കോട്ടയം: പകര്‍ച്ചവ്യാധികളുടെ പിടിയില്‍ ജില്ല അകപ്പെട്ടതോടെ കരുതലൊരുക്കി ആരോഗ്യവകുപ്പ്. എച്ച്വണ് എന്‍വണ്‍, ഡെങ്കിപ്പനി, പകര്‍ച്ചപ്പനി, ഷിഗെല്ല രോഗങ്ങള്‍ പിടിപെട്ട് ജില്ലയില്‍ നിരവധിയാളുകള്‍ ചികിത്സയില്‍ കഴിയുന്നതോടെ മുന്‍കരുതലിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
കാഞ്ഞിരപ്പള്ളി കാളകെട്ടിയില്‍ എച്ച്വണ് എന്‍വണ്‍ ബാധിച്ചു കഴിഞ്ഞമാസം ഒരാള്‍ മരണപ്പെട്ടിരുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ മാസം ഇതുവരെ 3000ല്‍ അധികം പേരാണു വിവിധ തരത്തിലുള്ള പനികള്‍ക്ക് ചികിത്സ തേടിയത്. വാകത്താനത്ത് ഒരാള്‍ ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.
എരുമേലിയില്‍ അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് ഒരാള്‍ മരിച്ചതും ആശങ്ക വര്‍ധിപ്പിക്കുന്നു. ആശുപത്രിയില്‍ പനി ബാധിച്ച് എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയും രേഖപ്പെടുത്തി. ഡെങ്കിപ്പനിയും ആശങ്ക ഉയര്‍ത്തുന്നുണ്ട്. പനിയും വയറിളക്കവും ബാധിച്ച് ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്.
ഷിഗെല്ല ഇതുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കോട്ടയം മെഡിക്കല്‍ കോളജില്‍ ഇടുക്കി സ്വദേശി ചികിത്സയിലുണ്ട്. അതേസമയം, എബോള സംശയിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിയുന്ന രോഗിക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത് ആശ്വാസമായി.
വെള്ളൂര്‍, ചെമ്പ്, ഉദയനാപുരം, ടിവിപുരം, വെച്ചൂര്‍ പഞ്ചായത്തുകളിലും വൈക്കം നഗരസഭാ പ്രദേശങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും നിയന്ത്രണവിധേയമാണ്. ചങ്ങനാശേരി നഗരസഭാ പരിധിയിലും കഴിഞ്ഞദിവസം രണ്ടു പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. മൂന്നുപേര്‍ നിരീക്ഷണത്തിലാണ്.
പായിപ്പാട്, വാഴപ്പള്ളി, ഉഴവൂര്‍, വെളിയന്നൂര്‍, കുറവിലങ്ങാട്, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളില്‍ ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ഒരുമാസത്തിനിടെ 25ല്‍ അധികം പേര്‍ക്കാണു മഞ്ഞപ്പിത്തം ബാധിച്ചത്. 20ല്‍ അധികം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിലെ മൂന്ന് പഞ്ചായത്തില്‍ എലിപ്പനിയും പിടിപെട്ടു.
മഴയും വെയിലും ഇടവെട്ട് വരുന്ന കാലാവസ്ഥയില്‍ കൊതുകുകള്‍ പെരുകുന്നതാണ് ഡെങ്കിപ്പനി പടരാന്‍ ഇടയാക്കുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കൈതയും റബറും വെള്ളം കെട്ടിക്കിടക്കുന്ന ചെറുതോടുകളുമുള്ള പ്രദേശങ്ങളില്‍ കൊതുകുകളുടെ സാന്ദ്രത കൂടുതലാണ്. ഇത് ഡെങ്കിപ്പനി വ്യാപനത്തിന് ഇടയാക്കുന്നുണ്ട്.
Tags : Shigella Nattuvishesham Distric News