മറയൂർ: വിദേശ ആക്രമണകാരി സസ്യങ്ങളെ നശിപ്പിച്ച് മറയൂർ മലനിരകളിലെ പുൽമേടുകളും ചോലവനങ്ങളും വീണ്ടെടുത്ത പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി അടുത്ത തലമുറയ്ക്ക് ജീവജലം ഉറപ്പാക്കുന്നു. 2023ൽ മറയൂർ ചന്ദനഡിവിഷന്റെ കീഴിൽ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ പോത്തടി, അഞ്ചുനാട്ടാൻപാറ മലനിരകളിലെ 110 ഹെക്ടർ സ്ഥലം പുൽമേടുകളും ചോലവനങ്ങളുമാക്കി മാറ്റി.
മറയൂർ ചന്ദനഡിവിഷൻ ഡിഎഫ്ഒ പി.ജെ. സുഹൈബ്, റേഞ്ച് ഓഫീസർ അബ്ജു കെ. അരുൺ, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പാലാ രാമപുരം സ്വദേശി എ.കെ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി വിജയകരമായി നടപ്പാക്കുന്നത്.
യൂക്കലിപ്റ്റസ്, വാറ്റിൽ, കൊങ്ങിണി, കമ്യൂണിസ്റ്റ് പച്ച തുടങ്ങിയ വിദേശ സസ്യങ്ങൾ പൂർണമായി നശിപ്പിച്ച് പ്രകൃതിയെ പഴയ രൂപത്തിലാക്കുകയാണ്.
1980കളിൽ വനം വകുപ്പിന്റെ പ്ലാന്റേഷൻ പദ്ധതികൾ മൂലം ഈ മലനിരകൾ വിദേശ സസ്യങ്ങളാൽ മൂടപ്പെട്ടിരുന്നു. ഇതു മണ്ണിന്റെ ജലസംഭരണശേഷി നശിപ്പിക്കുകയും മറ്റു സ്ഥാനീയസസ്യങ്ങൾ വളരാതിരിക്കുകയും ചെയ്തു. മഴ പെയ്താലും വെള്ളം വറ്റിപ്പോകുന്ന സ്ഥിതിയായിരുന്നു. എന്നാൽ, പുനഃസ്ഥാപന പദ്ധതിക്കു ശേഷം സ്ഥിതി തിരിച്ചുവരികയാണ്.
ജലസമൃദ്ധി വർധിച്ചു
അഞ്ചുനാട്ടാൻപാറയിലെ ഒരു അരുവിയിൽ 2023 ഏപ്രിൽ ഒന്നിന് ഒരു മിനിറ്റിൽ 6.5 ലിറ്റർ മാത്രമായിരുന്ന നീരൊഴുക്ക്, 2025 മാർച്ച് 30ന് അത് 21 ലിറ്ററായി വർധിച്ചു. ഇപ്പോൾ മലനിരകളിലെ മിക്ക നീരൊഴുക്കുകളും ജലസമൃദ്ധിയിലാണ്. പോത്തടിയും അഞ്ചുനാട്ടാൻപാറയും മറയൂർ പഞ്ചായത്തിലെ പത്തിലധികം ഉന്നതിപ്രദേശങ്ങളിലേക്കും മറയൂർ ടൗണിലേക്കുമുള്ള കുടിവെള്ളത്തിന്റെ പ്രധാന സ്രോതസുകളായ കന്നിയാർ, നെല്ലിപ്പെട്ടിയാർ, കമ്മാളം കുടിയാർ തുടങ്ങിയ പാമ്പാർ പുഴയുടെ കൈവഴികളിലേക്കു സ്ഥിരമായി ഇപ്പോൾ വെള്ളമെത്തുന്നുണ്ട്. വേനൽക്കാലത്ത് വറ്റിപ്പോകാറുള്ള പുഴകൾ ഇപ്പോൾ ജലസമൃദ്ധിയോടെ ഒഴുകുന്നു.
വന്യജീവി സംഘർഷം കുറഞ്ഞു
പുൽമേടുകളും ചോലവനങ്ങളും തിരിച്ചുവന്നതോടെ മലനിരകൾ വന്യജീവികളുടെ ആവാസകേന്ദ്രമായി മാറി. കൂരൻ, കാട്ടുകോഴി, കാടകൾ തുടങ്ങിയവയുടെ സാന്നിധ്യം വർധിച്ചു. തീറ്റയ്ക്കും വെള്ളത്തിനും വേണ്ടി ജനവാസമേഖലകളിലേക്ക് ഇറങ്ങുന്ന കാട്ടുപോത്തുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 250 ഹെക്ടറിൽകൂടി പുനഃസ്ഥാപനം നടപ്പാക്കാനണ് ലക്ഷ്യമിട്ടിരിക്കുനനത്. ഇതു വരും തലമുറയ്ക്കു സമൃദ്ധമായ ജലവും ആരോഗ്യകരമായ പരിസ്ഥിതിയും ഉറപ്പാക്കുമെന്ന് മറയൂർ ചന്ദന ഡിവിഷൻ ഡിഎഫ്ഒ പി.ജെ. സുഹൈബ് പറഞ്ഞു. പ്രകൃതിയോടൊപ്പമുള്ള ഈ മടക്കം മറയൂരിന്റെ മലനിരകൾക്കു മാത്രമല്ല, മുഴുവൻ മനുഷ്യരാശിക്കും പ്രത്യാശ നൽകുന്ന മാതൃകയാണ്.
Tags : Marayur