നെന്മാറ: ഒന്നാംവിള നെൽകൃഷി പുരോഗമിക്കുന്ന നെന്മാറ മേഖലയിലെ പാടശേഖരങ്ങളിൽ കളകൾ വ്യാപകമായി വളർന്നതോടെ കർഷകർ കടുത്ത ആശങ്കയിൽ.
കൃഷിയുടെ ആദ്യഘട്ടത്തിൽ കളനാശിനി പ്രയോഗം നടത്തിയിരുന്നെങ്കിലും നെൽച്ചെടികളുടെ വർഗത്തിൽപ്പെടുന്ന കോരപ്പുല്ല്, വള്ളിപ്പുല്ല്, പരുവപ്പുല്ല് തുടങ്ങിയ കളകൾ വീണ്ടും വ്യാപകമായി മുളച്ചുവളർന്നു.
ഇതുമൂലം കൃഷിചെലവ് ഗണ്യമായി വർധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. ആദ്യഘട്ട വളപ്രയോഗം പൂർത്തിയായതോടെ പാടങ്ങളിൽ കളകളുടെ വളർച്ചയും അതിവേഗത്തിലായി.
രണ്ടാംഘട്ട വളപ്രയോഗത്തിനുമുമ്പ് കളകൾ നീക്കംചെയ്യേണ്ട സാഹചര്യമായതിനാൽ കളപറിക്കലും സജീവമാണ്.
വിത്തുവിതച്ചതിന് പിന്നാലെ മഴ കുറഞ്ഞതും പിന്നീട് ഇടവിട്ടുള്ള ചെറിയ മഴകൾ ലഭിച്ചതുമാണ് കളകൾ വ്യാപകമായി മുളയ്ക്കാൻ കാരണമായതി. കളകൾ കൈകൊണ്ട് പറിച്ചുനീക്കുന്നതിനായി ഒരേക്കർ സ്ഥലത്ത് അഞ്ചുമുതൽ പത്തുവരെ വനിതാ തൊഴിലാളികളുടെ സേവനം ആവശ്യമായി വരുന്നുണ്ടെന്നു കർഷകർ പറയുന്നു.
നിലവിലെ ഉയർന്ന തൊഴിലാളികളുടെ കൂലിയും തൊഴിലാളികളുടെ ലഭ്യതക്കുറവും കളപറിക്കൽമാത്രം വലിയ സാമ്പത്തിക ബാധ്യതയാകുന്നുണ്ട്. ഇതിനായി ഏക്കറിന് ആയിരക്കണക്കിന് രൂപ അധികമായി ചെലവഴിക്കേണ്ടിവരുമെന്നാണ് കർഷകരുടെ കണക്ക്.
Tags : kala perukiyathode