അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി
കൊച്ചി: മധ്യകേരളത്തിൽ കത്തോലിക്കാസഭയുടെ ആതുരശുശ്രൂഷാരംഗത്തു പ്രൗഢമായ സേവന ചരിത്രമുള്ള അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിക്കു നവതിപ്രഭ. 90-ാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം എട്ടിനു രാവിലെ പത്തിന് മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ലിറ്റിൽ ഫ്ളവർ ആശുപത്രി, 1936ല്‍ ആർച്ച്ബിഷപ് മാര്‍ അഗസ്റ്റിന് കണ്ടത്തിലിന്റെ ദീർഘവീക്ഷണത്തിലാണ് സ്ഥാപിക്കപ്പെട്ടത്.
മുപ്പതോളം മള്‍ട്ടി സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗങ്ങളിലേക്ക് എൽഎഫ് വളർന്നു. 607 കിടക്കകളും 200 ഡോക്ടര്‍മാരും 1600ലേറെ ജീവനക്കാരും ഇന്നുണ്ട്. പ്രതിദിനം രണ്ടായിരത്തോളം പേർക്ക് ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ സേവനം നല്കുന്നു. സുസജ്ജമായി 25 ആധുനിക ഓപ്പറേഷന് തിയറ്ററുകളും 14 ഐസിയുകളും. ഹൃദ്രോഗ ചികിത്സയ്ക്കു പ്രത്യേക ബ്ലോക്കും വിപുലമായ ഡയാലിസിസ് യൂണിറ്റും ഇവിടെയുണ്ട്.
കേരളത്തില്‍ വിഷ ചികിത്സയുടെയും നേത്ര ചികിത്സയുടെയും അവസാനവാക്കായി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി മാറി. കേരളത്തില്‍ ആദ്യമായി കോര്‍ണിയ ട്രാന്സ്പ്ലാന്റേഷന് നടത്തി ചരിത്രം കുറിച്ചത് എല്‍എഫ് ആശുപത്രിയിലാണ്.
ജനറല്‍ നഴ്സിംഗ്, ബിഎസ്സി നഴ്സിംഗ്, ഒപ്റ്റോമെട്രി, ഫിസിയോതെറാപ്പി ഉൾപ്പെടെ വിവിധ കോഴ്സുകളിലൂടെ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവും തൊഴില്‍ സാധ്യതകളും ലഭ്യമാക്കാൻ ആശുപത്രിക്കു സാധിച്ചിട്ടുണ്ടെന്നു ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.
ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി ഗ്രാമ പ്രദേശങ്ങളില്‍ സൗജന്യ മെഡിക്കല്‍, നേത്ര, ഹൃദ്രോഗ പരിശോധനാ ക്യാമ്പുകള്‍ നടത്തുന്നുണ്ട്. നവതി വര്‍ഷത്തിൽ ആശുപത്രിയിലെ എല്ലാ കിടപ്പു രോഗികള്‍ക്കും സൗജന്യ ഭക്ഷണം നല്കുന്ന പദ്ധതിക്കു തുടക്കമായി.
സമാപനസമ്മേളനത്തിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ആർച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, മന്ത്രിമാരായ റോജി എം. ജോണ്‍, വി.എ. അബ്ദുള്‍ ഗഫൂര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികൾ, സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
ക്ലിനിക്കിൽനിന്നു മള്‍ട്ടി സ്പെഷാലിറ്റിയിലേക്ക്
പള്ളിയോടൊപ്പം പള്ളിയാശുപത്രികൾ വേണമെന്ന മഹത്തായ ദർശനത്തിന്റെ വെളിച്ചത്തിൽ, ഈ മേഖലയിലെ സാധാരണക്കാർക്ക് ആരോഗ്യ ആവശ്യങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു ക്ലിനിക്കായാണ് എൽഎഫ് ആശുപത്രിയുടെ തുടക്കം.
ആദ്യമുണ്ടായിരുന്നത് ഒരു ഡോക്ടർ, കമ്പൗണ്ടർ, നഴ്സ്, അറ്റന്‍ഡർ, നാല് കട്ടിലുകൾ എന്നിവ മാത്രം. തുടർന്നു പല ഘട്ടങ്ങളിലായി ആശുപത്രിയുടെ സാരഥ്യം ഏറ്റെടുത്ത ഡയറക്ടർമാരുടെയും ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും ഒപ്പം അഭ്യുദയകാംക്ഷികളുടെയും കൂട്ടായ പരിശ്രമങ്ങളുടെയും മികവിന്റെയും ചരിത്രമാണ് എൽഎഫിന്റെ 90 വർഷങ്ങൾ. ഇന്ന് മധ്യകേരളത്തിലെ ഏതു കോർപറേറ്റ് ആശുപത്രികളോടും കിടപിടിക്കാവുന്ന മള്‍ട്ടി സ്പെഷാലിറ്റി ചികിത്സാ സൗകര്യങ്ങളിലേക്ക് എൽഎഫ് വളർന്നു.
Tags : Little Flower Hospital Celebrates