കൊല്ലം: കൊല്ലം കടയ്ക്കലിൽ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. വയല സ്വദേശിയായ ശരത് കുമാർ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് ബാറിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സംഭവത്തിന് പിന്നാലെ കടയ്ക്കൽ കോവൂർ സ്വദേശികളായ രാഹുൽ, ജയേഷ് , ലിജോ, അജീഷ് എന്നിവരാണ് പിടിയിലായത്. കടയ്ക്കൽ അഞ്ചുമുക്കിന് സമീപമാണ് സംഭവം നടന്നത്. ബാറിലെ മദ്യപാനത്തിനിടെ രാഹുലുമായി ശരത് വാക്കുതർക്കത്തിലേർപ്പെട്ടു.
പിന്നാലെ ബാർ ജീവനകാർ ഇടപെട്ട് ഇരുവരേയും പിന്തിരിപ്പിച്ചു. അഞ്ചുമുക്കിലെ ഭാര്യ വീട്ടിൽ ആയിരുന്നു ശരത്തിന്റെ താമസം. ഇവിടേക്ക് പോകുകയായിരുന്ന ശരത്തിനെ പിന്തുടർന്ന് ഓട്ടോറിക്ഷയിൽ എത്തിയ നാലംഗസംഘം പന്തളം മുക്കിൽവച്ച് കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് കുത്തുകയും വെട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശരത് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ നാലംഗ സംഘം ശരത്തിനെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. അവശനിലയിലായ ശരത്തിനെ നാട്ടുകാർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Tags : kerala police kollam crime news kadakkal