടെ സ്ഥാനാർഥി ആന്‍ജിയോപ്ലാസ്റ്റി വിദഗ്ധൻ ഡോ.എൻ. പ്രതാപ്കുമാറാണ്. മെഡിട്രീന ഹോസ്പിറ്റൽ എംഡികൂടിയാണ് അദ്ദേഹം.
കൊട്ടാരക്കര
മന്ത്രി കെ.എൻ. ബാലഗോപാലിന് കൊട്ടാരക്കരയിലെ എതിരാളി മുൻ സിപിഎം എംഎൽഎയായ അയിഷ പോറ്റിയാണ്. ആർ. ബലകൃഷ്ണപിള്ളയെന്ന അതികായനെ അട്ടിമറിച്ച അയിഷാ മറ്റൊരു അട്ടിമറി നടത്തുമോ എന്നത് കണ്ടറിയണം. എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന ആർ. രശ്മി കഴിഞ്ഞപ്രാവശ്യം യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. അയിഷ പോറ്റി കോൺഗ്രസിലേക്ക് എത്തിയതോടെ രശ്മി ബിജെപിയിൽ ചേർന്നു സീറ്റ് തരപ്പെടുത്തുകയായിരുന്നു.
ചവറ
ചവറയിലെ കഴിഞ്ഞ തവണത്തെ സ്ഥാനാർഥികൾ തന്നെയാണ് ഇരുമുന്നണികൾക്കുമായി മത്സരരംഗത്ത്. ആർഎസ്പിയുടെ ഷിബു ബേബി ജോൺ, സിറ്റിംഗ് എംഎൽഎ സിപിഎം സ്വതന്ത്രൻ ഡോ. സുജിത് വിജയൻ പിള്ളയെയാണ് നേരിടുക. കെ.ആർ. രാജേഷാണ് ബിജെപിക്കായി അണിനിരക്കുന്നത്.
ചടയമംഗലം
മന്ത്രി ചിഞ്ചുറാണി ചടയമംഗലത്ത് വീണ്ടും ജനവിധി തേടുമ്പോൾ എതിരാളി കഴിഞ്ഞ തവണ മത്സരിച്ച കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീറാണ്. ആര്.എസ്. അനുരാജാണ് എൻഡിഎ സ്ഥാനാർഥി.
പത്തനാപുരം
മന്ത്രി കെ.ബി. ഗണേഷ് കുമാറിന് പത്തനാപുരത്തെ എതിരാളി കഴിഞ്ഞ തവണ തോറ്റിട്ടും മണ്ഡലത്തിൽ അഞ്ചുകൊല്ലം ചെലവഴിച്ച ജ്യോതികുമാർ ചാമക്കാലയാണ്. ട്വന്റി 20യുടെ എസ്. അനിൽ കുമാറാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. പ്രാദേശിക എൻഎസ്എസ് പിന്തുണയില്ലാത്തതും വിവാദങ്ങളും ഗണേഷ്കുമാറിനു തിരിച്ചടിയാകുമോ അതോ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം എതിരാളികളുടെമേൽ വിജയം നേടുമോ എന്നാണ് അറിയേണ്ടത്. ജ്യോതികുമാർ ചാമക്കാലയ്ക്കും ഗണേഷ്കുമാറിനും അപരന്മാർ ഉണ്ടെന്നതും തെരഞ്ഞെടുപ്പ് കൗതുകമാണ്.
ഇരവിപുരം
രണ്ട് ടേം നിബന്ധനയിൽ ഇളവ് നേടി ഇരവിപുരത്ത് എം. നൗഷാദ് ഇടതിനായി വീണ്ടും ജനവിധി തേടുമ്പോൾ എതിരായി നിൽക്കുന്നത് ആർഎസ്പിയുടെ യുവനേതാവ് അഡ്വ. വിഷ്ണുമോഹനാണ്. ആർഎസ്പി വിട്ട സജി ഡി. ആനന്ദ് ആണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. ആർഎസ്പിയിലെ സീറ്റ് തർക്കവും വിവാദങ്ങളും ജനം മറന്നുകഴിഞ്ഞു. ഡീൽ വിവാദം ഇപ്പോഴും നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും അതൊന്നും മണ്ഡലം അത്ര മുഖവിലയ്ക്കെടുത്തിട്ടില്ലെന്നാണ് മുന്നണികൾ വിലയിരുത്തുന്നത്.
ചാത്തന്നൂരിൽ
ചാത്തന്നൂരിൽ സിപിഐ പുതുമുഖത്തെയാണ് അവതരിപ്പിക്കുന്നത്, അവരുടെ ആർ. രാജേന്ദ്രന് എതിരാളി കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവിയാണ്. കഴിഞ്ഞ രണ്ടു തവണയും ബിജെപിയെ ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിച്ച ബി.ബി. ഗോപകുമാറാണ് ഇക്കുറിയും മത്സരരിക്കുന്നത്. യുഡിഎഫ് ഇവിടെ ഫോർവേഡ് ബ്ലോക്കിന്റെ ദേവരാജിന് നൽകിയ സീറ്റ് അദ്ദേഹം കോൺഗ്രസിന് തന്നെ തിരിച്ചു നൽകുകയായിരുന്നു. ചാത്തന്നൂരിലെ മത്സരത്തെ കുറച്ചുകാണാൻ ആർക്കും കഴിയില്ല. ത്രികോണമത്സരം ഇത്രയേറെ പ്രവചനാതീതമായ മണ്ഡലം കാണില്ല. ആരും ജയിക്കാമെന്ന സ്ഥിതിയാണ്; തോല് ക്കാമെന്നും. ശബരിമല വിഷയം മാത്രമല്ല, ശക്തമായ രാഷ്ട്രീയ ചിന്തകളും വോട്ടായി മാറുന്ന നാടാണ് ചാത്തന്നൂർ.
പുനലൂർ
പുനലൂരിൽ സിപിഐ സിറ്റിംഗ് എംഎൽഎ പി.എസ്. സുപാലിനെ മാറ്റി സി.അജയപ്രസാദിനെയാണ് മത്സരിപ്പിക്കുന്നത്. മുസ്ലിം ലീഗിന്റെ സംസ്ഥാന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി കഴിഞ്ഞ തവണ മത്സരിച്ച ഈ സീറ്റിൽ ഇക്കുറി ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസാണ് ഭാഗ്യം പരീക്ഷിക്കുന്നത്. ബിജെപി സഹയാത്രികനായ അഡ്വ. രഘുനാഥ് കമുകുംചേരിയാണ് ഇവിടെ ട്വന്റി 20 സ്ഥാനാർഥി. പുനലൂർ സീറ്റിനുവേണ്ടി കോൺഗ്രസ് നേതാക്കൾ ഉയർത്തിയ വിമത നീക്കമെല്ലാം കെ.സി. വേണുഗോപാലിന്റെ ചടുലനീക്കത്തിൽ ആവിയായി കഴിഞ്ഞു. ഇപ്പോൾ നിലവിൽ യുഡിഎഫ് ഒറ്റക്കെട്ടായി മത്സരത്തെ കാണുന്നു.
കുണ്ടറ
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കുണ്ടറയിൽ പി.സി. വിഷ്ണുനാഥ് തന്നെയാണ് സ്ഥാനാർഥി. സിപിഎം പുതുമുഖം എസ്.എൽ. സജികുമാറിനെയാണ് മത്സരിപ്പിക്കുന്നത്. ബിജെപി മുഖ്യമന്ത്രിസ്ഥാനം തന്നാൽ അതുപോലും സ്വീകരിക്കാൻ തയാറാണന്ന് പറഞ്ഞ ബിഗ്ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. കുണ്ടറയിലും ഡീൽ വിവാദം ഉയരുന്നുണ്ട്. പക്ഷേ, വിഷ്ണുനാഥിന്റെ വ്യക്തിപ്രഭാവത്തോടൊപ്പം സജികുമാറിന്റെ പ്രാദേശികാടിസ്ഥാനത്തിലുള്ള ബന്ധവും രാഷ്ട്രീയബന്ധവുമാണ് ഏറ്റുമുട്ടത്.
കരുനാഗപ്പള്ളി
കരുനാഗപ്പള്ളിയിൽ സിറ്റിംഗ് എംഎൽഎ സി.ആർ.മ ഹേഷ് വീണ്ടും ജനവിധി തേടുമ്പോൾ സിപിഐക്കായി വനിത നേതാവ് എം.എസ്. താരയാണ് മത്സരിക്കുന്നത്. ഭൂരിപക്ഷം കൂട്ടുക എന്ന ഒറ്റ ലക്ഷ്യവുമായിട്ടാണ് യുഡിഎഫ് കളത്തിലിറങ്ങിയിരിക്കുന്നത്. മഹേഷിന്റെ പ്രവർത്തനശൈലി തന്നെയാണ് മികച്ചുനിൽക്കുന്നതെങ്കിലും താരയുടെ രാഷ്ട്രീയ പാരന്പര്യത്തെ തള്ളിക്കളയാൻ സാധിക്കില്ല.
കുന്നത്തൂർ
കുന്നത്തൂരിൽ സിറ്റിംഗ് എംഎൽഎ കോവൂർ കുഞ്ഞുമോൻ ആറാം തവണയും ഇടതിനായി ജനവിധി തേടുമ്പോൾ മുൻ എതിരാളി ഉല്ലാസ് കോവൂരിനെ തന്നെ യുഡിഎഫ് രംഗത്തിറക്കി. ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി എന്ന നിലയിൽ കോവൂർ കുഞ്ഞുമോൻ ശക്തനാണ്. പക്ഷേ, ജനങ്ങൾക്കിടയിൽനിന്നും ഒരിക്കലും മാറാതെ മണ്ഡലത്തിൽ സ്ഥിരസാന്നിധ്യമായ ഉല്ലാസിനും ജനങ്ങൾക്കിടയിൽ സ്വീകാര്യതയുണ്ട്.
Kerala
കൊല്ലം: അയൽവാസിയെ ഓട്ടോറിക്ഷയിടിച്ച് കൊലപ്പടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുളങ്കാടകം കാങ്കത്ത് നഗർ സ്വദേശിനിയായ മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അയൽവാസി സുനിൽ തമ്പി(40) പിടിയിലായത്.
കൊല്ലം വെസ്റ്റ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സ്ത്രീയെ അതിവേഗത്തിൽ ഓട്ടോറിക്ഷ ഓടിച്ചു കൊണ്ട് വന്ന് മതിലിനോടുചേർത്ത് ഇടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് സ്ത്രീയുടെ വീട്ടിലെത്തി കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. മകനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് ഇവർ പോലീസിൽ നൽകിയ പരാതിയിലാണ് നടപടി.
District News
കൊല്ലം: സ്ഥാനാർഥിനിർണയത്തിലൂടെ മുന്നണികൾ ശക്തമായി കളംനിറഞ്ഞപ്പോൾ ഉയരുന്ന ചോദ്യമാണ് കൊല്ലം ആർക്കൊപ്പം.
സ്ഥാനാർഥിനിർണയത്തിൽ മുന്നണികൾക്കുള്ളിലും പാർട്ടിക്കുള്ളിലും തരക്കേടില്ലാത്ത സംഘർഷം നേരിട്ട മുന്നണിയായ യുഡിഎഫ് തെരഞ്ഞെടുപ്പിന്റെ ചൂട് കൂടിയപ്പോൾ ശക്തമായി കളത്തിലിറങ്ങി കഴിഞ്ഞു.
ഇവരാണോ ഒരാഴ്ചമുന്പ് അടിയുണ്ടാക്കിയതെന്നും സംശയിച്ചുപോകും. ആർഎസ്പി സ്ഥാനാർഥിനിർണയത്തിൽ പാർട്ടിക്കുള്ളിൽ ഉയർന്ന അസ്വസ്ഥതകളും അസംതൃപ്തികളെല്ലാം അന്തരീക്ഷത്തിൽ അലിഞ്ഞുപോയി.
പ ുനലൂരിൽ മുസ്ലിം ലീഗിന്റെ സ്ഥാനാർഥിക്കെതിരേ വിമതപടതന്നെയാണ് വന്നത്. കെ.സി. വേണുഗോപാലിനെപോലുള്ള നേതാക്കളുടെ വിളി വന്നതോടെ അവരെല്ലാം സ്ഥാനാർഥിത്വം പിൻവലിച്ചു പാർട്ടിയിലേക്കു മടങ്ങി. ഇപ്പോൾ പുനലൂരിൽ യുഡിഎഫിന് ഒരു സ്ഥാനാർഥിമാത്രം.
ചരിത്രം വഴിമാറുമോ?
പാർലമെന്റിലേക്ക് യുഡിഎഫിനെ പുൽകുമ്പോഴും നിയമസഭയിലേക്കും തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതിനോട് കൂറു കാണിക്കുന്നതാണ് ചരിത്രമെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മാറ്റത്തിന്റെ കാറ്റ് പ്രകടിപ്പിച്ചിരുന്നു. യുഡിഎഫിനാണ് വിജയം നേടിയത്. യുഡിഎഫും എൽഡിഎഫും കൊമ്പന്മാരുടെ കൊഴിഞ്ഞ്പോക്ക് തടഞ്ഞ് കാര്യമായ പരാതികളില്ലാതെ മത്സ രാർഥികളെ നിശ്ചയിച്ചു.
എൻഡിഎയാകട്ടെ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ളിടത്ത് മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് മറ്റിടങ്ങളിൽ ശത്രുപക്ഷത്തുനിന്നെത്തിയവർക്ക് അവസരം നിൽകി പരീക്ഷണത്തിനു വിട്ടിരിക്കുന്നു.
കഴിഞ്ഞ തവണ ആകെയുള്ള 11 നിയമസഭ മണ്ഡലങ്ങളിൽ ഒൻപതും എൽഡിഎഫിനായിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ യുഡിഎഫ് മേൽക്കൈ നേടിയതിന്റെ പിൻബലത്തിലും പാർലമെന്റ് തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം വിലയിരുത്തിയും മുന്നണി ആത്മവിശ്വാസത്തിലാണ്.കൊല്ലത്ത് കശുവണ്ടി വികസന ബോർഡ് ചെയർമാനും പാർട്ടി ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിക്കുന്നഎസ്. ജയമോഹനാണ് ഇടത് സ്ഥാനാർഥി . യുഡിഎഫ് കഴിഞ്ഞ തവണ മുകേഷിനെതിരെ മത്സരിച്ച ബിന്ദു കൃഷ്ണയെ വീണ്ടും സ്ഥാനാർഥിയാക്കി. ബിജെപിയുടെ സ്ഥാനാർഥി ആന്‍ജിയോപ്ലാസ്റ്റി വിദഗ്ധൻ ഡോ.എൻ. പ്രതാപ്കുമാറാണ്. മെഡിട്രീന ഹോസ്പിറ്റൽ എംഡികൂടിയാണ് അദ്ദേഹം.
പോരാട്ടം ശക്തം
ചവറയിലെ കഴിഞ്ഞ തവണത്തെ സ്ഥാനാർഥികൾ തന്നെയാണ് ഇരുമുന്നണികൾക്കമായി മത്സര രംഗത്ത്. ആർഎസ്പിയുടെ ഷിബു ബേബി ജോൺ സിറ്റിംഗ് എംഎൽഎ സിപിഎം സ്വതന്ത്രൻ ഡോ. സുജിത് വിജയൻ പിള്ളയെയാണ് നേരിടുക. മന്ത്രി ചിഞ്ചുറാണി ചടയമംഗലത്ത് വീണ്ടും ജനവിധി തേടുമ്പോൾ എതിരാളി കഴിഞ്ഞ തവണ മത്സരിച്ച കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീറാണ്. മന്ത്രി കെ.എൻ. ബാലഗോപാലിന് കൊട്ടാരക്കരയിലെ എതിരാളി മുൻ സിപിഎം എംഎൽഎയായ അയിഷ പോറ്റിയാണ്.
ആർ.ബലകൃഷ്ണപിള്ളയെന്ന അതികായനെ അട്ടിമറിച്ച അയിഷ മറ്റൊരു അട്ടിമറി നടത്തുമോ എന്നത് കണ്ടറിയണം.
മന്ത്രി കെ.ബി. ഗണേഷ് കുമാറിന് പത്തനാപുരത്തെ എതിരാളി കഴിഞ്ഞ തവണ തോറ്റിട്ടും മണ്ഡലത്തിൽ അഞ്ചുകൊല്ലം ചെലവഴിച്ച ജ്യോതികുമാർ ചാമക്കാലയാണ്. മോട്ടിവേഷൻകോച്ചായ ട്വന്റി 20യുടെ എസ്. അനിൽ കുമാറാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. രണ്ട് ടേം നിബന്ധനയിൽ ഇളവ് നേടി ഇരവിപുരത്ത് എം. നൗഷാദ് ഇടതിനായി വീണ്ടും ജനവിധി തേടുമ്പോൾ എതിരായി നിൽക്കുന്നത് ആർഎസ്പിയുടെ യുവനേതാവ് അഡ്വ.വിഷ്ണു പ്രസാദാണ്. ആർഎസ്പിവിട്ട സജി. ഡി.ആനന്ദ് ആണ് ഇവിടെ എൻഡിഎ സ്ഥാനാർഥി.
ചാത്തന്നൂരിൽ സിപിഐ പുതുമുഖത്തെയാണ് അവതരിപ്പിക്കുന്നത്, അവരുടെ ആർ. രാജേന്ദ്രന് എതിരാളി കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവിയാണ്. കഴിഞ്ഞ രണ്ടു തവണയും ബിജെപിയെ ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിച്ച ബി.ബി. ഗോപകുമാറാണ് ഇക്കുറിയും മത്സരിക്കുന്നത്. യുഡിഎഫ് ഇവിടെ ഫോർവേഡ് ബ്ലോക്കിന്റെ ദേവരാജിന് നൽകിയ സീറ്റ് അദ്ദേഹം കോൺഗ്രസിന് തന്നെ തിരിച്ചു നൽകുകയായിരുന്നു. പുനലൂരിൽ സിപിഐ സിറ്റിംഗ് എംഎൽഎ പി.എസ്. സുപാലിനെ മാറ്റി സി.അജയപ്രസാദിനെയാണ് മത്സരിപ്പിക്കുന്നത്.
മുസ്ലിം ലീഗിന്റെ സംസ്ഥാന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി കഴിഞ്ഞ തവണ മത്സരിച്ച ഈ സീറ്റിൽ ഇക്കുറി ജില്ലപ്രസിഡന്റ് നൗഷാദ് യൂനുസാണ് ഭാഗ്യം പരീക്ഷിക്കുന്നത്. ബിജെപി സഹയാത്രികനായ അഡ്വ. രഘുനാഥ് കമുകുംചേരിയാണ് ഇവിടെ ട്വന്റി 20 സ്ഥാനാർഥി.യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കുണ്ടറയിൽ പി.സി. വിഷ്ണുനാഥ് തന്നെയാണ് സ്ഥാനാർഥി. സിപിഎം പുതുമുഖം എസ്.എൽ.സജികുമാറിനെയാണ് മത്സരിപ്പിക്കുന്നത്. ബിജെപി മുഖ്യമന്ത്രി സ്ഥാനം തന്നാൽ അതുപോലും സ്വീകരിക്കാൻ തയാറാണെന്ന് പറഞ്ഞ ബിഗ്ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി.
കരുനാഗപള്ളിയിൽ സിറ്റിംഗ് എംഎൽഎ സി.ആർ. മഹേഷ് വീണ്ടും ജനവിധി തേടുമ്പോൾ സിപിഐക്കായി വനിത നേതാവ് എം.എസ്. താരയാണ് മത്സരിക്കുന്നത്.
കുന്നത്തൂരിൽ സിറ്റിംഗ് എംഎൽഎ കോവൂർ കുഞ്ഞുമോൻ ആറാം തവണയും ഇടതിനായി ജനവിധി തേടുമ്പോൾ മുൻ എതിരാളി ഉല്ലാസ് കോവൂരിനെ തന്നെ യുഡിഎഫ് രംഗത്തിറക്കി.
Kerala
കൊല്ലം: കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫാത്തിമ മുബഷിറയെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ കുട്ടിയെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കുട്ടിയുടെ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
Kerala
പരവൂര്‍: കൊല്ലം - ഹുബ്ലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രതിവാര സ്പെഷല്‍ ട്രെയിനിന്റെ (07313/07314) സര്‍വീസ് മേയ് 25 വരെ ദീര്‍ഘിപ്പിച്ച് റെയില്‍വേ. ഈ ട്രെയിനുകള്‍ ഈ മാസം 30 വരെ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ പ്രഖ്യാപിച്ചിരുന്നു.
ഇത് കൂടാതെ എസ്എംവിടി ബംഗളൂരു -കൊച്ചുവേളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മൂന്ന് പ്രതിവാര സ്പെഷല്‍ ട്രെയിനുകളുടെ കാലാവധിയും മേയ് 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഈ മൂന്നു ട്രെയിനുകളും മാര്‍ച്ച് 29 വരെ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ തിരുവനന്തപുരം ഡിവിഷന് അധികൃതര്‍ അറിയിച്ചിരുന്നത്.
ഈ നാല് ട്രെയിനുകളും സ്പെഷല്‍ സര്‍വീസായി ഓടാന്‍ തുടങ്ങിയിട്ട് എട്ട് മാസമായി. എല്ലാ വണ്ടികളിലും ആവശ്യത്തിന് യാത്രക്കാരുമുണ്ട്. ഈ സാഹചര്യത്തില്‍ സമീപഭാവിയില്‍ തന്നെ ഇവയെല്ലാം സ്ഥിരം സര്‍വീസ് ആക്കി മാറ്റുമെന്നാണ് സൂചന.
Kerala
കൊല്ലം: സുഹൃത്തുക്കൾക്കൊപ്പം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പുനലൂർ വാളക്കോട് എൻഎസ്വി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ആദർശ് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെയാണ് സംഭവം.
ഐക്കരക്കോണം പാറക്കടവിലാണ് സഹപാഠികൾക്കൊപ്പം ആദർശ് ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്. ആദർശ് നീന്താൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തുകയായിരുന്നു.
തുടർന്ന് മുങ്ങൽവിദഗ്ധരും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും രക്ഷികനായില്ല. ഒരു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ട നേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ഭീഷണിയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഇതേ തുടർന്ന് കേസിലെ 10 പ്രതികളെയും കൊല്ലം ജില്ലാ ജയിലിൽ നിന്ന് മാറ്റി.
പ്രതികൾക്ക് ജയിലിന് അകത്തും പുറത്തും ഭീഷണിയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നാണ് പ്രതികളെ തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റിയിരിക്കുന്നത്. അലുവ അതുലിന്റെ വയനകം ഗുണ്ടാ സംഘം റിമാൻഡിൽ കഴിയുന്നത് കൊല്ലം ജില്ലാ ജയിലിലാണ്.
അതുലിനെ കൊലപ്പെടുത്തിയ കടത്തൂർ സംഘത്തിന് വയനകം സംഘത്തിന്റെ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസിന്റെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും മുന്നറിയിപ്പുണ്ട്. ഏറ്റുമുട്ടൽ സാധ്യത കണക്കിലെടുത്താണ് പ്രതികളെ മറ്റ് ജയിലുകളിലേക്ക് മാറ്റിയത്.
Editorial
ഇത്തരമൊരു കൊലപാതകദൃശ്യം സിനിമയിൽ കാണിച്ചാൽ പ്രേക്ഷകർ കണ്ണുപൊത്തും, നിരോധിക്കാൻ സമൂഹം ആവശ്യപ്പെടും, കോടതി വിലക്കും. പക്ഷേ, കരുനാഗപ്പള്ളിയിൽ കാറിൽ പിന്തുടർന്നെത്തിയവർ ശത്രുവിനെ ദേശീയപാതയിലിട്ടു പരസ്യമായി വെട്ടിക്കൊന്ന കാഴ്ച യാഥാർഥ്യമാണ്.
ക്രമസമാധാനവാഴ്ചയുള്ളിടത്തു നടക്കരുതാത്തത്. ഈ മനുഷ്യക്കശാപ്പുകാർ ദേശീയപാത പിളർന്നു വന്നവരല്ല. പരാജയപ്പെട്ട രാഷ്ട്രീയ-സർക്കാർ-വിദ്യാഭ്യാസ-കുടുംബ അപചയങ്ങളാൽ നമ്മുടെ കൺമുന്നിൽ തഴച്ചുവളർന്നതാണ്.
ഇനിയുമവർ കൊല്ലാൻ വന്നുകൊണ്ടിരിക്കും. അറസ്റ്റല്ല, മുളയിലേ നുള്ളലാണ് പ്രതിവിധി. പക്ഷേ, ഗുണ്ടകളെ ആവശ്യമുള്ളവർ സമ്മതിക്കില്ല. പേടിയാകുന്നു; ഗുണ്ടകളെയും വളർത്തുന്നവരെയും. കൊല്ലം കരുനാഗപ്പള്ളിയിലേക്ക് കൊലയാളീസംഘമെത്തിയത് രണ്ടു കാറുകളിലാണ്.
അവർ വധശിക്ഷ വിധിച്ച കൊലക്കേസ് പ്രതി, ജാമ്യത്തിലിറങ്ങിയ അലുവ അതുൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ഒപ്പിട്ടശേഷം കാറിൽ പോകുകയായിരുന്നു. കുറേസമയം പിന്തുടർന്നിട്ടും ലക്ഷ്യം സാധിക്കാനാകാതെവന്നതോട പുതിയകാവിൽവച്ച് അതുലിന്റെ കാറിൽ ഗുണ്ടകൾ തങ്ങളുടെ കാർ ഇടിപ്പിച്ചു.
വെറും രണ്ടു മിനിറ്റ്! കാറിൽനിന്നു വടിവാളുകളുമായി ഇറങ്ങിയവർ, പാതയോരത്തെ കുഴിയിൽ വീണുകിടന്ന കാറിന്റെ അകത്തും പുറത്തുമിട്ട് അതുലിനെ വെട്ടിക്കൊന്നശേഷം ചെറിയൊരു ജോലി തീർത്ത ലാഘവത്തോടെ വന്ന കാറിൽ മടങ്ങി.
ഒരു കാൽനടയാത്രക്കാരൻ, ഇരുചക്ര വാഹനയാത്രക്കാർ, ഒരു ടിപ്പർ ലോറി ഡ്രൈവർ എന്നിവർ സമീപത്തുകൂടി പേടിച്ചുവിറച്ചു കടന്നുപോയി. പോലീസും സർക്കാരും പാലൂട്ടിവളർത്തിയ ഇത്തരം രക്തദാഹികളെ തടയാൻ പ്രാണഭയമുള്ളവരാരും മുതിരില്ല.
കൊലയാളികൾ പോയതോടെയാണ് അടുത്ത പെട്രോൾ പന്പിലെ ജീവനക്കാർ ഓടിയെത്തി പോലീസിനെ വിവരമറിയിച്ചത്. പന്പിലെ സിസിടിവി കാമറയിൽ പതിഞ്ഞ ഭീകരതയാണ് കേരളം ഭാഗികമായി കണ്ടത്. 2025 മാർച്ചിൽ ജിം സന്തോഷ് എന്ന മറ്റൊരു ഗുണ്ടയെ വീട്ടിലേക്കു ബോംബെറിഞ്ഞശേഷം അമ്മയുടെ മുന്നിലിട്ടു വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്നു അലുവ അതുൽ.
ശത്രുവിനോടു കരുണ കാണിക്കാത്തയാളാണെങ്കിലും കൊല്ലരുത്, പറഞ്ഞുതീർക്കാമെന്നു കെഞ്ചി. വടിവാളടങ്ങിയില്ല. അതുലിന്റെ ആക്രമണത്തിൽ പരിക്കേറ്റവരും ബ്ലാക് വിഷ്ണുവിന്റെ സംഘത്തിലുണ്ടായിരുന്നു. ഈ ഗുണ്ടകളെ വകവരുത്തുമെന്നു മറ്റാരെങ്കിലും ഇപ്പോൾ ശപഥം ചെയ്തിട്ടുണ്ടാകും. എവിടേക്കാണ് ഈ പോക്ക്?
കൊല്ലപ്പെട്ടതു മറ്റൊരു ഗുണ്ടയാണോ നിരപരാധിയാണോ എന്നത് ചോദ്യമേയല്ല. കുറ്റവാളികളെപ്പോലും ശിക്ഷിക്കേണ്ടത് ആരാണെന്നതാണ് ചോദ്യം. നിയമസംവിധാനത്തെ നോക്കുകുത്തിയാക്കി മുഖം പോലും മറയ്ക്കാതെ പരസ്യമായി വധശിക്ഷ നടത്താൻ മടിയില്ലാത്തവരെ സൃഷ്ടിച്ച സാഹചര്യങ്ങൾ നിലനിൽക്കുകയാണ്.
പ്രമുഖ പാർട്ടികൾ പ്രാകൃതവത്കരിച്ച രാഷ്ട്രീയമാണ് ഒന്നാം പ്രതി. ക്രൂരമായ നിരവധി രാഷ്ട്രീയ കൊലപാതകങ്ങൾക്കു കേരളം സാക്ഷിയായിട്ടുണ്ട്. വിദ്യാർഥിരാഷ്ട്രീയത്തിന്റെ പേരിൽ കൗമാരത്തിൽതന്നെ എതിരാളികളെ കായികമായി ഒതുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന പാർട്ടികൾക്ക് എങ്ങനെയാണ് ഇത്തരം ഗുണ്ടാസംഘങ്ങളെ ഒതുക്കാൻ സാധിക്കുന്നത്?
വിദ്യാർഥീ സംഘടനാബലമുള്ള രാഷ്ട്രീയ സൈക്കോകൾ ഒരു വിദ്യാർഥിയെ ഹോസ്റ്റൽ അങ്കണത്തിൽ റാഗിംഗിന്റെ പേരിൽ വിചാരണ ചെയ്തു മരണത്തിലേക്കു തള്ളിവിട്ടതും ഓർക്കണം. ഇതിലും ഭയാനകമായ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയ പ്രതികളെ പോലീസ് സ്റ്റേഷൻ മുതൽ ജയിലിൽ വരെ പാർട്ടി സംരക്ഷിച്ചതും കേരളം കണ്ടു.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം, വെളിവില്ലാത്ത ഗുണ്ടാസംഘങ്ങളെ കൂടുതൽ അപകടകാരികളാക്കി. കേരളത്തിന്റെ ഏതു മൂലയിലാണ് അവരില്ലാത്തത്? രാഷ്ട്രീയക്കാരെപ്പോലെ ഇത്തരക്കാരെയും പോലീസിനു ഭയമാണ്.
പ്രമുഖ താരങ്ങൾപോലും കൈകാര്യം ചെയ്യുന്ന അറുകൊല സിനിമകളും യുവാക്കളിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ‘ഗുരു’വിനു നമ്മെ വിമലീകരിക്കാനും ‘നാടോടിക്കാറ്റി’നു ചിരിപ്പിക്കാനും, ‘ഇന്ത്യൻ’നു പ്രതികരണശേഷിയെ തൊട്ടുണർത്താനും ‘സന്ദേശ’ത്തിനു ചിന്തിപ്പിക്കാനുമൊക്കെ ശേഷിയുണ്ടെങ്കിൽ ‘മാർക്കോ’യ്ക്കും ‘ആവേശ’ത്തിനും ‘പണി’ക്കും ‘കളങ്കാവലി’നുമൊക്കെ അപക്വമതികളെ അക്രമോത്സുകരാക്കാനും ശേഷിയുണ്ട്.
തുടക്കം മുതൽ ഒടുക്കം വരെ മദ്യപിക്കുന്ന കൗമാര-യുവ നടീനടന്മാർ തങ്ങളുടെ ആരാധകരെ സ്വാധീനിക്കില്ലെന്നാണോ? ദാരിദ്ര്യവും അവഗണനയും ചിലരെയെങ്കിലും കുറ്റവാളികളാക്കിയിട്ടുണ്ട്. മക്കളുടെമേൽ ഒരു നിയന്ത്രണവുമില്ലാത്ത മാതാപിതാക്കളും സാമൂഹ്യവിരുദ്ധരെ സൃഷ്ടിച്ചു. സ്കൂൾ വിദ്യാർഥികൾ സഹപാഠികളെ സംഘം ചേർന്നു ക്രൂരമായി മർദിക്കുന്നത് പതിവായി. അറിയാത്ത മട്ടിൽ നമുക്കെത്രകാലം വഴിമാറിപ്പോകാനാകും?
പറഞ്ഞുവന്നത്, ഈ ഗുണ്ടകൾ ഭൂമി പിളർന്നു വന്നവരല്ല; പാർട്ടിവളർത്തലിന്റെ ഭാഗമായി രാഷ്ട്രീയക്കാരും വളഞ്ഞവഴിയിൽ പണമുണ്ടാക്കുന്നവരും ശത്രുസംഹാരത്തിനു ദാഹിക്കുന്നവരുമൊക്കെ ചേർന്നു വളർത്തിയതാണ് എന്നാണ്. പലർക്കും ഈ ചാവേറുകളില്ലാതെ പറ്റില്ല. പ്രത്യക്ഷത്തിൽ അറസ്റ്റ് ചെയ്യും; പരോക്ഷമായി വളർത്തിയെടുക്കും.
മാതാപിതാക്കളും അധ്യാപകരും മതനേതാക്കളും ഉൾപ്പെടെയുള്ള സമൂഹം നിഷ്ക്രിയത കൈവെടിയണം. പൊതുവഴിയിൽ, ചന്തയിൽ, ബസിൽ, ഉത്സവപ്പറന്പുകളിൽ, വിദ്യാലയങ്ങളിൽ, ഹോസ്റ്റലുകളിൽ... അവർ എവിടെയും ഏതു നിമിഷവുമെത്താം. പേടിയാകുന്നു! വരുന്നത് ഏതു സർക്കാരായാലും ഈ വൈറസിനു വാക്സിൻ വികസിപ്പിക്കണം.
Kerala
കൊല്ലം: കൊല്ലം കേരളപുരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി.കേരളപുരം സ്വദേശി വിജിത്തിന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
സംഭവ സമയം വിജിത്തിന്റെ പ്രായമായ അമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ കോളിംഗ് ബെൽ അടിച്ച് മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് മോഷ്ടാവ് വീട്ടിനുള്ളിൽ കടന്ന് സ്വർണാഭരണങ്ങൾ കവർന്നത്.
കുണ്ടറ പോലീസിൽ ഇതുസംബന്ധിച്ച് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കരയിൽ നിന്നുള്ള കെഎസ്ആർടിസി ബസിൽ കേരളപുരം ജംഗ്ഷനിലിറങ്ങിയ മോഷ്ടാവ് വീട്ടിലേക്ക് കയറുന്നത് ദൃശ്യങ്ങളിലുണ്ട്.
ഇയാൾ തിരികെ ബസ് സ്റ്റോപ്പിൽ എത്തി കുണ്ടറ ഭാഗത്തേക്കുള്ള സ്വകാര്യ ബസിൽ കയറിപ്പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Kerala
കൊല്ലം: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അഞ്ചൽ ആലഞ്ചേരി ജംഗ്ഷനിലുണ്ടായ അപകടത്തിൽ ഏരൂർ ചില്ലിംഗ് പ്ലാന്റ് സ്വദേശി അതുൽ രാജ് (19) ആണ് മരിച്ചത്.
കൊല്ലത്തു നിന്ന് കുളത്തുപ്പുഴയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽ അഞ്ചലിലേക്ക് പോവുകയായിരുന്ന അതുൽ രാജ്. അപകടം നടന്ന ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവ് അലുവ അതുലിനെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ട നാല് പേരെ മുണ്ടക്കയത്തിന് സമീപത്ത് നിന്ന് കോട്ടയം പോലീസ് പിടികൂടിയിരുന്നു.
കോട്ടയം പോലീസ് പിടികൂടിയ പ്രതികളെ കൊല്ലം പോലീസിന് കൈമാറിയിട്ടുണ്ട്. ഇതോടെ കേസിലെ എട്ട് പ്രതികളും പിടിയിലായതായി കൊല്ലം സിറ്റി പോലീസ് അറിയിച്ചു. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ തിരുവനന്തപുരത്തു നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.
2025 മാർച്ച് 27ന് നടന്ന ജിം സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതിയാണ് അലുവ അതുൽ. സ്വന്തം വീട്ടിൽ അമ്മയുടെ കൺമുന്നിൽ വച്ചാണ് ജിം സന്തോഷ് അലുവ അതുലിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. കൊലയ്ക്കു ശേഷം ഒളിവിൽ പോയ അതുലിനെ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വച്ചാണ് പോലീസ് പിടികൂടിയത്.
ആ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അലുവാ അതുലിനെയാണ് കരുനാഗപ്പള്ളി നഗരത്തിൽ വെച്ച് ഒരു സംഘം വെട്ടിക്കൊന്നത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ അകലെയാണ് അരുംകൊല നടന്നത്.സന്തോഷ് വധകേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവെയാണ് പുതിയകാവിന് സമീപം ആക്രമണം നടന്നത്.
അലുവ അതുലും കൂട്ടുപത്രിയായ കുക്കു എന്ന മനുവും സഞ്ചരിച്ച കാറിനെ ഗുണ്ടാ സംഘം മറ്റൊരു കാറിൽ പിൻ തുടർന്നു. അതുലിന്റെ കാർ നിർമാണം നടക്കുന്ന റോഡിലെ കുഴിയിലേക്ക് ഇടിച്ചിട്ടാണ് സംഘം ആയുധങ്ങളുമായി അതുലിനെയും മനുവിനെയും ആക്രമിച്ചത്.
ഓച്ചിറയിലെ വയനകം ഗുണ്ടാ സംഘത്തിലെ അംഗമാണ് അലുവ അതുൽ. ജിം സന്തോഷിനെ കൊലപ്പെടുത്തി മടങ്ങും വഴി അതുലും സംഘവും കടത്തൂർ സംഘത്തിൽപ്പെട്ട രണ്ട് പേരെ ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അലുവ അതുലിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
Kerala
കൊല്ലം: ഗുണ്ടാ തലവൻ അലുവ അതുലിന്റെ കൊലപാതകത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ രണ്ടുപേർ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തതാണെന്ന് പോലീസ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ തിരുവനന്തപുരത്തു നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.
അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്നും മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കമ്മീഷണർ വ്യക്തമാക്കി. 2025 മാർച്ച് 27ന് നടന്ന ജിം സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതിയാണ് അലുവ അതുൽ. സ്വന്തം വീട്ടിൽ അമ്മയുടെ കണ്മുൻപിൽ വെച്ചാണ് അലുവ അതുൽ ജിം സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കൊലയ്ക്കു ശേഷം ഒളിവിൽ പോയ അതുലിനെ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വച്ചാണ് പോലീസ് പിടികൂടിയത്. ആ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അലുവാ അതുലിനെയാണ് കരുനാഗപ്പള്ളി നഗരത്തിൽ വെച്ച് ഒരു സംഘം വെട്ടിക്കൊന്നത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ അകലെയാണ് അരുംകൊല നടന്നത്.
അതുലിനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി മനുവിന് കൈയ്ക്ക് വെട്ടേറ്റു. കടത്തൂർ- വയനകം ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ജിം സന്തോഷ് കൊലപാതകം നടന്ന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് കേസിലെ ഒന്നാം പ്രതി അലുവ അതുലിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. സന്തോഷ് വധകേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവെയാണ് പുതിയകാവിന് സമീപത്തുവച്ച് ആക്രമണമുണ്ടായത്.
Kerala
കൊല്ലം: കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്ന സംഭവത്തിന്റെ നടുക്കത്തിൽ നാട്. ഗുണ്ടാനേതാവായ അലുവ അതുൽ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാർച്ചിൽ ജിം സന്തോഷ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് അതുൽ. ഇപ്പോൾ നടന്നതുപോലെ തന്നെ ഭീകരമായിട്ടായിരുന്നു ജിം സന്തോഷിനെയും അന്നു ഗുണ്ടസംഘം കൊലപ്പെടുത്തിയത്. ആ കൊലപാതകത്തിലുള്ള പകയാണോ ഇന്നു തീർത്തതെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
അനീറിനെയും ആക്രമിച്ചു
വീട്ടിൽ അതിക്രമിച്ചു കടന്ന നാലംഗ ഗുണ്ടാ സംഘം തോട്ട എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അമ്മയുടെ മുന്നിൽ വച്ചാണ് ജിം സന്തോഷിനെ കഴിഞ്ഞ വർഷം മാർച്ചിൽ വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ രണ്ടു വധശ്രമങ്ങളിൽനിന്നു രക്ഷപ്പെട്ട പടനായർകുളങ്ങര വടക്ക് കെട്ടിശേരിൽ കിഴക്കതിൽ വീട്ടിൽ എ. സന്തോഷ്കുമാർ (ജിം സന്തോഷ് 45) ആണു പുലർച്ചെ 2.30 ഓടെ വീട്ടിൽ കൊല്ലപ്പെട്ടത്. വവ്വാക്കാവ് ജംക്ഷനു കിഴക്ക് മണപ്പള്ളി റോഡിലുള്ള ഒരു ഹോട്ടലിൽനിന്നു പുലർച്ചെ ആഹാരം വാങ്ങി ഇറങ്ങിയ കടത്തൂർ കണ്ണംമ്പള്ളി തെക്കതിൽ അനീറിനെയും (31) കാറിൽ വന്ന സംഘം ഈ സംഭവത്തിനു ശേഷം വെട്ടി പരുക്കേൽപിച്ചു.
വാതിൽ തകർത്തുകയറി
സന്തോഷ്കുമാറിനെ കൊലപ്പെടുത്തിയ സംഘം തന്നെയാണ് അനീറിനെയും ആക്രമിച്ചത്. ഈ സംഘത്തിനു നേതൃത്വം കൊടുത്തത് അലുവ അതുലാണ്. 2025 മാർച്ച് 27നു പുലർച്ചെ വടിവാളും കമ്പിപ്പാരയും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം ആദ്യം വീട്ടിലേക്കു തോട്ട എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സന്തോഷിന്റെ അമ്മ ഓമന കിടന്ന മുറിയുടെ കതക് വെട്ടിപ്പൊളിച്ച് ഉള്ളിൽ കടന്നു. ആ മുറിയിൽ സന്തോഷ് ഇല്ലെന്നറിഞ്ഞതോടെ സംഘം തൊട്ടടുത്ത മുറിയുടെ കതക് തകർത്ത് അകത്തു കയറി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. അക്രമികൾ സ്ഫോടക വസ്തുക്കൾ മുറിയിലും പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അമ്മയുടെ മുന്നിൽ വച്ചായിരുന്നു അക്രമങ്ങളെല്ലാം. ശരീരത്തിന്റെ പലഭാഗത്തും വെട്ടേറ്റ സന്തോഷ്കുമാർ മരിച്ചെന്നു കരുതി സംഘം മടങ്ങി. ഇതിനു ശേഷം സന്തോഷ്കുമാർ തന്നെയാണ് ആംബുലൻസ് വിളിച്ചത്. ആംബുലൻസ് എത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
രണ്ടു വധശ്രമങ്ങൾ
സന്തോഷിന്റെ ഭാര്യ രമ്യയും മക്കളായ ഭഗതും വൈഗയും ഈ സമയം തഴവയിലെ വീട്ടിലായിരുന്നു. രണ്ടു വധശ്രമങ്ങളിൽനിന്നു രക്ഷപ്പെട്ട ആളാണ് കൊല ചെയ്യപ്പെട്ട സന്തോഷ് കുമാർ. ഏറെ നാളുകളായി സന്തോഷ് കുമാറിന്റെ സംഘവും വയനകം കേന്ദ്രീകരിച്ചുള്ള ഒരു സംഘവും തമ്മിൽ ഏറ്റുമുട്ടി വരികയായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ വയനകം സംഘത്തിലെ പങ്കജിനെ കുത്തി പരുക്കേൽപിച്ച കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞു ജാമ്യത്തിലിറങ്ങി നിൽക്കുകയായിരുന്നു സന്തോഷ്കുമാർ. തനിക്കു നേരെ ഇനിയും ആക്രമണം ഉണ്ടാകുമെന്ന് അറിയാമായിരുന്നതിനാൽ ഏറെ തയാറെടുപ്പിലും ആയിരുന്നു .
കാമറകൾ വച്ചിട്ടും
വീട്ടിലും പരിസരത്തും സിസിടിവി കാമറകൾ സ്ഥാപിക്കുകയും ദൃശ്യങ്ങൾ മൊബൈലിലും കിട്ടത്തക്ക വിധം സജ്ജീകരിക്കുകയും ചെയ്തിരുന്നു. പുലർച്ചെ സംഘം കാറിൽ എത്തുന്ന ദൃശ്യങ്ങളൊക്കെ മൊബൈലിലൂടെ കണ്ടിരുന്നത്രെ. സംഘം തന്നെ ആക്രമിക്കാൻ എത്തിയെന്നും പോലീസിൽ അറിയിക്കാനും സുഹൃത്തിനോട് സന്തോഷ്കുമാർ ഫോണിൽ പറഞ്ഞിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ സന്തോഷ് കുമാർ ആശുപത്രിയിൽ പോകാൻ ആംബുലൻസ് വിളിച്ചപ്പോഴേക്കും പോലീസും എത്തിയിരുന്നു.