കൊല്ലം: കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്ന സംഭവത്തിന്റെ നടുക്കത്തിൽ നാട്. ഗുണ്ടാനേതാവായ അലുവ അതുൽ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാർച്ചിൽ ജിം സന്തോഷ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് അതുൽ. ഇപ്പോൾ നടന്നതുപോലെ തന്നെ ഭീകരമായിട്ടായിരുന്നു ജിം സന്തോഷിനെയും അന്നു ഗുണ്ടസംഘം കൊലപ്പെടുത്തിയത്. ആ കൊലപാതകത്തിലുള്ള പകയാണോ ഇന്നു തീർത്തതെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
അനീറിനെയും ആക്രമിച്ചു
വീട്ടിൽ അതിക്രമിച്ചു കടന്ന നാലംഗ ഗുണ്ടാ സംഘം തോട്ട എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അമ്മയുടെ മുന്നിൽ വച്ചാണ് ജിം സന്തോഷിനെ കഴിഞ്ഞ വർഷം മാർച്ചിൽ വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ രണ്ടു വധശ്രമങ്ങളിൽനിന്നു രക്ഷപ്പെട്ട പടനായർകുളങ്ങര വടക്ക് കെട്ടിശേരിൽ കിഴക്കതിൽ വീട്ടിൽ എ. സന്തോഷ്കുമാർ (ജിം സന്തോഷ് 45) ആണു പുലർച്ചെ 2.30 ഓടെ വീട്ടിൽ കൊല്ലപ്പെട്ടത്. വവ്വാക്കാവ് ജംക്ഷനു കിഴക്ക് മണപ്പള്ളി റോഡിലുള്ള ഒരു ഹോട്ടലിൽനിന്നു പുലർച്ചെ ആഹാരം വാങ്ങി ഇറങ്ങിയ കടത്തൂർ കണ്ണംമ്പള്ളി തെക്കതിൽ അനീറിനെയും (31) കാറിൽ വന്ന സംഘം ഈ സംഭവത്തിനു ശേഷം വെട്ടി പരുക്കേൽപിച്ചു.
വാതിൽ തകർത്തുകയറി
സന്തോഷ്കുമാറിനെ കൊലപ്പെടുത്തിയ സംഘം തന്നെയാണ് അനീറിനെയും ആക്രമിച്ചത്. ഈ സംഘത്തിനു നേതൃത്വം കൊടുത്തത് അലുവ അതുലാണ്. 2025 മാർച്ച് 27നു പുലർച്ചെ വടിവാളും കമ്പിപ്പാരയും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം ആദ്യം വീട്ടിലേക്കു തോട്ട എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സന്തോഷിന്റെ അമ്മ ഓമന കിടന്ന മുറിയുടെ കതക് വെട്ടിപ്പൊളിച്ച് ഉള്ളിൽ കടന്നു. ആ മുറിയിൽ സന്തോഷ് ഇല്ലെന്നറിഞ്ഞതോടെ സംഘം തൊട്ടടുത്ത മുറിയുടെ കതക് തകർത്ത് അകത്തു കയറി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. അക്രമികൾ സ്ഫോടക വസ്തുക്കൾ മുറിയിലും പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അമ്മയുടെ മുന്നിൽ വച്ചായിരുന്നു അക്രമങ്ങളെല്ലാം. ശരീരത്തിന്റെ പലഭാഗത്തും വെട്ടേറ്റ സന്തോഷ്കുമാർ മരിച്ചെന്നു കരുതി സംഘം മടങ്ങി. ഇതിനു ശേഷം സന്തോഷ്കുമാർ തന്നെയാണ് ആംബുലൻസ് വിളിച്ചത്. ആംബുലൻസ് എത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
രണ്ടു വധശ്രമങ്ങൾ
സന്തോഷിന്റെ ഭാര്യ രമ്യയും മക്കളായ ഭഗതും വൈഗയും ഈ സമയം തഴവയിലെ വീട്ടിലായിരുന്നു. രണ്ടു വധശ്രമങ്ങളിൽനിന്നു രക്ഷപ്പെട്ട ആളാണ് കൊല ചെയ്യപ്പെട്ട സന്തോഷ് കുമാർ. ഏറെ നാളുകളായി സന്തോഷ് കുമാറിന്റെ സംഘവും വയനകം കേന്ദ്രീകരിച്ചുള്ള ഒരു സംഘവും തമ്മിൽ ഏറ്റുമുട്ടി വരികയായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ വയനകം സംഘത്തിലെ പങ്കജിനെ കുത്തി പരുക്കേൽപിച്ച കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞു ജാമ്യത്തിലിറങ്ങി നിൽക്കുകയായിരുന്നു സന്തോഷ്കുമാർ. തനിക്കു നേരെ ഇനിയും ആക്രമണം ഉണ്ടാകുമെന്ന് അറിയാമായിരുന്നതിനാൽ ഏറെ തയാറെടുപ്പിലും ആയിരുന്നു .
കാമറകൾ വച്ചിട്ടും
വീട്ടിലും പരിസരത്തും സിസിടിവി കാമറകൾ സ്ഥാപിക്കുകയും ദൃശ്യങ്ങൾ മൊബൈലിലും കിട്ടത്തക്ക വിധം സജ്ജീകരിക്കുകയും ചെയ്തിരുന്നു. പുലർച്ചെ സംഘം കാറിൽ എത്തുന്ന ദൃശ്യങ്ങളൊക്കെ മൊബൈലിലൂടെ കണ്ടിരുന്നത്രെ. സംഘം തന്നെ ആക്രമിക്കാൻ എത്തിയെന്നും പോലീസിൽ അറിയിക്കാനും സുഹൃത്തിനോട് സന്തോഷ്കുമാർ ഫോണിൽ പറഞ്ഞിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ സന്തോഷ് കുമാർ ആശുപത്രിയിൽ പോകാൻ ആംബുലൻസ് വിളിച്ചപ്പോഴേക്കും പോലീസും എത്തിയിരുന്നു.
Tags : Murder kollam criminal police case aluva athul gym santhosh