തിരുവനന്തപുരം: കൂടിയ വില കൊടുത്താലും പുറത്തുനിന്ന് വൈദ്യുതി ലഭിക്കില്ലെന്ന സ്ഥിതി വന്നതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം. പുതിയ പശ്ചാത്തലത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതടക്കം പരിഗണനയിലാണ്. നിലവില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രാത്രിയില്‍ പതിനഞ്ചു മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് തുടരുന്നതിനിടെയാണ് കൂടുതല്‍ നിയന്ത്രണത്തിലേക്കു നീങ്ങാന്‍ ആലോചിക്കുന്നത്.
പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞതിനൊപ്പം കടുത്ത ചൂടു കാരണം ഉപയോഗം കുതിച്ചതുമാണ് വന്‍ പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്. ഇത് മുന്നില്‍ക്കണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ കെഎസ്ഇബിക്കും വൈദ്യുതി റെഗുലേറ്ററി കമ്മീഷനും വീഴ്ച പറ്റിയതായി വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
പുറത്തുനിന്നും കൂടുതല്‍ വൈദ്യുതി വാങ്ങി പ്രശ്നപരിഹാരത്തിനായി കെഎസ്ഇബി നീക്കം നടത്തിയെങ്കിലും പവര്‍ എക്സ്ചേഞ്ചുകളില്‍നിന്ന് വൈദ്യുതി ലഭ്യമാകില്ലെന്ന സ്ഥിരീകരണം ലഭിച്ചു. രാജ്യത്താകെ ആവശ്യകത ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേരളത്തിന് ഉടന്‍ വൈദ്യുതി ലഭ്യമാകാനിടയില്ലെന്ന നില വന്നത്. ഈ സാഹചര്യത്തില്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്ന് കെഎസ്ഇബി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് ഉന്നതതല യോഗം ചേരും.
കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പവര്‍ എക്സ്ചേഞ്ചുകളില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കഴിഞ്ഞ ദിവസം കെഎസ്ഇബിക്ക് അനുമതി നല്‍കിയിരുന്നു.
യൂണിറ്റിന് 10 രൂപ വരെ വിലയുള്ള ഡേ എഹെഡ് മാര്‍ക്കറ്റിലെ നിരക്കിനേക്കാള്‍ 50 പൈസ വരെ അധികം നല്കി മേയ് 15 വരെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് കമ്മീഷന് അനുമതി നല്‍കിയത്. എന്നാല്‍ ഇത് ഉടന്‍ ലഭ്യമായേക്കില്ലെന്നാണു സൂചന. ഇതോടെയാണ് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താനുള്ള ആലോചനയിലേക്കു നീങ്ങുന്നത്.
പുറത്തുനിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ ഇക്കഴിഞ്ഞ 26 മുതല്‍ 200 മെഗാവാട്ടിന്റെ കുറവുകൂടി ഉണ്ടായിരുന്നു. 16 മുതല്‍ 200 മെഗാവാട്ടിന്റെയും 20 മുതല്‍ 200 മെഗാവാട്ടിന്റെയും കുറവ് ഇത്തരത്തില്‍ വന്നിരുന്നു.
ഇതോടെ പുറത്തുനിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ 600 മെഗാവാട്ടിന്റെ കുറവുണ്ടായതാണ് സ്ഥിതി സങ്കീര്‍ണമാക്കിയത്. ഇതിനിടെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ അനുമതി തേടിയുള്ള കെഎസ്ഇബിയുടെ അപേക്ഷയില്‍ റെഗുലേറ്ററി കമ്മീഷന് തീരുമാനം നീട്ടിയതും കെഎസ്ഇബിക്കു തിരിച്ചടിയായി.
തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വൻതോതിൽ വർധിച്ചതിനു പിന്നാലെ അരമണിക്കൂർ വരെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം. വൈകുന്നേരം ആറുമുതൽ രാത്രി 11 വരെയുള്ള സമയത്താണ് അപ്രഖ്യാപിത വൈദ്യുതി മുടക്കമുണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല മേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതി മുടക്കമുണ്ടായി. ലോഡ് കൂടുന്നത് അനുസരിച്ച് പ്രാദേശികമായി നടപ്പാക്കുന്ന ചില ക്രമീകരണങ്ങളെന്നാണ് കെഎസ്ഇബിയുടെ നിലപാട്.
എന്നാൽ, അപ്രഖ്യാപിത പവർകട്ട് എന്നു സമ്മതിക്കാൻ കെഎസ്ഇബി തയാറുമില്ല. പവർകട്ട് സംബന്ധിച്ചു തീരുമാനങ്ങൾ ഒന്നും കൈക്കൊണ്ടിട്ടില്ലെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.സംസ്ഥാനത്ത് കൊടും ചൂടിനിടെ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം കൂടിയായതോടെ പൊതുജനം ഏറെ പ്രതിസന്ധിയിലായി. പാലക്കാട് 40.1 ഡിഗ്രി സെൽഷസ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്.
Tags : electricity regulation KSEB