Kerala
ചെങ്ങന്നൂർ: സംസ്ഥാനവ്യാപകമായി എക്സൈസ് വകുപ്പ് നടത്തിവരുന്ന ഓപ്പറേഷൻ തണ്ടർ- പരിശോധനയുടെ ഭാഗമായി ചെങ്ങന്നൂരിൽ വൻ ചാരായവേട്ട. ഇലഞ്ഞിമേൽ ഭാഗത്തുനിന്നും പത്ത് ലിറ്റർ ചാരായവും 40 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് പുലിയൂർ വില്ലേജിൽ ഇലഞ്ഞിമേൽ കോട്ടത്തറ കോളനിയിൽ പ്രസന്നാലയം വീട്ടിൽ സുനീഷിനെതിരേ അബ്കാരി നിയമപ്രകാരം കേസെടുത്തു. എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപെട്ടതിനാൽ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കി.
ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 9.40 ഓടെയായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബാബു ഡാനിയേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. 10 ലിറ്റർ ചാരായം, 40 ലിറ്റർ കോട, 40 ലിറ്റർ സ്പെന്റ് വാഷ് എന്നിവയും പ്രദേശത്ത് ഒളിപ്പിച്ച നിലയിലായിരുന്ന വാറ്റുപകരണങ്ങളുമാണ് കണ്ടെടുത്തത്.
എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ബി. സുനിൽകുമാർ. സിവിൽ എക്സൈസ് ഓഫീസർമാരായ ആർ. ശ്രീജിത്ത്, പ്രതീഷ് പി. നായർ, ശ്രീക്കുട്ടൻ, അമൽ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
Kerala
പത്തനംതിട്ട: റാന്നിയിൽ വൻ മദ്യവേട്ട. വീട്ടിൽ സൂക്ഷിച്ച 43 ലിറ്റർ വിദേശമദ്യം എക്സൈസ് പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.
കൊല്ലമുള ചാത്തൻതറ സ്വദേശി നസീർ ആണ് പിടിയിലായത്. വീട്ടുപറമ്പിലെ കോഴിക്കൂട്ടിൽ നിന്നാണ് മദ്യം കണ്ടെടുത്തത്. 86 കുപ്പി വിദേശമദ്യമാണ് വിൽപനക്കായി കോഴിക്കൂട്ടിൽ സൂക്ഷിച്ചിരുന്നത്.
ഓർഡർ അനുസരിച്ച് ഓട്ടോയിൽ മദ്യം എത്തിച്ചു നൽകലായിരുന്നു രീതി. ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് ഷാഡോ സംഘം പ്രതിയെ പിടികൂടിയത്.
National
സുന്ദർഗഢ്: അനധികൃത ഐപിഎൽ വാതുവെപ്പ് സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ. കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. ഒഡീഷയിലെ സുന്ദർഗഢ് ജില്ലയിലെ ഹതിബാരിയിലാണ് സംഭവം. 3,95,590 രൂപ, ഒന്നിലധികം മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, മെമ്മറി കാർഡുകൾ, വാഹനം എന്നിവ പോലീസ് സംഭവസ്ഥലത്തുനിന്നും പിടിച്ചെടുത്തു.
രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ നടക്കുകയാണ്. കൂടാതെ ഈ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ഒന്നിലധികം അനധികൃത വെബ്സൈറ്റുകളും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നിയമവിരുദ്ധമായ ഐപിഎൽ വാതുവെപ്പ് പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി നടക്കുന്ന സാഹചര്യത്തിലാണ് നടപടി.
District News
നെയ്യാറ്റിന്‍കര : വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന നാലായിരം കിലോഗ്രാമിൽ അധികമുള്ള നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്സൈസ് സംഘം പിടിച്ചെടുത്തു.
എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും എക്സൈസ് നെയ്യാറ്റിന്‍കര റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്. ഉച്ചക്കട ഭാഗത്തു നിന്നും ബീമാപള്ളി സ്വദേശി അല്‍ അമീന് (42) എന്നയാള്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. ഇയാള്‍ സ്കൂട്ടറില്‍ 100 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തുന്നതിനിടയിലാണ് പിടിയിലായത്. അല്‍ അമീനെ ചോദ്യം ചെയ്തപ്പോഴാണ് വെള്ളായണി പുഞ്ചക്കരി ഭാഗത്ത് വാടക വീട്ടില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരത്തെ കുറിച്ച് അറിഞ്ഞതെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.
മുറികളില്‍ ചാക്കുകളിലും പ്ലാസ്റ്റിക് കിറ്റുകളിലുമായി ഇവ നിറച്ചുവച്ചിരുന്നു. പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച് സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി കടകളിലേയ്ക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്നുവെന്നാണ് എക്സൈസ് നിഗമനം. തൃശൂരില്‍ നിന്നാണ് ഇവ കൊണ്ടുവന്നതെന്ന് അല്‍ അമീന് പറഞ്ഞതായും എക്സൈസ് അധികൃതര്‍ അറിയിച്ചു.
National
ശ്രീനഗർ: ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ഡ്രോൺമാർഗം കടത്തിയെന്ന് സംശയിക്കുന്ന രണ്ട് കിലോയോളം ലഹരിമരുന്ന് പോലീസ് പിടിച്ചെടുത്തു.
അതിർത്തികടന്നുള്ള മയക്കുമരുന്ന് കടത്തിനെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജമ്മു ജില്ലയിലെ ബിഷ്നാ സെക്ടറിൽ പോലീസ് നടത്തിയ പരിശോധനയിലാണു ലഹരിമരുന്ന് കണ്ടെത്തിയത്.
പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്ത് സംഘങ്ങളാണ് സംഭവത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: ഗൾഫിലേക്കു കടത്താൻ ലക്ഷ്യമിട്ട 182 കോടി രൂപയുടെ ജിഹാദി മയക്കുമരുന്ന് എന്നറിയപ്പെടുന്ന നിരോധിത "ക്യാപ്റ്റഗണ്‍’ മയക്കുമരുന്നു ഗുളികകൾ പിടികൂടി. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നും ഡൽഹി സരായിയിൽനിന്നുമാണ് ലഹരിമരുന്നു പിടികൂടിയത്. മയക്കുമരുന്നു കടത്തിയ വിദേശ പൗരനെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
മധ്യേഷ്യയിലേക്കു കൊണ്ടുപോകാൻ വച്ചിരുന്ന മയക്കുമരുന്നാണ് നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ പിടികൂടിയതെന്ന് ഷാ അറിയിച്ചു. "ഓപ്പറേഷൻ റേജ്പിൽ’ എന്നപേരിലുള്ള ലഹരിവിമുക്ത ഇന്ത്യയ്ക്കായുള്ള പദ്ധതിയുടെ ഭാഗമായാണ് വൻ മയക്കുമരുന്നു വേട്ടയെന്നു മന്ത്രി വിശദീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ക്യാപ്റ്റഗണ്‍ മയക്കുമരുന്ന് പിടികൂടുന്നത്.
2020 മുതൽ 2024 വരെ 11,311 കോടിയുടെ മയക്കുമരുന്നുകൾ രാജ്യത്തെ വിവിധ തുറമുഖങ്ങളിൽനിന്നു പിടികൂടിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി കഴിഞ്ഞ വർഷം മാർച്ച് 18ന് പാർലമെന്റിൽ അറിയിച്ചിരുന്നു.
ജിഹാദി മയക്കുമരുന്ന്
വിഷാദം, നാർക്കോലെപ്സി, എഡിഎച്ച്ഡി തുടങ്ങിയ അവസ്ഥകൾ ചികിത്സിക്കുന്നതിനായി 1960കളിൽ വികസിപ്പിച്ചെടുത്ത സിന്തറ്റിക് ഉത്തേജകമായ ഫെനെറ്റിലൈനിന്റെ ബ്രാൻഡ് നാമമാണ് കാപ്റ്റഗണ്‍.
ആസക്തി, ദുരുപയോഗം എന്നീ ആശങ്കകളെത്തുടർന്ന് 1980കളിൽ ഇത് അന്താരാഷ്ട്രതലത്തിൽ നിരോധിച്ചു. പിന്നീട് യുഎൻ കണ്വൻഷൻ ഓണ്‍ സൈക്കോട്രോപിക് സബ്സ്റ്റൻസസിന്റെ ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുത്തി.
കാലക്രമേണ സിറിയൻ ആഭ്യന്തരയുദ്ധകാലത്ത് ഐഎസ് ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ ഈ ഉത്തേജക മയക്കുമരുന്ന് ഉപയോഗം തുടങ്ങി. പോരാളികളിൽ ഭയം കുറയ്ക്കുന്നതിനായി ഇസ്ലാമിക തീവ്രവാദികൾ വളരെ ആസക്തി ഉളവാക്കുന്ന കാപ്റ്റഗണ്‍ ഉപയോഗം വ്യാപകമാക്കിയതോടെയാണ് ഇതിന് ജിഹാദി മരുന്ന് എന്ന ചീത്തപ്പേരുണ്ടായത്.
Kerala
കൊല്ലം: ഓലയിൽക്കടവിലെ വീട്ടിൽ നിന്ന് 177 എംഡിഎംഎ ഗുളികകൾ പിടികൂടി. കൊറിയർ വഴി കച്ചവടം നടത്താൻ ശ്രമിച്ച 100 ഗ്രാമിലധികം എംഡിഎംഎയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.
എഞ്ചിനീയറിംഗ് വിദ്യാർഥിയായ പ്രണവിന്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. എംഡിഎംഎ ഗുളികകൾ കളിപ്പാട്ടങ്ങൾക്കൊപ്പം കൊറിയർ പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
പ്രണവിന്റെ കൂട്ടാളിയായ അമ്മൻനട സ്വദേശി വിഷ്ണുവിനെ രാവിലെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രണവിന്റെ വീട്ടിൽ നിന്ന് എംഡിഎംഎ ലഭിച്ചത്.
Kerala
കൊച്ചി: ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ നിസാൻ പട്രോൾ കാർ കസ്റ്റംസ് പിടിച്ചെടുത്തു. നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് കടത്തിയെന്ന സംശയത്തിലാണ് നടപടി. ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച വാഹനമാണ് പിടിച്ചെടുത്തത്.
ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി ദുൽഖറിന്റെ മൂന്ന് വാഹനങ്ങൾ നേരത്തെ പിടിച്ചെടുത്തിരുന്നു. ദുൽഖറിന്റെ ഒരു വാഹനം കൂടി കണ്ടെത്താനുണ്ടെന്ന് കസ്റ്റംസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ആ വാഹനമാണ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നത്.
ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍ വാഹനങ്ങള്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖര്‍ കോടതിയെ സമീപിച്ചിരുന്നു.
ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം ഒരാളുടെ അറസ്റ്റും കസ്റ്റംസ് രേഖപ്പെടുത്തി. കോഴിക്കോട് എ എസ് റോഡ് വേ കാര്‍സിന്റെ പങ്കാളി സൈന്‍ മാര്‍വേയാണ് അറസ്റ്റിലായത്.
Kerala
ആലുവ: ബിഗ് ബോസ് ആറാം സീസണിൽ കിരീടം നേടിയ പി.ഡി. ജിന്റോയുടെ ഹെൽത്ത് ക്ലബ് ജപ്തി ചെയ്ത് ഉപകരണങ്ങൾ ലേലം ചെയ്തു. 16 ലക്ഷത്തോളം രൂപയുടെ വാടക കുടിശികയെത്തുടർന്നാണ് ഹെൽത്ത് ക്ലബ് നഗരസഭ ലേലം ചെയ്തത്.
ആലുവ സ്വകാര്യ ബസ്സ്റ്റാൻഡിനു പിൻവശം നഗരസഭയുടെ ക്ലോക്ക് ടവർ കെട്ടിടത്തിന് ഏറ്റവും മുകളിൽ പ്രവർത്തിച്ചിരുന്ന ‘ബോഡി ക്രാഫ്റ്റ് മൾട്ടി ഇന്റർനാഷണൽ’ ഹെൽത്ത് ക്ലബ്ബിലെ ഉപകരണങ്ങൾ ലേലം ചെയ്തതിൽ 6.15 ലക്ഷം രൂപയാണു ലഭിച്ചത്. പത്തു ലക്ഷത്തോളം രൂപ നഗരസഭയ്ക്ക് നഷ്ടം വന്നു.
6.14 ലക്ഷം രൂപയാണ് ചുരുങ്ങിയ ലേലത്തുകയായി നിശ്ചയിച്ചിരുന്നത്. ഫോർട്ടുകൊച്ചിയിൽ ജിം നടത്തുന്നയാളാണു ലേലം വിളിച്ചെടുത്തത്.
2017ലാണ് 2000 ചതുരശ്ര അടി വിസ്തീർണത്തിൽ ജിന്റോ ജിം ആരംഭിച്ചത്. 2021ന് ശേഷം നഗരസഭയിൽ വാടക അടച്ചിട്ടില്ല. മൂന്നു മാസം മുമ്പ് നോട്ടീസ് നൽകി മുറി നഗരസഭ സീൽ ചെയ്തു. തുടർന്നാണ് ലേലനടപടികൾ പൂർത്തിയാക്കിയത്.
ആലുവയിൽ വാടകക്കുടിശിക നിലനിൽക്കേ സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന നിലയിൽ മറ്റു സ്ഥലങ്ങളിൽക്കൂടി ഇയാൾ ബ്രാഞ്ചുകൾ തുടങ്ങിയിരുന്നു. സിനിമാ മേഖലയിലുള്ള ചില യുവതികളെയും യുവാക്കളെയും ഇയാൾ പരിശീലിപ്പിച്ചിരുന്നു.
Kerala
കോഴിക്കോട്: പന്തീരങ്കാവിൽ എംഡിഎംഎയുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ആദില്‍ഷാ(20), മുഹമ്മദ് ഫര്ഹാന്(22), മുഹമ്മദ് അര്‍ഷലാല്‍(25) എന്നിവരാണ് അറസ്റ്റിലായത്.
കോഴിക്കോട് സിറ്റി ഡാന്‍സാഫും പന്തീരങ്കാവ് ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന്റെയും നേതൃത്വത്തിലുള്ള പോലീസും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 1.13 കിലോ ഗ്രാം എംഡിഎംഎ പിടികൂടി.
ദേശീയ പാത 66-ല്‍ പന്തീരങ്കാവ് കാപ്കോണ്‍സിറ്റിയ്ക്കടുത്ത് സര്‍വീസ് റോഡില്‍ വച്ചാണ് ഇവരെ പിടികൂടിയത്. 1.13 കിലോഗ്രാം എംഡിഎംഎയും മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ടൊയോട്ട ഓള്‍ട്ടിസ് കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഡാന്‍സാഫ് സംഘത്തിന്റെ നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കിടയിലാണ് പന്തീരങ്കാവ് സര്‍വീസ് റോഡില്‍, നിര്‍ത്തിയിട്ട കാറില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ പന്തീരാങ്കാവ് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി കാര്‍ പരിശോധിച്ചപ്പോള്‍ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
ഡൽഹിയിൽ നിന്നും ഗോവയില്‍ നിന്നും വലിയ അളവില്‍ ഇവര്‍ കേരളത്തിലേക്ക് ലഹരി എത്തിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇവ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഡീലര്‍മാരില്‍ എത്തിച്ച് പായ്ക്കറ്റുകള്‍ ആക്കി കാറില്‍ കച്ചവടം നടത്തിവരികയായിരുന്നു.
Kerala
കോട്ടയം: ചങ്ങനാശേരി അപ്സര തീയറ്ററിനു സമീപം ഗോഡൗണില്‍ ഇറക്കുന്നതിനിടയില്‍ അറുപതു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു.
എന്നാൽ, ഗോഡൗണ്‍ നടത്തിപ്പുകാരന് ഓടി രക്ഷപ്പെട്ടു. ഉത്പന്നങ്ങളുമായി എത്തിയ പിക്കപ്പ് വാന്‍ കസ്റ്റഡിയിലെടുത്തു. പിക്കപ്പ് വാന്‍ ഉടമയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 ന് വാഴൂര്‍ റോഡില്‍ അപ്സര തീയറ്ററിനു സമീപത്തുനിന്നുമാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.
ളായിക്കാട് കുന്നുപറമ്പില്‍ ശരണ്‍ ശശി(31), കാക്കാംതോട് വാലുമ്മേച്ചിറ ടി.ഹരീഷ്(35), മാനന്തവാടി വിമലനഗര്‍ പടിഞ്ഞാറേതില്‍ രാജേഷ്(46) എന്നിവരെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഗോഡൗണ്‍ ഉടമ ഫാത്തിമാപുരം പുത്തന്‍പറമ്പില്‍ മുഹമ്മദ് സമീര്‍ഖാൻ, പിക്കപ്പ് വാന്‍ ഉടമ വയനാട് തരുവനം സ്വദേശി പി.ബാബു എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
ചങ്ങനാശേരി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി അഷാദ് സദാനന്ദന്റെ നിര്‍ദേശപ്രകാരം എസ്ഐമാരായ സജിത്, അരുണ്‍ദേവ്, രാജേഷ്, പ്രബേഷണല്‍ എസ്ഐ സുകേഷ്, സിപിഒമാരായ നിയാസ്, അരുൺ, പ്രതീഷ് എന്നിവരാണ് റെയ്ഡും അറസ്റ്റും നടത്തിയത്. മൈസൂരില്‍നിന്ന് എത്തിയ കെഎല്‍-72 ഇ-3915 ബെലേറോ പിക്കപ്പ് വാനാണ് പിടിച്ചെടുത്തതത്.
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. സംഭവത്തെത്തുടര്‍ന്ന് ഗൗഡൗണ്‍ പൂട്ടി പോലീസ് സീല്‍ ചെയ്തു.
National
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ച 1445 കോടി രൂപയുടെ അനധികൃത പണവും മറ്റ് വസ്തുക്കളും പിടിച്ചെടുത്തുതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കണക്കിൽപ്പെടാത്ത പണം, മദ്യം, മയക്കുമരുന്ന്, സ്വർണം തുടങ്ങിയവയാണ് പിടിച്ചെടുത്തതിലേറെയും. തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം പണം പിടിച്ചെടുത്തത് തമിഴ്നാട്ടിൽനിന്നാണ്. മദ്യവും മയക്കുമരുന്നും ഏറ്റവുമധികം പിടിച്ചെടുത്തത് പശ്ചിമബംഗാളിൽ നിന്നും.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പിടിച്ചെടുത്ത പണത്തിന്റെ കണക്കിൽ 40 ശതമാനം വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞതവണ ഇത് 1029.93 കോടി രൂപയായിരുന്നു. പശ്ചിമബംഗാളിൽ ഇത്തവണ ഇത്തരം കുറ്റകൃത്യത്തിൽ 68.92ശതമാനവും തമിഴ്നാട്ടിൽ 48.40 ശതമാനവും വർധനവുണ്ടായി.
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം പശ്ചിമബംഗാൾ, ആസാം, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽനിന്നായി ഏകദേശം 155 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തു. കൂടാതെ 183.33 കോടി രൂപ വിലമതിക്കുന്ന 70 ലക്ഷം ലിറ്റർ മദ്യവും അധികൃതർ പിടിച്ചെടുത്തു.
വോട്ടർമാർക്ക് നൽകുന്നതിനായി സ്വർണം, വെള്ളി, സാരികൾ, വസ്ത്രങ്ങൾ, പ്രഷർ കുക്കറുകൾ, പാത്രങ്ങൾ, ടെലിവിഷൻ സെറ്റുകൾ തുടങ്ങിയവും വലിയതോതിൽ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 184 കോടി രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇതിൽ 30.28 കോടി രൂപയുടെ മയക്കുമരുന്ന് പശ്ചിമബംഗാളിൽ നിന്നാണ് പിടിച്ചെടുത്തത്.
തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ കർശന നീരീക്ഷണവും ഇലക്ഷൻ ഡീഷർ മാനേജ്മെന്റ് സിസ്റ്റം പോലുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗവുമാണ് ഇത്രയധികം അനധികൃത വസ്തുക്കൾ കണ്ടെത്താൻ സഹായിച്ചതെന്ന് കമ്മീഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ലഹരി മരുന്നിന്റെയും മദ്യത്തിന്റെയും ഒഴുക്ക് തടയുന്നതിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വലിയ പുരോഗതി കൈവരിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Kerala
കോഴിക്കോട്: രൂപമാറ്റം വരുത്തിയ ബൈക്കുകൾ ഓടിക്കുന്നവരുടെപേരിൽ ശക്തമായ നിയമനടപടിയുമായി മോട്ടോർവാഹനവകുപ്പും പോലീസും.
വാഹനനിർമാതാക്കൾ ഘടിപ്പിച്ച സൈലൻസറുകൾക്ക് പകരം പുതിയവ ഉപയോഗിച്ച് രൂപമാറ്റംവരുത്തുന്ന വാഹന ഉടമകൾക്കെതിരേയാണു നിയമനടപടി. രാത്രികാലങ്ങളിൽ ഇത്തരം ബൈക്കുകൾ ഓടിക്കുന്നത് പലയിടത്തും പതിവായിട്ടുണ്ടെന്ന് ട്രാഫിക് അധികൃതർ വ്യക്തമാക്കി.
രണ്ടു മാസത്തിനിടെ ഇത്തരത്തിലുള്ള 165 കേസുകളെടുത്തു. ഇ-ചെലാൻ വഴി 8,80,000 രൂപ പിഴയീടാക്കി. വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്നു മോട്ടോർ വകുപ്പ് അധികൃതർ പറഞ്ഞു. സൈലൻസർ രൂപമാറ്റത്തിന് 5,000 രൂപയും ശബ്ദമലിനീകരണത്തിന് 2000 രൂപയും പിഴയൊടുക്കണം. രണ്ട് സൈലൻസർ രൂപംമാറ്റിയാൽ 10,000 രൂപ പിഴ ഈടാക്കും.
കുറ്റകൃത്യത്തിന്റെ വ്യാപ്തി വർധിക്കുന്നതിനനുസരിച്ച് പിഴത്തുകയും കൂടും. കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ ഏഴു ദിവസത്തിനകം പൊലൂഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് കൂടാതെ ആർസിയും സസ്പെൻഡ് ചെയ്യും.
മോട്ടോർവാഹന നിയമത്തിലെ സെക്ഷൻ 52, സെക്ഷൻ 190 (2) എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റമാണ് വാഹനങ്ങളുടെ രൂപമാറ്റം വരുത്തൽ. നിലവിലെ നിയമപ്രകാരം വാഹനനിർമാതാക്കളുടെ അടിസ്ഥാനഘടനയിലോ പ്രധാന ഘടകങ്ങളിലോ അനധികൃതമായി മാറ്റുംവരുത്താൻ പാടില്ല.
റോഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനവും ശബ്ദമലിനീകരണവുംകൂടിയാണിത്. കേന്ദ്രസർക്കാരിന്റെ മോട്ടോർവാഹനനിയമം 1989ലെ റൂൾ 120 പ്രകാരവും ശബ്ദപരിധി ലംഘിക്കാൻ പാടില്ല.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൻ വ്യാജമരുന്ന് വേട്ട. പത്തു കോടി രൂപ വിലമതിക്കുന്ന വ്യാജമരുന്നുകളുമായി നാലംഗസംഘത്തെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
അർബുദം, കരൾരോഗം തുടങ്ങിയ ഗുരുതര രോഗങ്ങളുടെ വ്യാജ മരുന്നുകൾ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്ത സംഘത്തെയാണു പോലീസ് പൂട്ടിയത്. ‘യുണൈറ്റഡ് ഫാർമ’എന്ന കന്പനിയുടെ കീഴിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കു വ്യാജമരുന്നുകൾ നിർമിച്ചു കടത്തിയ സംഘത്തിൽനിന്ന് ഇവ നിർമിക്കാൻ ഉപയോഗിച്ചിട്ടുള്ള സാമഗ്രികളും പിടികൂടിയിട്ടുണ്ട്.
മണിപ്പുർ സ്വദേശയായ മനോജ് കുമാർ മിശ്ര എന്നയാളാണു വ്യാജ മരുന്ന് റാക്കറ്റിന്റെ സൂത്രധാരനെന്ന് പോലീസ് പറയുന്നു. സർജിക്കൽ ഗ്ലൗസുകളുടെയും മാസ്കുകളുടെയും വ്യാപാരം നഷ്ടത്തിലായതോടെയാണ് ഇയാൾ വ്യാജ മരുന്നുകളുടെ നിർമാണത്തിലേക്കു കടന്നത്.
Kerala
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. ഉപേക്ഷിക്കപ്പെട്ട ബാഗുകളില്‍ നിന്നും 60 കിലോ കഞ്ചാവാണ് പിടികൂടിയത്.
30 ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണിത്. ഇന്ന് പുലര്‍ച്ചെ മൂന്നിന് നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്.
നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഒരു വശത്ത് ഉപേക്ഷിച്ച നിലയില്‍ ഏഴു ബാഗുകള്‍ കണ്ടെത്തുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗുകള്‍ തുറന്നു പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.
കഞ്ചാവ് സീല്‍ ചെയ്ത് എക്സൈസിന് കൈമാറി. ബാഗിന്റെ ഉടമകളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
Kerala
കൊഴിഞ്ഞാന്പാറ: ബസിൽ കടത്തുകയായിരുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ.
ഒളരി പുല്ലഴി മനക്കൊടി കാരക്കാട്ടിൽ വീട്ടിൽ കെ.ആർ. രാജേഷ്(33) ആണ് അറസ്റ്റിലായത്.
ആന്റി ടെററിസ്റ്റ് സ്ക്വാഡ് എസ്പിയുടെ നിർദേശപ്രകാരം പാലക്കാട് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ്, കൊഴിഞ്ഞാന്പാറ പോലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊഴിഞ്ഞാന്പാറയിൽനിന്നു പ്രതിയെ പിടികൂടിയത്.
30 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണു പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
Kerala
കണ്ണൂർ: കൂത്തുപറമ്പിനടുത്ത് പൊയിലൂരിൽ ബോംബുകൾ കണ്ടെത്തി. ബോൾ ഐസ്ക്രീമിന്റെ ഒഴിഞ്ഞ കണ്ടെയ്നറിനകത്ത് സ്ഫോടക വസ്തുക്കൾ നിറച്ച് തയ്യാറാക്കിയ അഞ്ച് ബോംബുകളടക്കം ആറ് ബോംബുകളാണ് കണ്ടെത്തിയത്.
പൊയിലൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻ തോപ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ഒരു ബക്കറ്റിൽ പകുതിയോളം മണൽ നിറച്ച് ഇതിന് മുകളിൽ നിരത്തി വച്ച നിലയിലായിരുന്നു ബോംബുകൾ. ഇവ പോലീസ് കസ്റ്റഡിയിലെടുത്തു.
ബോംബുകൾ നിർവീര്യമാക്കിയതായാണ് വിവരം. സംഭവത്തിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി വിവരമില്ല. കഴിഞ്ഞ ദിവസം പാനൂർ ചിത്ര വയലിൽ നിന്നും രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബും പിടിച്ചെടുത്തിരുന്നു.
Kerala
കോഴിക്കോട്: എലത്തൂരിൽ അനധികൃതമായി സൂക്ഷിച്ച വെടിമരുന്നും ഓലപ്പടക്ക ശേഖരവും പിടികൂടി. സംഭവത്തില്‍ ബിനീഷ്, മനോജ് എന്നിവര്‍ക്കെതിരെ സ്ഫോടക വസ്തു നിയമപ്രകാരം പോലീസ് കേസെടുത്തു.
184 കിലോ സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്ഫോടക വസ്തുക്കള്‍ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റി.
സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. എലത്തൂര്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചാക്കില്‍ കെട്ടിയ നിലയിലും അലക്ഷ്യമായി സൂക്ഷിച്ച നിലയിലും വെടിമരുന്നും ഓലപ്പടക്കങ്ങളും പിടിച്ചെടുത്തത്.
National
ലക്നോ: ഉത്തർപ്രദേശിൽ ഐഎസ് ഭീകരൻ അറസ്റ്റിൽ. കുശിനഗറിൽ നിന്നും റിസ്വാൻ അഹമ്മദിനെ ആണ് അറസ്റ്റ് ചെയ്തത്.
ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ, ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡുമായി (എടിഎസ്) സഹകരിച്ചാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിനായി അഹമ്മദിനെ ഡൽഹിയിലേക്ക് ട്രാൻസിറ്റ് റിമാൻഡിൽ കൊണ്ടുവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2015 മുതൽ റിസ്വാൻ അഹമ്മദിന് ഐഎസുമായി ബന്ധമുണ്ടെന്നും ഇന്ത്യയ്ക്കുള്ളിലെ റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങളിൽ അയാൾക്ക് പ്രധാന പങ്കുണ്ടെന്ന് കരുതപ്പെടുന്നുവെന്നും കൗണ്ടർ ഇന്റലിജൻസ് വൃത്തങ്ങൾ പ്രതികരിച്ചു.
ഇയാളിൽ നിന്ന് ബോംബ് നിർമാണ സാമഗ്രികൾ, ലഘു ലേഖനങ്ങൾ, ജിഹാദി സാഹിത്യങ്ങൾ എന്നിവ കണ്ടെടുത്തു. ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അഹമ്മദ് 2015 ൽ അറസ്റ്റിലായിരുന്നുവെന്നും മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
Kerala
കാസർഗോഡ്: ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 72.9 ലക്ഷം രൂപ പിടികൂടി. കുമ്പള ആരിക്കാടി ദേശീയപാതയിൽ വച്ച് 61.5 ലക്ഷം രൂപയും കാസർഗോഡ് താലൂക്ക് ഓഫീസ് ജംഗ്ഷനിൽ വച്ച് 11.4 ലക്ഷം രൂപയുമാണ് പിടികൂടിയത്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃതമായി പണമെത്തിക്കുന്നത് തടയുന്നതിനായി അതിർത്തിമേഖലയിൽ പോലീസ് വാഹനപരിശോധന ഊർജിതമാക്കിയിരുന്നു.
രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞദിവസം രാത്രി ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും കുമ്പള പോലീസും ആരിക്കാടിയിലെ പഴയ ടോൾ ബൂത്തിനു സമീപം നടത്തിയ വാഹനപരിശോധനയിലാണ് കാറിൽ അനധികൃതമായി കടത്തുകയായിരുന്ന 61.5 ലക്ഷം രൂപ കണ്ടെടുത്തത്.
കാറിന്റെ ഹാൻഡ് ബ്രേക്കിനു സമീപം പ്രത്യേക അറയുണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. കാറിലുണ്ടായിരുന്ന തളങ്കര സ്വദേശി ഷബീറിനെ അറസ്റ്റ് ചെയ്തു.
ഇന്നലെ പുലർച്ചെ രണ്ടോടെ കാസർഗോഡ് നഗരത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് കണ്ണൂർ അഴീക്കൽ സ്വദേശി അനൂപി (28) നെ 11.4 ലക്ഷം രൂപയുമായി പിടികൂടിയത്.
കാറിലുണ്ടായിരുന്ന പണത്തിന്റെ രേഖകൾ ഹാജരാക്കാൻ യുവാവിന് കഴിയാതിരുന്ന സാഹചര്യത്തിലാണ് കസ്റ്റഡിയിലെടുത്തത്.
വരുംദിവസങ്ങളിലും ജില്ലയുടെ എല്ലാ ഭാഗങ്ങളിലും വാഹനപരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ബാലരാമപുരത്ത് വൻ ആയുധ ശേഖരം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബാലരാമപുരം പുത്രക്കാട് വാട്ടർ ടാങ്കിന് സമീപം ചാക്കിൽ കെട്ടിയ നിലയായിരുന്നു ആയുധങ്ങൾ.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ആയുധശേഖരം കണ്ടെത്തിയത്. ആറ് വാൾ, രണ്ട് മഴു, വെട്ടുകത്തികൾ, ഇരുമ്പ് ദണ്ഡ്, നാടൻ ബോംബുകൾ എന്നിവയാണ് കണ്ടെത്തിയത്. നാല് മാസങ്ങൾക്ക് മുമ്പ് സ്ഥലത്ത് വലിയ ആക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു.
രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ട് അക്രമി സംഘം സൂക്ഷിച്ച ആയുധങ്ങളാണ് കണ്ടെത്തിയതെന്നാണ് സൂചന.
Kerala
തൃശൂർ: ദേശീയപാതയിൽ മുടിക്കോട് വച്ച് ബസ് യാത്രക്കാരനിൽ നിന്നു രേഖകളില്ലാതെ കടത്തുകയായിരുന്ന 62.5 ലക്ഷം രൂപ പിടികൂടി. ഇന്നു രാവിലെയാണു സംഭവം. ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള കർണാടക കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ കെ. ഉദയശങ്കർ (35) എന്നയാളിൽ നിന്നാണ് പണം പിടികൂടിയത്.
സ്ഥലം വിറ്റുകിട്ടിയ പണമാണെന്നാണു യുവാവ് മൊഴി നൽകിയത്. എന്നാൽ രേഖകൾ ഹാജരാക്കാൻ ഇയാൾക്ക് സാധിച്ചില്ല. ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
തൃശൂർ എക്സൈസ് ആൻഡ് നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും തൃശൂർ ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായാണ് പരിശോധന നടത്തിയത്.
എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ജെ. റോയ്, ഇൻസ്പെക്ടർ എൻ. സുദർശനകുമാർ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Kerala
കൊല്ലം: പത്തനാപുരം എൻഎസ്എസിനുള്ള 300 കോടിയുടെ ആസ്തി തട്ടിയെടുക്കാനുളള നീക്കമാണ് നടക്കുന്നതെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ. എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടതിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് എല്ലാ സമുദായവും ഒരു പോലെയാണ്. മതേതര വിശ്വാസിയായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് താന്‍.എന്‍എസ് എസും മറ്റുള്ളവരും ഒരു പോലെയാണ്. ജനാധിപത്യ രീതിയില്‍ വോട്ടിട്ട് തെരഞ്ഞെടുക്കപ്പെട്ടയാളാണ് താൻ. തന്നെ സ്ഥാനത്തു നിന്ന് മാറ്റുമ്പോള്‍ ജനാധിപത്യപരമാണോയെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഏകാധിപതിയൊന്നുമല്ല. അത്തരത്തില്‍ താന്‍ ഏകാധിപതിയാണെന്ന് പത്തനാപുരത്തെ ജനങ്ങള്‍ പറയില്ല. ജനാധിപത്യ വ്യവസ്ഥയില്‍ തെരഞ്ഞെടുത്തയാളാണ് താന്‍. സാധാരണക്കാരനായ പൊതുപ്രവര്‍ത്തകനാണ്. എല്ലാസമൂഹത്തിനും തന്നെ വിമര്‍ശിക്കാനും തിരുത്താനും അവകാശമുണ്ട്.
താന്‍ താലൂക്ക് യൂണിയന് ഭാരവാഹിത്വത്തില്‍നിന്ന് രാജിവെയ് ക്കാന്‍ തയാറാണെന്ന് അറിയിച്ചതാണ്. പത്തനാപുരത്ത് എന്‍എസ്എസിനെ ആരെങ്കിലും നയിച്ചാല്‍ മതിയല്ലോ. തനിക്ക് ജീവിക്കാന്‍ ഒരു തൊഴിലുണ്ട്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും താന്‍ ഓടിളക്കി വന്നയാളല്ലെന്നും കെ.ബി. ഗണേഷ്കുമാര് പറഞ്ഞു.
Business
ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ മുംബൈയിലെ ആഡംബര വസതിയായ ‘അബോഡ്’ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡി നടപടി.
3716 കോടി വിലമതിക്കുന്നതാണ് അംബാനിയുടെ വസതി. 66 മീറ്റർ ഉയരത്തിൽ 17 നിലകളുള്ള അബോഡ് സ്ഥിതി ചെയ്യുന്നത് പാലി ഹിൽ മേഖലയിലാണ്. രണ്ടാംവട്ട ചോദ്യംചെയ്യലിനായി അനിൽ അംബാനി ഇഡിക്കു മുന്‍പാകെ ഹാജാരായേക്കുമെന്നാണു റിപ്പോർട്ട്.
2025 ഓഗസ്റ്റിൽ ഇദ്ദേഹത്തെ ഇഡി ചോദ്യംചെയ്തിരുന്നു. ഇതുവരെ അനിൽ അംബാനിയുടെ 15,700 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി.
Kerala
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ. കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന സ്ലീപ്പര്‍ ബസിലെ യാത്രക്കാരായ രണ്ട് യുവാക്കളാണ് പിടിയിലായത്.
കോഴിക്കോട് ഫറൂഖ് സ്വദേശി ചെമ്പ്രയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ്, മലപ്പുറം വണ്ടൂര്‍ സ്വദേശി വാണിയമ്പലം ഭാഗത്ത് പള്ളത്ത് വീട്ടില്‍ അഭിന്‍ സൂര്യ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 41.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
എക്സൈസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11ന് സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. സുനിലിന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പരിശോധന നടത്തുന്നതിനിടെയാണ് എംഡിഎംഎ കണ്ടെത്തിയത്.
Kerala
കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ക്കിടയിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം. 38 കിലോ കഞ്ചാവ് ആലുവ റെയില്‍വേ സ്റ്റേഷനില്‍നിന്നും പിടികൂടി. ആര്‍പിഎഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാഴ്സലുകള്‍ കൈകാര്യം ചെയ്യുന്ന ഭാഗത്തുനിന്നും കഞ്ചാവ് കണ്ടെത്തിയത്.
ഉത്തരേന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ വിഭവങ്ങള്‍ അടങ്ങിയ ചാക്കുകള്‍ക്കുള്ളില്‍ രണ്ടു വലിയ പൊതികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. അതേസമയം രണ്ടു ദിവസം മുമ്പ് ആലുവ റെയില്‍വേ സ്റ്റേഷനില്‍നിന്നു 10 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
International
ടെഹ്റാൻ: സമുദ്രാതിർത്തിയിൽവച്ച് ഇന്ത്യ പിടിച്ചെടുത്ത മൂന്ന് കപ്പലുകൾക്ക് തങ്ങളുമായി ബന്ധമില്ലെന്ന് ഇറാൻ. യുഎസ് ഉപരോധം ഏർപ്പെടുത്തിയ ഈ കപ്പലുകൾ ഈ മാസം ആദ്യമാണ് മുംബൈ തീരത്ത് വച്ച് ഇന്ത്യൻ അധികൃതർ കസ്റ്റഡിയിലെടുത്തത്.
റഷ്യൻ എണ്ണ ഇറക്കുമതി നിർത്തണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ അംഗീകരിച്ചതിന് പിന്നാലെയാണ് സമുദ്രാതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയത്.
സ്റ്റെല്ലാർ റൂബി, അസ്ഫാൽറ്റ് സ്റ്റാർ, അൽ ജാഫ്സിയ എന്നീ കപ്പലുകളെയാണ് മുംബൈയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ വച്ച് ഇന്ത്യൻ അധികൃതർ തടഞ്ഞത്. ഇവ ഇപ്പോൾ കൂടുതൽ അന്വേഷണത്തിനായി മുംബൈ തുറമുഖത്ത് എത്തിച്ചിരിക്കുകയാണ്.
Kerala
കൊല്ലം: ശാസ്താംകോട്ടയിൽ കഞ്ചാവും മെത്താംഫെറ്റമിനുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുൻ കാപ്പ കേസിലെ പ്രതി കൂടി ആയ റമീസ്, ഇയാളുടെ കൂട്ടാളികളായ അജ്മൽ ഷാ, ബിലാൽ എന്നിവരാണ് അറസ്റ്റിലായത്.
ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ വഹാബും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവും മെത്താംഫെറ്റമിനും കണ്ടെത്തിയത്. അഞ്ച് ഗ്രാം മെത്താംഫെറ്റമിനും 45 ഗ്രാം കഞ്ചാവും ആയാണ് പ്രതികൾ പിടിയിലായത്.
പ്രിവന്റീവ് ഓഫീസർമാരായ ടി.എസ്. അനീഷ്, സന്തോഷ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) വിജു, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത് കുമാർ, നിഷാദ്, വിഷ്ണു, അതുൽ, ജിയോ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷിബി എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
Kerala
മുണ്ടക്കയം: സ്വകാര്യ ഫ്ലാറ്റിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് മുണ്ടക്കയം പോലീസ് പുത്തൻചന്തയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോരുത്തോട് സ്വദേശി അനധികൃതമായി നടത്തുന്ന പാറമടകളിലേക്ക് എത്തിച്ച സ്ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തതെന്നാണ് സൂചന.
സ്ഫോടകവസ്തുക്കൾ എവിടെ നിന്ന് എത്തിച്ചതാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഫോടകവസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്ന കാര്യം തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു.
Kerala
കൊല്ലം: കരുനാഗപ്പള്ളി തഴവ മെഴുവേലിയിൽ വാടക വീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. 15 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും ആണ് പിടികൂടിയത്.
കുലശേഖരപുരം സ്വദേശി അനസിന്റെ വാടക വീട്ടിൽ എക്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്. വീട്ടിൽ നിന്ന് പിസ്റ്റൾ, വടിവാളുകൾ, മഴു എന്നിവയും കണ്ടെടുത്തു.
വീടിന് സുരക്ഷ ഒരുക്കാൻ ജർമൻ ഷെപ്പേർഡ്, ലാബ്, റോട്വീലർ ഇനത്തിൽപ്പെട്ട നായകളെ ചുറ്റും കെട്ടിയിരുന്നു. നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയിൽ നിന്നാണ് ചാക്കിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. കേസിലെ പ്രതി അനസിനായി അന്വേഷണം ആരംഭിച്ചു.
National
ജയ്പുർ: രാജസ്ഥാനിൽ നഗൗർ ജില്ലയിൽ നിന്ന് വൻ സ്ഫോടകവസ്തുശേഖരം പിടികൂടി. 187 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 9550 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിലാണ് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് നഗൗർ ജില്ലയിലെ ഹർസൗർ ഗ്രാമത്തിൽ പൊലീസ് റെയ്ഡ് നടത്തിയത്. അമോണിയം നൈട്രേറ്റിന് പുറമെ ഒൻപത് കാർട്ടൺ ഡിറ്റണേറ്ററുകൾ, ഫ്യൂസ് വയറുകൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുലൈമാൻ ഖാൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് എസ്പി. മൃദുൽ കച്ഛ്വ പറഞ്ഞു.
മേഖലയിൽ അനധികൃത പാറഖനനം നടത്തുന്നവർക്കായി പ്രതി സ്ഫോടകവസ്തുക്കൾ വിതരണം ചെയ്തിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായെന്ന് പോലീസ് അറിയിച്ചു. മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനത്തിനാണോ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതെന്നും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു, സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾക്ക് വിവരം കൈമാറി.
വിപുലമായ അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഏജൻസികൾ പ്രതിയെ ചോദ്യംചെയ്യുമെന്നും എസ്പി പറഞ്ഞു.
Kerala
കോഴിക്കോട്: മാവൂരിൽ അനധികൃതമായി പുഴമണൽ കടത്തിയ ലോറി പിടികൂടി. പന്നിക്കോട് സ്വദേശി ജിയാദിന്റെ ഉടമസ്ഥതയിലുള്ള മണൽ കയറ്റിയ ടിപ്പർ ലോറിയാണ് പിടികൂടിയത്.
മാവൂരിൽ വച്ച് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മാവൂർ പോലീസ് ലോറി പിടികൂടുകയായിരുന്നു. പുഴയിൽ നിന്ന് അനധികൃതമായി മണൽ എടുക്കുന്നതായി മാവൂര്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന് അടിസ്ഥാനത്തിലാണ് ലോറി പിടികൂടിയത്.
മാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. ദിനേഷ്, സിപിഒ വിനീത്, ഹോം ഗാര്‍ഡ് വേലായുധൻ എന്നിവർ ചേർന്ന സംഘമാണ് ലോറി കസ്റ്റഡിയിൽ എടുത്തത്. പോലീസിനെ കണ്ട് ലോറിയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
Kerala
ആലപ്പുഴ: കായംകുളം ആർടി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 30,000 രൂപ പിടിച്ചെടുത്തു. ഓഫീസിനുള്ളിൽ ഏജന്റുമാരുടെ സ്വാധീനം വർധിക്കുന്നതായും സേവനങ്ങൾക്കായി കൈക്കൂലി വാങ്ങുന്നതായും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരിശോധനയിൽ ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഏജന്റുമാരിൽ നിന്നാണ് പണത്തിന്റെ ഭൂരിഭാഗവും കണ്ടെടുത്തത്. ഏകദേശം 30,000 രൂപയോളം ഇവരിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു.
കൂടാതെ, ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ പക്കൽ നിന്നു കൃത്യമായ ഉറവിടം വെളിപ്പെടുത്താത്ത 1,000 രൂപയും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്
Kerala
തിരുവനന്തപുരം: വർക്കലയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർഥങ്ങൾ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയത്.
വര്‍ക്കല ടൗണിലെ പത്തോളം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. റെയിൽവേ സ്റ്റേഷന്റെ മുൻവശത്ത് പ്രവർത്തിക്കുന്ന പാലസ് ഹോട്ടൽ, നടയറ ജംഗഷനിൽ പ്രവർത്തിക്കുന്ന ഫാർമേഴ്സ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്.
നാലോളം ഹോട്ടലുകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്ക് പിഴ ഈടാക്കിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
International
ഓലണ്ടൻ: ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ യൂറോപ്യൻ രാജ്യങ്ങൾ. ട്രംപിന്റെ മുന്നറിയിപ്പിനെതിരെ ഏഴ് യൂറോപ്യൻ രാജ്യങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. ഗ്രീൻലൻഡിനുവേണ്ടി ഡെന്മാര്ക്ക് പ്രധാനമന്ത്രി മെറ്റേ ഫ്രെഡ്റിക്സനെ പിന്തുണച്ച് യുകെ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ജർമനി, പോളണ്ട് എന്നീ രാജ്യങ്ങളുടെ നേതാക്കളാണു പ്രസ്താവനയിറക്കിയത്.
ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ ട്രംപിന് ഒരു അധികാരവുമില്ലെന്നായിരുന്നു മെറ്റേ ഫ്രെഡ്റിക്സന്റെ പ്രസ്താവന. ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമാണു ഗ്രീൻലൻഡ്.
വെനസ്വേലയിലെ കടന്നുകയറ്റത്തിനു പിന്നാലെയാണു ഗ്രീൻലൻഡ് അമേരിക്കയുടേതാണെന്ന അവകാശവാദം ട്രംപ് ആവർത്തിച്ചത്. ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന് ട്രംപ് മുന്‍പും പ്രഖ്യാപനം നടത്തിയിരുന്നു.
National
ന്യൂഡൽഹി: ഡൽഹിയിലെ ഒരു വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 50 കോടിയോളം വിലമതിക്കുന്ന സ്വത്തുക്കൾ പിടിച്ചെടുത്തു.
നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായി ഒളിവിൽ കഴിയുന്ന ഹരിയാന സ്വദേശി ഇന്ദർജിത് സിംഗ് യാദവുമായി ബന്ധപ്പെട്ട കേസിൽ സൗത്ത് ഡൽഹിയിലെ സർവപ്രിയ വിഹാറിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 5.12 കോടി രൂപ പണമായും 8.80 കോടി വിലമതിക്കുന്ന ആഭരണങ്ങളും 35 കോടി രൂപ ആസ്തി കണക്കാക്കുന്ന വസ്തുക്കളുടെ രേഖകളും പിടിച്ചെടുത്തത്. പരിശോധനയ്ക്കു വിധേയമായ വീടുമായി യാദവിന്റെ കൂട്ടാളിക്ക് ബന്ധമുണ്ട്.
നിയമവിരുദ്ധമായി പണം തട്ടിയെടുക്കൽ, സ്വകാര്യ ധനകാര്യസ്ഥാപങ്ങളുടെ വായ്പ ഒത്തുതീർപ്പ്, അനധികൃതമായി കമ്മീഷൻ സന്പാദിക്കൽ തുടങ്ങിയ പ്രവൃത്തികളിലൂടെ നേടിയ കള്ളപ്പണം വെളുപ്പിച്ചുവെന്നതാണ് യാദവിനെതിരേയുള്ള കുറ്റം.
ഇയാൾക്കും കൂട്ടാളികൾക്കുമെതിരേ ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി 14 എഫ്ഐആറുകളും കുറ്റപത്രങ്ങളുമുണ്ടെന്നും ഇഡി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഡിസംബർ ആദ്യം നടത്തിയ പരിശോധനയിൽ അഞ്ച് ആഡംബര കാറുകളും 17 ലക്ഷം രൂപയും ഇഡി കണ്ടുകെട്ടിയിരുന്നു.
Kerala
മലപ്പുറം: വളാഞ്ചേരി കാട്ടിപ്പരിത്തി വില്ലേജ് ഓഫീസില്‍ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യവും പണവും പിടിച്ചെടുത്തു. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഷറഫുദീന്റെ കൈയില്‍ നിന്നാണ് 1970 രൂപ പിടിച്ചെടുത്തത്.
കാറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ 11500 രൂപയും കണ്ടെത്തി. ഓഫീസിനകത്തെ മേശയില്‍ നിന്ന് പാതി ഉപയോഗിച്ച നിലയില്‍ കുപ്പിയിലുള്ള മദ്യം വിജിലൻസ് പിടിച്ചെടുത്തു. ഫീല്‍ഡ് അസിസ്റ്റന്റ് ഷറഫുദ്ദീനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
സേവനത്തിനായി എത്തുന്നവരില്‍ നിന്ന് കൈക്കൂലി ഈടാക്കുന്നതായും പരാതി ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച നിരവധി പരാതികള്‍ മലപ്പുറം വിജിലന്‍സിനും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ എട്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. റെയിൽവേ സ്റ്റേഷനു സമീപം വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം ആണ് പിടികൂടിയത്.
ആയിരത്തോളം കിലോ വരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അന്യസംസ്ഥാന തൊഴിലാളികളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു പുകയില ഉത്പന്നങ്ങൾ ശേഖരിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി 8:30 ഓടെ വീട്ടിലെ അസ്വാഭാവികമായ സാഹചര്യങ്ങളിൽ സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്. ഉടൻതന്നെ വാർഡ് കൗൺസിലർ സിനി ബിജുവിനെ വിവരമറിയിക്കുകയും അവർ പോലീസിനും എക്സൈസിനും വിവരം കൈമാറുകയുമായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ചാക്കുകളിലും പെട്ടികളിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പിടിച്ചെടുത്ത ഉത്പന്നങ്ങൾക്ക് വിപണിയിൽ എട്ടു ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
കോഡ്പ നിയമപ്രകാരമാണ് ഏഴു പേർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രിവന്റീവ് ഓഫീസർ ബി. സുനിൽ കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആർ. പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. രതീഷ്, വിഷ്ണു വിജയൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
National
ചെന്നൈ: രാമേശ്വരം റെയിൽവെ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി. റെയിൽവെ പോലീസാണ് കഞ്ചാവ് പിടികൂടിയത്. 10 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
ഇന്ന് പുലർച്ചെയാണ് സംഭവം. ഭുവനേശ്വർ എക്പ്രസിലെ കോച്ചിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തുകയായിരുന്നു.
അഞ്ച് പാക്കറ്റുകളിലായാണ് കഞ്ചാവ് ഉണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം തുടരുന്നതായി റെയിൽവെ പോലീസ് അറിയിച്ചു.
District News
കുമളി: തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്ക് കടത്തുവാൻ പിക്കപ്പ് വാനിൽ എത്തിച്ച 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കുമളി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് ചെക്ക്പോസ്റ്റിൽ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കാമാക്ഷി പാറക്കടവ് ഇഞ്ചൻ തുരുത്തിൽ ഇ.വി. ബിനേഷ്ദേവ് (38) അറസ്റ്റിലായി. ഇയാളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
31 പ്ളാസ്റ്റിക് ചാക്കുകളിലാണ് പുകയില ഉത്പന്നങ്ങൾ നിറച്ചിരുന്നത്. ചാക്കുകൾ അടിയിലാക്കി മുകളിലായി വാഴക്കുലയും മറ്റ് സാധനങ്ങളും അടുക്കിയാണ് നിരോധിത പുകയില കടത്തിന് ശ്രമിച്ചത്.
ഇടുക്കി, ചെറുതോണി അടക്കം ഹൈറേഞ്ചിന്റെ വിവിധ മേഖലകളിൽ വിതരണത്തിനുള്ളതാണ് പുകയില ഉത്പന്നങ്ങളെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾ മുൻപും ഇത്തരത്തിൽ സാധനങ്ങൾ കടത്തിയതായി സൂചനയുണ്ട്.
കുമളി എസ്എച്ച് ഒകെ. അഭിലാഷ്കുമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പോലീസുകാരായ രജ്ജിത് ചെറിയാൻ, നദീർ, മഹേന്ദ്രൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്കി.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലങ്കാവ് വേട്ടമ്പള്ളിയിൽ വീട്ടിലും ഓട്ടോയിലുമായി സൂക്ഷിച്ച ചാരായവും കോടയും പിടികൂടി. എക്സൈസ് നടത്തിയ പരിശോധയിലാണ് ചാരായവും കോടയും കണ്ടെത്തിയത്. തുടർന്ന് 50 ലിറ്റർ ചാരായവും 450 ലിറ്റർ കോടയും പിടിച്ചെടുത്തു.
സംഭവത്തിൽ കാട്ടിലകുഴി മധു എന്നറിയപ്പെടുന്ന മധുവിനെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ നിഷാദ് എയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും എക്സൈസ് ഓഫീസുകളിലും പത്തിൽ അധികം ക്രിമിനൽ അബ്കാരി കേസുകളിലെയും പ്രതിയാണ് മധു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ മോൻസി, രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, ആരോമൽ രാജൻ, ശരത്, ഗോകുൽ, അക്ഷയ്, ശരൺ, വനിത സിവിൽ എക്സൈസ് ഓഫീസർ റജീന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അശ്വിൻ എന്നിവർ പങ്കെടുത്തു.
Kerala
കൊല്ലം: ബീച്ച് പരിസരത്തുനിന്ന് എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. സ്പെഷൽ ഡ്രൈവറിന്റെ ഭാഗമായി അന്തർ-സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ കേന്ദ്രീകരിച്ച് കൊല്ലം എക്സൈസ് റേഞ്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കൊല്ലം മാങ്ങാട് സ്വദേശി അരുൺ രാജ് (29 വയസ്) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 17.365 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തെന്ന് എക്സൈസ് അറിയിച്ചു. പ്രതി വിൽപ്പനയ്ക്കായാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസ് പറഞ്ഞു.
വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 3.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് ബീഹാർ സ്വദേശികൾ അറസ്റ്റിൽ. കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു. ബ്രിജേഷ് റാം (36 വയസ്), അരുൺ അലാം (22 വയസ്) എന്നിവരാണ് അറസ്റ്റിലായത്.
Kerala
മലപ്പുറം: പൊന്നാനിയില്‍ ലോറിയില്‍ കടത്താൻ ശ്രമിച്ച ഹാൻസ് പാക്കറ്റുകള്‍ പിടികൂടി. മൂന്ന് ലക്ഷം ഹാൻസ് പാക്കറ്റുകളാണ് പിടികൂടിയത്. കാസര്‍ഗോഡ് നിന്ന് എറണാകുളം ജില്ലയിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന ഹാന്‍സ് പാക്കറ്റുകളാണ് പൊന്നാനി ഹൈവേയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്.
ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഹാന്‍സ് പാക്കറ്റുകളാണ് പിടികൂടിയത്. ലോറിയില്‍ മൈദച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് മൂന്ന് ലക്ഷത്തോളം ഹാന്‍സ് പാക്കറ്റുകള്‍ കടത്താൻ ശ്രമിച്ചത്. 200ഓളം വലിയ ചാക്കുകളിലായിരുന്നു ഹാന്‍സ് പാക്കറ്റുകള്‍ ഒളിപ്പിച്ചിരുന്നത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിസാണ് ഹാൻസ് പിടിച്ചെടുത്തത്. ലോറി ഡ്രൈവര്‍ ഒറ്റപ്പാലം സ്വദേശി മോഹന്‍ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
തളിപ്പറമ്പ്: കെഎസ്ആർടിസി ബസ്, നിർത്തിയിട്ട ലോറിക്കു പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരിയായ യുവതിക്കു നഷ്ടപരിഹാരം നൽകാത്തതിനെത്തുടർന്ന് കെഎസ്ആർടിസി ബസ് ജപ്തി ചെയ്യാൻ കോടതി ഉത്തരവ്. മാന്ധംകുണ്ടിലെ കെ. ഷൈജയുടെ പരാതിയിൽ തളിപ്പറന്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് ജപ്തി ഉത്തരവ് പുറപ്പെടുവിച്ചത്.
2021 സെപ്റ്റംബർ 16ന് ഷൈജ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസ് ദേശീയപാതയിൽ കുറ്റിക്കോലിൽവച്ച് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ഷൈജയടക്കം 15 പേർക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ദിവസങ്ങളോളം തിരുവനന്തപുരം മെഡിക്കൽ കോളജിലും പരിയാരം മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും ചികിത്സയിലായിരുന്ന ഷൈജയ്ക്ക് 24 ശതമാനം അംഗവൈകല്യം സംഭവിച്ചിരുന്നു.
വാഹനാപകടവുമായി ബന്ധപ്പെട്ട് ഷൈജയ്ക്ക് 12,96,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് 2025 ജൂലൈ17ന് തളിപ്പറന്പ് എംഎസിടി കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കെഎസ്ആർടിസി നഷ്ടപരിഹാരം നൽകാതെ നീട്ടിക്കൊണ്ടു പോയി. തുടർന്ന് അഡീഷണൽ സെഷൻസ് കോടതിയിൽ പരാതി നൽകി.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി എട്ടു ശതമാനം പലിശയടക്കം നഷ്ടപരിഹാരത്തുക 18,19,019 രൂപയായി വർധിപ്പിച്ച് ഉത്തരവിട്ടെങ്കിലും നൽകിയില്ല. തുടർന്ന് വീണ്ടും കോടതിയെ സമീപിക്കുകയും നഷ്ടപരിഹാരത്തിനായി കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോയിലെ ഏറ്റവും വരുമാനമുള്ള രാത്രി എട്ടിന് ബംഗളൂരുവിലേക്കുള്ള സർവീസ് നടത്തുന്ന കെഎല്‍ 15 എ 2365 നമ്പര്‍ ബസ് ജപ്തി ചെയ്ത് ലേലം ചെയ്ത് നഷ്ടപരിഹാരം ഈടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ നഷ്ടപരിഹാരത്തുക നൽകാതെ കെഎസ്ആർടിസി അധികൃതർ ഈ സർവീസ് നിർത്തിവയ്ക്കുകയാണ് ചെയ്തത്. ഇക്കാര്യം ബോധ്യപ്പെട്ടതോടെയാണ് കോടതി ബസ് ജപ്തി ചെയ്യാൻ ഉത്തരവിട്ടത്.
Kerala
ഇരിങ്ങാലക്കുട: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർശന സുരക്ഷാ പരിശോധനകൾക്കിടയിൽ ഇരിങ്ങാലക്കുടയിൽ വൻ രാസലഹരിവേട്ട. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന അതി മാരക രാസലഹരിയായ 245.72 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇരിങ്ങാലക്കുട ഠാണാവിൽ നടത്തിയ പരിശോധനയിലാണ് കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശി മഠത്തിപറമ്പിൽ വീട്ടിൽ ഫഹദ് (32) നെ അറസ്റ്റ് ചെയ്തത്.
ഇന്നു പുലർച്ചെയാണ് സംഭവം. ചുവപ്പ് കളറിലുള്ള കാറിൽ തൃശൂർ ഭാഗത്തുനിന്ന് നിരോധിത മയക്കുമരുന്ന് കടത്തിക്കൊണ്ടു വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ പരിശോധനയിലുണ്ടായിരുന്ന ഡാൻസാഫ് സംഘത്തിനെ കാർ കണ്ടെത്തി പരിശോധിക്കാൻ അയയ്ക്കുകയായിരുന്നു. ഫഹദ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം കാർ ഓടിച്ച കേസിലെ പ്രതിയാണ്.
Kerala
മാനന്തവാടി: മാനന്തവാടിയിൽ വൻ കുഴല്‍പ്പണവേട്ട. മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പ്പണമായിരുന്നു കേരളത്തിലേക്ക് എത്തിക്കാന്‍ പദ്ധതിയിട്ടിരുന്നത്. സംസ്ഥാനത്ത് തന്നെ വലിയ കുഴല്‍പ്പണവേട്ടയിലൊന്നാണ് പോലീസിന്റെ ജാഗ്രതയില്‍ പൊളിഞ്ഞത്.
ബെംഗളുരുവിലെ കെആര്‍ നഗറില്‍നിന്ന് പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയാണ് രണ്ടുപേര്‍ സ്കൂട്ടറില്‍ പണം എത്തിച്ചത്. ഇവിടെ വെച്ച് ആസിഫും മുഹമ്മദ് ഫാസില്‍, റസാഖ് എന്നിവര്‍ കാറില്‍ പ്രത്യേകം തയാറാക്കിയ രഹസ്യ അറയില്‍ പണം അടുക്കിവയ്ക്കുകയും ശേഷം മൂന്ന് യുവാക്കളും ബെംഗളുരുവിൽ നിന്ന് വടകരയിലേക്ക് പുറപ്പെടുകയുമായിരുന്നു. ബെംഗളുരു സ്വദേശിയാണ് മലയാളികള്‍ക്ക് പണം കൈമാറിയത്.
പണം കൊണ്ടുവരുന്നതിനായി ആസിഫിനെയും റസാഖിനെയും മുഹമ്മദ് ഫാസിലിനെയും സല്മാന് പറഞ്ഞയക്കുകയായിരുന്നു. പണവുമായി മൂന്ന് പേരും മാനന്തവാടിയില്‍ പിടിയിലായ വിവരമറിഞ്ഞ് സുഹൃത്ത് മുഹമ്മദുമായി മാനന്തവാടിയിൽ എത്തിയപ്പോഴാണ് സല്മാന് വലയിലാകുന്നത്. ഹവാല ഇടപാടുകാരായ സല്‍മാനും മുഹമ്മദും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ചിലരുടെ നിര്‍ദേശപ്രകാരം ബെംഗളുരുവിലെത്തി ഇന്ത്യന്‍ കറന്‍സികള്‍ കൈപ്പറ്റി വടകരയില്‍ എത്തിച്ച് നല്‍കാറുണ്ടെന്നും കമ്മീഷന് സ്വീകരിക്കാറുണ്ടെന്നും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
Kerala
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ആറര കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ പിടികൂടി. വയനാട് സ്വദേശി അബ്ദുൽ സമദ് ആണ് പിടിയിലായത്.
ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാളെ കസ്റ്റംസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ ബാങ്കോക്കിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയത്.
വിമാനത്താവളത്തിൽ നിന്ന് യുവാവ് പുറത്തിറങ്ങിയ ഉടനെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. സമദിന്റെ കൈയിലുണ്ടായിരുന്ന പെട്ടി പരിശോധിച്ചപ്പോഴാണ് വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്.
ആറര കിലോ കഞ്ചാവാണ് ചെറിയ പാക്കറ്റുകളിലാക്കി പെട്ടിയിൽ ഒളിപ്പിച്ചിരുന്നത്. ആറരകിലോ ഹൈബ്രിഡ് കഞ്ചാവിന് ആറര കോടിയോളം രൂപ വിലവരുമെന്നാണ് കസ്റ്റംസ് പറയുന്നത്.
രണ്ടാഴ്ച മുമ്പാണ് ഇയാള്‍ വിദേശത്തേക്ക് പോയത്. ആദ്യം വിയറ്റ്നാമിലേക്കും അവിടെ നിന്നും ബാങ്കോക്കിലേക്കും പോയശേഷമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്.
Kerala
പത്തനംതിട്ട: റാന്നിയിൽ അടഞ്ഞു കിടക്കുന്ന വീട്ടിൽ നിന്ന് വിദേശ മദ്യം പിടികൂടി. 220 കുപ്പി വിദേശ മദ്യമാണ് പിടികൂടിയത്.
റാന്നി എക്സൈസ് സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. റാന്നി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പും സംഘവുമാണ് സ്ഥലത്ത് പരിശോധന നടത്തി വിദേശ മദ്യം പിടികൂടിയത്.
Kerala
ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ചാക്ക് കെട്ടിനുള്ളിൽ 20 ൽ പരം ലാപ്ടോപ്പ് ബാഗുകളിലായി പ്ലാസ്റ്റിക് കവറിൽ തയ്ച്ച് പിടിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആർപിഎഫ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് എത്തിച്ചയാളെ കണ്ടെത്താനായില്ല.
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഷാലിമാർ എക്സ്പ്രസ് പുറപ്പെട്ടശേഷമാണ് സംശയാസ്പദമായ രീതിയിൽ ചാക്ക് കെട്ട് ശ്രദ്ധയിൽപ്പെട്ടത്. കണ്ടെടുത്ത കഞ്ചാവിന് വിപണിയിൽ അഞ്ച് ലക്ഷത്തിൽപ്പരം രൂപ വിലവരും.
ആർപിഎഫ് ഇൻസ്പെക്ടർ എ.കെ. പ്രിൻസ്, ക്രൈം ഇന്റലിജൻസ് സർക്കിൾ ഇൻസ്പെക്ടർ എ.ജെ .ജിപിൻ, ജിആർപി സബ് ഇൻസ്പെക്ടർ ബിജോയ്, പ്രെയ്സ് മാത്യു, ഫിലിപ്സ് ജോൺ,സിജോ സേവ്യർ, അജിമോൻ, എസ്.വി. ജോസ് ,യേശുദാസ് എന്നിവരുൾപ്പെട്ട സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്.
Kerala
മുണ്ടക്കയം: കാഞ്ഞിരപ്പള്ളി എക്സൈസിന്റെ നേതൃത്വത്തിൽ മുണ്ടക്കയത്ത് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും എംഡിഎംഎയുമായി മൂന്നുപേരെ പിടികൂടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി സനൂജ് (42), സഹായി കൂവപ്പള്ളി സ്വദേശി ശ്രീജിത്ത് (40) എന്നിവരെയാണ് ഒരു കിലോ 100 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
ആക്രി വ്യാപാരവും ഇറച്ചിക്കച്ചവടവും നടത്തിവരികയാണ് സനൂജും സഹായി ശ്രീജിത്തും. തമിഴ്നാട്ടിൽനിന്നു മാടുകളെ കൊണ്ടുവരുന്നതിന്റെ മറവിൽ വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടിരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ.
മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരനായ സനൂജിനെ കുറച്ചു നാളുകളായി എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. മുന്‍പ് പലതവണ പോലീസിനെയും എക്സൈസിനെയും വെട്ടിച്ചു കടന്നുകളഞ്ഞ സനൂജിനെയും ശ്രീജിത്തിനെയും അതിസാഹസികമായിട്ടാണ് കാഞ്ഞിരപ്പള്ളി എക്സൈസ് പിടികൂടിയത്.
മറ്റൊരിടത്ത് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ ഒരുഗ്രാം എംഡിഎംഎയുമായി മുണ്ടക്കയം പൈങ്ങണ സ്വദേശി ഷാഹിൻ സലാമിനെ (22) പിടികൂടിയത്. യുവാക്കൾക്കിടയിലും വിദ്യാർഥികൾക്കിടയിലും പ്രധാന ലഹരി വിതരണക്കാരനാണ് പിടിയിലായ ഷാഹിൻ സലാം. ഇയാൾ മുന്‍പ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്.
കാഞ്ഞിരപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ സുധി കെ. സത്യപാലൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.എൻ. സുരേഷ്കുമാർ, ഇ.സി. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എ. ഷൈജു, കെ.വി. വിശാഖ്, സനൽ മോഹൻദാസ്, രമേഷ് രാമചന്ദ്രൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം. ലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.വി. ജോഷി എന്നിവർ പരിശോധനകൾക്കു നേതൃത്വം നൽകി.