Editorial Audio
ഇത്തരമൊരു കൊലപാതകദൃശ്യം സിനിമയിൽ കാണിച്ചാൽ പ്രേക്ഷകർ കണ്ണുപൊത്തും, നിരോധിക്കാൻ സമൂഹം ആവശ്യപ്പെടും, കോടതി വിലക്കും. പക്ഷേ, കരുനാഗപ്പള്ളിയിൽ കാറിൽ പിന്തുടർന്നെത്തിയവർ ശത്രുവിനെ ദേശീയപാതയിലിട്ടു പരസ്യമായി വെട്ടിക്കൊന്ന കാഴ്ച യാഥാർഥ്യമാണ്.
ക്രമസമാധാനവാഴ്ചയുള്ളിടത്തു നടക്കരുതാത്തത്. ഈ മനുഷ്യക്കശാപ്പുകാർ ദേശീയപാത പിളർന്നു വന്നവരല്ല. പരാജയപ്പെട്ട രാഷ്ട്രീയ-സർക്കാർ-വിദ്യാഭ്യാസ-കുടുംബ അപചയങ്ങളാൽ നമ്മുടെ കൺമുന്നിൽ തഴച്ചുവളർന്നതാണ്.
ഇനിയുമവർ കൊല്ലാൻ വന്നുകൊണ്ടിരിക്കും. അറസ്റ്റല്ല, മുളയിലേ നുള്ളലാണ് പ്രതിവിധി. പക്ഷേ, ഗുണ്ടകളെ ആവശ്യമുള്ളവർ സമ്മതിക്കില്ല. പേടിയാകുന്നു; ഗുണ്ടകളെയും വളർത്തുന്നവരെയും. കൊല്ലം കരുനാഗപ്പള്ളിയിലേക്ക് കൊലയാളീസംഘമെത്തിയത് രണ്ടു കാറുകളിലാണ്.
അവർ വധശിക്ഷ വിധിച്ച കൊലക്കേസ് പ്രതി, ജാമ്യത്തിലിറങ്ങിയ അലുവ അതുൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ഒപ്പിട്ടശേഷം കാറിൽ പോകുകയായിരുന്നു. കുറേസമയം പിന്തുടർന്നിട്ടും ലക്ഷ്യം സാധിക്കാനാകാതെവന്നതോട പുതിയകാവിൽവച്ച് അതുലിന്റെ കാറിൽ ഗുണ്ടകൾ തങ്ങളുടെ കാർ ഇടിപ്പിച്ചു.
വെറും രണ്ടു മിനിറ്റ്! കാറിൽനിന്നു വടിവാളുകളുമായി ഇറങ്ങിയവർ, പാതയോരത്തെ കുഴിയിൽ വീണുകിടന്ന കാറിന്റെ അകത്തും പുറത്തുമിട്ട് അതുലിനെ വെട്ടിക്കൊന്നശേഷം ചെറിയൊരു ജോലി തീർത്ത ലാഘവത്തോടെ വന്ന കാറിൽ മടങ്ങി.
ഒരു കാൽനടയാത്രക്കാരൻ, ഇരുചക്ര വാഹനയാത്രക്കാർ, ഒരു ടിപ്പർ ലോറി ഡ്രൈവർ എന്നിവർ സമീപത്തുകൂടി പേടിച്ചുവിറച്ചു കടന്നുപോയി. പോലീസും സർക്കാരും പാലൂട്ടിവളർത്തിയ ഇത്തരം രക്തദാഹികളെ തടയാൻ പ്രാണഭയമുള്ളവരാരും മുതിരില്ല.
കൊലയാളികൾ പോയതോടെയാണ് അടുത്ത പെട്രോൾ പന്പിലെ ജീവനക്കാർ ഓടിയെത്തി പോലീസിനെ വിവരമറിയിച്ചത്. പന്പിലെ സിസിടിവി കാമറയിൽ പതിഞ്ഞ ഭീകരതയാണ് കേരളം ഭാഗികമായി കണ്ടത്. 2025 മാർച്ചിൽ ജിം സന്തോഷ് എന്ന മറ്റൊരു ഗുണ്ടയെ വീട്ടിലേക്കു ബോംബെറിഞ്ഞശേഷം അമ്മയുടെ മുന്നിലിട്ടു വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്നു അലുവ അതുൽ.
ശത്രുവിനോടു കരുണ കാണിക്കാത്തയാളാണെങ്കിലും കൊല്ലരുത്, പറഞ്ഞുതീർക്കാമെന്നു കെഞ്ചി. വടിവാളടങ്ങിയില്ല. അതുലിന്റെ ആക്രമണത്തിൽ പരിക്കേറ്റവരും ബ്ലാക് വിഷ്ണുവിന്റെ സംഘത്തിലുണ്ടായിരുന്നു. ഈ ഗുണ്ടകളെ വകവരുത്തുമെന്നു മറ്റാരെങ്കിലും ഇപ്പോൾ ശപഥം ചെയ്തിട്ടുണ്ടാകും. എവിടേക്കാണ് ഈ പോക്ക്?
കൊല്ലപ്പെട്ടതു മറ്റൊരു ഗുണ്ടയാണോ നിരപരാധിയാണോ എന്നത് ചോദ്യമേയല്ല. കുറ്റവാളികളെപ്പോലും ശിക്ഷിക്കേണ്ടത് ആരാണെന്നതാണ് ചോദ്യം. നിയമസംവിധാനത്തെ നോക്കുകുത്തിയാക്കി മുഖം പോലും മറയ്ക്കാതെ പരസ്യമായി വധശിക്ഷ നടത്താൻ മടിയില്ലാത്തവരെ സൃഷ്ടിച്ച സാഹചര്യങ്ങൾ നിലനിൽക്കുകയാണ്.
പ്രമുഖ പാർട്ടികൾ പ്രാകൃതവത്കരിച്ച രാഷ്ട്രീയമാണ് ഒന്നാം പ്രതി. ക്രൂരമായ നിരവധി രാഷ്ട്രീയ കൊലപാതകങ്ങൾക്കു കേരളം സാക്ഷിയായിട്ടുണ്ട്. വിദ്യാർഥിരാഷ്ട്രീയത്തിന്റെ പേരിൽ കൗമാരത്തിൽതന്നെ എതിരാളികളെ കായികമായി ഒതുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന പാർട്ടികൾക്ക് എങ്ങനെയാണ് ഇത്തരം ഗുണ്ടാസംഘങ്ങളെ ഒതുക്കാൻ സാധിക്കുന്നത്?
വിദ്യാർഥീ സംഘടനാബലമുള്ള രാഷ്ട്രീയ സൈക്കോകൾ ഒരു വിദ്യാർഥിയെ ഹോസ്റ്റൽ അങ്കണത്തിൽ റാഗിംഗിന്റെ പേരിൽ വിചാരണ ചെയ്തു മരണത്തിലേക്കു തള്ളിവിട്ടതും ഓർക്കണം. ഇതിലും ഭയാനകമായ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയ പ്രതികളെ പോലീസ് സ്റ്റേഷൻ മുതൽ ജയിലിൽ വരെ പാർട്ടി സംരക്ഷിച്ചതും കേരളം കണ്ടു.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം, വെളിവില്ലാത്ത ഗുണ്ടാസംഘങ്ങളെ കൂടുതൽ അപകടകാരികളാക്കി. കേരളത്തിന്റെ ഏതു മൂലയിലാണ് അവരില്ലാത്തത്? രാഷ്ട്രീയക്കാരെപ്പോലെ ഇത്തരക്കാരെയും പോലീസിനു ഭയമാണ്.
പ്രമുഖ താരങ്ങൾപോലും കൈകാര്യം ചെയ്യുന്ന അറുകൊല സിനിമകളും യുവാക്കളിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ‘ഗുരു’വിനു നമ്മെ വിമലീകരിക്കാനും ‘നാടോടിക്കാറ്റി’നു ചിരിപ്പിക്കാനും, ‘ഇന്ത്യൻ’നു പ്രതികരണശേഷിയെ തൊട്ടുണർത്താനും ‘സന്ദേശ’ത്തിനു ചിന്തിപ്പിക്കാനുമൊക്കെ ശേഷിയുണ്ടെങ്കിൽ ‘മാർക്കോ’യ്ക്കും ‘ആവേശ’ത്തിനും ‘പണി’ക്കും ‘കളങ്കാവലി’നുമൊക്കെ അപക്വമതികളെ അക്രമോത്സുകരാക്കാനും ശേഷിയുണ്ട്.
തുടക്കം മുതൽ ഒടുക്കം വരെ മദ്യപിക്കുന്ന കൗമാര-യുവ നടീനടന്മാർ തങ്ങളുടെ ആരാധകരെ സ്വാധീനിക്കില്ലെന്നാണോ? ദാരിദ്ര്യവും അവഗണനയും ചിലരെയെങ്കിലും കുറ്റവാളികളാക്കിയിട്ടുണ്ട്. മക്കളുടെമേൽ ഒരു നിയന്ത്രണവുമില്ലാത്ത മാതാപിതാക്കളും സാമൂഹ്യവിരുദ്ധരെ സൃഷ്ടിച്ചു. സ്കൂൾ വിദ്യാർഥികൾ സഹപാഠികളെ സംഘം ചേർന്നു ക്രൂരമായി മർദിക്കുന്നത് പതിവായി. അറിയാത്ത മട്ടിൽ നമുക്കെത്രകാലം വഴിമാറിപ്പോകാനാകും?
പറഞ്ഞുവന്നത്, ഈ ഗുണ്ടകൾ ഭൂമി പിളർന്നു വന്നവരല്ല; പാർട്ടിവളർത്തലിന്റെ ഭാഗമായി രാഷ്ട്രീയക്കാരും വളഞ്ഞവഴിയിൽ പണമുണ്ടാക്കുന്നവരും ശത്രുസംഹാരത്തിനു ദാഹിക്കുന്നവരുമൊക്കെ ചേർന്നു വളർത്തിയതാണ് എന്നാണ്. പലർക്കും ഈ ചാവേറുകളില്ലാതെ പറ്റില്ല. പ്രത്യക്ഷത്തിൽ അറസ്റ്റ് ചെയ്യും; പരോക്ഷമായി വളർത്തിയെടുക്കും.
മാതാപിതാക്കളും അധ്യാപകരും മതനേതാക്കളും ഉൾപ്പെടെയുള്ള സമൂഹം നിഷ്ക്രിയത കൈവെടിയണം. പൊതുവഴിയിൽ, ചന്തയിൽ, ബസിൽ, ഉത്സവപ്പറന്പുകളിൽ, വിദ്യാലയങ്ങളിൽ, ഹോസ്റ്റലുകളിൽ... അവർ എവിടെയും ഏതു നിമിഷവുമെത്താം. പേടിയാകുന്നു! വരുന്നത് ഏതു സർക്കാരായാലും ഈ വൈറസിനു വാക്സിൻ വികസിപ്പിക്കണം.
Tags : kerala police crime kollam DEEPIKA EDITORIAL