കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. കളമശേരിയിൽ നിന്ന് 11 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തപ്പോൾ തൃക്കാക്കരയിൽ ചിക്കൻ സെന്ററിന്റെ മറവിൽ എംഡിഎംഎ വിൽപന നടത്തിയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.
തൃക്കാക്കര നോർത്ത് വെട്ടിക്കാട്ട് പറമ്പ് റോഡ് നവാസ് മൻസിലിൽ മുഹമ്മദ് ഇജാസ് (25), കോതമംഗലം പിണ്ടിമന പണിക്കൊടിവീട്ടിൽ അഭിജിത്ത് സുകു (24) എന്നിവരെയാണ് നാർകോട്ടിക് സെൽ എസിപി ടി.ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 1.82 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
മുഹമ്മദ് ഇജാസിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിൻ ഫ്രഷ് എന്ന ചിക്കൻ സെന്ററിന്റെ മറവിലായിരുന്നു ഇവരുടെ ലഹരി കച്ചവടം. പിടിയിലായ അഭിജിത്താണ് വിൽപനയ്ക്കുള്ള എംഡിഎംഎ എത്തിച്ചിരുന്നത്. ഇയാൾ കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
മറ്റൊരു റെയ്ഡിൽ കളമശേരി റോക്ക് വെൽ റോഡ് ഭാഗത്തുനിന്ന് 11.310 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഈ പ്രദേശത്തെ ആക്രി സാധനങ്ങൾക്കിടയിൽ രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായി കളമശേരി പോലീസ് പറഞ്ഞു.