നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ ഗൃഹനാഥനെ വെട്ടി പരിക്കേല്‍പ്പിച്ച് റോഡില്‍ ഉപേക്ഷിച്ചു. സഹോദരന്മാരടക്കം മൂന്നു പേര് അറസ്റ്റില്‍. ഉടുമ്പന്‍ചോല ഒട്ടോത്തി സ്വദേശി മണികണ്ഠനാണ് (45) വെട്ടേറ്റത്. കൊച്ചറ സ്വദേശി നിതീഷ് കുമാര്‍ (24), ഇയാളുടെ ബന്ധുക്കളായ മാന്‍കുത്തിമേട് തുളസികരയില്‍ വീട്ടില്‍ മഹേഷ് (21), അശ്വിന് (25) എന്നിവരെ ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 12.30നാണ് സഭവം. പ്രതികള്‍ക്കു മണികണ്ഠനോടു മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായാണ് വിവരം. ഇതേത്തുടര്‍ന്ന് മണികണ്ഠനെ മാന്‍കുത്തിമേട്ടിലെ ഇവരുടെ വീട്ടിലേക്കു വിളിച്ചുവരുത്തുകയും വീടിനു സമീപത്തുള്ള ഷെഡിന് അടുത്തുവച്ച് മണികണ്ഠന്റെ ഇടതുകൈക്ക് വെട്ടുകയുമായിരുന്നു. തുടര്‍ന്ന് രണ്ടു മണിക്കൂറോളം മണികണ്ഠനനെ അവിടെത്തന്നെ ഇടുകയും ചെയ്തു.
രണ്ടരയോടെ ഇവിടെനിന്നു മണികണ്ഠനെ, അയാളുടെതന്നെ ജീപ്പില്‍ കയറ്റി തേവാരംമെട്ടിലെത്തിച്ചു. തേവാരംമെട്ടിനു സമീപമുള്ള ഇറക്കത്തില്‍ എത്തിയപ്പോൾ വാഹനം ന്യൂട്ടറാക്കിയശേഷം തള്ളിവിട്ടു.
എന്നാൽ, കൊക്കയിലേക്കു പോകാതെ വാഹനം സമീപത്ത് ഇടിച്ചുനിന്നു. രാവിലെ ഇതുവഴി വന്ന നാട്ടുകാരാണ് വാഹനാപകടം നടന്നതായി പോലീസില്‍ അറിയിച്ചത്.
ഉടുമ്പന്‍ചോല പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആക്രമണത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രി, ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ച മണികണ്ഠനെ വിദഗ്ധ ചികിത്സയ്ക്കായി തമിഴ്നാട്ടിലെ മധുര മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
Tags : arrested Nattuvishesham Distric News