കൊല്ലം: സ്ഥാനാർഥിനിർണയത്തിലൂടെ മുന്നണികൾ ശക്തമായി കളംനിറഞ്ഞപ്പോൾ ഉയരുന്ന ചോദ്യമാണ് കൊല്ലം ആർക്കൊപ്പം.
സ്ഥാനാർഥിനിർണയത്തിൽ മുന്നണികൾക്കുള്ളിലും പാർട്ടിക്കുള്ളിലും തരക്കേടില്ലാത്ത സംഘർഷം നേരിട്ട മുന്നണിയായ യുഡിഎഫ് തെരഞ്ഞെടുപ്പിന്റെ ചൂട് കൂടിയപ്പോൾ ശക്തമായി കളത്തിലിറങ്ങി കഴിഞ്ഞു.
ഇവരാണോ ഒരാഴ്ചമുന്പ് അടിയുണ്ടാക്കിയതെന്നും സംശയിച്ചുപോകും. ആർഎസ്പി സ്ഥാനാർഥിനിർണയത്തിൽ പാർട്ടിക്കുള്ളിൽ ഉയർന്ന അസ്വസ്ഥതകളും അസംതൃപ്തികളെല്ലാം അന്തരീക്ഷത്തിൽ അലിഞ്ഞുപോയി.
പ ുനലൂരിൽ മുസ്ലിം ലീഗിന്റെ സ്ഥാനാർഥിക്കെതിരേ വിമതപടതന്നെയാണ് വന്നത്. കെ.സി. വേണുഗോപാലിനെപോലുള്ള നേതാക്കളുടെ വിളി വന്നതോടെ അവരെല്ലാം സ്ഥാനാർഥിത്വം പിൻവലിച്ചു പാർട്ടിയിലേക്കു മടങ്ങി. ഇപ്പോൾ പുനലൂരിൽ യുഡിഎഫിന് ഒരു സ്ഥാനാർഥിമാത്രം.
ചരിത്രം വഴിമാറുമോ?
പാർലമെന്റിലേക്ക് യുഡിഎഫിനെ പുൽകുമ്പോഴും നിയമസഭയിലേക്കും തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതിനോട് കൂറു കാണിക്കുന്നതാണ് ചരിത്രമെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മാറ്റത്തിന്റെ കാറ്റ് പ്രകടിപ്പിച്ചിരുന്നു. യുഡിഎഫിനാണ് വിജയം നേടിയത്. യുഡിഎഫും എൽഡിഎഫും കൊമ്പന്മാരുടെ കൊഴിഞ്ഞ്പോക്ക് തടഞ്ഞ് കാര്യമായ പരാതികളില്ലാതെ മത്സ രാർഥികളെ നിശ്ചയിച്ചു.
എൻഡിഎയാകട്ടെ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ളിടത്ത് മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് മറ്റിടങ്ങളിൽ ശത്രുപക്ഷത്തുനിന്നെത്തിയവർക്ക് അവസരം നിൽകി പരീക്ഷണത്തിനു വിട്ടിരിക്കുന്നു.
കഴിഞ്ഞ തവണ ആകെയുള്ള 11 നിയമസഭ മണ്ഡലങ്ങളിൽ ഒൻപതും എൽഡിഎഫിനായിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ യുഡിഎഫ് മേൽക്കൈ നേടിയതിന്റെ പിൻബലത്തിലും പാർലമെന്റ് തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം വിലയിരുത്തിയും മുന്നണി ആത്മവിശ്വാസത്തിലാണ്.കൊല്ലത്ത് കശുവണ്ടി വികസന ബോർഡ് ചെയർമാനും പാർട്ടി ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിക്കുന്നഎസ്. ജയമോഹനാണ് ഇടത് സ്ഥാനാർഥി . യുഡിഎഫ് കഴിഞ്ഞ തവണ മുകേഷിനെതിരെ മത്സരിച്ച ബിന്ദു കൃഷ്ണയെ വീണ്ടും സ്ഥാനാർഥിയാക്കി. ബിജെപിയുടെ സ്ഥാനാർഥി ആന്ജിയോപ്ലാസ്റ്റി വിദഗ്ധൻ ഡോ.എൻ. പ്രതാപ്കുമാറാണ്. മെഡിട്രീന ഹോസ്പിറ്റൽ എംഡികൂടിയാണ് അദ്ദേഹം.
പോരാട്ടം ശക്തം
ചവറയിലെ കഴിഞ്ഞ തവണത്തെ സ്ഥാനാർഥികൾ തന്നെയാണ് ഇരുമുന്നണികൾക്കമായി മത്സര രംഗത്ത്. ആർഎസ്പിയുടെ ഷിബു ബേബി ജോൺ സിറ്റിംഗ് എംഎൽഎ സിപിഎം സ്വതന്ത്രൻ ഡോ. സുജിത് വിജയൻ പിള്ളയെയാണ് നേരിടുക. മന്ത്രി ചിഞ്ചുറാണി ചടയമംഗലത്ത് വീണ്ടും ജനവിധി തേടുമ്പോൾ എതിരാളി കഴിഞ്ഞ തവണ മത്സരിച്ച കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീറാണ്. മന്ത്രി കെ.എൻ. ബാലഗോപാലിന് കൊട്ടാരക്കരയിലെ എതിരാളി മുൻ സിപിഎം എംഎൽഎയായ അയിഷ പോറ്റിയാണ്.
ആർ.ബലകൃഷ്ണപിള്ളയെന്ന അതികായനെ അട്ടിമറിച്ച അയിഷ മറ്റൊരു അട്ടിമറി നടത്തുമോ എന്നത് കണ്ടറിയണം.
മന്ത്രി കെ.ബി. ഗണേഷ് കുമാറിന് പത്തനാപുരത്തെ എതിരാളി കഴിഞ്ഞ തവണ തോറ്റിട്ടും മണ്ഡലത്തിൽ അഞ്ചുകൊല്ലം ചെലവഴിച്ച ജ്യോതികുമാർ ചാമക്കാലയാണ്. മോട്ടിവേഷൻകോച്ചായ ട്വന്റി 20യുടെ എസ്. അനിൽ കുമാറാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. രണ്ട് ടേം നിബന്ധനയിൽ ഇളവ് നേടി ഇരവിപുരത്ത് എം. നൗഷാദ് ഇടതിനായി വീണ്ടും ജനവിധി തേടുമ്പോൾ എതിരായി നിൽക്കുന്നത് ആർഎസ്പിയുടെ യുവനേതാവ് അഡ്വ.വിഷ്ണു പ്രസാദാണ്. ആർഎസ്പിവിട്ട സജി. ഡി.ആനന്ദ് ആണ് ഇവിടെ എൻഡിഎ സ്ഥാനാർഥി.
ചാത്തന്നൂരിൽ സിപിഐ പുതുമുഖത്തെയാണ് അവതരിപ്പിക്കുന്നത്, അവരുടെ ആർ. രാജേന്ദ്രന് എതിരാളി കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവിയാണ്. കഴിഞ്ഞ രണ്ടു തവണയും ബിജെപിയെ ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിച്ച ബി.ബി. ഗോപകുമാറാണ് ഇക്കുറിയും മത്സരിക്കുന്നത്. യുഡിഎഫ് ഇവിടെ ഫോർവേഡ് ബ്ലോക്കിന്റെ ദേവരാജിന് നൽകിയ സീറ്റ് അദ്ദേഹം കോൺഗ്രസിന് തന്നെ തിരിച്ചു നൽകുകയായിരുന്നു. പുനലൂരിൽ സിപിഐ സിറ്റിംഗ് എംഎൽഎ പി.എസ്. സുപാലിനെ മാറ്റി സി.അജയപ്രസാദിനെയാണ് മത്സരിപ്പിക്കുന്നത്.
മുസ്ലിം ലീഗിന്റെ സംസ്ഥാന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി കഴിഞ്ഞ തവണ മത്സരിച്ച ഈ സീറ്റിൽ ഇക്കുറി ജില്ലപ്രസിഡന്റ് നൗഷാദ് യൂനുസാണ് ഭാഗ്യം പരീക്ഷിക്കുന്നത്. ബിജെപി സഹയാത്രികനായ അഡ്വ. രഘുനാഥ് കമുകുംചേരിയാണ് ഇവിടെ ട്വന്റി 20 സ്ഥാനാർഥി.യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കുണ്ടറയിൽ പി.സി. വിഷ്ണുനാഥ് തന്നെയാണ് സ്ഥാനാർഥി. സിപിഎം പുതുമുഖം എസ്.എൽ.സജികുമാറിനെയാണ് മത്സരിപ്പിക്കുന്നത്. ബിജെപി മുഖ്യമന്ത്രി സ്ഥാനം തന്നാൽ അതുപോലും സ്വീകരിക്കാൻ തയാറാണെന്ന് പറഞ്ഞ ബിഗ്ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി.
കരുനാഗപള്ളിയിൽ സിറ്റിംഗ് എംഎൽഎ സി.ആർ. മഹേഷ് വീണ്ടും ജനവിധി തേടുമ്പോൾ സിപിഐക്കായി വനിത നേതാവ് എം.എസ്. താരയാണ് മത്സരിക്കുന്നത്.
കുന്നത്തൂരിൽ സിറ്റിംഗ് എംഎൽഎ കോവൂർ കുഞ്ഞുമോൻ ആറാം തവണയും ഇടതിനായി ജനവിധി തേടുമ്പോൾ മുൻ എതിരാളി ഉല്ലാസ് കോവൂരിനെ തന്നെ യുഡിഎഫ് രംഗത്തിറക്കി.
Tags : nattu vishesham With whom Kollam