ചങ്ങനാശേരി: സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവര്‍ത്തനത്തിലും പുതിയവ അനുവദിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ നിയന്ത്രണം വേണമെന്ന് പെരുന്നയില്‍ നടന്ന നായര്‍ സര്‍വീസ് സൊസൈറ്റി ബജറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
കൂടുതല്‍ മദ്യശാലകളും ബാറുകളും ആരംഭിക്കുന്നതിലൂടെ സംസ്ഥാനത്തിന് വരുമാനം കൂടുമെങ്കിലും അത് മനുഷ്യവിഭവശേഷിയെയും ഭാവിതലമുറയെയും നശിപ്പിക്കുമെന്നതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തിൽ ജാഗ്രതാപൂര്‍വം പ്രവര്‍ത്തിക്കണമെന്നും ബജറ്റ് സമ്മേളനം പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു.175 കോടിയുടെ വരവും അത്രയും രൂപ ചെലവും പ്രതീക്ഷിക്കുന്ന 2026-27 ലെ ബജറ്റ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അവതരിപ്പിച്ചു.
20 കോടി രൂപ അടങ്കല്‍ തുകയുള്ള പുതിയ എന്‍എസ്എസ് ഹെഡ് ഓഫീസ് ബ്ലോക്കിന്റെ നിര്‍മാണം പെരുന്നയില്‍ നടന്നുവരുകയാണെന്നും ബജറ്റില്‍ പരാമര്‍ശിക്കുന്നു.
പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് എം. സംഗീത് കുമാര്‍, സെക്രട്ടറി കെ.ബി. ജഗദീഷ് എന്നിവര്‍ പ്രസംഗിച്ചു.