തൃശൂർ: ജ്വല്ലറിയുടെ പരിസരത്തു നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ്ലെറ്റ് വീണ്ടെടുത്ത് ഉടമയ്ക്കു നൽകി ഈസ്റ്റ് പോലീസ്. കഴിഞ്ഞ ദിവസം നഗരത്തിലെ ജ്വല്ലറിയിലാണ് സംഭവം.
കുഞ്ഞിന് ആഭരണം വാങ്ങാനായി പിതാവിനൊപ്പം എത്തിയ വല്ലച്ചിറ സ്വദേശിനി ബിജി ലിവിന്റെ ബ്രേസ്ലെറ്റാണ് നഷ്ടപ്പെട്ടത്. ജ്വല്ലറിയിലും ചുറ്റുപാടും തെരഞ്ഞെങ്കിലും കണ്ടെടുക്കാനാവാതെ വന്നതോടെ പോലീസിൽ വിവരമറിയിച്ചു.
സിവിൽ പോലീസ് ഓഫീസർ മനീഷ് മോഹൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജ്വല്ലറിയുടെ പുറത്തുവച്ചാണ് ആഭരണം നഷ്ടപ്പെട്ടതെന്നു മനസിലായി. ഒരു കസ്റ്റമർ നിലത്തുകിടന്ന ബ്രേസ്ലെറ്റ് എടുത്തുകൊണ്ടുപോയെന്നും വ്യക്തമായി. ജ്വല്ലറിയിൽനിന്നു ഫോണ്നന്പർ വാങ്ങി കടവല്ലൂർ സ്വദേശിനിയായ ആ സ്ത്രീയെ വിളിച്ചു.
ഇമിറ്റേഷൻ ആഭരണമാണെന്നു കരുതിയാണ് അവർ വീണുകിടന്ന ആഭരണമെടുത്തത്. വീട്ടിലെത്തി സ്വർണമാണെന്നു മനസിലാക്കിയതോടെ പോലീസ് സ്റ്റേഷനിൽ ഏൽപിക്കാൻ ഇറങ്ങിയപ്പോഴാണ് ഫോണ്കോളെത്തിയത്. ഉടൻതന്നെ അവർ സ്റ്റേഷനിലെത്തി ആഭരണം പോലീസിനു കൈമാറുകയായിരുന്നു. ഉച്ചയ്ക്കു രണ്ടിനു നഷ്ടപ്പെട്ട ബ്രേസ്ലെറ്റ് വൈകീട്ട് അഞ്ചോടെ ബിജി ലിവിനു തിരിച്ചുനൽകി.