National
മുംബൈ: ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ മുൻ അധോലോക കുറ്റവാളി അരുൺ ഗാവ്ലിയുടെ മക്കളായ ഗീതയ്ക്കും യോഗിതയ്ക്കും തോൽവി.
ഗാവ്ലിയുടെ സ്വന്തം പാർട്ടിയായ അഖിൽ ഭാരതീയ സേന (എബിഎച്ച്എസ്) ടിക്കറ്റിലാണ് ബൈക്കുള മേഖലയിൽനിന്ന് ഇരുവരും ജനവിധി തേടിയത്. മൂന്നുതവണ ബിഎംസി കൗൺസലറായിരുന്ന ഗീതയെ സമാജ്വാദി പാർട്ടിയിലെ അമ്രിൻ ഷെസാദ് അബ്രാനി പരാജയപ്പെടുത്തി. ബിജെപി പ്രതിനിധി രോഹിദാസ് ലോക്ഹണ്ടെയാണ് യോഗിതയെ തറപറ്റിച്ചത്.
എൺപതുകളിലും തൊണ്ണൂറുകളിലും മുംബൈയിൽ ദാവൂദ് ഇഹ്രാമിന്റെ ഡി കന്പനിക്കു സമാന്തരമായി അധോലോക സാമ്രാജ്യം കെട്ടിപ്പടുത്ത അരുൺ ഗാവ്ലി നേരത്തേ ഒരുതവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ശിവസേന കൗൺസിലറുടെ കൊലപാതകത്തിൽ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന ഗാവ്ലി 2025 സെപ്റ്റംബറിലാണു ജയിൽമോചിതനായത്. സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെ നാഗ്പുർ സെൻട്രൽ ജയിലിൽനിന്ന് ഗാവ്ലി പുറത്തിറങ്ങുകയായിരുന്നു.
National
ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിയുടെ കസ്റ്റഡി ഏഴ് ദിവസത്തേക്ക് നീട്ടി എൻഐഎ കോടതി.
സുരക്ഷാ കാരണങ്ങളാൽ, എൻഐഎ ജഡ്ജി, എൻഐഎ ആസ്ഥാനം നേരിട്ട് സന്ദർശിക്കുകയായിരുന്നു. അൻമോൾ ബിഷ്ണോയിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ജഡജി നേരിട്ടെത്തിയത്.
ഡസംബർ അഞ്ച് വരെയാണ് കസ്റ്റഡി നീട്ടിയത്. നവംബർ 19ന് പ്രത്യേക കോടതി അൻമോൾ ബിഷ്ണോയിയെ 11 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരുന്നു.
National
ലേ: ലഡാക്ക് പ്രക്ഷോഭ നേതാവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാംഗ്ചുക്കിനെ ക്രമിനലിനെപ്പോലെയാണ് പോലീസ് കൈകാര്യം ചെയ്തതെന്ന് ഭാര്യ ഗീതാഞ്ജലി ആംഗ്മൊ പറഞ്ഞു.
വാങ്ചുക്കിന്റെ പ്രതിച്ഛായ തകർക്കാൻ കേന്ദ്ര സർക്കാർ തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് എച്ച്ഐഎഎലിന്റെ (ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ്, ലഡാക്ക്) സഹസ്ഥാപകകൂടിയായ ഗീതാഞ്ജലി പറഞ്ഞു. അദ്ദേഹത്തെ ദേശവിരുദ്ധനായി ചിത്രീകരിക്കുകയാണ്.
ജനാധിപത്യത്തിന്റെ ഏറ്റവും മോശം രൂപമാണിത്. ഒരു കാരണവുമില്ലാതെ, അദ്ദേഹത്തെ കുറ്റവാളിയെപ്പോലെയാണു പിടികൂടിയത്- ആംഗ്മൊ കൂട്ടിച്ചേർത്തു. വാംഗ്ചുകിനെതിരായ ആരോപണങ്ങളിൽ ടെലിവിഷൻ ചാനലിൽ സംവാദം നടത്താൻ കേന്ദ്രസർക്കാർ പ്രതിനിധികളെ വെല്ലുവിളിക്കുകയും ചെയ്തു.