കൊല്ലം: കൊല്ലത്ത് മരുതമൺപള്ളി ക്ഷേത്രത്തിനു സമീപത്തെ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിച്ചത് ഒരു തൊഴിലാളികൾക്ക് പ്ലാസ്റ്റിക് ടിൻ നിറയെ വെള്ളി ആഭരണങ്ങൾ. വിവിധ തരത്തിലുള്ള 40 ജോടിയോളം വെള്ളി ആഭരണങ്ങളാണ് ടിന്നിൽ ഉണ്ടായിരുന്നത്.
35 ജോടി പാദസരം, 2ജോടി കാൽത്തള, 2 ഏലസ്. 5 മൂക്കുത്തി, 2 ജോടി കമ്മലുകൾ, 1 മോതിരം, ഒപ്പം ഇടിവള എന്നിങ്ങനെയാണ് ടിന്നിനുള്ളിൽ നിന്ന് ലഭിച്ചത്. ടിൻ ലഭിച്ചതിനു സമീപത്തു നിന്നു തന്നെ ആഭരണശാലകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ത്രാസും കണ്ടെത്തി. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ത്രാസാണ് കണ്ടു കിട്ടിയത്.
ഉടനെ ഇവർ വാർഡ് മെന്പറെ വിവരം അറിയിച്ചു. മെന്പർ എത്തി പൂയപ്പള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സാധനങ്ങൾ തോട്ടിലൂടെ ഒഴുകിയെത്തിയതാണോ അതോ ആരെങ്കിലും തോട്ടിൽ ഉപേക്ഷിച്ചതാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മോഷണമുതലാണോ എന്നും പരിശോധിച്ച് വരികയാണ്. ഏതെങ്കിലും കടകളിൽ നിന്ന് ആഭരണങ്ങളും ത്രാസും നഷ്ടമായിട്ടുണ്ടോയെന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.