Kerala
കൊല്ലം: കൊല്ലത്തു ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍ ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തല്‍. നാലു വയസുകാരി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി എന്നാണ് പരാതിക്കാരി നല്‍കിയിരിക്കുന്ന മൊഴി. ഒന്നിലധികം ആളുകളുമായി കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു എന്നും പരാതിക്കാരി പറയുന്നു.
കൊല്ലത്തെ വിവാദ പങ്കാളി കൈമാറ്റ ദമ്പതികളുമായും ഭര്‍ത്താവിനു ബന്ധം ഉണ്ടെന്നാണ് വിവരം. ഇതിനിടെ, പരാതിക്കാരി ഭര്‍ത്താവായ പ്രതിക്കെതിരെ വിവാഹമോചന ഹര്‍ജി നല്കി. നാട്ടിലും വിദേശത്തുമായി കിടപ്പറ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രീകരണം തടഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദിച്ചെന്നും യുവതി പറയുന്നു. ഭര്‍ത്താവിനു ഇത്തരം പല സംഘങ്ങളുമായി ബന്ധം ഉണ്ടെന്നും മറ്റു സ്ത്രീകളോടും പുരുഷന്മാരോടും അടുപ്പമുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
കിടപ്പുമുറിയില്‍നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്കു വിറ്റെന്ന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. പ്രതി സ്വന്തം കുടുംബാംഗങ്ങളുടെയും മറ്റു ചില സ്ത്രീകളുടെയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞിരുന്നു. പോലീസിന് നല്കിയ പരാതിയിലാണ് കൂടുതല്‍ വിവരങ്ങളുള്ളത്. പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ മകളുടെ മുന്നില്‍വച്ച് ലൈംഗിക വൈകൃതം കാണിച്ചിരുന്നത്രേ.
ഇതോടെ വീട്ടുകാരോടു കാര്യം പറഞ്ഞതില്‍ പ്രകോപിതനായി ഇയാൾ യുവതിയെ ആക്രമിച്ചിരുന്നു. ഇസ്തിരിപ്പെട്ടികൊണ്ട് തലയ്ക്ക് അടിക്കുകയും താക്കോല്‍കൂട്ടം കൊണ്ട് ദേഹമാസകലം ഇടിക്കുകയുമായിരുന്നു. യുവതി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിദേശത്തു കഴിയവേയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയത്. തനിക്കു കാണാനാണ് ഇതെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് ഇയാൾ ഇത് അശ്ലീലവെബ്സൈറ്റുകൾക്കും മറ്റും വിൽക്കുകയായിരുന്നു. ഇതു സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ചിലർ യുവതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. കൗണ്‍സലിംഗ് നൽകി ഭർത്താവിനെ നന്നാക്കുക എന്ന ലക്ഷ്യത്തോടെ യുവതി ഇയാളെയുമായി നാട്ടിലെത്തുകയായിരുന്നു. എന്നാല്‍, കൗണ്‍സലിംഗിനു പോകണമെന്നു നിര്‍ബന്ധിച്ചപ്പോഴും മര്‍ദിച്ചെന്നും യുവതി പറയുന്നു. ഭര്‍ത്താവിനു പങ്കാളിയെ പങ്കുവയ്ക്കല്‍ സംഘങ്ങളുമായും ബന്ധമുണ്ടെന്നും യുവതി ആരോപിക്കുന്നു. പോലീസ് പരാതിയില്‍ അന്വേഷണം നടത്തിവരികയാണ്. യുവതിയുടെ മൊഴി രേഖപ്പെടുത്തി.
Kerala
കൊല്ലം: ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്. കൊട്ടിയം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കൊട്ടിയം സ്വദേശിനിയായ ഭാര്യയുടെ പരാതിയിലാണ് നടപടി.
ദമ്പതികൾ ഇംഗ്ലണ്ടില്‍ ജോലിക്കായി താമസിച്ചുവരികയായിരുന്നു. യുവതിയുടെ എതിർപ്പ് അവഗണിച്ചാണ് കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതെന്നാണ് പരാതി. അടുത്തിടെ നാട്ടിൽ എത്തിയ ശേഷം ഭർത്താവിനെ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. തുടർന്നും അതിക്രമങ്ങൾ നേരിട്ടതോടെയാണ് പരാതി നൽകിയതെന്നാണ് യുവതിയുടെ മൊഴി.
Kerala
കൊല്ലം: കിടപ്പറദൃശ്യം പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്കു വിറ്റതായ ഭാര്യയുടെ പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പങ്കാളികളെ കൈമാറുന്ന സംഘവുമായി ഭര്‍ത്താവിനു ബന്ധമുണ്ടെന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. പങ്കാളികളെ പങ്കുവയ്ക്കുന്ന ചില ഗ്രൂപ്പുകളില്‍ തന്റെ ഭര്‍ത്താവ് അംഗമാണെന്നും ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ പങ്കുവയ്ക്കണമെന്ന് ഈ ഗ്രൂപ്പില്‍ ആവശ്യപ്പെട്ടെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തില്‍ കൊട്ടിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ പ്രതി ഒളിവിലാണ്.
കൊല്ലം ജില്ലക്കാരായ ദമ്പതികള്‍ യുകെയിലാണ് താമസിക്കുന്നത്. തനിക്കു കാണാനെന്ന പേരിലാണ് ഭര്‍ത്താവ് ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ നിർബന്ധിച്ചു പകര്‍ത്തിയത്. ഒരു തരത്തിലും പുറത്തേക്കു ദൃശ്യങ്ങൾ പോകരുതെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഇയാൾ ദൃശ്യങ്ങള്‍ വെബ്സൈറ്റുകള്‍ക്കു വില്‍ക്കുകയായിരുന്നുവെന്നാണ് പരാതി. ദൃശ്യങ്ങള്‍ പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ചില സുഹൃത്തുക്കളാണ് യുവതിയെ ഇക്കാര്യം അറിയിച്ചത്. വിദേശത്തു നിന്നെത്തിയാണ് യുവതിയാണ് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
കൗണ്‍സലിംഗ് നല്കി നന്നാക്കാനായിട്ടാണ് യുവതി ഭർത്താവിനെയുമായി നാട്ടിലേക്കു വന്നത്. കൗണ്‍സലിംഗിന് കൊണ്ടുപോയെങ്കിലും മൂന്നാം ദിവസം ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചതോടെ യുവതി പോലീസിൽ പരാതി നല്‍കുകയായിരുന്നു. സംഭാഷണങ്ങള്‍ അടക്കമുള്ള തെളിവുകളും യുവതി പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.
ദൃശ്യങ്ങള്‍ പങ്കുവച്ചതില്‍ ഭര്‍ത്താവിനു യാതൊരു കുറ്റബോധമില്ലെന്നും യുവതി പറഞ്ഞു. ദൃശ്യങ്ങള്‍ പങ്കുവച്ച് ഭര്‍ത്താവ് പണമുണ്ടാക്കി. കുട്ടികളുടെ മുന്നില്‍വച്ച് ലൈംഗിക വൈകൃതങ്ങള്‍ കാണിച്ചെന്നും യുവതി ആരോപിച്ചു. യുവതി നിലവില്‍ ചികിത്സയിലാണ്.
District News
കൊല്ലം: യാത്രക്കാരെ ദുരിതത്തിലാക്കി കൊല്ലം റെയില്‍വേ സ്റ്റേഷന്. പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം നടക്കുന്നതാണ് യാത്രക്കാര്‍ക്ക് ദുരിതമായിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ 361.17 കോടി രൂപ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള വന്‍ വികസന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്.
പദ്ധതിയുടെ പകുതിയോളം പ്രവൃത്തികളേ പൂര്‍ത്തിയായിട്ടുള്ളൂ. നിര്‍മാണ തൊഴിലാളികളുടെ ലഭ്യതക്കുറവും മെറ്റീരിയലുകള്‍ ഉറപ്പിക്കുന്നതിനുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസവും കാരണം ലക്ഷ്യമിട്ടതിനേക്കാള്‍ നിര്‍മാണം വൈകുകയാണ്. ഇതാണ് ദുതം ഇരട്ടിപ്പിക്കുന്നത്.
2025-26 കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതി നിലവില്‍ പദ്ധതി രൂപരേഖയിലുണ്ടായ മാറ്റങ്ങളും പുതിയ നിര്‍ദേശങ്ങളും കാരണം വീണ്ടും നീളുകയാണ്. നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കുമെന്നതിനാല്‍ യാത്രാദുരിതം തുടരുമെന്നുറപ്പായി. ഓണക്കാലം പോലുള്ള തിരക്കേറിയ സമയങ്ങളില്‍. ദിവസം ഏകദേശം 55,000 യാത്രക്കാരും നൂറോളം ട്രെയിനുകളും ഉപയോഗിക്കുന്ന സ്റ്റേഷനായതിനാല്‍ ചെറിയ തടസങ്ങള്‍ പോലും യാത്രക്കാര്‍ക്ക് വലിയ ദുരിതമായി മാറുന്നു.
സ്റ്റേഷന്റെ പ്രധാന കെട്ടിടത്തിന്റെ വലിയ ഭാഗം പൊളിച്ചുമാറ്റിയിരിക്കുകയാണ്. പ്ലാറ്റ്ഫോം ഒന്നിന്റെ വലിയ ഭാഗത്ത് മേല്‍ക്കൂര ഇല്ലാത്തതിനാല്‍ മഴയും വെയിലും കൊള്ളേണ്ട അവസ്ഥയിലാണു യാത്രക്കാര്‍. പ്രത്യേകിച്ച് മുതിര്‍ന്ന യാത്രക്കാര്‍ക്കു മഴക്കാലത്തു യാത്ര വളരെ പ്രയാസകരമായിരിക്കുകയാണ്. മഴ പെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് നനയാതെ നില്ക്കാന് ഇടമില്ല. വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ തങ്ങളുടെ നിര്‍ദിഷ്ട കോച്ചുകളിലേക്ക് നടന്നുപോകാന്‍ മേല്‍ക്കൂരയില്ലാത്തതിനാല്‍ യാത്രക്കാര്‍ മഴയും വെയിലും കൊള്ളണം.
പല പ്ലാറ്റ്ഫോമുകളിലേക്കുമുള്ള നടപ്പാതകള്‍ ഇടുങ്ങിയതാണ്. മഴക്കാലത്ത് വെള്ളക്കെട്ടും രാത്രികാലങ്ങളില്‍ വെളിച്ചക്കുറവും ചില ഭാഗങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച്, പ്രവേശന കവാടങ്ങളില്‍ നിന്നു പ്ലാറ്റ്ഫോമുകളിലേക്കുള്ള താത്കാലിക വഴികള്‍ വളരെ ഇടുങ്ങിയതാണ്. തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാര്‍ തമ്മില്‍ തട്ടിമുട്ടിയും കൂട്ടിയിടിച്ചും നടക്കേണ്ടി വരുന്നു.
രാത്രികാലങ്ങളിലും വൈദ്യുതി തടസപ്പെടുമ്പോഴും ഈ താത്കാലിക വഴികളില്‍ ആവശ്യത്തിന് വെളിച്ചമുണ്ടാകാറില്ല. ഇടുങ്ങിയ വഴിയിലെ കമ്പിത്തൂണുകളില്‍ തട്ടി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചെറിയ മഴ പെയ്താല്‍ പോലും പ്ലാറ്റ്ഫോമുകളിലേക്കുള്ള വഴിയില്‍ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നത് മുതിര്‍ന്ന പൗരന്മാര്ക്കും കുട്ടികള്‍ക്കും യാത്ര ദുഷ്കരമാക്കുന്നു. നിലവിലെ നിര്‍മാണ പ്രവൃത്തികള്‍ കാരണം സ്റ്റേഷനിലേക്കു പ്രവേശിക്കാനും പുറത്തിറങ്ങാനും യാത്രക്കാര്‍ കഷ്ടപ്പെടുന്നു. സ്റ്റേഷനിലെ ഇരുട്ടും റെയില്‍വേ സ്റ്റേഷനു മുന്നിലെ ഗതാഗതക്കുരുക്കും യാത്രക്കാരെ അലട്ടുന്നു.
നിലവിലുണ്ടായിരുന്ന പ്രധാന ടിക്കറ്റിംഗ് സമുച്ചയം പൊളിച്ചതിനെ തുടര്‍ന്ന് താത്കാലിക ടിക്കറ്റ് കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. കൗണ്ടറുകളുടെ എണ്ണം കുറവായതിനാലും ഷീറ്റുകൊണ്ട് ഉണ്ടാക്കിയ താത്കാലിക പന്തലുകളില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാലും ടിക്കറ്റെടുക്കാന്‍ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നു. കൂടാതെ ടിക്കറ്റ് കൗണ്ടറും ഇന്‍ഫര്‍മേഷന്‍ സെന്ററുമെല്ലാം എവിടെയെന്നറിയാതെ സ്റ്റേഷനിലും പരിസരത്തും വട്ടംചുറ്റുകയാണ് മിക്കവരും.
സ്റ്റേഷനില്‍ ആവശ്യത്തിന് കസേരകളുണ്ടെങ്കിലും, പ്ലാറ്റ്ഫോമില്‍ നിര്‍മാണ സാമഗ്രികളും ട്രോളികളും വച്ചിരിക്കുന്നതിനാലും മേല്‍ക്കൂരയില്ലാത്തതിനാലും ഇവ യാത്രക്കാര്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ നിരത്തിയിടാന്‍ കഴിയുന്നില്ല. ഇതിനാല്‍ ദീര്‍ഘനേരം നില്‍ക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.
Kerala
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാതായതായി പരാതി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം വിദ്യാർഥി ബിലാലിനെയാണ് കാണാതായത്. വീട്ടിൽ നിന്ന് പുറത്ത് പോയ കുട്ടി മടങ്ങിയെത്തിയില്ല
വീടിന് സമീപത്തെ കന്നേറ്റി കായലിന് സമീപം കുട്ടിയുടെ സൈക്കിളും വസ്ത്രവും കണ്ടെത്തിയിട്ടുണ്ട്. അഗ്നിശമനസേനയും പോലീസും കായലിൽ തെരച്ചിൽ നടത്തുന്നുണ്ട്.
Kerala
കൊല്ലം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരായ വിവാദ പരാമർശത്തിൽ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കൊട്ടാരക്കര താലൂക്ക് എൻഎസ്എസ് യൂണിയൻ.
ഗണേഷ്കുമാറിനെ കരയോഗത്തിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നാണ് കൊട്ടാരക്കര യൂണിയന്റെ ആവശ്യം. ഗണേഷിന്റെ നടപടിയിൽ കരയോഗ തലങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഓഗസ്റ്റ് 15ന് ചേരുന്ന യൂണിയൻ പൊതുയോഗത്തിൽ വച്ച് ഇതുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി. തങ്കപ്പൻ പിള്ളയും സെക്രട്ടറി സി. അനിൽകുമാറും അറിയിച്ചു.
Kerala
കൊല്ലം: നീണ്ടകര ഉൾപ്പെടെ തീരമേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, കടലിൽ അപകടത്തിൽപ്പെടുകയോ കാണാതാവുകയോ ചെയ്യുന്ന തൊഴിലാളികളെ കണ്ടെത്താനും സർക്കാർ നടത്തുന്ന ഇടപെടലുകളെ അഭിനന്ദിച്ച് ലത്തീൻസഭ തിരുവനന്തപുരം ആർച്ച് ബിഷപ്പ് റവ. ഡോ. തോമസ് ജെ. നെറ്റോ.
കൊല്ലം രൂപതയുടെ 700-ാം വാർഷിക ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങളും തെരച്ചിൽ പ്രവർത്തനങ്ങളും ഉന്നയിച്ചപ്പോൾ തികഞ്ഞ വ്യക്തതയോടെയും ഉത്തരവാദിത്തത്തോടെയുമാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
"പത്തു ദിവസത്തിനുള്ളിൽ ഏറ്റവും അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്" എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തീരദേശത്തിന് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നതെന്നും റവ. ഡോ. തോമസ് ജെ. നെറ്റോ കൂട്ടിച്ചേർത്തു.
വളരെ പ്രതീക്ഷയോടുകൂടിയാണ് കേരള സമൂഹം മുഖ്യമന്ത്രിയെന്ന നിലയിലുള്ള അങ്ങയുടെ ഓരോ പ്രവർത്തനത്തെയും നോക്കിക്കാണുന്നത്. കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും തീരദേശത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനുമായി സർക്കാർ മുന്നോട്ടുവെക്കുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും രൂപതയുടെയും ജനങ്ങളുടെയും പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും ബിഷപ്പ് അറിയിച്ചു.
നീണ്ടകര ഉൾപ്പെടെ തീരദേശ മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ സർക്കാർ കാണിക്കുന്ന ജാഗ്രത പ്രശംസനീയമാണെന്നും, വികസന-രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സർക്കാരിന് സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും റവ. ഡോ. തോമസ് ജെ. നെറ്റോ വ്യക്തമാക്കി.
Kerala
കൊല്ലം: കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും ഇനിയും കണ്ടെത്താനുള്ളവർക്കായി തെരച്ചിൽ തുടരുമെന്നും മന്ത്രി പറഞ്ഞു.
വേദനാജനകമായ സംഭവമാണിത്. ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് കാണാതായിട്ടുള്ളത്. കോസ്റ്റ്ഗാർഡ് ഐജിയുമായി സംസാരിച്ചിരുന്നു. തെരച്ചിൽ നിലവിൽ തുടരുകയാണ്. മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തിയാണ് തെരച്ചിൽ തുടരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ ആയിരുന്നു നീണ്ടകര അഴിമുഖത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞത്. അപകടത്തിൽ പുത്തൻതുറ പൂമുഖത്ത് രാജീവൻ (76) വ്യാഴാഴ്ച തന്നെ മരിച്ചു. രാജീവന്റെ മകളുടെ ഭർത്താവ് പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണൻ (47), മകൻ ഗൗതം കൃഷ്ണ (26) എന്നിവരെ കാണാതായി. പിന്നീട് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും ഗൗതമിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Kerala
കൊല്ലം: രോഗബാധിതയായി തളർന്നുകിടന്ന സ്ത്രീയെ പീഡിപ്പിച്ച പ്രതി പിടിയിൽ. പടപ്പക്കര ചരുവിള വീട്ടിൽ രാജു (53) ആണ് പിടിയിലായത്. സ്ട്രോക്ക് ബാധിച്ച് തളർന്നുകിടന്ന കിടപ്പു രോഗിയായ സ്ത്രീയെ അതിക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു പ്രതി.
കുണ്ടറ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. യൂറിൻ ട്യൂബ് വലിച്ചുപൊട്ടിക്കുകയും മർദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത പ്രതി, പീഡനം പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പോലീസ് പറയുന്നത്.
2020 ൽ കുണ്ടറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലും രാജു പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: കൊല്ലം കുണ്ടറയിൽ യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ ഉയർന്ന കസ്റ്റഡി മര്‍ദന ആരോപണത്തില്‍ സിപിഒ ശ്രീജിത്തിന് സസ്പെന്ഷന്. അന്വേഷണ വിധേയമായാണ് ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ മർദിച്ചെന്ന ആരോപണത്തിലാണ് നടപടി. സിപിഒ ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനവും ക്രമക്കേടുകളും ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു. സൊസൈറ്റിമുക്ക് സ്വദേശി സിയാദ് ആയിരുന്നു പോലീസ് മർദനത്തിന് പിന്നാലെ മരിച്ചത്.
വിദ്യാർഥിയെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് സിയാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 16ന് കസ്റ്റഡിയിലെടുത്ത സിയാദിനെ കാണാതായ വിദ്യാർഥി വീട്ടിൽ മടങ്ങിയെത്തിയ ശേഷം 17ന് ആണ് വിട്ടയച്ചത്.
കസ്റ്റഡി മർദനത്തെ തുടർന്നുണ്ടായ പരിക്കും അണുബാധയുമാണ് സിയാദിന്റെ ജീവനെടുത്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. ജില്ലാ ക്രൈം ബ്രാഞ്ച് സിയാദിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തിരുന്നു. സിയാദ് മരിച്ചത് ഹെപ്പറ്റൈറ്റിസ് സി മൂലമെന്നാണ് പരിശോധനാ ഫലം.
അതേസമയം സിയാദിനെ പോലീസ് വാഹനത്തിൽ വച്ച് സിപിഒ ശ്രീജിത്ത് മർദിച്ചെന്ന് പരാതിക്കാരിയായ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
Kerala
കൊല്ലം: കൊല്ലം കുണ്ടറയിൽ കസ്റ്റഡി മർദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ പോലീസിന്റെ വാദം തള്ളി പരാതിക്കാരിയായ പെൺകുട്ടി. സിയാദിനെ സിപിഒ ശ്രീജിത്ത് മർദിച്ചെന്ന് പെൺകുട്ടി പറഞ്ഞു.
പോലീസ് വാഹനത്തിൽ കയറ്റിയതിന് പിന്നാലെ സിയാദിനെ സിപിഒ ശ്രീജിത്ത് മർദിച്ചെന്നും ഈ സമയം വാഹനത്തിൽ താനുമുണ്ടായിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി. മർദനത്തെ തുടർന്ന് സിയാദ് നിലവിളിച്ചെന്നും പെൺകുട്ടി പറഞ്ഞു.
ഇതേ പെൺകുട്ടിയുടെ സഹോദരനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സിയാദിനെ കുണ്ടറ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ഡിജിപിയോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. സർവകലാശാലയ്ക്ക് അത്യാധുനിക അക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് സമുച്ചയം നിർമിക്കുന്നതിനായാണ് പണം അനുവദിച്ചിരിക്കുന്നത്.
നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലയ്ക്ക് 16,864 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ നാലുനില സമുച്ചയമാണ് ഒരുങ്ങുന്നത്. ആധുനിക ക്ലാസ് മുറികൾ, ഹൈടെക് ഓഫീസ് സംവിധാനം, അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ, ഫയർ സേഫ്റ്റി, വാട്ടർ സപ്ലൈ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകും.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിക്കാനും വിദ്യാർഥികൾക്കും അധ്യാപകർക്കും മികച്ച നിലവാരത്തിലുള്ല സൗകര്യങ്ങൾ ഉറപ്പാക്കാനുമുള്ള വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ല കേരളസർക്കാരിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് പദ്ധതിയെന്ന് റോജി.എം.ജോൺ വ്യക്തമാക്കി.
Kerala
കൊല്ലം: കൊല്ലത്ത് പട്രോളിംഗിനിടെ പോലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ചു വീഴ്ത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പത്തനാപുരം മഞ്ഞക്കാല പുത്തന്‍വിള വീട്ടില്‍ നന്ദു (24), ടിടി ഹൗസില്‍ ടിനു (22) എന്നിവരാണ് പിടിയിലായത്.
എഴുകോണ്‍ ചീരങ്കാവ് ബാറിനു സമീപം ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. എഴുകോണ്‍ എസ്എച്ച്ഒ ശ്രീകുമാറിനെയാണ് പ്രതികൾ വാഹന പരിശോധനയ്ക്കിടെ പ്രതികള്‍ ഇടിച്ചുവീഴ്ത്തിയത്. വീഴ്ചയില്‍ ശ്രീകുമാറിന് സാരമായ പരിക്കില്ലെന്നാണ് വിവരം.
ബാറിന് സമീപം ചിലർ മദ്യപിച്ച് കിടക്കുന്നുവെന്ന വിവരത്തെ തുടർന്ന് അന്വേഷിക്കാൻ എത്തിയതായിരുന്നു ശ്രീകുമാര്‍. പിന്നാലെ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ എസ്എച്ച്ഒയെ ഇടിച്ച് നിലത്തിടുകയായിരുന്നു. പിടിയിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ. പൂയപ്പള്ളി നാൽക്കവല ചരുവിള പുത്തൻവീട്ടിൽ ശ്രീകുമാർ (49) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പൂയപ്പള്ളിയിൽ ട്യൂഷന് പോകുകയായിരുന്ന വിദ്യാർഥിനിയെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പ്രതി കയറിപ്പിടിച്ചെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തെ തുടർന്ന് പൂയപ്പള്ളി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു.
പെൺകുട്ടിയുടെ വീട്ടുകാരുടെ അഭ്യർഥന മാനിച്ച് പ്രതിയെ താക്കീത് ചെയ്ത് വിട്ടയച്ചെങ്കിലും പിന്നെയും ഇയാൾ വിദ്യാർഥിനിയുടെ വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. വീണ്ടും വീട്ടുകാർ പരാതി നൽകിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ശ്രീകുമാറിനെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: ഐസ്ക്രീം ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിൽ കല്യാണ വിരുന്നിൽ കൂട്ടയടി. കൊല്ലം പള്ളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിൽ ഞായറാഴ്ചയാണ് സംഭവം.
കല്യാണ വിരുന്നിനിടെ പെൺവീട്ടുകാർ ഐസ്ക്രീം ചോദിച്ചപ്പോൾ നൽകാത്തതിന് പിന്നാലെയാണ് അടി ഉണ്ടായത്. ഐസ്ക്രീം ആവശ്യപ്പെട്ടപ്പോൾ തീർന്നുവെന്ന് കാറ്ററിങ്ങുകാർ പറഞ്ഞതിന് പിന്നാലെ ബോക്സ് തുറന്ന് ഐസ്ക്രീം എടുക്കാൻ പെൺവീട്ടുകാർ ശ്രമിച്ചതാണ് അടിപിടിയിൽ കലാശിച്ചത്.
പ്രശ്നത്തിൽ നാട്ടുകാർ കൂടി ഇടപെട്ടതോടെ കൂട്ടയടിയായി. സംഭവത്തിൽ ഒരാളെ ഇരവിപുരം പോലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചു. അതേസമയം സംഭവത്തിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
Kerala
കൊല്ലം: ജനപ്രതിനിധി അല്ലാതായിട്ടും എംഎൽഎ ഓഫീസിന്റെ ബോർഡ് മാറ്റിസ്ഥാപിച്ചില്ലെന്ന് ആരോപിച്ച് എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകി. മുകേഷ് ഇപ്പോഴും എംഎൽഎ ആണെന്ന രീതിയിൽ ബോർഡ് നിലനിർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
ഇത് നിയമ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ ജില്ലാ കളക്ടർക്കും പോലീസിലും നൽകിയ പരാതിയിൽ പറയുന്നു. കൊല്ലം ആനന്ദവല്ലീശ്വരത്തെ ഓഫീസിന് സമീപമുള്ള ബോർഡാണ് ഇതുവരെയും നീക്കം ചെയ്യാത്തത്.
Kerala
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കേരള കോൺഗ്രസ് ബിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. കേരള കോൺഗ്രസ് ബി കൊല്ലം ജില്ലാ കമ്മിറ്റി അംഗവും കെടിയുസി കൊട്ടാരക്കര നിയോജക മണ്ഡലം പ്രസിഡന്റുമായ പെരുംകുളം സുരേഷിന്റെ നേതൃത്വത്തിൽ നിരവധി പേർ പാർട്ടി വിട്ടു.
കെ.കെ.രമ എംഎൽഎ നേതൃത്വം നൽകുന്ന ആർഎംപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി പെരുംകുളം സുരേഷ് പറഞ്ഞു. നേരത്തെ പുന്നലയിൽനിന്നുള്ള ഒരുവിഭാഗം പ്രവർത്തകർ പാർട്ടി വിട്ട് ആർഎസ്പിയിൽ ചേക്കേറിയതിന് തൊട്ടുപിന്നാലെയാണ് കൊട്ടാരക്കരയിലും പാർട്ടിക്ക് വലിയ ചോർച്ചയുണ്ടായിരിക്കുന്നത്.
സാധാരണ പാർട്ടി പ്രവർത്തകരോടുള്ള കെ.ബി.ഗണേഷ് കുമാറിന്റെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ചാണ് തങ്ങൾ പാർട്ടി വിടുന്നതെന്ന് പെരുംകുളം സുരേഷ് വ്യക്തമാക്കി. സാധാരണക്കാരായ പ്രവർത്തകരെ പാടെ മറന്ന് പണക്കാർക്കും മുതലാളിമാർക്കും വേണ്ടി മാത്രമാണ് ഗണേഷ് കുമാർ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ ഗണേഷ് കുമാറുമായി അകന്ന് ആർഎംപിഐയിലേക്ക് എത്തുമെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം പെരുംകുളം സുരേഷിന് ഭാരവാഹിത്വം ഉണ്ടായിരുന്നില്ലെന്ന് കേരള കോൺഗ്രസ് ബി നേതാക്കൾ പറഞ്ഞു.
Kerala
കൊല്ലം: നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ ദമ്പതികളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്‍. ആദിച്ചനല്ലൂര്‍ സ്വദേശിയും ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ ബംഗളൂരു വിശാല്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിക്കു സമീപം ആനന്തപുരം സര്‍ക്കിള്‍ ടി.സി. പാലിയയില്‍ അനില്‍കുമാര്‍ (59) ആണ് മരിച്ചത്.
ഇയാളുടെ ഭാര്യ ബീന (54) യെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് നഗരത്തിലെ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലിലാണ് സംഭവം.
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്കു പിന്നിലെന്ന് പോലീസ് പറഞ്ഞു. മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
അനില്‍കുമാറും ബീനയും ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിംഗ് ആപ്പ് വഴി 30നാണ് രണ്ട് ദിവസത്തേക്ക് റൂം ബുക്ക് ചെയ്തിരുന്നത്. ഒന്നിന് കൊല്ലത്തെത്തിയ ഇരുവരും മുന്‍കൂട്ടി ബുക്ക് ചെയ്ത ഹോട്ടലിലെത്തി താമസിച്ചു വരികയായിരുന്നു.
ഹോട്ടലിലെ ഒന്നാം നിലയിലെ ഡീലക്സ് റൂം നമ്പര്‍ 102 ലാണ് ഇവര്‍ താമസിച്ചിരുന്നത്. ദിവസവും രാവിലെ ചായകുടിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഇവര്‍ പറുത്തിറങ്ങിയിരുന്നുവെന്നും അസ്വഭാവികതയൊന്നും തോന്നിയിരുന്നില്ലെന്നുമാണ് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞത്. വെള്ളിയാഴ്ച രാവിലെ റൂം ചെക്ക് ഔട്ട് ചെയ്യുന്ന വിവരം പറയാനായി ഹോട്ടൽ അധികൃതര്‍ ഫോണില്‍ വിളച്ചപ്പോഴും റൂമില്‍ മുട്ടിയപ്പോഴും
പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഈസ്റ്റ് പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് റൂമിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കടക്കുകയായിരുന്നു. ഇരുവരും കട്ടിലില്‍ അബോധവാസ്ഥയില്‍ കിടക്കുന്നനിലയിലാണ് കണ്ടെത്തിയത്. മുറിയില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
ഇരുവരെയും ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനില്‍കുമാര്‍ മരിച്ചു. അനില്‍കുമാറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് ഹോട്ടൽ മുറി സീല്‍ ചെയ്തയിട്ടുണ്ട്. ശനിയാഴ്ച ഫോറന്‍സിക് വിദഗ്ദ്ധര്‍ എത്തി പരിശോധന നടത്തും.
വിഷം എവിടെനിന്ന് ലഭിച്ചു തുടങ്ങിയ കാര്യങ്ങളും ഫോണ്‍ രേഖകളും അടക്കം സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുമെന്ന് ഈസ്റ്റ് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഈസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മക്കളായ ഹേമന്ദ്, മനീഷ് എന്നിവര്‍ ശനിയാഴ്ച കൊല്ലത്തെത്തിയ ശേഷമേ കൂടുതല്‍ വിവരങ്ങളറിയാനാകുവെന്ന് പോലീസ് പറഞ്ഞു.
Kerala
കോട്ടയം: കൊല്ലം ഹൈസ്കൂള്‍ ജംഗ്ഷനില്‍നിന്നും ആരംഭിച്ച് തമിഴ്നാട്ടിലെ ഡിണ്ടിഗൽ വരെയുള്ള ദേശീയപാത 183 റോഡ് ഗതാഗത മന്ത്രാലയത്തില്‍നിന്ന് ദേശീയപാതാ അഥോറിറ്റി ഏറ്റെടുത്തു.
കേരളത്തിലെ കൊല്ലം മുതല്‍ കുമളി വരെയുള്ള 216 കിലോമീറ്ററും കുമളി മുതല്‍ ഡിണ്ടിഗല്‍ വരെയുള്ള 134 കിലോമീറ്ററും ഉള്‍പ്പെട ആകെ 350 കിലോമീറ്റര്‍ ദൂരമാണ് റോഡിനുളളത്. ഇതുവരെ ഇരു സംസ്ഥാനങ്ങളിലേയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു റോഡിലെ പ്രവൃത്തികള്‍ നടന്നിരുന്നത്.
ഇനിയും റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകും.
ആഞ്ഞിലിമൂട് മുതല്‍ തിരുവല്ല, ചങ്ങനാശേരി, കോട്ടയം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുമളി വരെയുള്ള ഭാഗം നാലുവരിപ്പാതയായി നവീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തുന്നതിനായി പുതിയ കണ്‍സള്‍ട്ടന്‍സിയെ ഉടന്‍ നിയമിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു. ഇതിനായി ക്ഷണിച്ച ടെന്‍ഡര്‍ ഏഴിന് തുറക്കും. ഒരു വര്‍ഷമാണ് പഠനകാലാവധി.
Kerala
കൊല്ലം: എംഡിഎംഎ വിൽപ്പന നടത്തുന്ന രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അയത്തിൽ രണ്ടാം നമ്പർ ജംഗ്ഷന് സമീപത്തെ വീട്ടിൽ നിന്നാണ് 22.48 ഗ്രാം എംഡിഎംഎ പിടികൂടിയത്.
സംഭവത്തിൽ നബിൻ, ഇയാളുടെ സുഹൃത്ത് മുഹമ്മദ് അലി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം വീട് വളയുകയായിരുന്നു.
പ്രദേശത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്ന പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഇത്രയും വലിയ അളവിൽ എംഡിഎംഎ എവിടെ നിന്നാണ് എത്തിച്ചതെന്നും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.
Kerala
കൊല്ലം: കൊല്ലത്ത് വൻ രാസലഹരി വേട്ട. ഡാൻസാഫ് സംഘം അയത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് പേർ എംഡിഎംഎയുമായി പിടിയിലായത്. അയത്തിൽ രണ്ടാം നമ്പർ ജംഗ്ഷന് സമീപം നബിൻ(24), സുഹൃത്ത് മുഹമ്മദ് അലി എന്നിവരാണ് പിടിയിലായത്.
പിടിയിലായ പ്രതികളിൽ നിന്ന് 22.48 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതി നബിന്റെ വീടു വളഞ്ഞാണ് ഡാൻസാഫ് സംഘം ലഹരി മരുന്നുമായി ഇരുവരെയും പിടികൂടിയത്.
Kerala
കൊല്ലം: കൊല്ലം ചിതറയിൽ രാത്രി ജോലികഴിഞ്ഞ് മടങ്ങിയ അമ്മയെയും മകളെയും ആക്രമിച്ച സംഭവത്തിൽ സ്ഥിരം കുറ്റവാളികൾ പിടിയിൽ. ചിതറ മാങ്കോട് സ്വദേശികളായ അനീഷ്, സുഹൃത്ത് വിഷ്ണു എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. ജോലി കഴിഞ്ഞു സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും വിജനമായ റോഡിൽ തടഞ്ഞു നിർത്തി പ്രതികൾ മർദിക്കുകയും കടന്നു പിടിക്കുകയും ചെയ്തത്.
അമ്മയും മകളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ അമ്മയെ കടന്നു പിടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ഇരുവരുടെയും ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് എത്തുന്നതിന് മുൻപ് തന്നെ പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ അമ്മയും മകളും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വിഷ്ണു ചിതറ, കടയ്ക്കൽ സ്റ്റേഷനുകളിലായി ആറ് ക്രിമിനൽകേസുകളിലും അനീഷ് രണ്ടു കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിൽ തെരുവുനായയെ വെടിവച്ച് കൊന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിളയുടെ നേതൃത്വത്തിലാണ് നായയെ വെടിവെച്ചത്. നായ നാട്ടുകാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയതോടെയാണ് പഞ്ചായത്തിന്റെ നടപടി.
തെരുവുനായയെക്കൊണ്ട് നാടാകെ പൊറുതിമുട്ടിയിരുന്നു. 12-ാം വാര്‍ഡില്‍ കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരെ ഈ നായ ആക്രമിച്ചിരുന്നു. നായയെ ഓടിക്കാനുളള ശ്രമങ്ങള്‍ ഫലം കാണാതായതോടെയാണ് ലിജുവിന്റെ നേതൃത്വത്തില്‍ വെടിവയ്ക്കാന്‍ തീരുമാനിച്ചത്. ഷൂട്ടറെ ഉപയോഗിച്ച് വാർഡ് മെമ്പറുടെ സാന്നിദ്ധ്യത്തിലാണ് നായയെ വെടിവച്ചത്.
മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളില്‍ അപകടകാരികളും അക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ സുപ്രീം കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. തെരുവുനായ്ക്കളുടെ എണ്ണം ആശങ്കാജനകമായ രീതിയില്‍ വര്‍ധിക്കുകയും നിരന്തരമായ ആക്രമണങ്ങളുണ്ടാവുകയും പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ദയാവധം നടപ്പാക്കാം എന്നായിരുന്നു കോടതി വിധി.
Kerala
ചാരുംമൂട്: പൂട്ടിക്കിടന്ന പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊല്ലം പന്മന വില്ലേജിൽ ചിറ്റൂർഭാഗം പള്ളത്ത് പടീറ്റതിൽ 'ചില്ലു ശ്രീകുമാർ' എന്നറിയപ്പെടുന്ന ശ്രീകുമാർ(41) ആണ് പിടിയിലായത്.
കൊലപാതകം, അടിപിടി, മോഷണം തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി 40ഓളം കേസുകളിൽ പ്രതിയാണ് ശ്രീകുമാർ. നൂറനാടിനു സമീപം കൊട്ടയ്ക്കാട്ടശേരിയിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലാണ് ഇയാൾ പിടിയിലായത്.
താമരക്കുളം വേടരപ്ലാവിൽ 10 ദിവസം മുൻപ് താമസക്കാരില്ലാത്ത വീട് കുത്തിത്തുറന്ന് രണ്ടംഗ സംഘം മോഷണശ്രമം നടത്തിയിരുന്നു. ഈ കേസിലും ശ്രീകുമാർ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.
മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണത്തിൽ ശ്രീകുമാറിനൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി നൂറനാട് പോലീസ് അറിയിച്ചു.
Kerala
കൊല്ലം: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൊടിയൂർ സ്വദേശി വിളയിൽ പടീറ്റതിൽ ശശി (54) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന മകൾ ശരണ്യ (27) ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മാരാരിത്തോട്ടം പമ്പിന് സമീപത്തായിരുന്നു അപകടം. സ്വകാര്യ ബസിന്റെ അമിതവേഗതയും അശ്രദ്ധമായി വാഹനത്തെ മറികടക്കാൻ ശ്രമിച്ചതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ശാസ്താംകോട്ട ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്, മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിൽ ഇടിച്ചത്. അപകട സ്ഥലത്ത് വച്ച് തന്നെ ശശി മരിച്ചിരുന്നു.
മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
District News
കൊല്ലം :സാമൂഹികവനവത്കരണത്തിന്റെ വിപുലീകരണം ഉറപ്പാക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. തേവലക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന അഷ്ടമുടികായല്‍ കണ്ടല്വനവത്കരണം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനവത്കരണത്തിന്റെ ഭാഗമായ പദ്ധതികളിലൂടെ ലഭിക്കുന്ന കാര്‍ബണ്‍ ക്രെഡിറ്റിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വരുമാനമാര്‍ഗവും ഉറപ്പാക്കാനാകും. വനസംരക്ഷണം ഉറപ്പു വരുത്തുന്നതിന് മേഖലകള്‍ പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുകയാണ്. നിരോധനം കര്‍ശനമായി നടപ്പിലാക്കിയാകും ഇതുസാധ്യമാക്കുക. മാലിന്യനിര്‍മാര്‍ജനം ഉറപ്പാക്കാന്‍ ആരംഭിച്ച എംസിഎഫ് പദ്ധതി കൂടുതല്‍ ശക്തമാക്കും.
അഷ്ടമുടികായലിലെ മണ്‍തിട്ടകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തേവലക്കരപഞ്ചായത്ത് പ്രസിഡന്റ് എസ്. അനില്‍ അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ഷേര്‍ലി ജേക്കബ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം ആര്.അരുണ്‍രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയ്മോന് അരിനല്ലൂര്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിസ്മി അനസ്, പാലക്കല്‍ ഗോപന്, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് വാഹനം ഓടിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. കൊല്ലം കൊട്ടാരക്കരയിൽ ആണ് സംഭവം നടന്നത്.
കെഎസ്ആർടിസി താത്കാലിക ജീവനക്കാരനായിരുന്ന അഭിജിത്തിനെതിരെയാണ് നടപടി. അഭിജിത്ത് റീൽസ് വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി മോട്ടോർ വാഹന വകുപ്പിന് അയച്ചുനൽകിയത്.
ഇതേ തുടർന്നാണ് നടപടി. രണ്ട് മാസത്തേക്കാണ് ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് എംവിഡി സസ്പെൻഡ് ചെയ്തിരിക്കുന്നത്. നടപടി നേരിട്ടതോടെ രണ്ട് മാസത്തേക്ക് ഇനി മറ്റ് വാഹനങ്ങളും ഓടിക്കാൻ പാടില്ല.
Kerala
കൊല്ലം: കൊല്ലത്ത് മരുതമൺപള്ളി ക്ഷേത്രത്തിനു സമീപത്തെ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിച്ചത് ഒരു തൊഴിലാളികൾക്ക് പ്ലാസ്റ്റിക് ടിൻ നിറയെ വെള്ളി ആഭരണങ്ങൾ. വിവിധ തരത്തിലുള്ള 40 ജോടിയോളം വെള്ളി ആഭരണങ്ങളാണ് ടിന്നിൽ ഉണ്ടായിരുന്നത്.
35 ജോടി പാദസരം, 2ജോടി കാൽത്തള, 2 ഏലസ്. 5 മൂക്കുത്തി, 2 ജോടി കമ്മലുകൾ, 1 മോതിരം, ഒപ്പം ഇടിവള എന്നിങ്ങനെയാണ് ടിന്നിനുള്ളിൽ നിന്ന് ലഭിച്ചത്. ടിൻ ലഭിച്ചതിനു സമീപത്തു നിന്നു തന്നെ ആഭരണശാലകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ത്രാസും കണ്ടെത്തി. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ത്രാസാണ് കണ്ടു കിട്ടിയത്.
ഉടനെ ഇവർ വാർഡ് മെന്പറെ വിവരം അറിയിച്ചു. മെന്പർ എത്തി പൂയപ്പള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സാധനങ്ങൾ തോട്ടിലൂടെ ഒഴുകിയെത്തിയതാണോ അതോ ആരെങ്കിലും തോട്ടിൽ ഉപേക്ഷിച്ചതാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മോഷണമുതലാണോ എന്നും പരിശോധിച്ച് വരികയാണ്. ഏതെങ്കിലും കടകളിൽ നിന്ന് ആഭരണങ്ങളും ത്രാസും നഷ്ടമായിട്ടുണ്ടോയെന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.
Kerala
പുനലൂർ: പുനലൂർ പോലീസ് സ്റ്റേഷനിൽ കയറി എസ്എച്ച്ഒയുടെ മൂക്കിടിച്ച് തകർത്ത പ്രതിയെ അറസ്റ്റ് ചെയ്തു. കരവാളൂർ സ്വദേശി വിജോയ് ആണ് പിടിയിലായത്. ആക്രമണത്തിൽ പരിക്കേറ്റ പുനലൂർ എസ്എച്ച്ഒ സന്തോഷ് കുമാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ചൊവ്വാഴ്ച പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഷൈജുവിന്റെ വിവരങ്ങൾ അന്വേഷിക്കാനാണ് സന്തോഷ് കുമാർ പോലീസ് സ്റ്റേഷനിലെത്തിയത്. ഇരുവരും സുഹൃത്തുക്കളാണ്.
കസ്റ്റഡിയിലുള്ള ഷൈജുവിനെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വിജോയ് സ്റ്റേഷനിലേക്ക് കയറിവന്നത്. വിജോയ് മദ്യപിച്ചാണ് സ്റ്റേഷനിലെത്തിയതെന്നും ഇയാൾ സ്റ്റേഷനകത്ത് പരസ്യമായി ബഹളം വച്ച് അക്രമാസക്തനായെന്നും പോലീസ് പറയുന്നു.
ഇതിനിടെ വിജോയ്യെ തടയാനെത്തിയ എസ്എച്ച്ഒ സന്തോഷ് കുമാറിനെ പ്രതി മർദിക്കുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പോലീസുകാർ ഇടപെട്ട് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Kerala
കൊല്ലം: കൊല്ലത്ത് വിദ്യാർഥികളെ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപന നടത്തിയിരുന്ന യുവാവ് പിടിയിൽ. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി ഷാൻ (32)ആണ് പിടിയിലായത്. പ്രതിയിൽ നിന്ന് 7.120 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
കരുനാഗപ്പള്ളി പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇടക്കുളങ്ങര ഉണ്ണീരയ്യത്ത് കാവിന് സമീപം നടത്തിയ പരിശോധനയിലാണ് ഷാൻ പിടിയിലായത്. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു പിടിച്ചെടുത്ത എംഡിഎംഎ.
ഇയാൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എംഡിഎംഎ വിൽപനയിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭം കൊണ്ട് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. ഇയാൾ നേരത്തെയും ലഹരി ഇടപാട് കേസുകളിൽ പ്രതിയായിരുന്നു.
Kerala
കൊല്ലം: നിർമാണ പുരോഗതിയിലുള്ള ദേശീയപാത 66ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം ബൈപാസ് റോഡിൽ പാലത്തറയിലുള്ള ഉയരപ്പാതയിലാണ് ഇത്തവണ വിള്ളൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയോടെ ഉയരപ്പാതയിൽ ഏകദേശം 10 മീറ്ററോളം നീളത്തിൽ വലിയ രീതിയിലുള്ള വിള്ളൽ രൂപപ്പെട്ടത് നാട്ടുകാർ കരാർ കമ്പനിയെ അറിയിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും നിർമ്മാണ കമ്പനി പ്രതിനിധികളും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. റോഡിന് പുറമേ മാത്രമുള്ള വിള്ളലാണിതെന്നും ഘടനയെ ബാധിക്കുന്ന തരത്തിൽ ആഴത്തിലുള്ള പ്രശ്നങ്ങളൊന്നും നിലവിലില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വിള്ളൽ കണ്ടെത്തിയതിനെതുടർന്ന് ഉച്ചയോടെ തന്നെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഈ ഭാഗത്തെ ടാർ പൂർണ്ണമായും ഇളക്കി മാറ്റിയിട്ടുണ്ട്. ഇവിടെ എത്രയും വേഗം പുതിയ രീതിയിൽ ടാറിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് നിർമ്മാണ കമ്പനിയുടെ ലെയ്സൻ ഓഫീസർ അറിയിച്ചു. ദേശീയപാത 66ന്റെ നിർമ്മാണത്തിനിടെ ഇത്തരത്തിൽ വിള്ളൽ രൂപപ്പെടുന്നത് ഇതാദ്യമല്ല.
മുൻപ് കാവനാട് ഭാഗത്തുള്ള ഉയരപ്പാതയിലും സമാനമായ രീതിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അവിടെ പിന്നീട് അറ്റകുറ്റപ്പണികൾ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. മേവറത്ത് നേരത്തേ മണ്ണിട്ട് ഉയർത്തിയ ഭാഗത്ത് നിലവിൽ പുതിയ തൂണുകൾ നിർമ്മിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
Kerala
കൊല്ലം: പുനലൂരിൽ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ രക്ഷിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെ ആയിരുന്നു സംഭവം. പുനലൂർ തൂക്കുപാലത്തിന് സമീപമുള്ള വലിയ പാലത്തിൽ നിന്നും ചാടാൻ ശ്രമിച്ച യുവാവിനെ ആണ് രക്ഷപ്പെടുത്തിയത്.
പുനലൂരിലെ ഡ്രൈവറായ താജുദീനാണ് തമിഴ്നാട് സ്വദേശിയായ യുവാവിനെ രക്ഷപ്പെടുത്തിയത്. രാജപാളയം സ്വദേശിയും പുനലൂരിലെ ഹോട്ടൽ ജീവനക്കാരനുമായ യുവാവാണ് ശക്തമായ ഒഴുക്കുള്ള ആറ്റിലേക്ക് ചാടാൻ ശ്രമിച്ചത്.
പാലത്തിന്റെ കൈവരിയിൽ പിടിച്ചുകയറി ചാടാൻ ആയുന്നതിനിടെ കണ്ടുനിന്ന താജുദീൻ ഓടിയെത്തി യുവാവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് പാലത്തിലേക്ക് വലിച്ചിറക്കുകയായിരുന്നു. ഇയാളെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം ജോലി ചെയ്യുന്ന നാട്ടിലേക്ക് മടക്കിയയച്ചു.
Kerala
കൊല്ലം: മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍. കൊല്ലം കണ്ടച്ചിറയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്.
വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടില്‍ നിന്നെത്തുന്ന കുപ്പിവെള്ളമാണ് കണ്ടച്ചിറയിലെ വ്യാപാരസ്ഥാപനത്തില്‍ നിന്നും വില്‍പ്പന നടത്തിയത്.
ഇത് കുടിച്ച ഉടനെ രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. വെള്ളത്തില്‍ വെളുത്ത പാടകളും മാലിന്യവും കണ്ടെത്തിയിട്ടുണ്ട്.
Kerala
കൊല്ലം: കൊല്ലം കമ്മിഷണർ ഓഫീസിന് മുന്നിൽ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് തക്കല സ്വദേശി വിജുവാണ് പിടിയിലായത്. രാജേന്ദ്രൻ എന്ന വയോധികൻ ആയിരുന്നു കൊല്ലപ്പെട്ടത്.
മേയ് 24ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തമിഴ്നാട് വാൽപാറയിൽനിന്നാണ് പ്രതിയെ സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്.
പിടിയിലായ വിജു സീരിയൽ കില്ലർ ആണോയെന്നു പോലീസ് സംശയിക്കുന്നു. ഏപ്രിൽ 19ന് നടന്ന സമാനമായ മറ്റൊരു കേസിലും ഇയാൾ പ്രതിയാണെന്നു പോലീസ് സംശയിക്കുന്നുണ്ട്. ഏപ്രിലിൽ കൊല്ലപ്പെട്ട വയോധികനും കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നയാളാണ്.
രണ്ടു കേസുകളിലെയും സമാനതകളാണ് പ്രതി ഇയാൾ തന്നെയാണോയെന്നു സംശയിക്കാൻ കാരണം. നിലവിൽ രണ്ടാമത്തെ കൊലപാതക കേസിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മറ്റേ കേസിലും വ്യക്തത വരുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
Kerala
കൊല്ലം: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ മധ്യവയസ്കൻ മരിച്ചു. പുനലൂർ പത്തനാപുരം പാതയിൽ കടക്കാമണ്ണിലായിരുന്നു അപകടം.
കോന്നി കുന്നണ്ണൂർ നെടിയകാലായിൽ മുഹമ്മദ് ഇസ്മായിൽ(55) ആണ് മരിച്ചത്. ഗുരുവായൂരിൽ നിന്ന് പുനലൂരിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.
പുനലൂരിലേക്ക് വരികയായിരുന്ന ബസും പുനലൂരിൽ നിന്നും പത്തനാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മുഹമ്മദ് ഇസ്മായിൽ സഞ്ചരിച്ച സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇസ്മയിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊല്ലം: അഞ്ചലിൽ പോലീസുകാരന്റെ വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റ് കത്തിച്ച കേസിൽ രണ്ട് യുവതികൾ പിടിയിൽ. ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരാണ് കേസിൽ അറസ്റ്റിലായത്. അഞ്ചൽ പോലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആർച്ചൽ പാലവിള വീട്ടിൽ വിവേകിന്റെ ബൈക്ക് ആണ് പ്രതികൾ കത്തിച്ചത്. വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് ബൈക്ക് കത്തിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ചിത്രങ്ങൾക്ക് വ്യക്തത കിട്ടാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. യുവതികളെത്തിയ ഓട്ടോറിക്ഷ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.
യുവതി ഗൂഗിൾ പേ വഴി ഓട്ടോഡ്രൈവർക്ക് പണം നൽകിയിരുന്നു. ഇതാണ് പോലീസിന് പ്രതികളെ കണ്ടെത്താൻ സാധിച്ചത്. അതേസമയം, പോലീസ് കസ്റ്റഡിയിലായ ആരതിയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കൊല്ലം: പുനലൂരിൽ വടംവലി സംഘത്തെ അന്വേഷിച്ചെത്തിയവർ നാട്ടുകാരായ നാലുപേരെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. പുനലൂർ തോളിക്കോട്ട് ആണ് സംഭവം. തോളിക്കോട് സ്വദേശികളായ തങ്കച്ചൻ, അഖിൽ, ബിപിൻ, ഹരി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വഴിയരികിൽ സംസാരിച്ചിരിക്കുകയായിരുന്നു ആക്രമണത്തിൽ പരിക്കേറ്റവർ. കാറിലെത്തിയ അപരിചിതരായ യുവാക്കൾ മൊബൈലിൽ സ്ഥലവാസിയായ ഒരാളുടെ ഫോട്ടോ കാണിച്ച് ഇയാളുടെ വീടന്വേഷിച്ചു.
വടംവലിക്കായി ബുക്ക് ചെയ്യാൻ വന്നതാണെന്നായിരുന്നു കാറിലെത്തിയവർ പറഞ്ഞത്. സംസാരത്തിനിടെ തർക്കമുണ്ടാവുകയും തർക്കം ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. നാലുപേരെയും വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച ശേഷം അജ്ഞാത സംഘം കാറിൽ കയറി രക്ഷപ്പെട്ടു.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ തങ്കച്ചൻ, അഖിൽ എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
Kerala
കൊല്ലം: ലഹരിയിൽ കൊല്ലം നഗരത്തിൽ യുവാക്കളുടെ വിളയാട്ടം. രണ്ടു യുവാക്കളാണ് മദ്യ-മയക്കുമരുന്നു ലഹരിയിൽ ഇന്നു രാവിലെ നഗരമധ്യത്തിൽ ബഹളംകൂട്ടിയത്. ശല്യം അസഹ്യമായതോടെ വ്യാപാരികൾ പോലീസിനെ വിളിച്ചുവരുത്തി. എന്നാൽ, പോലീസ് എത്തിയതോടെ യുവാക്കളുടെ മട്ടുമാറി.
ഒരാൾ പോലീസിനെ വെല്ലുവിളിച്ച് റോഡിൽ കിടപ്പായി. മാറാൻ പറഞ്ഞിട്ടു വഴങ്ങാതെ വന്നതോടെ പോലീസ് ലഹരി വിടാൻ വെള്ളമൊഴിച്ചു കുളിപ്പിച്ചു. ഇതോടെ ആ വെള്ളത്തിൽ കിടന്നു. തുടർന്നു പോലീസ് ജീപ്പിനു മുന്നിലായി യുവാവിന്റെ പ്രകടനം. ജീപ്പ് തടഞ്ഞ് റോഡിൽ കിടപ്പായി.
പോലീസ് പലതവണ ആവശ്യപ്പെട്ടും യുവാവ് റോഡിൽനിന്നോ ജീപ്പിനു മുന്നിൽനിന്നോ മാറാൻ തയാറായില്ല. ഒടുവിൽ പോലീസ് ബലം പ്രയോഗിക്കാൻ ഒരുങ്ങിയതോടെ ഇയാൾ ആത്മഹത്യഭീഷണി മുഴക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസ് ഇയാളെ റോഡിൽനിന്നു മാറ്റിയത്.
Kerala
കൊല്ലം: തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതൃത്വത്തിനെതിരെ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ രൂക്ഷ വിമർശനം. ജനവികാരം മാനിച്ച് പിണറായി വിജയന് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യം.
പിണറായിയുടെ ഭാഷയും ശൈലിയും ജനങ്ങളെ വെറുപ്പിച്ചുവെന്നും സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നു. പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും വിമർശനം ഉയർന്നു. എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും അഭിപ്രായമുണ്ടായി.
പിണറായിയെ പ്രതിപക്ഷനേതാവാക്കാനല്ല ജനവിധിയെന്നും തീരുമാനം തിരുത്താൻ തയാറാകണമെന്നും ആവശ്യമുയർന്നു. 62 വയസുള്ള വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമ്പോൾ പ്രായാധിക്യവും അനാരോഗ്യവുമുള്ള പ്രതിപക്ഷനേതാവ് വരുന്നത് ജനങ്ങളെ കൊഞ്ഞനംകുത്തുന്നതിന് തുല്യമാണെന്ന് വിമർശനമുണ്ടായി.
തീരുമാനം തിരുത്തിയില്ലെങ്കിൽ ബിജെപി നേതാവ് വി. മുരളീധരൻ പ്രതിപക്ഷനേതാവാകും. പിണറായിയെ സാധാരണ ജനങ്ങൾക്ക് അംഗീകരിക്കാനാകില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
Kerala
കൊല്ലം: ആര്യങ്കാവിൽ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ പേവിഷബാധയെ തുടർന്ന് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് സ്വദേശി കുഞ്ഞമ്മ(54)ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
രണ്ട് മാസം മുൻപാണ് കുഞ്ഞമ്മയ്ക്ക് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കുഞ്ഞമ്മ ആര്യങ്കാവ് കുളിർകാടിൽ കോലിഞ്ചി കൃഷിയിടത്തിലെ ഷെഡിൽ രാത്രി കിടന്നുറങ്ങുന്നതിനിടെ പുലി വളർത്തുനായയെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
ഇതിനിടെയാണ് കുഞ്ഞമ്മയ്ക്ക് നേരെയും ആക്രമണമുണ്ടായത്. പിന്നാലെ മെയ് രണ്ടിന് പനി ഉൾപ്പെടെയുള്ള അസ്വസ്ഥതയെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. ഇതേ തുടർന്നാണ് കുഞ്ഞമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ചികിത്സയിലിരിക്കെ ശനിയാഴ്ച ആയിരുന്നു മരണം. ഇതിനുപിന്നാലെയാണ് കുഞ്ഞമ്മയുടെ മരണം പേവിഷബാധയെ തുടർന്നാണെന്ന് ജില്ലാ ആരോഗ്യവിഭാഗത്തിന്റെ സ്ഥിരീകരണം.
Kerala
കൊല്ലം: ഓലയിൽക്കടവിലെ വീട്ടിൽ നിന്ന് 177 എംഡിഎംഎ ഗുളികകൾ പിടികൂടി. കൊറിയർ വഴി കച്ചവടം നടത്താൻ ശ്രമിച്ച 100 ഗ്രാമിലധികം എംഡിഎംഎയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.
എഞ്ചിനീയറിംഗ് വിദ്യാർഥിയായ പ്രണവിന്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. എംഡിഎംഎ ഗുളികകൾ കളിപ്പാട്ടങ്ങൾക്കൊപ്പം കൊറിയർ പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
പ്രണവിന്റെ കൂട്ടാളിയായ അമ്മൻനട സ്വദേശി വിഷ്ണുവിനെ രാവിലെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രണവിന്റെ വീട്ടിൽ നിന്ന് എംഡിഎംഎ ലഭിച്ചത്.
Kerala
നൂറനാട്: തുണിക്കട കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിൽ മൂന്നംഗ സംഘം നൂറനാട് പോലീസിന്റെ പിടിയിലായി. കൊല്ലം ശാസ്താംകോട്ട സ്വദേശി ജയരാജ് (38), പത്തനംതിട്ട പള്ളിക്കൽ സ്വദേശി ബിജു (54), കൊല്ലം കുളത്തൂപ്പുഴ സ്വദേശി പ്രവീൺ എന്നിവരാണ് പിടിയിലായത്.
മേയ് 12ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ചാരുംമൂട് ജംഗ്ഷനിലെ പാതയോരത്തുള്ള കട കുത്തിപ്പൊളിച്ച് അകത്തുകയറിയ പ്രതികൾ 60,000 രൂപ വില വരുന്ന തുണികൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ നൂറനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പ്രതികൾ നേരത്തെയും നിരവധി മോഷണക്കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി.
Kerala
കൊല്ലം: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. കൊല്ലം ചിറക്കര ഇടവട്ടം സ്വദേശി പ്രജൂബ് പ്രകാശ് ആണ് മരിച്ചത്.
വർക്കല അയിരൂർ എംജിഎം മോഡൽ സ്കൂളിലെ വിദ്യാർഥി ആയിരുന്നു പ്രജൂബ് പ്രകാശ്. പരീക്ഷാഫലം വന്നതിന് പിന്നാലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Kerala
കൊല്ലം: ചാമക്കട മാർക്കറ്റിനു സമീപത്തെ തുണിക്കടയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. വടയാറ്റുകോട്ടയിലെ റൊമാൻസ് എന്ന തുണിക്കടയിലാണ് തീപിടിത്തമുണ്ടായത്.
തിങ്കളാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ഏഴോളം ഫയർഫോഴ്സ് എഞ്ചിനുകളെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം നടത്തുകയാണ്. സുരക്ഷാ മുൻ കരുതലിന്റെ ഭാഗമായി പ്രദേശത്തെ വൈദ്യുതിബന്ധം ഉൾപ്പടെ വിച്ഛേദിച്ചിരിക്കുകയാണ്.
Kerala
കൊല്ലം: കൊട്ടിയത്ത് നിന്ന് മോഷണം പോയ ഇരുചക്ര വാഹനത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ പിടിയിലായത് സ്ഥിരം മോഷ്ടാവ്. പള്ളിമൺ വട്ടവിളയിൽ രജീല മൻസിലിൽ താമസിക്കുന്ന സെയ്ദ് അലി ആണ് പിടിയിലായത്.
ഏപ്രിൽ 30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കൊട്ടിയം മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള കല്ലുവെട്ടാൻകുഴി റോഡിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനമാണ് സെയ്ദ് അലി മോഷ്ടിച്ചത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് സെയ്ദ് അലി ആണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമാനമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങളിൽ ഇന്ധനം തീർന്നാൽ ഉപേക്ഷിച്ച് കടന്നുകളയുന്നതാണ് പ്രതിയുടെ രീതി. വാഹനമോഷണത്തിന് പുറമെ ലഹരിക്കടത്തുൾപ്പെടെയുള്ള കേസുകളിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: കൊല്ലത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാക്കൾക്ക് നേരെ ആക്രമണം. തൃക്കടവൂര്‍ സ്വദേശികളായ നവീന്‍ (33), സുഹൃത്ത് ഡൊമിനിക് (35) എന്നിവർക്ക് നേരെയാണ് എട്ടംഗസംഘത്തിന്റെ ആക്രമണമുണ്ടായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ഓടെ ആയിരുന്നു ആക്രമണം. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. അച്ചു അശോക് (36), മഹേഷ് (37), സുനീഷ് (36), അരുണ്‍ (45), ശ്യാം (37), ആദര്‍ശ് (26), സൂര്യ അജിത്ത് (23), ശ്രീനാഥ് (45) എന്നിവരാണ് സംഭവത്തിൽ പിടിയിലായത്.
കുപ്പണയിലെ വായനശാലയ്ക്ക് മുന്നിൽ കാത്തുനിന്ന പ്രതികൾ നവീനും സുഹൃത്ത് ഡൊമിനിക്കും എത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. പിടിയിലായ അച്ചു അശോക് കമ്പിവടികൊണ്ട് നവീന്റെ തോളിൽ അടിക്കുകയായിരുന്നു.
ഡൊമിനിക്കിന്റെ മൂക്കിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പിടിയിലായ പ്രതികളെ ശനിയാഴ്ച രാത്രിയോടെ കോടതിയില്‍ ഹാജരാക്കി.
Kerala
കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ.
ശൂരനാട് വടക്ക് ആനയടി സ്വദേശി അവിനാഷ് സുരേന്ദ്രൻ (29) ആണ് പിടിയിലായത്. ഇയാൾ കെഎപി അടൂർ ബറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസർ ആണ്. പ്രായപൂർത്തിയാകും മുൻപ് പരാതിക്കാരി അമ്മയുടെ ഫോണിലെടുത്ത ചിത്രങ്ങൾ അവിനാഷ് സ്വന്തം ഫോണിലേക്ക് പകർത്തുകയായിരുന്നു.
തുടർന്ന് സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് ചിത്രങ്ങൾ പെൺകുട്ടിക്കും മാതാവിനും അയച്ചു. ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരുമായി താൻ ബന്ധപ്പെട്ടെന്നും 15 പവൻ സ്വർണം നൽകിയാൽ ഇത് തടയാമെന്നും പ്രതി കുടുംബത്തെ അറിയിച്ചു.
പിന്നാലെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് അവിനാഷ് പിടിയിലാകുന്നത്. ഇയാളെ സേനയിൽ നിന്ന് പുറത്താക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
Kerala
കൊല്ലം: പോരുവഴിയിൽ 10 വയസുകാരന് സൂര്യാഘാതമേറ്റു. പോരുവഴി നടുവിലേമുറിയിൽ ജിബി കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് ഇന്നലെ സൂര്യാതപമേറ്റത്.
ദേവാനന്ദിന്റെ കൈയ്ക്കും തോളിനും അടക്കം പൊള്ളലേറ്റു. കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കവേയാണ് സംഭവം. കൈക്കും തോളിനും താടിയുടെ ഭാഗത്തുമാണ് പൊള്ളലേറ്റിരിക്കുന്നത്.
തോളിന്റെ ഭാഗത്താണ് കൂടുതൽ പൊള്ളലേറ്റിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
Kerala
കൊല്ലം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ മാല പൊട്ടിച്ചുകടന്നുകളഞ്ഞ യുവാവ് പിടിയിൽ. കോഴിക്കോട് സ്വദേശി യദുകൃഷ്ണൻ (24) ആണ് പിടിയിലായത്. ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.
ബന്ധുവീട്ടിലെത്തിയ കരവാളൂർ സ്വദേശിനിയുടെ മാലയാണ് പ്രതി പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. യുവതി ഇളമ്പലിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് പ്രതിയെ കണ്ടത്. യുവതിയെ കാണാനാണ് പ്രതി സ്ഥലത്തെത്തിയത്.
യുവതി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പരാതിക്കാരിയും യദുകൃഷ്ണനും ഒരുമിച്ച് നടന്നുപോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.
Kerala
കൊല്ലം: വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുന്നിക്കോട് ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പിന്റെ (85) മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ വീട്ടിൽ നിന്നും കൃഷിടത്തിലേക്ക് പോയതാണ് ബേബി.
11.30 ന് സമീപത്ത് കൃഷിപ്പണിക്ക് എത്തിയവരാണ് വെയിലത്ത് വീണുകിടക്കുന്ന ബേബിയെ കണ്ടത്. ഉടൻ തന്നെ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം ബേബിക്ക് സൂര്യാഘാതമേറ്റിട്ടുണ്ടോയെന്ന് സംശയമുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളു.
Kerala
കൊല്ലം: യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർഎസ്പി പ്രാദേശിക നേതാക്കൾ ശ്രമിച്ചെന്ന് പരാതി. മുതിർന്ന സിപിഎം നേതാക്കളുമായി ആർഎസ്പിയിലെ ചിലർ ചർച്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
കൊല്ലം ബീച്ച് റോഡിലെ ഹോട്ടലിൽവച്ച് ഇവർ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കലാശക്കൊട്ട് നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ കൂടിക്കാഴ്ച നടത്തിയത്. സംഭവത്തിൽ ബിന്ദു കൃഷ്ണ കെപിസിസിക്കും ആർഎസ്പി സംസ്ഥാന നേതൃത്വത്തിനും യുഡിഎഫ് നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്.
സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഒരു മുൻ കൗൺസിലറും ആർഎസ്പിയുടെ കൊല്ലം സൗത്ത് ലോക്കൽ സെക്രട്ടറിയുമാണ് ചർച്ച നടത്തിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആർഎസ്പി ലോക്കൽ സെക്രട്ടറിയെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു.
Kerala
കൊല്ലം: അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
അതേസമയം മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ല.
സംസ്ഥാനത്ത് അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപാനുഭവ വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
Kerala
കൊല്ലം: വൈബ്രേറ്റർ മെഷീനിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ പത്തിന് കൊല്ലത്തുണ്ടായ സംഭവത്തിൽ കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനിൽ രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവ് (12) ആണ് മരിച്ചത്.
സംഭവസമയത്ത് ആദിദേവിന്റെ സഹോദരി ആർദ്ര മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരനെ അന്വേഷിച്ച് എത്തിയ ആർദ്രയാണ് വീടിനോട് ചേർന്ന ഷെഡിനുള്ളിൽ പൊള്ളലേറ്റ് അബോധാവസ്ഥയിൽ ആദിദേവിനെ കണ്ടെത്തിയത്.
ആർദ്രയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികൾ ഉടൻതന്നെ ആദിദേവിനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോൺക്രീറ്റ് കരാറുകാരനാണ് ആദിദേവിന്റെ അച്ഛൻ രതീഷ്.
Kerala
കൊല്ലം: ക്ഷേത്രോത്സവത്തിനിടെ വടിവാളുമായി പരാക്രമം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. കുണ്ടറ അംബിപൊയ്ക ദേവിക്ഷേത്ര ഉത്സവത്തിനിടെ നടന്ന സംഭവത്തിൽ കുണ്ടറ സ്വദേശി അജോയ് അശോകനെതിരെയാണ് കേസെടുത്തത്.
തന്റെ സഹോദരൻ മരിച്ചതിനാൽ ഉത്സവം നടത്തരുതെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇയാൾ വടിവാളുമായി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇയാൾക്കൊപ്പം മറ്റ് രണ്ട് പേർ കൂടി അക്രമത്തിൽ പങ്കാളികളായിരുന്നു.
സംഭവത്തിന് ശേഷം മൂന്ന് പേരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രണ്ട് മാസം മുൻപ് അജോയ് അശോകന്റെ സഹോദരൻ അക്ഷയ് വാഹനാപകടത്തിൽ മരിച്ചിരുന്നു. ആക്രമണം നടക്കുന്നതിന് മുൻപും ക്ഷേത്ര കമ്മിറ്റിക്കാരിൽ ഒരാളുമായി അജോയ് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. പകൽ സമയത്ത് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ് നിലവിലുണ്ട്.
പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. തിങ്കളാഴ്ച പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.
Kerala
കൊല്ലം: രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയ വഴി ആംബുലൻസ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു.
ശാസ്താംകോട്ട പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഡ്രൈവർ റഹീമിനാണ് പരിക്കേറ്റത്.
എബനേസർ സ്കൂൾ ഭാഗത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. പാലത്തുംകടവ് റോഡിൽ നിന്നും ഇടയ്ക്കാട് ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് ടോറസ് ലോറിയിലിടിച്ചത്.
ചക്കുവള്ളിയിൽ നിന്നും കല്ലുകുഴി ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. ലോറിയുടെ വശത്തേക്ക് ആംബുലൻസ് ഇടിച്ചു കയറിയായിരുന്നു അപകടം. പരിക്കേറ്റ റഹീമിനെയും ആംബുലൻസിലുണ്ടായിരുന്ന രോഗിയെയും ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു.
Kerala
കൊല്ലം: വോട്ട് ചെയ്യാനെത്തിയ രണ്ട് പേര്കുഴഞ്ഞുവീണ് മരിച്ചു. പത്തനാപുരം തലവൂർ കുരാ ആരോമൽ നിവാസിൽ മോഹനനൻ ആചാരി(61), കൊല്ലം കടപ്പാക്കട കുളങ്ങര വീട്ടിൽ സരള എന്നിവരാണ് കുഴഞ്ഞുവീണ് മരിച്ചത്.
കുരാ ഗവ എൽപിഎസിലെ 72-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം തിരികെ നടന്ന് പോകവെ മോഹനനൻ ആചാരി റോഡിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ അനു. മക്കൾ. ആരോമൽ, ആതിര. സംസ്കാരം ഇന്ന് ഉച്ചക്ക് 12. 30 ന് വീട്ടുവളപ്പിൽ.
കടപ്പാക്കട ലിറ്റിൽ ഫ്ലവർ സ്കൂളിൽ വൈകിട്ട് അഞ്ചോടേ വോട്ടു ചെയ്യാൻ എത്തിയ സരള കുഴഞ്ഞുവീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന്.
Kerala
കൊല്ലം: കൊടുമൺ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ വ്യാജ പാസ് ഉപയോഗിച്ച് മണ്ണ് കടത്തിയ ലോറികൾ പിടിച്ചെടുത്ത് പോലീസ്. സംഭവത്തെ തുടർന്ന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശൂരനാട് കെസിറ്റി മുക്കിൽ നടന്ന വാഹന പരിശോധനയിലാണ് ലോറികൾ പിടിച്ചെടുത്തത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ സീലും ഒപ്പും പതിപ്പിച്ച വ്യാജ പാസ് ഉപയോഗിച്ചായിരുന്നു മണ്ണ് കടത്ത്.
പോരുവഴി ഇടയ്ക്കാട് സിദ്ധാർഥ ഭവനത്തിൽ അഖിൽ സിദ്ധാർഥ്, പോരുവഴി ഇടയ്ക്കാട് സജി നിവാസിൽ അഭിദേവ് എന്നീ വാഹന ഉടമകളെയും, തൊടിയൂർ ഐക്കരവിളയിൽ സഞ്ജു, പതാരം രതീഷ് ഭവനിൽ രതീഷ്, തെങ്ങമം പ്ലാവിളയിൽ വീട്ടിൽ രതീഷ് എന്നിവരെയും പ്രതികളാക്കി പോലീസ് കേസെടുത്തു.
ഇതിൽ രണ്ട് പേർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ പാസ് ഉപയോഗിച്ച് മണ്ണ് കടത്തുന്ന മാഫിയ പ്രദേശങ്ങളിൽ സജീവമാണെന്നും പരിശോധന ശക്തമാക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
Kerala
കൊല്ലം: യുഡിഎഫിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് ഹോക്കി താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണ. അപകടത്തെ സിപിഎം രാഷ്ട്രീയ വത്കരിക്കുന്നുവെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചു.
തന്റെ മകനാണ് കാർ ഓടിച്ചതെന്ന് വരുത്തി തീർക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. എന്നാൽ തന്റെ മകന്റെ പേരിലുള്ള വാഹനം ഓടിച്ചത് സഹപാഠിയായ ദേവനന്ദൻ ആണെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
നെയ്യാറ്റിൻകരയിലെ പ്രാദേശിക സിപിഎം നേതാവിന്റെ മകൻ ആണ് കാർ ഓടിച്ചതെന്നും, ഇയാൾ തുടക്കം മുതൽ തന്റെ പ്രചരണത്തിന്റെ ഒപ്പമുണ്ടായിരുന്നതായും യുഡിഎഫ് സ്ഥാനാർഥി അറിയിച്ചു.വ്യാജ പ്രചാരണങ്ങൾക്ക് വോട്ടർമാർ മറുപടി നൽകുമെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പോലീസ്. ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്. കൊല്ലം ഈസ്റ്റ് പോലീസിന്റേതാണ് നടപടി.
ഭാരതീയ ന്യായ സംഹിതയിലെ 281, 125 (a), 125 (b), മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 ലെ 134 (a), 134 (b) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമിതവേഗതയിലും അശ്രദ്ധവുമായാണ് പ്രതി വാഹനം ഓടിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്. KL 16 R 2935 നമ്പര്‍ കാറാണ് അപകടമുണ്ടാക്കിയതെന്നും എഫ്ഐആറില്‍ പറയുന്നു. പ്രതി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.
ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. അപകടത്തില്‍ ഹോക്കി താരങ്ങളായ ചിന്നു ലക്ഷ്മി (13), ധനലക്ഷ്മി (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ അമിത വേഗത്തിലെത്തി ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ച് കായലില്‍ വീണു. ചിന്നു ലക്ഷ്മിയുടെ തലയ്ക്ക് മുറിവും നട്ടെല്ലിലെ അസ്ഥിക്ക് പൊട്ടലും ഇടത് കൈക്കും വാരിയെല്ലിനും താടിയെല്ലിനും പൊട്ടലും ഉണ്ടായി. ഇതിന് പുറമേ ആന്തരിക രക്തസ്രാവവും സംഭവിച്ചു.
ധനലക്ഷ്മിയുടെ ഇടത് കാലിന് മുറിവും പൊട്ടലും സംഭവിച്ചിട്ടുണ്ട്. ഇടത് തുട ഭാഗത്ത് അസ്ഥിക്ക് പൊട്ടലും ശരീരത്തിന്റെ പല ഭാഗത്തും മുറിവും സംഭവിച്ചിട്ടുണ്ട്. ചിന്നുലക്ഷ്മി അപകടനില തരണം ചെയ്തിട്ടുണ്ട് എന്നാണ് വിവരം.