നഴ്സുമാരുടെ സമരം, ജൂബിലി മിഷൻ ആശുപത്രി തൃശൂർ
തൃശൂർ: ശമ്പള വർധനവിനായി ജൂബിലി മിഷൻ അശുപത്രിയിലെ യുഎൻഎ നഴ്സുമാർ നടത്തിയ സമരം അവസാനിച്ചു. നിലവിലെ സേവന വേതന വ്യവസ്ഥകൾ അംഗീകരിച്ചു കൊണ്ടാണ് നഴ്സുമാർ സമരം അവസാനിപ്പിച്ചത്. അടിസ്ഥാന സേവന വേതനവുമായി ബന്ധപ്പെട്ടു ചർച്ചകൾ തുടരുമെന്നു ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻ കുര്യൻ അറിയിച്ചു.
ജൂബിലി ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിൽ അതിരൂപത നേതൃത്വവും വിശ്വാസികളും കൈക്കൊണ്ട നിലപാടുകൾ ശരിയെന്നു തെളിഞ്ഞെന്ന് ആശുപത്രി സംരക്ഷണ സമിതി പ്രതികരിച്ചു . ഏറ്റവും കൂടുതൽ ശന്പളം നൽകുന്ന ജൂബിലിയിൽ മാത്രം സമരം തുടരുന്നതിനെയും സമരത്തിന്റെ മറവിൽ അതിരൂപത ആസ്ഥാനം രണ്ടുവട്ടം ഉപരോധിക്കുകയും അധ്യക്ഷനെ അവഹേളിക്കുകയും ചെയ്ത നടപടിയാണു സമിതി എതിർത്തത്.
നഴ്സുമാർക്ക് സംസ്ഥാന സർക്കാർ പുതുക്കിയ വേതന വർധന പ്രഖ്യാപിക്കാനിരിക്കേ സമരത്തിന്റെ ലക്ഷ്യം നിഗൂഢമാണെന്ന സമിതി നിലപാട് ശരിയെന്നു വ്യക്തമായി. കുറഞ്ഞ ചെലവിൽ മികച്ച സേവനം നൽകുന്ന ജൂബിലിയിൽ ആരോഗ്യ പരിപാലനത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നതാണു സമിതി ലക്ഷ്യമിട്ടത്.
കൂടുതൽ ശമ്പളം നൽകിയിട്ടും വീണ്ടും ശന്പള വർധനയാവശ്യപ്പെട്ട യുഎൻഎ നേതൃത്വം യാഥാർഥ്യം ഉൾക്കൊള്ളണം. നിലവിലെ വേതന നിരക്കുകൾ അംഗീകരിച്ചാണു സമരം അവസാനിപ്പിച്ചത്. അതിരൂപതയുടെ വിശ്വാസ പ്രേഷിത സ്ഥാപനമായ ജൂബിലിയെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിലകൊണ്ട നേതൃത്വത്തെയും വൈദിക - സന്യസ്ത - അൽമായ സമൂഹത്തെയും സമിതി അഭിനന്ദിച്ചു. ഭാവിയിലും കടന്നുകയറ്റങ്ങൾ ചെറുക്കുമെന്ന് അതിരൂപത സംരക്ഷണ സമിതി പറഞ്ഞു.
Tags : nurses withdrew strike jubilee hospital thrissur