Kerala
തൃശൂർ: വടക്കാഞ്ചേരി മംഗലത്ത് രണ്ടു കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാലു വയസുള്ള പെൺകുട്ടിക്കും ഏഴു വയസുള്ള ആൺകുട്ടിക്കുമാണ് ഷിഗെല്ല സ്ഥീരീകരിച്ചത്.
കുട്ടികൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, വെള്ളിയാഴ്ച മാത്രം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി 18 പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. വയനാട് (7), തിരുവനന്തപുരം, കൊല്ലം, തൃശൂർ , മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണവും സ്ഥിരീകരിച്ചു.
ഷിഗെല്ലയ്ക്ക് പുറമെ ഡെങ്കിപ്പനി, ചിക്കൻഗുനിയ, മഞ്ഞപ്പിത്തം, വെസ്റ്റ് നൈൽ പനി തുടങ്ങിയ രോഗങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വെള്ളിയാഴ്ച 56 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ, 11 പേർക്ക് എലിപ്പനിയും മൂന്ന് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.
24 പേർക്ക് മഞ്ഞപ്പിത്തവും 94 പേർക്ക് ചിക്കൻപോക്സും റിപ്പോർട്ട് ചെയ്തു. വെസ്റ്റ് നൈൽ പനിയും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്നലെ ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
District News
തൃശൂർ: ലോകകപ്പ് വിളംബരമായി അർജന്റൈൻ, ബ്രസീലിയൻ ജഴ്സികളണിഞ്ഞു കളിക്കളത്തിലിറങ്ങി ആവേശമായി മുൻ സന്തോഷ് ട്രോഫി താരങ്ങൾ.
വിക്ടർ മഞ്ഞില, സി.വി. പാപ്പച്ചൻ, ഇട്ടി മാത്യു, സി.ഡി. ഫ്രാൻസീസ്, കെ.എഫ്. ബെന്നി, സോളി സേവ്യർ, തൃക്കൂർ സന്തോഷ്, സുർജിത്, സി.വി. സണ്ണി, അശോക് കുമാർ തുടങ്ങിയവരും കോച്ചുമാരായ എം. പീതാംബരൻ, അസീസ് തുടങ്ങിയവരും കളിക്കളത്തിലിറങ്ങി. എതിർടീമിൽ ഡിഎഫ്എ പ്രസിഡന്റ് സി. സുമേഷ് ഉൾപ്പടെ കളിക്കാനുണ്ടായിരുന്നു. മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കു ഡിഎഫ്എ ടീം വിജയിച്ചു.
ആദ്യമത്സരത്തിൽ കോർപറേഷൻ കൗൺസിലർമാരും മാധ്യമപ്രവർത്തകരും തമ്മിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു മാധ്യമപ്രവർത്തകരുടെ ടീം വിജയിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരം രാജൻ പല്ലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മേയർ ഡോ. നിജി ജസ്റ്റിൻ, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി കെ.ആർ. സുരേഷ്, പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു, സെക്രട്ടറി രഞ്ജിത്ത് ബാലൻ എന്നിവർ പ്രസംഗിച്ചു.
District News
തൃശൂർ: ചെളിയിലും വെള്ളക്കെട്ടിലും മറഞ്ഞിരിക്കുന്ന കുഴിയിൽവീണ് പരിക്കേൽക്കാതെയും തലങ്ങും വിലങ്ങും ഓടുന്ന ബസുകൾക്കടിയിൽപെടാതെയും ഭാഗ്യമുണ്ടെങ്കിൽ കെഎസ്ആർടിസി സ്റ്റാൻഡിനകത്തുകൂടി കാത്തിരിപ്പുപുരയിലെത്താം. തകരഷീറ്റ് മേഞ്ഞ പരിമിതസൗകര്യം മാത്രമുള്ള ചെറിയ ഷെഡിൽ എത്തിപ്പെട്ടാലും ഇരിക്കുന്നതും നിൽക്കുന്നതും ചെളിയിൽതന്നെ. ദിനംപ്രതി നൂറുകണക്കിനു യാത്രക്കാരെത്തുന്ന തൃശൂർ കെ എസ്ആർടിസി ബസ് സ്റ്റാൻഡിന്റെ അവസ്ഥയാണിത്.
മഴക്കാലമായതോടെ ജീവൻ പണയംവച്ചാണ് യാത്രക്കാർ ബസ് കയറുന്നത്. ബസുകൾ സ്റ്റാൻഡിലേക്കു കയറുന്ന ഭാഗത്ത് റോഡ് തകർന്നനിലയിലാണ്. ഇടതുവശത്തുള്ള വർക്ക്ഷോപ്പിന്റെ ഭാഗത്തും ചെളിയും വെള്ളക്കെട്ടും.
പഴയ കെഎസ്ആർടിസി കെട്ടിടത്തിന്റെ സ്ഥാനത്ത് ഇപ്പോൾ ബസുകൾ നിർത്തിയിടുന്ന ഭാഗത്തു വൻകുഴികളും വെള്ളക്കെട്ടും. നടുവിൽ ബസ് നിർത്തിയിടുന്നതും ആളുകൾ നടക്കുന്നതുമായ ഭാഗത്ത് എണ്ണമറ്റ കുഴികളും ചെളിവെള്ളവും. കാത്തിരിപ്പുപുരയിൽ കസേരകൾക്കടിയിലേക്കുവരെ ചെളിവെള്ളം കയറുന്നു. ഇരുന്നാലും നിന്നാലും മഴപെയ്താൽ നനഞ്ഞുകുതിരുമെന്നതാണു സ്ഥിതി.
മൂത്രപ്പുരയുടെ ഭാഗത്തെ ടൈലുകൾ ചെളി ചവിട്ടിക്കയറ്റി കുഴഞ്ഞുകിടക്കുന്ന നിലയിലാണ്. ഫാമിലി വെയ്റ്റിംഗ് റൂമിലേക്കു കയറുന്ന ഭാഗത്തും സ്ഥിതി വ്യത്യസ്തമല്ല. ടീഷോപ്പിൽനിന്ന് ലഘുഭക്ഷണം കഴിക്കാനും ചെളിയിൽ ചവിട്ടിനിൽക്കണം. കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ കാബിനുകൾ പ്രവർത്തിക്കുന്നതാകട്ടെ മൂത്രപ്പുരയോടു ചേർന്നുള്ള വൃത്തിഹീനമായ അന്തരീക്ഷത്തിൽ.
ബസുകൾ സ്റ്റാൻഡിൽനിന്നു പുറത്തേക്കു പോകുന്ന ഭാഗത്തു റോഡിനോടു ചേർന്നുമുണ്ട് വെള്ളക്കെട്ടും ചെളിയും. ഇതിലൂടെയാണ് യാത്രക്കാരിലേറെയും കയറിവരുന്നത്. ദിനംപ്രതി 1200ൽ അധികം ബസുകൾ വന്നുപോകുന്ന സ്റ്റാൻഡിന്റെ ദയനീയാവസ്ഥ.
Kerala
ചേർപ്പ്: തൃശൂർ ചേർപ്പിൽ ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ യുവാവും സുഹൃത്തും പിടിയിൽ. ചേർപ്പ് തണ്ടാശേരി ഷിബു ജോർജ് (50), വിഷ്ണു (19) എന്നിവരാണ് പിടിയിലായത്. പ്രതികൾ ഇരുവരും അഗതിമന്ദിരത്തിലെ അന്തേവാസികളാണ്.
കെട്ടിടത്തിൽനിന്ന് വീണ് അരയ്ക്ക് താഴെ തളർന്ന ഷിബു ഭാര്യയുമായുള്ള തർക്കത്തെ തുടർന്നാണ് അഗതിമന്ദിരത്തിലെത്തിയത്. ഇയാളുടെ ഭാര്യ നിലവിൽ ഷിബുവിന്റെ വീട്ടിലാണ് താമസം. ഷിബുവിന്റെ നിർദേശപ്രകാരം വിഷ്ണു ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നു.
തുടർന്ന് ഷിബുവിന്റെ ഭാര്യയെ കൊലപ്പെടുത്താൻ വടിവാളുമായി ചേർപ്പ് പള്ളിക്ക് സമീപം കാത്തുനിന്ന വിഷ്ണുവിനെ കണ്ട നാട്ടുകാർ സംശയം തോന്നി വിവരം പോലീസിൽ അറിയിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തുവന്നത്.
ഷിബുവിന്റെ പേരിൽ ഭാര്യ പീഡന പരാതി നൽകിയതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കുന്നംകുളം: ഓൺ ചെയ്തു നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുമായി നാല് വയസുകാരി കിണറ്റിലേക്ക് മറിഞ്ഞു. തൃശൂർ കുന്നംകുളം മരത്തംകോട് അമ്പലം പള്ളി സ്വദേശികളായ ബിന്നി-സീമ ദമ്പതികളുടെ മകൾ എൽസി (4) ആണ് അപകടത്തിൽപ്പെട്ടത്. ചെറിയ പരിക്കുകളോടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
ഓട്ടോറിക്ഷ ഡ്രൈവറായ കുട്ടിയുടെ അമ്മയുടെ പിതാവ് (മുത്തച്ഛൻ) ഉച്ചഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് വന്ന സമയത്താണ് അപകടമുണ്ടായത്. വീട്ടിലെത്തിയ അദ്ദേഹം ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചാവി ഓഫ് ചെയ്യാൻ മറന്നിരുന്നു. ഈ സമയത്താണ് എൽസി ഓട്ടോറിക്ഷയിൽ കയറി കളിക്കാൻ തുടങ്ങിയത്.
കളിക്കുന്നതിനിടയിൽ കുട്ടി അബദ്ധത്തിൽ വാഹനത്തിന്റെ ആക്സിലേറ്റർ തിരിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങുകയും വീടിന്റെ വശത്തുണ്ടായിരുന്ന കിണറ്റിലേക്ക് മറിഞ്ഞ് വീഴുകയുമായിരുന്നു. ഓട്ടോറിക്ഷയോടൊപ്പം കുട്ടിയും കിണറ്റിൽ വീണു.
ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. അയൽവാസി ധീരമായി കിണറ്റിൽ ഇറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കുന്നംകുളം ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി കിണറ്റിൽ കിടക്കുന്ന ഓട്ടോറിക്ഷ പുറത്തെടുക്കാനുള്ള നടപടികൾ സ്വീകരിച്ചു.
Kerala
തൃശൂര്‍: വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. കണ്ണൂര്‍ തലശേരി തിരുവങ്കാട് ഗീതം നിവാസില്‍ റോഷന് (46) ആണ് പിടിയിലായത്. മെയ് 30ന് പുലര്‍ച്ചെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വാഴക്കുന്ന് സ്വദേശിയായ വയോധിക പള്ളിയിൽ പോകുന്നതിനിടെ വാഴക്കുന്നിന് സമീപമുള്ള വിജനമായ സ്ഥലത്തുവച്ച് പ്രതി ആക്രമിക്കുകയായിരുന്നു. മുഖം പൊത്തിപിടിച്ച് ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.
തുടര്‍ന്ന് ക്രൂരമായി ഉപദ്രവിച്ച് അബോധാവസ്ഥയിലാക്കുകയും കൈയിലെ ഒരു പവന് വീതം തൂക്കമുള്ള മൂന്ന് സ്വര്‍ണ വളകള്‍ കവര്‍ന്നെടുത്ത് കടന്നുകളയുകയും ചെയ്തു. ആര്‍ഭാട ജീവിതം നയിക്കാനാണ് പ്രതി കവർച്ച നടത്തിയത്. തുടർന്ന് വയോധികയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
Kerala
തൃശൂർ: ഇലക്ട്രിക് ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നംകുളം മരത്തംകോട് ആണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം നടന്നത്.
മരത്തംകോട് അമ്പലംപള്ളി സ്വദേശി ബിന്നി സീമ ദമ്പതികളുടെ മകൾ എൽസി എന്ന നാലുവയസുകാരിയാണ് അപകടത്തിൽപ്പെട്ടത്. ഓൺ ചെയ്തു നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയിൽ കളിക്കുന്നതിനിടെ വാഹനം മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിയുകയായിരുന്നു.
അപകടത്തെ തുടർന്ന് അയൽവാസി കിണറ്റിൽ ഇറങ്ങി കുട്ടിയെ പുറത്തെടുത്തു. പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർക്ക് പാമ്പുകടിയേറ്റു. ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയക്കാണ് പാമ്പുകടിയേറ്റത്.
കാലിൽ പാമ്പുകടിക്കുകയായിരുന്നു. കാർ പാർക്കിംഗിൽ വച്ചാണ് പാമ്പുകടിയേറ്റത് എന്നാണ് സംശയം. കാർ പാർക്ക് ചെയ്തു ഇറങ്ങുമ്പോഴാണ് പാമ്പ് കടിച്ചത്. കാലിന്റെ പിറക് വശത്തായിരുന്നു കടിയേറ്റത്. മെഡിക്കൽ കോളജ് ആയതുകൊണ്ട് ഉടൻ ആശുപതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി മെഡിക്കൽ കോളജിലെ പ്രത്യേക ഒബ്സർവേഷൻ (നിരീക്ഷണ) വാർഡിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Kerala
തൃശൂർ: വെടിക്കെട്ടുമായി ബന്ധപ്പെട്ട് കൂടുതൽ സാങ്കേതിക ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ടെന്ന് സുരേഷ് ഗോപി എംപി. അപകട രഹിതമായുള്ള പൂരങ്ങളായിരിക്കണം ഇനിയുള്ള കാലത്ത് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാങ്കേതിക ഇടപെടലുകൾക്ക് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഉണ്ടാകണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും സുരേഷ്ഗോപി വ്യക്തമാക്കി.
ദേവസ്വങ്ങളുടെ പ്രത്യേക സംഘം ശിവകാശിയിൽ പോയി ഇതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക കാര്യങ്ങൾ കണ്ട് മനസിലാക്കണമെന്നും സുരേഷ്ഗോപി പറഞ്ഞു. തൃശൂർപൂരം എക്സിബിഷൻ സമാപന ചടങ്ങില്‍ സംസാരിക്കുന്നു സുരേഷ് ഗോപി.
Kerala
തൃശൂർ: കൈക്കൂലിക്കേസിൽ പാലക്കാട് വല്ലപ്പുഴ മുൻ വില്ലേജ് ഓഫീസർക്കു നാലു വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തൃശൂർ വിജിലൻസ് കോടതി. ഭൂനികുതി അടച്ചുനൽകാൻ ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസിലാണു നിലവിൽ പാലക്കാട് നെല്ലായ വില്ലേജ് ഓഫീസറായ പാലക്കാട് ചെർപ്പുളശേരി സ്വദേശി പി. ഉദയഭാനുവിനെ(53) ശിക്ഷിച്ചത്.
വല്ലപ്പുഴ സ്വദേശിയായ പരാതിക്കാരന്റെ സഹോദരന്റെ പേരിലുള്ള സ്ഥലം വാഹനാപകടക്കേസിൽ കോടതി അറ്റാച്ച്മെന്റ് ഒഴിഞ്ഞതിനെതുടർന്ന് ഭൂമിയുടെ നികുതി അടയ്ക്കാനായി വല്ലപ്പുഴ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.
വല്ലപ്പുഴ വില്ലേജ് ഓഫീസറായിരുന്ന പി. ഉദയഭാനു സ്ഥലം അളക്കാൻ മൂവായിരം രൂപ പരാതിക്കാരന്റെ സഹോദരനിൽനിന്നു നേരത്തേ കൈക്കൂലി വാങ്ങിയിരുന്നു. സഹോദരൻ ഗൾഫിൽ പോയപ്പോൾ പരാതിക്കാരൻ പലതവണ ഉദയഭാനുവിനെ സമീപിച്ചെങ്കിലും നികുതി സ്വീകരിക്കാതെ പല കാരണങ്ങൾ പറഞ്ഞ് വൈകിപ്പിച്ചു.
ഒടുവിൽ ഒറ്റപ്പാലം തഹസിൽദാറുടെയും ഡെപ്യൂട്ടി തഹസിൽദാറുടെയും ഇടപെടലിനെതുടർന്ന് അടിയാധാരം ഹാജരാക്കിയിട്ടും ഉദയഭാനു നികുതി സ്വീകരിച്ചില്ല. ആയിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് കൈക്കൂലി കൈപ്പറ്റുന്നതിനിടെ പാലക്കാട് വിജിലൻസ് യൂണിറ്റ് ഉദയഭാനുവിനെ കൈയോടെ പിടികൂടുകയായിരുന്നു. തൃശൂർ വിജിലൻസ് കോടതി ജഡ്ജി കെ.എം. രതീഷ് കുമാറാണ് വിധി പുറപ്പെടുവിച്ചത്.
Kerala
തൃശൂര്‍: ഗുരുവായൂര്‍ അരിയന്നൂരിലെ ഡോക്ടറുടെ വീട്ടില്‍ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുന്നംകുളം കല്ലായിക്കുന്ന് സ്വദേശി ഉണ്ണികൃഷ്ണൻ ആണ് പിടിയിലായത്. ചൊവ്വാഴ്ച ചാവക്കാട് നിന്നാണ് ഇയാൾ പിടിയിലായത്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പിടിയിലായ ഉണ്ണികൃഷ്ണൻ നേരത്തെ ദേവസ്വത്തില്‍ താത്കാലിക ജീവനക്കാരനായിരുന്നു. ഇയാള്‍ കഞ്ചാവ്, കവര്‍ച്ച കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മേയ് ഏഴിന് രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. അരിയന്നൂര്‍ പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ നിന്നാണ് പ്രതി 10 പവൻ സ്വർണാഭരണങ്ങൾ കവർന്നത്. മോഷണത്തിന് പിന്നാലെ പ്രതി കൊടൈക്കനാലിലേക്ക് കടന്നിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പിടിയിലാകുമെന്ന് കണ്ട് പ്രതി എട്ട് പവൻ സ്വർണവും മാപ്പപേക്ഷയും പരാതിക്കാരന്റെ വീട്ടിൽ കൊണ്ടിട്ടിരുന്നു. എന്നാൽ പോലീസ് തന്ത്രപരമായി പ്രതിയെ പിടികൂടുകയായിരുന്നു.
Kerala
തൃശൂർ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ തമിഴ്നാട് തിരുട്ട് ഗ്രാമത്തിൽ നിന്നുള്ള സഹോദരങ്ങൾ പിടിയിൽ. പടിഞ്ഞാറേ കോട്ടയിൽ അടിയാട്ട് ലൈനിലുള്ള വീട്ടിലാണ് ഇരുവരും മോഷണം നടത്തിയത്.
തിരുനെൽവേലി സ്വദേശികളായ തങ്കമുത്തു, അയ്യപ്പൻ എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. തൃശൂർ പോലീസ് തമിഴ്നാട്ടിൽ നിന്നും സാഹസികമായാണ് പ്രതികളെ പിടികൂടിയത്. മേയ് ആറിന് ആയിരുന്നു സംഭവം.
ആറ് പവൻ സ്വർണാഭരണങ്ങളും വെള്ളിയുരുപ്പടികളും ഓട്ടുപാത്രങ്ങളും ഉൾപ്പെടെ ആറ് ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികൾ കൊള്ളയടിച്ചത്. പട്ടാപ്പകൽ നടന്ന വൻ കവർച്ചയ്ക്ക് ശേഷം പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കൃത്യമായ സൂചനകൾ ശേഖരിച്ചാണ് പോലീസ് സംഘം തമിഴ്നാട്ടിലെത്തി പ്രതികളെ പിടികൂടിയത്.
Kerala
തൃശൂർ: നഗരത്തിൽനിന്ന് കിലോമീറ്ററുകളോളം ഇടഞ്ഞോടിയ ആന ജനവാസമേഖലയിൽ നിരവധി നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. ശിവലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നു രാവിലെ എട്ടോടെയാണു സംഭവം.
തൃശൂർ ടൗൺ ഹാൾ പരിസരത്തുനിന്ന് നായയെക്കണ്ടു ഭയന്നാണ് ആന ഓടിയതെന്നു പറയുന്നു. ഒടുവിൽ രണ്ടര മണിക്കൂറിനുശേഷം നഗരത്തിൽനിന്ന് മൂന്നുകിലോമീറ്റർ അകലെ ചേറൂർ ഗാന്ധിനഗർ സ്ട്രീറ്റിലാണു ആനയെ തളയ്ക്കാനായത്. ഈ മേഖലയിലാണ് ആന കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിയത്.
ഇടഞ്ഞോടിയ ആന വീടുകളുടെ മേൽക്കൂരയും കാർഷെഡുകളും മതിലുകളും ഗേറ്റുകളും വാഹനങ്ങളും തകർത്തു പരിഭ്രാന്തിസൃഷ്ടിച്ചു. ആനയ്ക്കൊപ്പമുണ്ടായിരുന്ന പാപ്പാൻമാർ ആനയുടെ പടമെടുക്കാൻ ശ്രമിച്ച പത്ര ഫോട്ടോഗ്രാഫർമാരോടു കയർക്കുകയും ആക്രമിക്കുകയും ചെയ്തു. പാപ്പാന്റെ ആക്രമണത്തിൽ ഫോട്ടോഗ്രാഫർ വിഘ്നേഷിനു പരിക്കേറ്റു. മറ്റൊരു ഫോട്ടോഗ്രാഫർ റാഫി എം.ദേവസിയെയും പാപ്പാൻമാർ ആക്രമിച്ചു.
റോഡിലൂടെ മാത്രമല്ല, വീടുകളുടെ മതിലുകൾ ചാടിക്കടന്നും തകർത്തുമാണ് ആന ഓട്ടം തുടർന്നത്. ഇതിനിടെയാണ ആന വീടുകളുടെ മേൽക്കൂരകളും വീടിനുമുന്നിലെ ഇരുന്പുഷീറ്റ് മേഞ്ഞ കാർ ഷെഡുകളും ഗേറ്റുകളും തകർത്തത്. വാഴകളും മറ്റു മരങ്ങളും ചെടികളും കുത്തിമറിച്ചിട്ടുണ്ട്. ആക്രമണത്തിനിടെ ആനയുടെ മസ്തകത്തിലും തുന്പിക്കൈയിലും ചെവിയിലും കൊന്പിനരികിലും പരിക്കേറ്റു. ഇതിൽനിന്ന് ചോര ഒഴുകുന്നുണ്ടായിരുന്നു. ഒരു കാർ ആന കൊമ്പുകൊണ്ട് കുത്തിമറിച്ചിട്ടു.
രാവിലെ ഓഫീസ് സമയമായതിനാൽ റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. പലരും ആന ഓടിവരുന്നതുകണ്ട് വാഹനങ്ങൾ ഉപേക്ഷിച്ചും വഴിതിരിച്ചു പോയുമാണു രക്ഷപ്പെട്ടത്. ആനയ്ക്കുമുമ്പിൽപെട്ട ഒരു ഇരുചക്രവാഹന യാത്രികൻ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ആന ഓടുന്നതിനിടെ പാപ്പാൻമാരും നാട്ടുകാരും ആനയുടെ പിന്നാലെക്കൂടി. വീടുകളുടെ മുന്നിൽ നിലയുറപ്പിച്ച ആനയെ അനുനയിപ്പിക്കാൻ പാപ്പാൻമാരും മറ്റും ആ വീടുകളിൽനിന്നുതന്നെ വെള്ളം ശേഖരിച്ച് ആനയെ നനച്ചുകൊണ്ടിരുന്നു.
മതിലുകൾ ചാടിക്കടന്ന് ആന പലവീടുകളിൽ എത്തിയപ്പോഴും അതു തുടർന്നു. ഇതിനിടെയാണ് പാപ്പാൻമാർ വീട്ടുകാരോടും പത്രഫോട്ടോഗ്രാഫർമാരോടും നാട്ടുകാരോടും കയർത്തത്. വാഹനത്തിൽ വരുന്നവരോടും വീട്ടുകാരോടും ആളുകൾ ആന വിരണ്ടോടുന്ന കാര്യം വിളിച്ചുപറഞ്ഞു മുന്നറിയിപ്പു നല്കിക്കൊണ്ടിരുന്നു.
ആന ഇടഞ്ഞ് ഒന്നര മണിക്കൂറിനുശേഷമാണ് പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. രാജൻ പല്ലൻ എംഎൽഎ, മേയർ ഡോ. നിജി ജസ്റ്റിൻ, കൗൺസിലർമാർ തുടങ്ങിയ ജനപ്രതിനിധികൾ സ്ഥലത്ത് എത്തിയരുന്നു. ഇവരാണു കളക്ടറെയും മറ്റും വിളിച്ചു കാര്യം അറിയിച്ചത്.
ആനയെ മയക്കുവെടിവച്ചു തളയ്ക്കേണ്ടിവരുമോയെന്നും ആലോചനയുണ്ടായിരുന്നു. എലിഫന്റ് സ്ക്വാഡും സ്ഥലത്ത് എത്തിയിരുന്നു. ഇതിനിടെയാണ് ആനയെ പാപ്പാൻമാർ വടംകൊണ്ടും ചങ്ങല കൊണ്ടും മരത്തിൽ ബന്ധിച്ചു തളച്ചത്. നിലവിൽ വീടുകൾ ധാരാളമുള്ള മേഖലയിലാണ് ആനയെ തളച്ചിട്ടുള്ളത്.
Kerala
തൃശൂർ: എഐടിയുസി ദേശീയ ജനറൽ കൗണ്‍സിൽ ജൂണ്‍ ഒന്നു മുതൽ മൂന്നു വരെ ടൗണ്‍ഹാളിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആദ്യമായാണു തൃശൂർ വേദിയാകുന്നത്.
ജൂണ്‍ ഒന്നിനു രാവിലെ പത്തിന് എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ ഉദ്ഘാടനം ചെയ്യും. രണ്ടിനു വൈകുന്നേരം നാലിനു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
Kerala
തൃശൂര്‍: യുവതിയെ ലഹരി നൽകി പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി സ്വർണം തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. മുരിങ്ങൂര്‍ തെക്കുമുറി പുല്ലന് വീട്ടില്‍ കുട്ടിച്ചാത്തന് എന്ന ഫിജോ (40) ആണ് പിടിയിലായത്. 2025 ഡിസംബര്‍ 13ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വാടക വീട് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് യുവതിയെ അതിരപ്പിള്ളിയിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. തുടർന്ന് രാത്രിയോടെ റിസോര്‍ട്ടിലെത്തിച്ചു. ഗ്രീന്‍ സൈറ്റ് എന്ന റിസോര്‍ട്ടിലായിരുന്നു യുവതിയെ എത്തിച്ചത്.
എംഡിഎംഎ കലര്‍ത്തിയ വെള്ളം നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് യുവതിയിൽ നിന്ന് സ്വർണമാലയും വളകളും കൈക്കലാക്കുകയായിരുന്നു.
കേസില്‍ മൂന്ന് പേരെ നേര്ത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ ഫിജോ കൂടപ്പുഴയിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇയാൾ കൊരട്ടി, അങ്കമാലി, കാലടി, വേങ്ങര, കൊണ്ടോട്ടി പോഋലീസ് സ്റ്റേഷനുകളിലായി ഒമ്പത് കവര്‍ച്ചാ കേസുകളും സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയതടക്കം 14 ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Kerala
തൃശൂർ: ആരോഗ്യശാസ്ത്ര ബിരുദധാരികളായി തൊഴിൽമേഖലയിൽ കൂടുതൽ പ്രാവീണ്യംനേടിയവർ സമൂഹനന്മയ്ക്കായി പ്രവർത്തിക്കണമെന്നു ഗവർണർ രാജേന്ദ്ര വിശ്വാനാഥ് അർലേക്കർ. ആരോഗ്യസർവകലാശാലയുടെ 22-ാമതു ബിരുദദാനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗം സാമൂഹികപ്രതിബദ്ധത ആവശ്യമുള്ള തൊഴിൽമേഖലയാണെന്നും ആ ഉത്തരവാദിത്വം നിറവേറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവകലാശാലയുടെ ഏഴ് അക്കാദമിക് മേഖലകളിൽനിന്നുള്ള വിദ്യാർഥികൾ ബിരുദം സ്വീകരിച്ചു. കേരളത്തിലെ 395 ആരോഗ്യ ശാസ്ത്രസ്ഥാപനങ്ങളിൽനിന്നായി 7457 വിദ്യാർഥികളാണ് ബിരുദം നേടിയത്. സർവകലാശാല സ്ഥാപിതമായശേഷം ബിരുദം നേടുന്നവരുടെ എണ്ണം 1,89,497 ആയി ഉയർന്നു. നേരിട്ടു കൈപ്പറ്റാൻ സാധിക്കാത്ത വിദ്യാർഥികളുടെ ബിരുദസർട്ടിഫിക്കറ്റുകൾ തപാലിൽ അയച്ചുനൽകും.
വിവിധ ബിരുദ-ബിരുദാനന്തര പരീക്ഷകളിൽ ഒന്നാംറാങ്ക് നേടിയ 11 വിദ്യാർഥികളെ കാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു. രണ്ടാംവർഷ എംബിബിഎസ് മൈക്രോബയോളജി റെഗുലർ പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർഥിക്കായി 2017 മുതൽ നൽകിവരുന്ന ഡോ. സി.കെ. ജയറാം പണിക്കർ എൻഡോവ്മെന്റും ഡോ. ശോഭ സുന്ദരേശ്വരൻ അക്കാഡമിക് എക്സലൻസ് ഇൻ ഓർത്തോഡോന്റിക്സ് എൻഡോവ്മെന്റും ചടങ്ങിൽ സമ്മാനിച്ചു.
വൈസ് ചാൻസലർ പ്രഫ. മോഹനൻ കുന്നുമ്മൽ, രജിസ്ട്രാർ പ്രഫ.എസ്. ഗോപകുമാർ, പരീക്ഷാ കണ്ട്രോളർ പ്രഫ.എസ്. അനിൽകുമാർ, അക്കാദമിക് ഡീൻ ഡോ.ആർ. ബിനോജ്, റിസർച്ച് ഡീൻ ഡോ. കെ.എസ്. ഷാജി, സ്റ്റുഡന്റ് അഫയേഴ്സ് ഡീൻ ഡോ.ആർ. ആശിഷ്, മറ്റു ഫാക്കൽറ്റി ഡീനുകൾ, ഗവേണിംഗ് കൗണ്‍സിൽ-അക്കാദമിക് കൗണ്‍സിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തൃശൂർ: തമിഴ്നാട്ടിലെ വിജയത്തിന് പിന്നാലെ പിന്നാലെ കേരളത്തിലും ചുവടുറപ്പിക്കാൻ തയാറെടുക്കുകയാണ് വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). സംസ്ഥാനത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലാ ഘടകങ്ങൾ രൂപീകരിക്കുകയാണ് ടിവികെ കേരള ഘടകം.
വയനാടിനും പാലക്കാടിനും പിന്നാലെ തൃശൂരിലും ടിവികെ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. തൃശൂർ ജില്ലയിലെ വിജയ് ആരാധകരെ അണിനിരത്തിയാണ് ടിവികെ ആദ്യ യോഗം ചേർന്നത്. വിജയ് ഫാൻസ് അസോസിയേഷന് കീഴിലെ അംഗങ്ങളെ കൂട്ടിച്ചേർത്ത് തൃശൂർ ഗിരിജ തീയേറ്ററിലായിരുന്നു യോഗം.
വനിത - യൂത്ത് വിംഗ് ഭാരവാഹികൾക്കൊപ്പം വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിജയ് ആരാധകരും യോഗത്തിൽ പങ്കെടുത്തു. ആദ്യഘട്ടത്തിൽ വാർഡ് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ടിവികെ കേരള ഘടകം ലക്ഷ്യമിടുന്നത്. ടിവികെയെ പുച്ഛിച്ച് തള്ളിയവർക്കുള്ള മറുപടിയാണ് തമിഴ്നാട്ടിലെ ഉജ്ജ്വല വിജയവും കേരളത്തിലെ പാർട്ടി രൂപീകരണവും എന്ന് സംഘാടകർ പറഞ്ഞു.
വയനാട്, പാലക്കാട്, തൃശൂർ ജില്ലകൾക്ക് പുറമെ കേരളം ഒട്ടാകെ പാർട്ടിയുടെ പ്രവർത്തനം വ്യാപിപ്പിക്കുക, കൂടുതൽ വനിതാ പ്രവർത്തകരെ പാർട്ടിയിലേക്ക് ആകർഷിക്കുക, വിദ്യാസമ്പന്നരെയും പ്രൊഫഷണലുകളെയും പാർട്ടിയുടെ നേതൃപദവികളിലെത്തിച്ച് യുവജന പങ്കാളിത്തം ഉറപ്പാക്കുക എന്നിങ്ങനെയാണ് പ്രാരംഭ ഘട്ടത്തില്‍ ടിവികെ കേരള ഘടകം ലക്ഷ്യമിടുന്നത്.
Kerala
തൃശൂർ: അന്നമനട-പാറക്കടവ് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മാന്പ്രയിൽ കിടക്ക നിർമാണ യൂണിറ്റിലുണ്ടായ തീപടിത്തത്തിൽ ലക്ഷങ്ങളുടെ ന്ഷടം. കൊരട്ടി സ്വദേശി അമീറിന്റെ ഉടമസ്ഥതയിലുള്ള ലാ-മിയർ സ്ഥാപനത്തിലാണ് ഇന്നു രാവിലെ ഏഴരയോടെ തീപിടിച്ചത്. അര ഏക്കറിലധികം സ്ഥലത്താണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
ചാലക്കുടി, മാള, അങ്കമാലി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘങ്ങൾ മൂന്നുമണിക്കൂറോളം പരിശ്രഗമിച്ചാണു തീ നിയന്ത്രണവിധേയമാക്കിയത്. തീ പൂർണമായും അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും ആവശ്യമെങ്കിൽ പുതുക്കാട്, ആലുവ എന്നിവിടങ്ങളിൽ നിന്നുകൂടി ഫയർഫോഴ്സ് സംഘങ്ങളെ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
കൊരട്ടി പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. യൂണിറ്റിന്റെ പൂട്ട് തകർത്താണു ഫയർഫോഴ്സ് അകത്തു കടന്നത്. ജെസിബിയുടെ സഹായത്തോടെ ഷീറ്റുകൾ പൊളിച്ചുമാറ്റി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കി. കിടക്കകൾ, ഫോം, തുണിത്തരങ്ങൾ, മരം, മെഷിനറികൾ, സ്റ്റോക്കായി സൂക്ഷിച്ചിരുന്ന വസ്തുക്കൾ എന്നിവയുൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
തീപിടുത്തത്തെ തുടർന്ന് സമീപവാസികൾ ആശങ്കയിലായെങ്കിലും സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കാൻ രക്ഷാപ്രവർത്തകർ ജാഗ്രത പുലർത്തി. രാവിലെ സമയമായതിനാലും ശക്തമായ കാറ്റില്ലാതിരുന്നതും കൂടുതൽ അപകടം ഒഴിവാക്കാൻ സഹായകമായി. സംഭവമറിഞ്ഞ് വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകളാണ് സ്ഥലത്തെത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ്, ഫയർഫോഴ്സ് വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചു.
Kerala
തൃശൂര്‍: പ്രണയം നടിച്ച് യുവതിയിൽ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയിൽ. കേസിൽ ഫഹീം അഹമ്മദ്(23) ആണ് തലശേരിയിൽ നിന്ന് പിടിയിലായത്. തൃശൂര്‍ റൂറല്‍ പോലീസ് പ്രതിയെ പിടികൂടിയത്.
6,80,000 രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് പ്രതി യുവതിയിൽ നിന്ന് തട്ടിയെടുത്തതായി പരാതിയുള്ളത്. വിവിധ ഘട്ടങ്ങളായാണ് പ്രതി യുവതിയിൽ നിന്ന് ഇത്രയേറെ സ്വർണം തട്ടിയെടുത്തതായി പരാതിയുള്ളത്.
യുവതിയുമായി പ്രണയം നടിച്ച പ്രതി സ്വര്‍ണം നല്കി സഹായിക്കണമെന്നും അല്ലാത്തപക്ഷം ബന്ധത്തില്‍ നിന്ന് പിന്മാറുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. സ്വർണം നൽകിയില്ലെങ്കിൽ യുവതിയുമൊത്തുള്ള ഫോട്ടോകള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
ഇതേ തുടർന്ന് . 2025 ഒക്ടോബറില്‍ യുവതിയുടെ പക്കല്‍ നിന്നും നാല് പവന് തൂക്കം വരുന്ന സ്വര്‍ണമാല പ്രതി കൈക്കലാക്കിയിരുന്നു. പിന്നീട് 2026 ജനുവരിയില്‍ ഒരു പവന്റെ ബ്രേസ്ലെറ്റ്, അര പവന്റെ മറ്റൊരു ബ്രേസ്ലെറ്റ്, രണ്ടര ഗ്രാമിന്റെ പാദസരം എന്നിവയും തട്ടിയെടുത്തു. ഇത്തരത്തിൽ വിവിധഘട്ടങ്ങളിലായി പ്രതി അഞ്ചര പവനിലധികം സ്വര്‍ണാഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു.
Kerala
തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ ഒന്നാംക്ലാസുകാരി സൻഹ മെഹ്റിന്റെ മരണകാരണം പേവിഷബാധയെന്ന് സ്ഥിരീകരണം. ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സൻഹ മെഹ്റിൻ എന്ന ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചത്.
ഏപ്രിൽ 28ന് ആയിരുന്നു സംഭവം. കുഴഞ്ഞുവീണതിന് പിന്നാലെ കുട്ടി വെള്ളത്തിനോട് വിരക്തി പ്രകടിപ്പിച്ചതായും വായിൽനിന്ന് നുരയും പതയും വന്നതായും വിവരമുണ്ട്. എന്നാൽ കുട്ടിക്ക് രോഗബാധയുണ്ടായത് എങ്ങനെയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
വെട്ടിക്കാട്ടിരി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. കുഴഞ്ഞുവീണതിന് പിന്നാലെ ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു.
ഇതേ തുടർന്ന് സൻഹ മെഹ്റിന്റെ സ്രവമെടുത്ത് പരിശോധനയ്ക്ക് സെൻട്രൽ ലാബിലേക്ക് അയച്ചിരുന്നു. പുറത്തുവന്ന പരിശോധന ഫലത്തിലാണ് മരണകാരണം പേവിഷ ബാധയാണെന്ന് സ്ഥിരീകരിച്ചത്. വീടിന് സമീപത്തെ പൂച്ചകളുമായി കളിക്കുന്നത് സൻഹയുടെ പതിവായിരുന്നു.
ഇത്തരം സാഹചര്യത്തിൽ നിന്നാണോ കുട്ടിക്ക് രോഗബാധയുണ്ടായതെന്നും ആരോഗ്യവകുപ്പ് സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Kerala
തൃശൂർ: യുഡിഎഫ് തരംഗത്തിലും നിലംപരിശാകാതെ തൃശൂരിലെ ഇടതുസ്ഥാനാർഥികൾ. 13 മണ്ഡലങ്ങളിൽ ഒന്‍പതിടത്ത് എൽഡിഎഫും നാലിടത്ത് യുഡിഎഫും വിജയിച്ചു. 2021ൽ ചാലക്കുടി ഒഴികെ 12 ഇടത്തും എൽഡിഎഫിനായിരുന്നു വിജയം.
ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി, തൃശൂർ മണ്ഡലങ്ങളിൽ മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിച്ചപ്പോൾ ചേലക്കര, ഗുരുവായൂർ, കുന്നംകുളം, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, നാട്ടിക, കയ്പമംഗലം, പുതുക്കാട് എന്നീ സീറ്റുകൾ എൽഡിഎഫ് നിലനിർത്തി. മന്ത്രി ഡോ. ആർ. ബിന്ദു ഇരിങ്ങാലക്കുടയിൽ അഡ്വ. തോമസ് ഉണ്ണിയാടനോടു തോറ്റു. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃശൂരിൽ പദ്മജ വേണുഗോപാലും തോറ്റു.
മണലൂരിൽ മുൻമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപനെ 126 വോട്ടുകൾക്കു വീഴ്ത്തി. ജില്ലയിലെ ഏറ്റവും സസ്പെൻസ് പോരാട്ടവും മണലൂരിലായിരുന്നു. മൂന്നു ടേമുകളിൽ ഇടതുപക്ഷത്തിനു വന്പൻവിജയം നൽകിയ കൊടുങ്ങല്ലൂരിൽ സിപിഐയുടെ വി.ആർ. സുനിൽകുമാറിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒ.ജെ. ജനീഷ് തോല്പിച്ചു. ചാലക്കുടിയിൽ സനീഷ് കുമാർ ജോസഫ് 23,156 വോട്ടിന്റെ മികച്ച ഭൂരിപക്ഷം നേടി. 2021ൽ 1,057 വോട്ടുകൾക്കു മാത്രമായിരുന്നു സനീഷിന്റെ വിജയം.
സിപിഐയുടെ മണ്ഡലമായ തൃശൂർ, കോണ്‍ഗ്രസിന്റെ രാജൻ ജെ. പല്ലൻ 26,803 വോട്ടിന്റെ ഭൂരിപക്ഷത്തിനു പിടിച്ചെടുത്തു. സിപിഐയുടെ ആലങ്കോട് ലീലാകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി പദ്മജ വേണുഗോപാൽ മൂന്നാംസ്ഥാനത്തായി. ഇരിങ്ങാലക്കുടയിൽ മന്ത്രി ഡോ. ആർ. ബിന്ദുവിനെ 10,212 വോട്ടുകൾക്കാണ് കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടൻ തോല്പിച്ചത്.
ഇടതിന്റെ സിറ്റിംഗ് മണ്ഡലങ്ങളിലും വിറച്ചാണ് ഇടതുസ്ഥാനാർഥികൾ ജയിച്ചത്. ഒല്ലൂരിൽ കെ. രാജന്റെ ഭൂരിപക്ഷം 2021ലെ 21,506ൽനിന്ന് 8,884 ആയി കുറഞ്ഞു. വന്പൻ ഭൂരിപക്ഷം നേടിയ പുതുക്കാട്, ഗുരുവായൂർ, വടക്കാഞ്ചേരി, കയ്പമംഗലം സീറ്റുകളിലും ഇടതിന്റെ ഭൂരിപക്ഷം ഇടിഞ്ഞു. സിപിഐയിൽനിന്ന് ബിജെപിയിലെത്തിയ സി.സി. മുകുന്ദൻ മത്സരിച്ച നാട്ടികയിൽ സിപിഐയുടെ ഗീത ഗോപിതന്നെ ജയിച്ചു കയറി. ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം പതറാതെ പിടിച്ചുനിന്നതു തൃശൂരിൽമാത്രമായിരുന്നു.
Kerala
തൃശൂർ: ഒന്നാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. വള്ളത്തോള്‍ ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടിൽ അലി സഖാഫിയുടെ മകൾ സൻഹാ മഹ്റിൻ ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഏഴു വയസായിരുന്നു.
ശ്രീകൃഷ്ണപുരത്തുള്ള ബന്ധു വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മണ്ണാര്‍ക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണകാരണം സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. സഫ്നയാണ് മാതാവ്. സഹോദരന് സഹല്‍.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആസിഫ് അഷറഫാണ് മരിച്ചത്. ഫുട്ബോൾ കളിക്കാൻ എത്തിയപ്പോഴാണ് മിന്നലേറ്റത്.
തൃശൂരിൽ പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റിരുന്നു. വെങ്ങിണിശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് ആണ് സംഭവം.
ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് ഇടിമിന്നലേറ്റത്. വീടിനടുത്തുള്ള പാടത്തിനോട് ചേർന്നുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കവേ ശക്തമായ ഇടിമിന്നലുണ്ടാവുകയായിരുന്നു.
പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് നിലവിൽ ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Kerala
കൊല്ലം: തൃശൂര്‍ പൂരം പ്രമാണിച്ച് കൊല്ലം- തൃശൂര്‍ റൂട്ടില്‍ ഇന്ന് അണ് റിസര്‍വ്ഡ് സ്പെഷല്‍ മെമു ട്രെയിന്‍ അനുവദിച്ച് റെയില്‍വേ.
ട്രെയിന്‍ നമ്പര്‍ 06187 കൊല്ലം - തൃശൂര്‍ മെമു കൊല്ലത്തുനിന്ന് രാവിലെ 8.20ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30ന് തൃശൂരിലെത്തും. തിരികെയുള്ള സര്‍വീസ് ( 06188) തൃശൂരില്‍ നിന്ന് രാത്രി 9.30 ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 2.30 ന് കൊല്ലത്തെത്തും.
ഇരു ട്രെയിനുകള്‍ക്കും കൊല്ലത്തിനും തൃശൂരിനും മധ്യേയുള്ള എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Kerala
തൃശൂർ: തൃശൂരിൽ രണ്ടരക്കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. കുന്നംകുളം കൊട്ടോൽ ദേശത്ത് പൊന്നനേംകാട് വീട്ടിൽ ഹബീബ് ആണ് അറസ്റ്റിലായത്.
പ്രതിയുടെ കൈയിൽ നിന്നും 2.5 കിലോ ഹാഷിഷ് ഓയിലും 200 ഗ്രാം കഞ്ചാവും പരിശോധനയിൽ കണ്ടെടുത്തു. വിപണിയിൽ 2.5 കോടി വില മതിക്കുന്ന ലഹരിമരുന്നാണ് എക്സൈസ് പിടികൂടിയത്.
പാൽ വണ്ടിയിലാണ് ഹബീബ് ഹാഷിഷ് ഓയിൽ കടത്തിയിരുന്നത്. തൃശൂർ പൂരം കളറാക്കാൻ ‘പൂത്തിരി' എന്ന പ്രത്യേക കോഡിൽ സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ലഹരി വിൽപ്പന. മയക്കുമരുന്ന് നേരിട്ട് തൃശൂരിലേക്ക് എത്തിച്ച ശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ ‘പൂത്തിരി ഓണായിട്ടുണ്ട്' എന്ന കോഡ് നൽകും. ഇതോടെ ആവശ്യക്കാർ ഓർഡർ നൽകി തുടങ്ങുന്നതാണ് രീതിയെന്ന് എക്സൈസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.
Kerala
തൃശൂർ: നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി. കനത്ത ചൂടിലും പൂരവിളംബരം കാണാൻ നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. തൃശൂർ പൂരത്തിലെ സുപ്രധാനമായ ചടങ്ങുകളിലൊന്നാണിത്.
ഞായറാഴ്ചയാണ് പൂരം. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ടുകൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്താനാണ് തീരുമാനം. കുടമാറ്റം 15 മിനിറ്റാക്കി ചുരുക്കി.
തുടർച്ചയായ ആറാം തവണയാണ് ശിവകുമാർ പൂരത്തിന് വിളംബരമേകുന്നത്. കൊച്ചിൻ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് എറണാകുളം ശിവകുമാർ. വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും മറ്റ് ചടങ്ങുകളെല്ലാം പതിവു പോലെ നടക്കും.
കഴിഞ്ഞ ദിവസം പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദർശനം ആരംഭിച്ചിരുന്നു. ഇന്നാണ് തിരുവമ്പാടിയുടെ ചമയപ്രദർശനം ആരംഭിക്കുക. ഞായറാഴ്ച രാവിലെ കണിമംഗലം ശാസ്താവ് പൂരനഗരിയിൽ എത്തുന്നതോടെ നഗരം പൂരാവേശത്തിലാകും.
പൂരത്തിന് പങ്കെടുക്കാൻ തിരുവമ്പാടി വിഭാഗം രാവിലെ ഏഴരയ്ക്ക് പുറപ്പെടും. പാറമേക്കാവ് വിഭാഗം ഉച്ചയ്ക്ക് 12ന് 15 ആനകളോടെ എഴുന്നള്ളും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഇലഞ്ഞിത്തറ മേളം. ശേഷം അഞ്ചരയ്ക്ക് കുടമാറ്റം നടത്തും. രാത്രി പൂരവും തിങ്കളാഴ്ച പകൽപ്പൂരവും കഴിഞ്ഞ ശേഷം ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് സമാപനമാകും.
Kerala
തൃശൂർ: തൃശൂർപൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരം ഇന്ന് നടക്കും. രാവിലെ 8.30 ന് ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്തലക്കാവിലമ്മ പതിനൊന്നിന് വടക്കുംനാഥനിൽ പ്രവേശിക്കും. പതിനൊന്നരയോടെ തെക്കേഗോപുര നട തുറന്ന് പുറത്തേക്ക് ഇറങ്ങി ശ്രീ മൂലസ്ഥാനത്തിന് സമീപമുള്ള നിലപാട് തറയിലെത്തി വിളംബരം നടത്തും.
മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ആർഭാടരഹിതമാണ് പൂരം. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി പൂരം പരിമിതപ്പെടുത്തി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആഘോഷപൂര്‍വമായ കുടമാറ്റം പതിനഞ്ച് മിനിറ്റ് മാത്രമാക്കി ചുരുക്കി. പരമാവധി പത്ത് സെറ്റ് കുടകളാണ് മാറുന്നത്.
ഞായറാഴ്ചയാണ് തൃശൂർ പൂരം. പൂരത്തിന്റെ ഭാഗമായ പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദർശനം വെള്ളിയാഴ്ച ആരംഭിച്ചു. വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇതിന്റെ ഉദ്ഘാടന പരിപാടികൾ ഒഴിവാക്കി. തിരുവമ്പാടിയുടെ ചമയപ്രദർശനം ഇന്ന് നടക്കും.
ഇത് വെള്ളിയാഴ്ച തുടങ്ങേണ്ടതായിരുന്നു. വെള്ളിയാഴ്ച നടക്കേണ്ട സാമ്പിൾ വെടിക്കെട്ടിന് പകരം മുൻ ധാരണാപ്രകാരം ഇരു വിഭാഗവും ഓരോ കതിന പൊട്ടിച്ചു.
Kerala
തൃശൂർ പൂരം പിറന്ന കഥ ഇങ്ങനെ...
ഇന്നിപ്പോൾ ഏറ്റവും ചർച്ചചെയ്യുന്ന തൃശൂർ പൂരത്തിന്റെ ഉദ്ഭവത്തിനു പിന്നിൽ ഒരു അപമാനത്തിന്റെ കഥയും തുടർന്നുള്ള വാശിയുമാണെന്ന കാര്യം എത്രപേർക്കറിയാം ! ചുക്കാൻപിടിച്ചത് ചരിത്രത്തിൽ വീരപരിവേഷമുള്ള, കൊച്ചിരാജാവായിരുന്ന സാക്ഷാൽ ശക്തൻ തമ്പുരാനും.
എഡി 1751 മുതല്‍ 1805 വരെയാണ് സ്വന്തം പേരിനെ അന്വർഥമാക്കിയ ശക്തന്‍തമ്പുരാന്റെ ജീവിതകാലം. ശക്തന് തമ്പുരാന് മരിക്കുന്നതിന് ഏഴുവര്‍ഷം മുമ്പാണ് പൂരം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. നഗരത്തെ വികസിപ്പിക്കാനുള്ള ശക്തന്റെ തന്ത്രമായും പൂരത്തെ കാണാം.
എതിർക്കാൻ വന്ന വെളിച്ചപ്പാടിനെവരെ കൊന്നു തേക്കിൻകാട് വെട്ടിവെളുപ്പിച്ചു പൊതുജനങ്ങൾക്ക് സൗകര്യംചെയ്തുകൊടുത്ത രാജാവാണ് ശക്തൻ. ഏകദേശം 200 വര്‍ഷത്തിലേറെ ചരിത്രമുള്ള തൃശൂര്‍ പൂരത്തിന് ആറാട്ടുപുഴ ദേവസംഗമമായും ബന്ധമുണ്ട്. അല്ലെങ്കിൽ ആറാട്ടുപുഴ പൂരത്തിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം.
ശക്തന്റെ കാലത്ത് ദക്ഷിണകേരളത്തില്‍, മീനമാസത്തിൽ നടക്കുന്ന ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് പൂരങ്ങളുടെ പൂരമായി കരുതിയിരുന്ന ആറാട്ടുപുഴ പൂരത്തിന് പല ദേശങ്ങളില്‍നിന്നും ദേവതകള്‍ എത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവന്മാരും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാനെത്തുമെന്നാണ് വിശ്വാസം.
ശക്തമായ കാറ്റും പേമാരിയും നിമിത്തം 1796ലെ പൂരത്തിനു പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ടുകാവ്, നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങൾ ആറാട്ടുപുഴയിലെത്താൻ വൈകി.
അതുകൊണ്ട് അന്നത്തെ ആറാട്ടുപുഴ പൂരം നടത്തിപ്പുകാരായ പ്രമാണിമാർ ഇവരെ പൂരത്തിൽ പങ്കടുപ്പിച്ചില്ല. സംഭവമറിഞ്ഞ് കോപിഷ്ഠനായ തമ്പുരാൻ വടക്കുന്നാഥനെ ആസ്ഥാനമാക്കി അടുത്തമാസത്തെതന്നെ പൂരം നാളിൽ (971 മേടം / 1796 മേയ്) തൃശൂർ പൂരം ആരംഭിച്ചു.
തൃശൂർ പൂരം തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളായി തിരിഞ്ഞ് മത്സരാടിസ്ഥാനത്തിൽ നടത്തണമെന്നും തമ്പുരാൻ വ്യവസ്ഥചെയ്തു. അതിനുള്ള ചടങ്ങുകളും അദ്ദേഹം നിർദേശിച്ചു. ആവശ്യമായ ധനം ജനങ്ങളിൽനിന്നു പിരിച്ചെടുക്കണമെന്നു ഉത്തരവിട്ടതും ശക്തനാണത്രെ.
കാലം കഴിഞ്ഞപ്പോൾ ആറാട്ടുപുഴ പൂരത്തേക്കാൾ ആവേശവും ആകർഷണവും ജനത്തിരക്കും തൃശൂർ പൂരത്തിനായി എന്നത് വസ്തുത.
Kerala
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കരാറുകാരൻ സതീശൻ (46) മരിച്ചു. അപകടത്തിൽ 90 ശതമാനം പൊള്ളലേറ്റ സതീശൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. തൃശൂർ പൂരത്തിന് 2011 മുതൽ തിരുവമ്പാടിയുടെ കരാറുകാരനാണ് സതീശൻ. പരിചയസമ്പന്നനായ വെടിക്കെട്ട് വിദഗ്ധനാണ് സതീശൻ. 2024ൽ തൃശൂർ പൂരത്തിലെ ആദ്യ സൗഹൃദ വെടിക്കെട്ട് ഒരുക്കിയത് സതീശനായിരുന്നു. പാറമേക്കാവിനും തിരുവമ്പാടിക്കുമായാണ് അന്ന് വെടിക്കെട്ട് ഒരുക്കിയത്.
പിതാവ് മണിപാപ്പന്റെ പാത പിന്തുടർന്നാണ് സതീശൻ വെടിക്കെട്ട് രംഗത്തേക്ക് വന്നത്. വർഷങ്ങളായി തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസിയായിരുന്നു മണിപാപ്പൻ. അച്ഛന്റെ മരണത്തെ തുടർന്നാണ് സതീശൻ വെടിക്കെട്ട് നടത്തിപ്പ് ഏറ്റെടുത്തത്.
Kerala
തൃശൂർ: മുണ്ടത്തിക്കോട്ടെ വെടിക്കെട്ടു പുരയിലെ ദുരന്തപശ്ചാത്തലത്തിൽ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്താൻ തീരുമാനിച്ചെങ്കിലും, ചുടലപ്പറന്പായി ദുരന്തഭൂമി. കണ്ണീരുണങ്ങാതെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളും പരിക്കേറ്റവരും. സ്ഫോടനത്തിന്റെയും നാശനഷ്ടങ്ങളുടെയും ഞെട്ടൽ വിട്ടുമാറാതെ പ്രദേശവാസികൾ.
അപകടസ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാറി ഇന്നും ശരീരഭാഗങ്ങൾ ലഭിച്ചു. അപകടസ്ഥലത്തും സമീപപ്രദേശങ്ങളിലും ഇന്നും പരിശോധന തുടരുകയാണ്. 11 മൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റ്മോർട്ടം ചെയ്തത്. ഇതിൽ ഒരെണ്ണം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഈ മൃതദേഹങ്ങളുടെയും ചിന്നിച്ചിതറിയ ശരീരഭാഗങ്ങളുടെയും സാന്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. ഇതിൽ പത്തു സാന്പിളുകളുടെ ഡിഎൻഎ പരിശോധനാഫലം ഇന്ന് അറിയാനാകുമെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെയും സംഭവസ്ഥലത്തു പോലീസ് നടത്തിയ പരിശോധനയിൽ 103 ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇന്നലത്തേതടക്കം ഇതുവരെ 132 ശരീരഭാഗങ്ങളാണ് അപകടസ്ഥലത്തുനിന്ന് ശേഖരിച്ചിട്ടുള്ളത്. 34പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായാണു സ്ഥിരീകരണം.
12 പേരാണ് ആശുപത്രിയിൽ അപ്പോഴും ചികിത്സയിൽ തുടരുന്നത്. ഇതിൽ നാലുപേരുടെ നില അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്. എട്ടുപേർ വാർഡുകളിൽ ചികിത്സയിലുണ്ട്. രണ്ടുപേരെ ആശുപത്രിയിൽനിന്ന് വിട്ടയച്ചു. ദുരന്തസ്ഥലത്തുണ്ടായിരുന്ന ഒന്പതുപേർ നേരത്തെ വീടുകളിൽ തിരിച്ചെത്തിയിട്ടുണ്ട്.
Kerala
തൃശൂർ: ഡിജിപി റവാഡ ചന്ദ്രശേഖർ മുണ്ടത്തിക്കോട്ട് സ്ഫോടനമുണ്ടായ സ്ഥലം സന്ദർശിക്കും. അപകടം നടന്ന് 18 മണിക്കൂർ പിന്നിടുമ്പോഴാണ് ഡിജിപി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നത്. അപകടത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി ഡിജിപി അറിയിച്ചു.
അതേസമയം, മരിച്ച 13 പേരിൽ അഞ്ച്പേരുടെ പോസ്റ്റുമോർട്ടം കഴിഞ്ഞു. ഇവരിൽ നാലുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. 11 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളതെന്ന് തൃശൂർ കളക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു.
അതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. രണ്ടുപേർ വെന്റിലേറ്ററിൽ കഴിയുന്നു. ആറു പേരുടെ നില തൃപ്തികരമാണ്. മൂന്നു പേരുടെ മൃതദേഹം ഇതുവരെ ബന്ധുക്കൾക്ക് വിട്ടു നൽകി.
Kerala
തൃശൂർ: തൃശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ദേവസ്വങ്ങളുടെ ആലോചന. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനും ആലോചനയുണ്ട്. സർക്കാരുകൾ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം. തൃശൂർ പൂരം വെടിക്കെട്ടിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം കാക്കുകയാണ് തിരുവമ്പാടി ദേവസ്വം.
തുടർനടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിക്കട്ടെ എന്ന നിലപാടാകും ദേവസ്വം കൈക്കൊള്ളുക. പാറമേക്കാവുമായും ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തും. വെടിക്കെട്ട് പൂർണമായും ഒഴിവാക്കണമെന്ന് നിർദേശം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ അക്കാര്യത്തിൽ ദേവസ്വങ്ങൾ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. മരിച്ചവരുടെ സംസ്കാരത്തിനും സഹായം എത്തിക്കുന്നതിനും മുൻഗണനയെന്ന് ദേവസ്വം വൃത്തങ്ങൾ വ്യക്തമാക്കി.
Kerala
തൃശൂർ: തൃശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനം ശക്തമായ സൂര്യപ്രകാശത്തിന്റെ ചൂടിനെത്തുടർന്നുണ്ടായതാകാമെന്ന് അപകടത്തിൽനിന്ന് രക്ഷപ്പെട്ട തൊഴിലാളി വിൽസൺ. ഉച്ചയ്ക്ക് 2.40 ഓടെയുണ്ടായ ശക്തമായ ചൂടിൽ സൂര്യപ്രകാശം ലെൻസ് പോലെ കേന്ദ്രീകരിച്ച് തീപടർന്നതാകാമെന്നാണ് വിൽസൺ പറയുന്നത്.
അപകടം നടക്കുമ്പോൾ താൻ നിൽക്കുന്ന ഭാഗത്തേക്ക് തീ വന്ന് വീഴുന്നതുപോലെയാണ് തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെട്ടെന്ന് എല്ലാം കൂടി കത്തി, ആ നിമിഷംതന്നെ ഞാൻ ഓടി, ഓടുമ്പോഴേക്കും ഷെഡും സ്റ്റോറും പൊട്ടിത്തെറിച്ചിരുന്നു - വിൽസൺ പറഞ്ഞു.
എത്ര ചൂടായാലും സാധാരണ നിലയിൽ വെടിക്കെട്ട് തിരികൾ സ്വയം കത്താറില്ല. തിരികൾ വെയിലത്ത് കിടന്ന് ഉണങ്ങേണ്ടത് ആവശ്യമാണ്. എന്നാൽ ഉച്ചസമയത്തെ കടുത്ത ചൂടിന്റെ പവർ കൊണ്ടാകാം ഇത്തവണ തീപിടുത്തമുണ്ടായതെന്ന് അദ്ദേഹം കരുതുന്നു. അപകടം മണത്ത ഉടനെ അവിടെയുണ്ടായിരുന്ന സ്ത്രീകളെയും കൂട്ടി ഓടി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ജോലി ചെയ്തിരുന്നവരെല്ലാം മലയാളികളാണെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്റ്റോറും ഷെഡും പൂർണമായും തകർന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തൃശൂർ: വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ടം രാവിലെ മുതൽ തുടങ്ങും. ഒൻപത് മൃതദേഹങ്ങൾ കിട്ടിയതിൽ അഞ്ചു പേരുടെ പോസ്റ്റ്മോർട്ടം രാത്രി പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടുനൽകി. ബാക്കി നാല് മൃതദേഹങ്ങളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു.
23 ശരീര ഭാഗങ്ങളും കിട്ടിയാതായി മെഡിക്കൽ കോളജ് ഫോറെൻസിക് വിഭാഗം അറിയിച്ചു. ഇവയിൽ 11 ശരീര ഭാഗങ്ങളുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി ബാക്കി ഇന്ന് നടക്കും. ചികിത്സയിൽ കഴിയുന്ന 10 പേരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. രണ്ടു പേർ വെന്റിലേറ്ററിലാണ്. വിവിധ മെഡിക്കൽ കോളജുകളിൽ നിന്നുള്ള സോക്ടർമാരുടെ കൂടുതൽ സംഘങ്ങൾ തൃശൂർ മെഡിക്കൽ കോളജിൽ എത്തി. ഒരു രോഗിക്ക് മൂന്നു ഡോക്ടർമാരുടെയെങ്കിലും പരിചരണം ഉറപ്പാകുമെന്നാണ് ഇന്നലെ ആരോഗ്യ മന്ത്രി അറിയിച്ചത്.
Kerala
തൃശൂർ: തൃശൂർപൂരത്തിന്റെ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റവരെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ചികിത്സയിൽ കഴിയുന്ന എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
13 പേർ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. ഇതിൽ പത്ത് പേർ ഐസിയുവിലാണ്. അഞ്ചു പേർ ഗുരുതരാവസ്ഥയിലും അതിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. മരിച്ച രണ്ടുപേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞ ശരീരഭാഗങ്ങളുണ്ട്. പ്രോട്ടോകോൾ പ്രകാരം എല്ലാവരുടെയും ഡിഎൻഎ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
ആവശ്യമെങ്കിൽ പൂർണ മൃതശരീരം കിട്ടിയവരുടെയും ഡിഎൻഎ പരിശോധന നടത്തും. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ നിന്നുള്ള സംഘമെത്തി ഡിഎൻഎ സാമ്പിൾ ശേഖരിക്കും. മറ്റ് മെഡിക്കൽ കോളജുകളിൽ നിന്നടക്കം ഡോക്ടർമാർ എത്തുമെന്നും മന്ത്രി പറഞ്ഞു.
Kerala
തൃശൂർ: തൃശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട് കണ്ട വലിയ ദുരന്തങ്ങളിൽ ഒന്നാണിത്. ദുഖകരമായ സംഭവമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. പരിക്കേറ്റവർക്കും മരിച്ചവരുടെ ബന്ധുക്കൾക്കും ഉടൻ ധനസഹായം കൈമാറണമെന്നും അതിന് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ തടസമാകേണ്ട കാര്യമില്ലെന്നും കെ.സി. വ്യക്തമാക്കി.
സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഉടൻ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണമെന്നും കെ.സി.വേണുഗോപാൽ കൂട്ടിച്ചേർത്തു. അതേസമയം അപകടത്തിൽ മരണ സംഖ്യ ഉയരുകയാണ്. . 13 പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു.
പത്ത് പേരുടെ നില ഗുരുതരമാണ്. 14 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്.
Kerala
തൃശൂർ: മുണ്ടത്തിക്കോട്ടെ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ച 13 പേരിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. തൃശൂർ പഴയന്നൂർ വെണ്ണൂർ സ്വദേശിയായ സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ മാടിപ്പുറം സ്വദേശിയായ വാസുദേവൻ (54), തൃശൂർ കുണ്ടന്നൂർ സ്വദേശിയായ സുവിൻ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ കാണാതായവർക്കായി സമീപത്തെ കുളത്തിൽ ഉൾപ്പെടെ നടത്തിയ തെരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ തെരച്ചിൽ പുനരാരംഭിക്കുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർക്കായി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള യൂണിറ്റിലെത്തി ഡോക്ടർമാരുമായി കളക്ടർ ചർച്ച നടത്തി. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയെക്കുറിച്ചും മരിച്ചവരുടെ എണ്ണം സംബന്ധിച്ചും കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.
Kerala
തൃശൂര്‍: തൃശൂർപൂരത്തിന്റെ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം പതിമൂന്നായി. അതേസമയം സ്ഫോടനമുണ്ടായ മുണ്ടത്തിക്കോട് രാത്രി വൈകി വീണ്ടും പൊട്ടിത്തെറിയുണ്ടായി.
ഇതോടെ സമീപത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. അപകടം നടന്ന പ്രദേശത്ത് ശാരീരിക അസ്വാസ്ഥ്യം നേരിടുന്നവർ ഉണ്ടെങ്കിൽ108 നമ്പരിൽ ബന്ധപ്പെടണമെന്നും സ്ഥലത്ത് ആംബുലൻസുകൾ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് ചൊവ്വാഴ്ച വൈകുന്നേരം 3.30ന് അപകടമുണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തെ കുളത്തിൽ പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.
മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനും സ്ഫോടക വസ്തുക്കൾ പരിശോധിക്കാനുമായി കെടാവർ നായ്ക്കളെ എത്തിക്കാനും നടപടികൾ ആരംഭിച്ചു. സ്ഫോടനം നടന്ന പാടത്തിന് സമീപത്തെ വീടുകൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. പല വീടുകളുടെയും ജനലുകൾ തകർന്നു.
തീയണഞ്ഞിട്ടും പൊട്ടാതെ നിരവധി സാമഗ്രികൾ ഇപ്പോഴും പലഭാഗത്തായി ചിന്നിചിതറി കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. മൃതദേഹ ഭാഗങ്ങളും ഇപ്പോഴും പ്രദേശത്തുണ്ട്. അപകടം പൂർണമായും ഒഴിവായിട്ടില്ലെന്നും ജാഗ്രത പാലിക്കണമെന്നും ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കി.
Kerala
തൃശൂർ: മുണ്ടത്തിക്കോട് പടക്കനിര്‍മാണ ശാലയിലെ സ്ഫോടനത്തിന് പിന്നാലെ സംസ്ഥാന സർക്കാർ ധനസഹായം അനുവദിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപയാണ് അനുവദിച്ചത്. അതേസമയം സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. മരിച്ചവരുടെ എണ്ണം 13 ആയി.
13 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നും ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നും അധികൃതർ പറഞ്ഞു. അപകടത്തിൽ പെട്ടവരിലേറെയും മുണ്ടത്തിക്കോട് കുണ്ടന്നൂർ സ്വദേശികളാണെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റുകയാണ്.
അവിടെ ഫോറൻസിക്ക് വിഭാഗത്തിന് പരിശോധനക്ക് പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മന്ത്രിമാരായ വി.എന്‍.വാസവനും കെ.രാജനും സംഭവസ്ഥലത്തേക്ക് തിരിച്ചു. തിരുവമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികള്‍ തയാറാക്കുന്ന പുരയിലാണ് സ്ഫോടനമുണ്ടായത്.
Kerala
തൃശൂർ: തൃശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന് ഉത്തരവിട്ടു. സബ് ഡിവിഷണൽ മജിസ്ട്രേറ്റായ തൃശൂർ ആർഡിഒയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.
അപകടത്തിന്റെ കാരണവും അതിന്റെ അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. പരിക്കേറ്റ 23 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന സമയത്ത് ഏകദേശം 40 പേർ സ്ഥലത്തുണ്ടായിരുന്നു.
ഇവരിൽ ചിലർ വെള്ളം കുടിക്കാൻ പോയ സമയത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ലൈസൻസി മുണ്ടത്തിക്കോട് സതീഷ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്.
തൃശൂർ മെഡിക്കൽ കോളജ് കൺട്രോൾ റൂം തുറന്നെന്നും കളക്ടർ വ്യക്തമാക്കി. കൺട്രോൾ റൂം നമ്പർ: 8075011853. സംഭവ സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. തിരച്ചിലിന് ഡ്രോണ്‍ സംവിധാനം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചീഫ് സെക്രട്ടറിയുമായി സംസാരിച്ച് പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.
ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഇത് മോണിറ്റർ ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ , ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യൂ, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആറുപേരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തൃശൂർ: തൃശൂർ പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്ഫോടനത്തിൽ 13 മരണം സ്ഥിരീകരിച്ചു. തൃശൂർ പൂരത്തിന്റെ സാന്പിൾ വെടിക്കെട്ടിനും 27നു പുലർച്ചെ നടത്തുന്ന വെടിക്കെട്ടിനും പകൽപ്പൂരത്തിന്റെ വെടിക്കെട്ടിനുമായി നിർമിച്ച കുഴിമിന്നികളടക്കം വന്പൻ ശേഖരമാണ് പൊട്ടിത്തെറിച്ചത്.
കടുത്ത ചൂടാണ് സ്ഫോടനത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. ആറായിരം കിലോയോളം വരുന്ന സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നെന്നാണു കരുതുന്നത്. നാൽപതുപേരോളം ജോലി ചെയ്തിരുന്നെന്നാണു വിവരം. മുണ്ടത്തിക്കോടിനു സമീപം പാടത്തിനു നടുവിലുള്ള വെടിക്കോപ്പ് നിർമാണ പുരയിലാണ് അപകടം.
അപകടത്തിൽ പാടത്തുനിന്ന് ഏറെ അകലെയുള്ള വീടുകളിലെ ജനൽ ചില്ലുകൾ അടക്കം തകർന്നു. സ്ഫോടനത്തിന്റെ പ്രകന്പനം കിലോമീറ്റർ ദൂരത്തോളം അനുഭവപ്പെട്ടെന്നു നാട്ടുകാർ പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഭൂകന്പമെന്നാണു പലരും കരുതിയത്. ഉച്ചയ്ക്കു മൂന്നരയോടെയാണു സ്ഫോടനമുണ്ടായത്.
പൊട്ടിത്തെറി തുടരുന്നതിനാൽ ഫയർഫോഴ്സിനും മറ്റു രക്ഷാ പ്രവർത്തകർക്കും അവിടേക്കെത്താൻ കഴിഞ്ഞിട്ടില്ല. മെഡിക്കൽ കോളജിനു പുറമേ, തൃശൂർ ജില്ലാ ആശുപത്രിയടക്കമുള്ള സമീപസ്ഥ ആശുപത്രികളും സജ്ജമാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി.
Kerala
പത്തനംതിട്ട: തൃശൂർ പൂരത്തിനായി വെടിക്കെട്ട് സാമഗ്രികൾ തയാറാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാന്‍ നിര്‍ദേശം നല്കി.
കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് തിരിച്ചെന്നും അടിയന്തര സാഹചര്യം നേരിടാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30നുണ്ടായ സംഭവത്തിൽ മൂന്ന് പേര് മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ എട്ട് പേരുടെ നില അതീവ ഗുരുതരമാണ് അധികൃതർ വ്യക്തമാക്കി. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ സ്ഥിതിഗതികൾ വിലയിരുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഡിജിപി ആശയവിനിമയം നടത്തി. സംഭവ സ്ഥലത്തേക്ക് ഉടൻ എത്തിച്ചേരാൻ തൃശൂർ ഡിഐജിക്ക് അദ്ദേഹം നിർദ്ദേശം നൽകി.
Kerala
തൃശൂർ: പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്ഫോടനത്തിൽ അഞ്ചു മരണം സ്ഥിരീകരിച്ചു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിൽ ചൊവ്വാഴ്ച മൂന്നരയോടെയുണ്ടായ സ്ഫോടനത്തിൽ നാൽപ്പതു പേർക്കു പരിക്കേറ്റു.
പരിക്കേറ്റവരിൽ എട്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായാണ് വിവരം. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാതെ രക്ഷാപ്രവർത്തകർക്കു സംഭവ സ്ഥലത്തേക്കു പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇപ്പോഴും വെടിപ്പുരയിൽ സ്ഫോടനങ്ങൾ നടക്കുന്നുണ്ട്.
വെടിപ്പുര പ്രവർത്തിച്ചിരുന്ന പാടത്തിന്റെ ചുറ്റുപാടുള്ള മരങ്ങളെല്ലാം കത്തിപ്പോയി. ഇവിടെ പ്രവർത്തിച്ചിരുന്ന അഞ്ചു വെടിപ്പുരകളും കത്തിനശിച്ചു. മൃതദേഹാവശിഷ്ടങ്ങൾ പാടത്ത് പലഭാഗത്തും ചിതറിക്കിടക്കുന്നതായി ദൃക്സാക്ഷികൾ പറയുന്നു. വളരെ ദൂരേയ്ക്കുവരെ ശരീര ഭാഗങ്ങൾ തെറിച്ചുവീണിട്ടുണ്ട്. വീണ്ടും സ്ഫോടനങ്ങൾ നടക്കുന്നത് രക്ഷാപ്രവർത്തനം അതീവദുഷ്കരമായി മാറിയിട്ടുണ്ട്. തുടർസ്ഫോടനങ്ങൾ നടക്കുന്നതിനാൽ ഫയർ ഫോഴ്സിന് സ്ഫോടന സ്ഥലത്തെ രക്ഷാപ്രവർത്തനം വെല്ലുവിളിയായി മാറിയിട്ടുണ്ട്. പൊട്ടാൻ സാധ്യതയുള്ള വെടിക്കോപ്പുകൾ ഇനിയും അവിടെ അവശേഷിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാകാൻ ജില്ലാ കളക്ടർ ആശുപത്രികൾക്കു നിർദേശം നൽകി. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസ് മുണ്ടത്തിക്കോട് സതീഷിന്റെ പേരിലാണ്.
Kerala
തൃശൂർ: തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിനു വേണ്ടി വെടിക്കോപ്പുകൾ ഒരുക്കിയിരുന്ന വെടിപ്പുരയിൽ വൻ സ്ഫോടനം. നാൽപതോളം പേർ ജോലി ചെയ്തിരുന്ന വെടിപ്പുരയിലാണ് വൻ സ്ഫോടനം നടന്നത്. വെടിപ്പുര പ്രവർത്തിച്ചിരുന്ന പാടത്തിന്റെ ചുറ്റുപാടുണ്ടായിരുന്ന മരങ്ങളെല്ലാം കത്തിനശിച്ചു. സ്ഫോടനമുണ്ടായി ഏറെ നേരത്തിനു ശേഷവും തുടർസ്ഫോടനങ്ങളുണ്ടായി. പരിക്കേറ്റ പലർക്കും മാരകമായ പൊള്ളലേറ്റെന്നാണ് വിവരം. മൂന്നു പേർ മരിച്ചു എന്നാണ് പ്രാഥമിക വിവരം.
വെടിപ്പുര പ്രവർത്തിച്ചിരുന്ന പാടത്തിന്റെ ചുറ്റുപാടും അപകടത്തിൽപ്പെട്ടവരുടെ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ചു. കൂടുതൽ ആംബുലൻസുകളും രക്ഷാപ്രവർത്തകരും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴും വെടിക്കോപ്പുകൾ പൊട്ടിത്തെറിക്കുന്നതിനാൽ വെടിപ്പുര പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്ക് പൂർണതോതിലുള്ള രക്ഷാപ്രവർത്തനം നടത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ആശുപത്രിയിൽ എത്തിച്ച എട്ടു പേരുടെ നില അതീവഗുരുതരമാണ്.
വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ വൻ സ്ഫോടനം. നിരവധിപ്പേർക്കു പരിക്കേറ്റു. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സംഭവം. നാല്പതോളം പേർക്ക് പൊള്ളലേറ്റതായാണ് പ്രാഥമിക വിവരം. പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.
Kerala
തൃശൂർ: തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചതിന് പിന്നാലെ വീടിന് ചുറ്റും തീയിട്ട് വനം വകുപ്പ്. പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയതിന് പിന്നാലെയാണ് വനം വകുപ്പ് തീയിട്ടത്.
വീട്ടിൽ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വനംവകുപ്പ് നടപടി. ഞായറാഴ്ച പുലർച്ചെയാണ് ആൽജോ മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണകാരണം ശംഖുവരയന്റെ കടിയേറ്റതാണെന്ന് വ്യക്തമാക്കുന്നു.
ആൽജോയുടെ മൂത്ത സഹോദരൻ അനോഷ് അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അനോജ് നിലവിൽ വെന്റിലേറ്ററിലാണ്. നിർദേശങ്ങളോട് അനോഷ് പ്രതികരിക്കുന്നുവെന്നും വെന്റിലേറ്റർ സഹായം തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് അബോധാവസ്ഥയിലായിരുന്ന സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിൽ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയത്.
Kerala
തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. രാവിലെ 11ന് തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി ദേശക്കാര്‍ ചേര്‍ന്ന് ഉയര്‍ത്തുന്നതാണു ചടങ്ങ്. തൊട്ടുപിന്നാലെ പതിനൊന്നേകാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും. ഇതിനൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും.
കൊടിയേറ്റ ശേഷം ഉച്ചയ്ക്ക് മൂന്നിന് ക്ഷേത്രത്തില്‍ നിന്നു പൂരം പുറപ്പാട്. ഒരാനപ്പുറത്തുള്ള എഴുന്നള്ളിപ്പ് ഷൊര്‍ണൂര്‍ റോഡ് വഴി നായ്ക്കനാലിലെത്തും. തിരുവമ്പാടി ചന്ദ്രശേഖരന് തിടമ്പേറ്റും.
പൂരച്ചമയ പ്രദർശനം ഏപ്രിൽ 24നാണ് നടക്കുക. കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് തിരുവമ്പാടിയുടെ ചമയപ്രദർശനം. ഇതോടൊപ്പം രാത്രി ഏഴിന് സാംപിള്‍ വെടിക്കെട്ടും നടക്കും.25ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബര ചടങ്ങ് നടക്കും.
26നാണ് തൃശൂർ പൂരം. ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലർച്ചെ പ്രധാന വെടിക്കെട്ടും പൂര ദിനം നടക്കും. 27ന് പകല്‍പ്പൂരവും തുടര്‍ന്ന് ഉപചാരം ചൊല്ലലും. തൃശൂര്‍ പൂരത്തിന് ഗജവീരൻ തൃക്കടവൂര്‍ ശിവരാജു പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റും.
Kerala
തൃശൂര്‍: വെളുത്തൂരില്‍ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുണ്ടായ സംഘർഷത്തിനിടെയാണ് സംഭവം. പടിഞ്ഞാറേക്കോട്ട സ്വദേശി ഡെല്‍ജോ(25)യ്ക്ക് ആണ് കുത്തേറ്റത്.
ഇയാളുടെ തോളിനാണ് പരിക്കേറ്റത്. സംഭവത്തില്‍ ശിവരാമപുരം ഉന്നതിയിലെ പൊന്മാണി എന്ന് വിളിപ്പേരുള്ള ഇനോസ്(19), ആദിത്യന് (19) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
അരിമ്പൂര്‍ നമ്പൂര്ക്കാവ് ക്ഷേത്ര മൈതാനത്തുവച്ചാണ് വാക്കുതര്‍ക്കമുണ്ടായത്. ക്ഷേത്ര ഉത്സവത്തിന്റെ സമാപന ദിവസമായിരുന്നു ഞായറാഴ്ച. അയ്യന്തോളിലും പടിഞ്ഞാറേക്കോട്ടയിലുമുള്ള സംഘങ്ങള്‍ തമ്മിലായിരുന്നു സംഘര്‍ഷം. ഉടനടി നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
Kerala
തൃശൂർ: പാമ്പുകടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം. തൃശൂർ കോടാലിയിൽ കാവുങ്ങൽ സിൽജോ - ജോൺസി ദമ്പതികളുടെ മകൻ ആൾ ജോയാണ് മരിച്ചത്. ആൾ ജോയുടെ സഹോദരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.
കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റെന്നാണ് മാതാപിതാക്കൾ കരുതിയത്. പുലർച്ചയോടെ ആൾ ജോ അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പിന്നീട് വീട്ടിൽ നടത്തിയ പരിശോധനയിൽ കുട്ടികൾ കിടന്നിരുന്ന തലയണയുടെ അടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തുകയായിരുന്നു.
രണ്ട് കുട്ടികളുടെയും ശരീരത്തിൽ പാമ്പ് കടിയേറ്റതിന്റെ അടയാളങ്ങളുണ്ട്. ആൾ ജോയുടെ സഹോദരൻ അനോഷ് (10) ഗുരുതരാവസ്ഥയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്. ആൾ ജോയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Kerala
തൃശൂർ: തൃശൂർ മാടക്കത്തറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. മാടക്കത്തറസ്വദേശി നിഖിൽ(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ ജിന്റോ ആണ് പിടിയിലായത്.
ഇരുവരും തമ്മിലുണ്ടായിരുന്ന മുൻ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രി 10.30ഓടെ ആയിരുന്നു സംഭവം. നിഖിലും ജിന്റോയും തമ്മിൽ നേരത്തെ വാക്കുതർക്കം നിലനിന്നിരുന്നു.
ഈ മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. മാടക്കത്തറയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമായിരുന്നു സംഭവം. നിഖിലും ജിന്റോയും തമ്മിൽ ഏറെ നേരം വാക്കുതർക്കമുണ്ടായി.
പിന്നാലെ ജിന്റോ കൈയിലിരുന്ന കത്തിയെടുത്ത് നിഖിലിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാമോനെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിഖിലിന് സംഭവ സ്ഥലത്ത് വച്ച് തന്നെ ജീവൻ നഷ്ടമായി. കുത്തേറ്റ ഷാമോന്റെ ആരോഗ്യ നില തൃപ്തികരമാണ്.
Kerala
തൃശൂർ: തൃശൂർ കടകശേരിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കടകശേരി സ്വദേശിനി സഫിയ(70) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സഫിയയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സഫിയയുടെ സ്വർണം നഷ്ടമായിരുന്നു. ഇതാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നത്. മകൾക്കൊപ്പമായിരുന്നു സഫിയ താമസിച്ചിരുന്നത്. മകൾ കഴിഞ്ഞ ദിവസം ഭർത്താവിന്റെ വീട്ടിൽ പോയിരുന്നു.
മകൾ വീട്ടിൽ ഇല്ലാത്തപ്പോൾ സഫിയ ബന്ധു വീട്ടിലേക്ക് പോവുകയാണ് പതിവ്. കഴിഞ്ഞ ദിവസം രാത്രി വൈകിയും സഫിയ എത്താതായതോടെ ബന്ധുക്കൾ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നു. അപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്. മൂക്കിൽ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു.
സഫിയയുടെ ശരീരത്തിൽ മുറിവുകളും ഉണ്ടായിരുന്നു. ഇവരുടെ ആഭരണങ്ങൾ നഷ്ടമായതായും ബന്ധുക്കൾക്ക് മനസിലായി. ഇതോടെയാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്. ഡോഗ് സ്ക്വാഡും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.
Kerala
തൃശൂര്‍: കൊച്ചിന് സേലം പാചകവാതക പൈപ്പ് ലൈനിലെ ചോര്‍ച്ച പരിഹരിച്ചു. ഗ്യാസ് വിതരണം പുനരാരംഭിച്ചു. പൈപ്പില്‍ ഒടിഞ്ഞിരുന്ന ഡ്രില്ലിന്റെ ഭാഗം നീക്കിയശേഷം ക്ലാമ്പ് വെല്‍ഡ് ചെയ്താണ് ചോര്‍ച്ചയടച്ചത്.
ഇതിനായി ഒമ്പതു മീറ്റര്‍ താഴ്ച്ചയില്‍ മണ്ണെടുത്ത ഭാഗം നികത്തി പൂര്‍വസ്ഥിതിയില്‍ ആക്കുന്ന ജോലികള്‍ പൂര്‍ത്തിയായി വരുന്നു. ചോര്‍ച്ച കണ്ടെത്തിയ പൈപ്പില്‍നിന്ന് വെള്ളം പുറത്തേക്ക് തള്ളുന്നതും മണ്ണു നീക്കിയപ്പോഴുണ്ടായ ഉറവ് വെള്ളവുമാണ് ചോര്‍ച്ചയടയ്ക്കാന്‍ പ്രധാന തടസമായിരുന്നത്.
മണലിപ്പുഴയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ആറുമീറ്റര്‍ താഴ്ത്തിയപ്പോഴേക്കും വലിയ അളവില്‍ വെള്ളം കുഴിയില്‍ നിറയുകയായിരുന്നു. തുടര്‍ന്ന് വെള്ളം പമ്പ് ചെയ്തു കളയാനായിരുന്നു ഏറ്റവും ബുദ്ധിമുട്ടിയത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും പാചകവാതക ചോര്ച്ചയുണ്ടായതും ചോര്‍ച്ച പരിഹരിക്കുന്നതിന് തടസമായി. മടവാക്കരയില്‍ കഴിഞ്ഞ മാര്‍ച്ച് 18നായിരുന്നു കൊച്ചി സേലം എല്‍പിജി പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായത്.
Kerala
കുന്നംകുളം: പാർട്ടി യോഗത്തിന് എത്താത്തതിന്റെ പേരിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ പ്രതിഷേധിച്ച് കാൻസർ അതിജീവിത ജോലി രാജിവച്ചു.
കുന്നംകുളം നഗരസഭയിലെ എസ്സി പ്രമോട്ടർ സ്വാതി സോമൻ ആണ് ജോലി രാജിവച്ചത്. ശാരീരികമായി ഏറെ അവശതകൾ അനുഭവിക്കുന്ന തന്നോട് കുന്നംകുളം ഈസ്റ്റ് ലോക്കൽ സെക്രട്ടറി കാണിച്ച ക്രൂരമായ സമീപനമാണ് രാജിവയ്ക്കാൻ പ്രേരിപ്പിച്ചതെന്ന് സ്വാതി പറഞ്ഞു.
ഒരു പാർട്ടിക്കാരി എന്നതിലുപരി താൻ ഒരു മനുഷ്യനാണ്. പട്ടിണി കിടന്നും ആട്ടും തുപ്പും സഹിച്ചും വേദനകൾ അനുഭവിച്ചുമാണ് താൻ ഇന്ന് ഈ നിലയിലെത്തിയത്. ആരുടെയും ആജ്ഞയ്ക്ക് അനുസരിച്ച് നിൽക്കാൻ തനിക്ക് കഴിയില്ലെന്ന് സ്വാതി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
മാർച്ച് ഒൻപതിന് കുന്നംകുളം ഈസ്റ്റ് എൽസി സെക്രട്ടറി കമ്മിറ്റിക്ക് വരാത്തതിനെ ചൊല്ലി സ്വാതിയെ ഫോണിലൂടെ അധിക്ഷേപിച്ചതായാണ് ആരോപണം. നീ ചീഞ്ഞ മുട്ടയുടെ സ്വഭാവം തന്റെ അടുത്ത് കാണിക്കരുതെന്നായിരുന്നു സെക്രട്ടറിയുടെ ആദ്യ അധിക്ഷേപം.
തുടർന്ന് നിനക്ക് അസുഖമോ അച്ഛന്റെ രോഗമോ ഒന്നുമല്ല പ്രശ്നം അത് വേറെ എന്തോ ആണെന്നും, ജോലി നൽകിയത് പാർട്ടിയാണെന്നും അതിനാൽ രാജിവച്ചുപോകണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടർന്ന് മാർച്ച് 10ന് സ്വാതി ജോലി രാജിവയ്ക്കുകയായിരുന്നു.
Kerala
തൃശൂർ: വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. കൊമ്പട രാമൻചിറ സ്വദേശി ഉണ്ണിച്ചെക്കൻ എന്ന വിനോദ് (65) ആണ് മരിച്ചത്. ഇകെഎം യുപി സ്കൂളിൽ 37ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയപ്പോഴാണ് കുഴഞ്ഞുവീണത്.
വ്യാഴാഴ്ച രാവിലെ 10.45ഓടെ ആയിരുന്നു സംഭവം. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പോളിംഗ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞുവീണു.
ഉടൻതന്നെ വിനോദിനെ ആംബുലൻസിൽ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തൃശൂർ: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തൃശൂരിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാൻ നീക്കമെന്ന് ആരോപണം. തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും പോലീസും തൃശൂർ കാച്ചേരിയിലുള്ള ഒരു അച്ചാർ കമ്പനിയിൽ നടത്തിയ പരിശോധനയിൽ 750 ഭക്ഷ്യക്കിറ്റുകൾ പിടിച്ചെടുത്തു.
ഈ സ്ഥാപനം ഒരു ബിജെപി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണെന്നും റിപ്പോർട്ടുകളുണ്ട്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിൽ കിറ്റുകൾ കണ്ടെത്തിയത്. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി തയാറാക്കിയതാണ് ഈ കിറ്റുകളെന്ന് എൽഡിഎഫ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്രയധികം കിറ്റുകൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ സൂക്ഷിച്ചത് ദുരൂഹമാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എൽഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. ഒരു ക്ഷേത്രത്തിൽ വിഷുവിന് വിതരണം ചെയ്യാൻ വേണ്ടി എത്തിച്ച കിറ്റുകളാണെന്നാണ് കമ്പനി അധികൃതർ വിശദീകരിക്കുന്നത്.
Kerala
തൃശൂർ: ബിജെപി നേതാക്കൾ വാടാനപ്പള്ളിയിൽ കിറ്റ് വിതരണം ചെയ്തുവെന്ന പരാതിയിൽ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന് പോലീസ്. സിസിടിവി ദൃശങ്ങൾ പരിശോധിച്ചെന്നും കിറ്റ് ആവശ്യപ്പെടുന്നതോ വിതരണം ചെയ്യുന്നതോയുള്ള ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. വിഷുവിനോടനുബന്ധിച്ച് വിതരണം ചെയ്യാൻ തയാറാക്കിയ കിറ്റുകളാണിതെന്നാണ് ബിജെപിയുടെ വാദം. കിറ്റ് ഓർഡർ ചെയ്ത വ്യക്തിയെയും കടയുടമയെയും വരും ദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.
ഇതിനുശേഷമേ അന്തിമ നിഗമനത്തിൽ എത്തുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി. അതേസമയം പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബിജെപി നേതാവും നടനുമായ ദേവൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടുപോകില്ലെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. താൻ സ്ഥലത്തെത്തിയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണെന്നും ഷെഡ്യൂൾ ചെയ്ത പ്രകാരമാണ് അവിടെ എത്തിയതെന്നും കോൺഗ്രസ് പ്രവർത്തകർ തന്നെ പിന്തുടരുകയായിരുന്നുവെന്നും ദേവൻ പറഞ്ഞു.
Kerala
തൃശൂർ: വാടാനപ്പള്ളിയിൽ വോട്ടർമാർക്ക് വിതരണം ചെയ്യാൻ ബിജെപി കിറ്റുകൾ സൂക്ഷിച്ചു എന്നാരോപിച്ച് നടന്ന പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയുമായി ബിജെപി നേതാവും നടനുമായ ദേവൻ. ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും തോൽക്കുമെന്ന് ഉറപ്പായപ്പോൾ എതിരാളികൾ കെട്ടിച്ചമച്ച പച്ചനുണയാണിതെന്നും അദ്ദേഹം പ്രതികരിച്ചു.
താൻ സുഹൃത്തിന്റെ വീട്ടിൽ ചായ കുടിച്ചിരിക്കുമ്പോഴാണ് പുറത്ത് ബഹളം കേട്ടത്. കിറ്റ് വിതരണം ചെയ്തു എന്നത് നൂറ് ശതമാനം അടിസ്ഥാനമില്ലാത്ത കാര്യമാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയമാണ് ഇത്തരം നുണക്കഥകൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
കിറ്റുകൾ ഉണ്ടെന്ന് ആരോപിക്കപ്പെട്ട ഗോഡൗണിന്റെ മുകളിലെ മുറിയിൽ ദേവന്റെ സാന്നിധ്യം കണ്ടതാണ് വലിയ പ്രതിഷേധത്തിന് വഴിതെളിച്ചത്. കോൺഗ്രസ് പ്രവർത്തകർ ഗോഡൗൺ ഉപരോധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് ചാമ്പ്യൻ ട്രേഡേഴ്സ് ഉടമയെയും കിറ്റുകൾ ഓർഡർ ചെയ്തതെന്ന് കരുതുന്ന വാടാനപ്പള്ളി സ്വദേശി സുധീഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കിറ്റുകൾ സീൽ ചെയ്ത് നീക്കം ചെയ്തു.
Kerala
തൃശൂർ: ഒളരിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യ കിറ്റുകൾ വിതരണംചെയ്തെന്ന എൽഡിഎഫിന്റെ പരാതിയിൽ പോലീസ് നടപടി.
ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ചു നടന്ന കിറ്റ് വിതരണം പോലീസ് ഇടപെട്ടു തടഞ്ഞു. സ്ഥാപനം താത്കാലികമായി അടപ്പിച്ചു. ഇവിടെനിന്നു വിതരണത്തിനു തയാറാക്കിയ കിറ്റുകൾ പോലീസ് കണ്ടെടുത്തു.
കഴിഞ്ഞദിവസംമുതൽ ബിജെപി, സൂപ്പർമാർക്കറ്റ് വഴി കിറ്റുകൾ വിതരണം ചെയ്തുവരികയാണെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. ഏകദേശം 900 രൂപയോളം വിലവരുന്ന കിറ്റുകളാണ് പ്രദേശത്തെ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർക്കു നൽകിയിരുന്നത്.
വോട്ടുറപ്പിക്കാനായി മണ്ഡലത്തിലുടനീളം ബിജെപി കിറ്റുകളും വസ്ത്രങ്ങളും മദ്യവും വിതരണംചെയ്യുകയാണെന്നു സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ ആരോപിച്ചു.
സ്വർണവ്യാപാരികളുടെയും ബാറുടമകളുടെയും സഹായത്തോടെയാണ് ഈ അവിശുദ്ധനീക്കമെന്നും, സുരേഷ് ഗോപി മത്സരിച്ച 2024ലെ തെരഞ്ഞെടുപ്പുകാലത്തും സമാനമായ പണമിടപാടുകൾ ബിജെപി നടത്തിയിരുന്നതായും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, രാഷ്ട്രീയലക്ഷ്യങ്ങളോടെയല്ല കിറ്റുകൾ നൽകിയതെന്നാണ് സൂപ്പർമാർക്കറ്റ് ഉടമയുടെ വിശദീകരണം. രാധാകൃഷ്ണൻ എന്ന വ്യക്തി 75 കിറ്റുകൾക്ക് ഓർഡർ നൽകിയിരുന്നെന്നും ഇതിന്റെ പണം അദ്ദേഹംതന്നെ അടച്ചെന്നും ഉടമ പറഞ്ഞു.
എത്തിയവർക്കു കിറ്റുകൾ കൈമാറുകയാണ് ചെയ്തതെന്നും ഓർഡർ നൽകിയ ആളുടെ രാഷ്ട്രീയപശ്ചാത്തലം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി പ്രവർത്തകർ കിറ്റു നൽകുന്നുണ്ടെന്ന് അയൽവാസികൾ പറഞ്ഞതനുസരിച്ചാണ് കിറ്റ് വാങ്ങാൻ എത്തിയതെന്നു കടയിലെത്തിയ ചില സ്ത്രീകൾ പ്രതികരിച്ചു.
എൽഡിഎഫിന്റെ ആരോപണങ്ങളെ ബിജെപി പൂർണമായും തള്ളി. പരാജയഭീതി മൂലം എൽഡിഎഫ് കെട്ടിച്ചമച്ച കഥയാണിതെന്നു ബിജെപി ജനറൽ സെക്രട്ടറി ഹരി പറഞ്ഞു. എൽഡിഎഫിന് അനുകൂലമായ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നാടകമാണിത്. കിറ്റ് വിതരണത്തിൽ ബിജെപി പ്രവർത്തകർക്കു പങ്കുണ്ടെങ്കിൽ അതു തെളിയിക്കാനും അദ്ദേഹം വെല്ലുവിളിച്ചു.
സംഭവത്തിൽ പോലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Kerala
തൃശൂർ: കൊടുങ്ങല്ലൂരിൽ സ്പെഷ്യൽ സ്കൂൾ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. അനുഗ്രഹ സ്പെഷ്യൽ സ്കൂൾ അന്തേവാസി ആയിരുന്ന പാലക്കാട് കണ്ണമ്പ്ര സ്വദേശി ശ്രീനാഥ്(35)ആണ് മരിച്ചത്.
സംഭവത്തിൽ സ്പെഷ്യൽ സ്കൂളിലെ കെയർടേക്കർ മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മർദനത്തെ തുടർന്ന് ശ്രീനാഥിന്റെ ആന്തരിക അവയവങ്ങൾക്ക് സംഭവിച്ച ക്ഷതമാണ് മരണകാരണം. കിടപ്പുമുറിയിലാണ് ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഓട്ടിസം ബാധിച്ച ശ്രീനാഥ് ഏതാനും നാളുകളായി അനുഗ്രഹ സ്പെഷ്യൽ സ്കൂളിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ആയിരുന്നു ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
Kerala
തൃശൂർ: തൃശൂരിൽ റോഡ് ഷോയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. ഇന്ന് ഉച്ചമുതൽ കാത്തുനിന്ന പ്രവർത്തകർക്ക് ആവേശമായി, നഗരത്തെ ഇളക്കിമറിച്ചായിരുന്നു നരേന്ദ്ര മോദിയുടെ റോഡ് ഷോ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അന്‍പതിനായിരത്തോളം പ്രവർത്തകരെയാണ് മോദി അഭിവാദ്യം ചെയ്തത്. വടക്കും നാഥന്റെ നടവഴികളിലുടനീളം പുഷ്പവൃഷ്ടി നടത്തിയാണ് മോദിയെ ആനയിച്ചത്. പുലിക്കളി, കുമ്മാട്ടി വേഷങ്ങളും മോദിയെ സ്വീകരിക്കാൻ ഒരുക്കിയിരുന്നു. സ്വരാജ് റൗണ്ടിൽ 900 മീറ്റർ ദൂരത്തിൽ അരമണിക്കൂറോളം എടുത്താണ് റോഡ് ഷോ പൂർത്തിയാക്കിയത്.
കുട്ടനെല്ലൂരിലെ ഗവ. അച്യുതമേനോൻ കോളജിലെ ഹെലിപാഡിൽ ഇറങ്ങിയ മോദി, റോഡ്മാർഗം തൃശൂരിലെത്തി. സ്വരാജ് റൗണ്ടിലെ ജില്ലാ ആശുപത്രിക്കു മുന്നിൽനിന്ന് പ്രത്യേകം അലങ്കരിച്ച വാഹനത്തിലേക്കു മാറി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, തൃശൂർ നിയോജക മണ്ഡലം സ്ഥാനാർഥിയും മുൻ കോണ്‍ഗ്രസ് നേതാവുമായ പദ്മജ വേണുഗോപാൽ, മുൻ നാട്ടിക എംഎൽഎയും മുൻ സിപിഐ നേതാവുമായ സി.സി. മുകുന്ദൻ, മണലൂരിലെ ബിജെപി സ്ഥാനാർഥി അഡ്വ. കെ.കെ. അനീഷ് കുമാർ എന്നിവരും അദ്ദേഹത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്നു.
മുനിസിപ്പൽ റോഡ്, നടുവിലാൽ, നായ്ക്കനാൽ വഴി ബിനി ജംഗ്ഷനിൽ എത്തി റോഡ് ഷോ സമാപിച്ചു. ശനിയാഴ്ച രാവിലെ മുതൽ തൃശൂരിനു പുറമേ, എറണാകുളം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള പ്രവർത്തകരും സ്വരാജ് റൗണ്ടിൽ സ്ഥാനം പിടിച്ചിരുന്നു.
സന്ദർശനത്തിനു മുന്നോടിയായി കനത്ത സുരക്ഷയാണ് ഒരുക്കിയത്. രാവിലെ 11 മുതൽ ആറരവരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബാരിക്കേഡ് കെട്ടി ഒരു ഭാഗത്തുമാത്രമാണ് ജനങ്ങൾക്കു പ്രവേശനം അനുവദിച്ചത്.