National
മുംബൈ: നഴ്സുമാരുടെ വസ്ത്രധാരണത്തിൽ വിവാദ പ്രസ്താവനയുമായി ബോളിവുഡ് നടിയും എംപിയുമായ കങ്കണ റണാവത്ത്. നഴ്സുമാരുടെ വസ്ത്രധാരണ രീതി ബ്രിട്ടീഷ് കാലത്തേതാണെന്നും നഴ്സുമാരുടേത് ഏറ്റവും ലൈംഗീകവത്കരിക്കപ്പെട്ട തൊഴിലാണെന്നും കങ്കണ പറഞ്ഞു.
തന്റെ പുതിയ ചിത്രമായ ഭാരത് ഭാഗ്യവിധാതാ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന ചടങ്ങിലാണ് താരം ഈ അഭിപ്രായപ്രകടനം നടത്തിയത്. ഒന്നും രണ്ടും ലോകമഹായുദ്ധ കാലത്തെ യുഎസ് സേനയുടെ നഴ്സുമാരുടെ രീതിയാണ് പിന്ന് വച്ച് കുത്തിവെക്കുന്ന തൊപ്പി ഉള്‍പ്പെടെയുള്ളവ. ഇവരുടെ വേഷം ഭാരതീയ രീതിയിലേക്ക് മാറ്റണമെന്നും കങ്കണ ആവശ്യപ്പെട്ടു.
കങ്കണയുടെ പരാമർശത്തെ പല ബിജെപി നേതാക്കളും പിന്തുണച്ചുവെങ്കിലും രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. നഴ്സ്മാരുടെ യൂണിഫോം അല്ല, മറിച്ച് തകർന്ന ഭിത്തികളും ഉപകരണങ്ങളുമുള്ള ഇന്ത്യയിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യം മെച്ചപ്പെടുത്തേണ്ടത് എന്ന് കോൺഗ്രസ് പ്രതികരിച്ചു.
Education
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ആഗോള ടാലന്റ് മൊബിലിറ്റി പ്ലാറ്റ്ഫോമായ ബോർഡേഴ്സ് പ്ലസ് ഏകീകൃത ദേശീയ പരീക്ഷയായ ബോർഡർ പ്ലസ് ഇന്റര്‍നാഷണല്‍ ഡിപ്ലോയ്മെന്റ് ആന്‍ഡ് ഗ്ലോബല്‍ മൊബിലിറ്റി എക്സാം (ബ്രിഡ്ജ്) പ്രഖ്യാപിച്ചു. ജൂലൈ 19ന് കൊച്ചി, പൂന, നോയിഡ എന്നിവിടങ്ങളിലെ ബോർഡർ പ്ലസ് ഫിനിഷിംഗ് സ്കൂള്‍ കേന്ദ്രങ്ങളിലാണു പരീക്ഷ.
ഇന്ത്യന്‍ നഴ്സുമാരുടെ യോഗ്യത വിലയിരുത്താനും അവര്‍ക്കു വിദേശത്ത് മികച്ച കരിയര്‍ അവസരങ്ങള്‍ ഉറപ്പാക്കാനുമായി രൂപകല്പന ചെയ്തതാണ് പരീക്ഷ.
പരീക്ഷയിലൂടെ ഒരു കോടിയിലധികം രൂപയുടെ മെറിറ്റ് അധിഷ്ഠിത സ്കോളര്‍ഷിപ്പാണ് ലഭ്യമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. വിദേശ കരിയറിനായി നഴ്സുമാരുടെ പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലനച്ചെലവ് കുറയ്ക്കുക എന്നതാണു ലക്ഷ്യം.
80 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് ജൂണ്‍ 30ന് അവസാനിക്കും. പരീക്ഷാഫലം ഓഗസ്റ്റ് പത്തിന് പ്രഖ്യാപിക്കും. ബിഎസ്സി നഴ്സിംഗും ജിഎൻഎം ഡിപ്ലോമയും ഉള്ളവര്‍ക്കും പഠനം പൂർത്തിയാക്കിയവർക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും പരീക്ഷയെഴുതാം. 35 വയസില്‍ താഴെയുള്ളവര്‍ക്കാണു മുന്‍ഗണന. രജിസ്റ്റര്‍ ചെയ്യുന്നതിന് https:// www.borderplus.co/bridge/ സന്ദര്‍ശിക്കുക.
District News
കണ്ണൂർ: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നഴ്സുമാരുടെ നിയമനം അനിശ്ചിതത്വത്തില്‍. ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് രണ്ടരവര്‍ഷം കഴിഞ്ഞിട്ടും നിയമനം നടന്നിട്ടില്ല. ഒഴിവുകള്‍ ഉണ്ടായിട്ടും താത്കാലിക നിയമനങ്ങള്‍ നടത്തുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. 217 പേരുള്ള ജില്ലാ റാങ്ക് ലിസ്റ്റില്‍ ഇതുവരെ അഡൈ്വസ് മെമ്മോ ലഭിച്ചത് 31 പേര്‍ക്ക് മാത്രം. ഭിന്നശേഷിക്കാര്‍ക്കായി നാല് ഒഴിവ് നിലവിലുണ്ടെങ്കിലും നിയമനം നടന്നിട്ടില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും അല്ലാതെയും വന്‍തോതില്‍ താത്കാലിക നിയമനങ്ങള്‍ നടത്തുന്നതാണ് ലിസ്റ്റ് നിയമനം കുറയാൻ കാരണമെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച കാത്ത്ലാബും ഡയാലിസിസ് യൂണിറ്റും ജീവനക്കാരില്ലാതെ പ്രതിസന്ധിയിലാണ്. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മിച്ചെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ആ കെട്ടിടം ഇനിയും തുറക്കാന്‍ കഴിഞ്ഞിട്ടില്ല. 28 നഴ്സുമാരെ നിയമിക്കണമെന്ന ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ശുപാര്‍ശ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് 10 ആക്കി ചുരുക്കിയാണ് സര്‍ക്കാരിലേക്ക് അയച്ചത്.
പിണറായി സൂപ്പര്‍ സ്പെഷ്യല്‍റ്റി ആശുപത്രിക്ക് 24 നഴ്സുമാരെ നിയമിക്കണമെന്ന ശുപാര്‍ശയ്ക്കും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.
തസ്തിക സൃഷ്ടിക്കാന്‍ തയാറാകണം
ആശുപത്രികളില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വരർധിക്കുമ്പോഴും ആ അനുപാതത്തില്‍ നഴ്സ് തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പിണറായി സര്‍ക്കാര്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നത് ഒഴിവാക്കി.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 150 തസ്തിക സൃഷ്ടിച്ചപ്പോള്‍ ജില്ലയ്ക്ക് ലഭിച്ചത് അഞ്ചെണ്ണം. ഗ്രേഡ് 2-ല്‍ നിന്ന് ഗ്രേഡ് 1-ലേക്ക് സംസ്ഥാനത്ത് 200 സ്ഥാനക്കയറ്റം നല്കിയപ്പോള് ജില്ലയില്‍ ആകെ രണ്ടുപേര്‍ക്ക് മാത്രമാണ് അതിന്റെ ഗുണം ലഭിച്ചത്.
നിലവിലുള്ള ഒഴിവുകള്‍ ഉടന്‍ പിഎസ്സിയില് റിപ്പോര്‍ട്ട് ചെയ്യുകയും ആവശ്യമായ തസ്തികകള്‍ പുതുതായി സൃഷ്ടിക്കുകയും ചെയ്തില്ലെങ്കില്‍ ഈ റാങ്ക് ലിസ്റ്റും ഫലമില്ലാതെ കാലഹരണപ്പെടുമെന്ന് ഉദ്യോഗാര്‍ഥികള്‍ ആശങ്കപ്പെടുന്നു.
Kerala
തൃശൂർ: നഴ്സുമാർക്ക് സഭ എതിരല്ലെന്നും ജൂബിലി മിഷൻ ആശുപതിയിലെ നഴ്സുമാരുടെ സമരം മറ്റു ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണെന്നും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
സ്വകാര്യ ആശുപത്രികളിൽ ഏറ്റവും കൂടുതൽ ശന്പളം നൽകുന്ന ആശുപതിയാണ് ജൂബിലി. 2018ൽ സർക്കാർ ശന്പളപരിഷ്കരണം മുന്നോട്ടുവച്ചപ്പോൾ പല കോർപറേറ്റ് ആശുപത്രികളും അതിനു സ്റ്റേ വാങ്ങിയെങ്കിലും ജൂബിലി അന്ന് മുന്നോട്ടുവച്ച ശന്പളം നൽകിയിരുന്നു.
2023ൽ പുതിയ ശന്പളപരിഷ്കരണം മുന്നോട്ടുവച്ച സർക്കാർ അതിൽ തീരുമാനത്തിലെത്തിയില്ലെങ്കിലും ജൂബിലി അന്നും തുക വർധിപ്പിച്ചു. മികച്ച ശന്പളം നൽകുന്ന ജൂബിലി ആശുപതിയിൽ, പ്രത്യേകിച്ച് സമരം നടത്തുന്നത്തിന്റെ ലക്ഷ്യം മറ്റൊന്നാണ്. യുഎൻഎ മാത്രമല്ല എറണാകുളത്തെ ചില സംഘടനകൾകൂടി ഇതിനു പിന്നിലുണ്ട്.
എറണാകുളം രൂപതയെ പ്രതിസന്ധിയിലാക്കിയവർ തന്നെയാണ് ഇതിനുപിന്നിൽ. മികച്ച ശന്പളവും ചുരുങ്ങിയ നിരക്കിൽ സേവനവും നൽകുന്ന ആശുപത്രിയെ പ്രതിസന്ധിയിലാക്കി മറ്റ് ആശുപത്രികളിലേക്ക് ആളെ കൂട്ടാനുള്ള പദ്ധതിയാണിതിനു പിന്നിൽ. സർക്കാർ ശന്പളപരിഷ്കരണം മുന്നോട്ടുവച്ചാൽ അതു നടപ്പാക്കും.
നിലവിലെ സമരം ധാർമികമല്ല, അംഗീകരിക്കാൻ സാധിക്കില്ല. ചികിത്സച്ചെലവ് വർധിപ്പിച്ചാൽ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് എത്തിക്കാമെന്ന ദുരുദ്ദേശ്യമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: നഴ്സുമാരുടെ സമരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഹൈക്കോടതി നീക്കി. സമരം നടത്തുന്നവര്‍ക്കെതിരേ അച്ചടക്കനടപടി പാടില്ലെന്നതടക്കമുള്ള നിയന്ത്രണങ്ങളാണു കോടതി നീക്കിയത്. മാനേജ്മെന്റും നഴ്സിംഗ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ നഴ്സുമാരുടെ അസോസിയേഷനും സ്വകാര്യ ആശുപത്രി മാനേജ്മെന്റും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി ഇടക്കാല ഉത്തരവ് കോടതി പരിഷ്കരിച്ചു.
ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോനാണ് മുന്‍ ഉത്തരവ് ഭേദഗതി ചെയ്തത്. കക്ഷികള്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കാന്‍ കോടതി നിര്‍ദേശിച്ചതിനാല്‍ നഴ്സുമാരുടെ അസോസിയേഷന് അവരുടെ പണിമുടക്ക് മാറ്റിവയ്ക്കണമെന്നും അംഗങ്ങള്‍ ജോലിയില്‍നിന്നു വിട്ടുനില്‍ക്കുകയോ ഏതെങ്കിലും തരത്തിലുള്ള പണിമുടക്കില്‍ ഏര്‍പ്പെടുകയോ തടസപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, മധ്യസ്ഥത പരാജയപ്പെട്ടു. തുടര്‍ന്നാണ് മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയത്. നഴ്സുമാര്‍ക്ക് നിയമപരമായി സമരം പുനരാരംഭിക്കാം. അതോടൊപ്പം നഴ്സുമാര്‍ക്കെതിരേ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെ ആശുപത്രി മാനേജ്മെന്റിന് നിയമപ്രകാരം മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി : അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നഴ്സുമാരുടെ സമരം പിൻവലിച്ചു. എറണാകുളം -അങ്കമാലി അതിരൂപത വികാരി ജനറാൾ മോൺ. ആന്റോ ചേരാം തുരുത്തിയുടെ നേതൃത്വത്തിൽ യുഎൻഎ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്.
നഴ്സുമാർ സമരം അവസാനിപ്പിക്കാനും ജോലിയിൽ തിരികെ പ്രവേശിക്കാനും ധാരണയായി. സർക്കാർ ഇറക്കിയിരിക്കുന്ന വിജ്ഞാപനം പ്രാബല്യത്തിൽ വരുന്നതുവരെ ഇടക്കാല ആശ്വാസമായി നിശ്ചിത തുക നൽകാമെന്ന മാനേജ്മെന്റ് തീരുമാനത്തെ അംഗീകരിച്ചുകൊണ്ടാണ് സമരം അവസാനിപ്പിച്ചത്.
അതിരൂപത ഫിനാൻസ് ഓഫീസർ ഫാ തോമസ് വൈക്കത്തുപറമ്പിൽ , ഐക്കോ കോ ഓർഡിനേറ്റർ വിൽസൺ, അഡ്വ. ജോയിസ്, ലിറ്റിൽ ഫ്ലവർ ഡയറക്ടർ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി ജോയിന്റ് ഡയറക്ടർ ഫാ. വർഗ്ഗീസ് പെന്തേമ്പിള്ളി യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ, നാഴ്സുമാരുടെ പ്രതിനിധികളായ സിബി മോൾ, മോൻസി ജോൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Kerala
കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികൾ പൂർണമായും നിയമവിരുദ്ധവും നിലവിലുള്ള മാനദണ്ഡങ്ങളുടെ ലംഘനവുമാണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ.
2012-13 കാലഘട്ടത്തിലെ നഴ്സിംഗ് സമരങ്ങൾക്കുശേഷമുള്ള ഹൈക്കോടതി വിധികളനുസരിച്ച് ആരോഗ്യമേഖലയിൽ സമരം ആരംഭിക്കുന്നതിന് കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും നോട്ടീസ് നൽകേണ്ടതുണ്ട്.
എന്നാൽ ഏഴു ദിവസം മുമ്പ് മാത്രം നോട്ടീസ് നൽകിയും ഒരു ദിവസത്തെ സൂചനാപണിമുടക്കിനെ അനിശ്ചിതകാല സമരമാക്കി മാറ്റിയുമുള്ള സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഇതു നിയമപരമായ വ്യവസ്ഥകളുടെ ലംഘനമാണ്.
കൃത്യമായ അറിയിപ്പോടുകൂടിയ നിയമപരമായ പണിമുടക്കുകൾ സ്വീകാര്യമാണ്. എന്നാൽ മുൻകൂട്ടി അറിയിക്കാതെയുള്ള സമരം തീർത്തും നിയമവിരുദ്ധമാണ്.
ന്യായമായ ആവശ്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം എന്നതിൽനിന്നു മാറി ഭീഷണികളും വ്യക്തിപരമായ അധിക്ഷേപങ്ങളും നിറഞ്ഞ തീവ്ര സ്വഭാവത്തിലുള്ള ഒന്നായി യുഎൻഎയുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന സമരം മാറിയിരിക്കുന്നുവെന്നും അസോസിയേഷൻ പ്രസ്താവനയിൽ ആരോപിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് യുഎൻഎ നടത്തുന്ന പണിമുടക്ക് സമരം വെള്ളിയാഴ്ച പുനരാരംഭിക്കും.
നേരത്തെ ഹൈക്കോടതി നിർദ്ദേശ പ്രകാരം സമരം നിർത്തിവച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ സംസ്ഥാനത്തെ 26 സ്വകാര്യ ആശുപത്രികളുമായി ധാരണയില്ലെത്താനായിരുന്നില്ല. ഈ ആശുപത്രികളിൽ സമരം വീണ്ടും തുടങ്ങാനാണ് യുഎൻഎയുടെ തീരുമാനം.
കഴിഞ്ഞ ദിവസങ്ങളിലാണ് ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരം ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ ചര്‍ച്ച നടന്നത്. അഡ്വ .മുഹമ്മദ് ഷിറാസിന്റെ നേതൃത്വത്തിലായിരുന്നു നഴ്സുമാരുടെയുടെയും സ്വകാര്യ ആശുപത്രി മാനേജ്മെന്റിന്റെയും സംഘടനാ പ്രതിനിധികൾ പങ്കെടുത്ത ചര്‍ച്ച നടന്നത്. ഈ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് വീണ്ടും സമരം ആരംഭിക്കുന്നത്.
Kerala
കൊച്ചി: നഴ്സുമാര്‍ നടത്തുന്ന സമരം പരിഹരിക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതിയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഇന്നലെയും തീരുമാനമായില്ല.
ചൊവ്വാഴ്ച വൈകുന്നേരം നാലിന് ചര്‍ച്ച തുടരും. പ്രശ്ന പരിഹാരത്തിനുള്ള സാധ്യത സംബന്ധിച്ച് ഒട്ടേറെ നിര്ദേശങ്ങളുയര്ന്നെങ്കിലും ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ആശുപത്രി മാനേജ്മെന്റിന്റെയും നഴ്സുമാരുടെ സംഘടനയുടെയും പ്രതിനിധികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സമയം അനുവദിക്കുകയായിരുന്നു.
സംഘടനകള്‍ക്കകത്ത് വിഷയം അവതരിപ്പിച്ചശേഷം ചൊവാഴ്ച്ച നിലപാട് അറിയിക്കാമെന്നാണ് കക്ഷികള്‍ അറിയിച്ചിട്ടുള്ളത്.
Kerala
കോഴിക്കോട്: ശമ്പള വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ആരംഭിച്ച സമരത്തില്‍നിന്നു പിന്നോട്ടില്ലെന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) വ്യക്തമാക്കിയതിനിടെ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റിത്തുടങ്ങിയതില് പ്രതിഷേധവുമായി ആശുപത്രി മാനേജ്മെന്റുകളും രംഗത്തെത്തി.
അടിയന്തര ചികിത്സപോലും മുടങ്ങുന്നതു ചൂണ്ടിക്കാട്ടിയാണു മാനേജ്മെന്റും ഡോക്ടര്‍മാരും പരസ്യപ്രതികരണവുമായി എത്തിയത്.
കോഴിക്കോട്ട് നഴ്സുമാര്‍ പണിമുടക്കുന്ന ആശുപത്രികളില്‍ ചികിത്സ കിട്ടാതെ രോഗികള്‍ നെട്ടോട്ടമോടുകയാണ്. ഇതിനു കാരണക്കാര്‍ നഴ്സുമാരാണെന്നാണു വിവിധ മാനേജ്മെന്റുകളുടെ ആരോപണം. എന്നാല്‍, ശമ്പള വര്‍ധന സംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കാതെ മാനേജ്മെന്റുകളാണു സ്ഥിതി വഷളാക്കുന്നതെന്നു യുഎന്‍എ പ്രസിഡന്റ് ജാസ്മിന് ഷാ പറഞ്ഞു.
വര്‍ഷങ്ങളായി ജീവനക്കാര്‍ ഉന്നയിക്കുന്ന ശമ്പള വര്‍ധന നടപ്പാക്കാന്‍ മിക്ക മാനേജ്മെന്റുകളും തയാറാവുന്നില്ല. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, സമരം അന്യായമാണെന്നും നഴ്സുമാര്‍ രോഗികളുടെ ജീവന്‍വച്ച് വിലപേശുകയാണെന്നും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന് ആരോപിച്ചു. നോട്ടീസ് നല്‍കാതെയാണു നഴ്സുമാര്‍ പണിമുടക്കി സമരം നടത്തുന്നത്. ഇതുകാരണം ആശുപത്രികളില്‍നിന്നു സര്‍ജറി കഴിഞ്ഞവര്‍ തുടര്‍ചികിത്സ കിട്ടാതെ പ്രയാസപ്പെടുകയാണ്. നവജാത ശിശുക്കളുടെ പരിചരണമടക്കമുള്ള അവശ്യസേവനങ്ങളും തടസപ്പെടുന്നുണ്ട്.
നഴ്സുമാര്‍ സമരം അവസാനിപ്പിച്ച് ജോലിക്കു ഹാജരായില്ലെങ്കില്‍ പുതിയ ജീവനക്കാരെ നിയമിക്കുമെന്നും അസോസിയേഷന് മുന്നറിയിപ്പ് നല്കി. ഇത് യുഎന്‍എ തള്ളിക്കളഞ്ഞതിനിടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ഈ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ട് എസ്മ പ്രയോഗിക്കണമെന്നു സര്‍ക്കാരിനോടു നിര്‍ദേശിച്ചത്.
Kerala
തിരുവനന്തപുരം: മിനിമം വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് ആരംഭിച്ചു. 40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം.
നഴ്സുമാരുടെ സംഘടനയായ യുഎൻഎയുമായി ശമ്പള വർധനയിൽ ധാരണയിലെത്താത്ത എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം. മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികൾ വേതനം നൽകാമെന്ന് ഉറപ്പു നൽകിയതോടെ സമരം പിൻവലിച്ചു.
ശമ്പള വർധനവ് അംഗീകരിച്ച് കരാർ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കും. മിനിമം വേതനം വർധിപ്പിച്ച കരട് വിജ്ഞാപനം നഴ്സുമാരുടെ സംഘടനയായ യുഎൻഎ അംഗീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് സമരം പുനഃരാരംഭിച്ചത്.
സർക്കാർ നിശ്ചയിച്ച വേതനത്തേക്കാൾ ഉയർന്ന തുക മാനേജ്മെന്റ് നൽകാമെന്ന് അറിയിച്ചതോടെയാണ് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിവന്ന സമരം പിൻവലിച്ചത്. അതേസമയം സമരം തുടരുന്ന ആശുപത്രികളിലെ മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച നടക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മിനിമം വേതനം പുതുക്കുന്നതിനുള്ള കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വിജ്ഞാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് രണ്ടു മാസത്തിനു ശേഷം പരാതികളും ആക്ഷേപങ്ങളുമുണ്ടെങ്കിൽ അതു പരിഗണിച്ച് സർക്കാർ വേതന പരിഷ്കരണം സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. 2022 ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തോടെ ആയിരിക്കും ശന്പള പരിഷ്കരണം നടപ്പിലാക്കുന്നത്.
അടിസ്ഥാന ശന്പളം കൂടാതെ അധിക അലവൻസുകളും നിർദേശിച്ചിട്ടുണ്ട്. കിടത്തി ചികിത്സയില്ലാത്ത ആശുപത്രികളിൽ പതിനൊന്നോ അതിൽ അധികമോ ജീവനക്കാരുണ്ടെങ്കിൽ അടിസ്ഥാന ശന്പളത്തിന്റെ മൂന്നു ശതമാനമായിരിക്കും അധിക അലവൻസ്. 101 മുതൽ 300 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ അധിക അലവൻസ് താഴെ പറയുന്ന കണക്കിൽ:
മിനിസ്റ്റീരിയൽ (2.5%), നഴ്സിംഗ്(10%) പാരാമെഡിക്കൽ (3%), ഹെൽത്ത് കെയർ പ്രഫഷണൽസ് (10%)
►301 മുതൽ 500 ബെഡ് വരെ◄
മിനിസ്റ്റീരിയൽ (5%), നഴ്സിംഗ് (20%), പാരാമെഡിക്കൽ (6%), ഹെൽത്ത് കെയർ പ്രഫഷണൽസ് (20%)
►501 മുതൽ 700 ബെഡ് വരെ◄
മിനിസ്റ്റീരിയൽ (7.5%), നഴ്സിംഗ് (30%), പാരാമെഡിക്കൽ (9%), ഹെൽത്ത് കെയർ പ്രഫഷണൽസ് (30%)
►701 മുതൽ 800 ബെഡ് വരെ◄
മിനിസ്റ്റീരിയൽ (10%), നഴ്സിംഗ് (40%), പാരാമെഡിക്കൽ (12%), ഹെൽത്ത് കെയർ പ്രഫഷണൽസ് (40%)
►801 മുതൽ മുകളിലേക്ക്◄
മിനിസ്റ്റീരിയൽ (12.5%), നഴ്സിംഗ് (50%), പാരാമെഡിക്കൽ (15%), ഹെൽത്ത് കെയർ പ്രഫഷണൽസ് (50%)
കൂടാതെ, ഡിഎയും വാർഷിക ഇൻക്രിമെന്റും അനുവദിക്കും. സർവീസ് വെയ്റ്റേജും നിർദേശിച്ചിട്ടുണ്ട്. ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങളോട് ആക്ഷേപങ്ങളോ നിർദേശങ്ങളോ ഉണ്ടെങ്കിൽ സ്പെഷൽ സെക്രട്ടറി, തൊഴിലും നൈപുണ്യവും (ഇ) വകുപ്പ്, ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം -01 എന്ന വിലാസത്തിൽ അയയ്ക്കണം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആരോഗ്യമേഖലയിലെ നഴ്സുമാർ സമരത്തിലേക്ക്. മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായാണ് നഴ്സുമാർ സമരത്തിനിറങ്ങുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.
മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തിൽ സർക്കാർ കൃത്യമായ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ബുധനാഴ്ച മുതൽ നഴ്സുമാർ സമരത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാനത്തെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കും.
നഴ്സുമാരുടെ മിനിമം വേതനം വർധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. സർക്കാർ മെല്ലെപ്പോക്ക് നയം തുടരുകയാണെന്നും അനിശ്ചിതകാല സമരമല്ലാതെ മറ്റ് വഴികളില്ലെന്നും യുഎൻഎ നേതൃത്വം വ്യക്തമാക്കി.
ചെറുകിട ക്ലിനിക്കുകൾ മുതൽ വൻകിട മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ വരെയുള്ള 490 സ്ഥാപനങ്ങളിലെ ജീവനക്കാർ സമരത്തിൽ പങ്കെടുക്കും. നഴ്സുമാർ ഡ്യൂട്ടി ബഹിഷ്കരിക്കുന്നതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസപ്പെട്ടേക്കാം.
Kerala
കല്‍പ്പറ്റ: ഗ്രാമീണ മേഖലകളില്‍ വാഹന സൗകര്യത്തിന്റെ കുറവ് കണക്കിലെടുത്ത് എല്ലാ സ്വകാര്യ ആശുപത്രികളും നഴ്സുമാര്‍ക്ക് ത്രീ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഈ നിര്‍ദേശം.
ഗ്രാമീണ മേഖലയില്‍ രാത്രി ഷിഫ്റ്റ് വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറു വരെയും പകല്‍ ഷിഫ്റ്റ് പരമാവധി എട്ട് മണിക്കൂറുമായി ക്രമീകരിക്കണം. ഒരാഴ്ചത്തെ ജോലി സമയം 48 മണിക്കൂര്‍ കവിയരുത്.
ഒരു ദിവസം അധികം ചെയ്യുന്ന ജോലി പരമാവധി മൂന്ന് മണിക്കൂറായി നിജപ്പെടുത്തി ഓവര്‍ ടൈം അലവന്‍സോ കോംപന്‍സേഷന്‍ അവധിയോ നല്‍കണം. നഴ്സുമാര്‍ക്ക് വാഹന സൗകര്യമോ ഹോസ്റ്റല്‍ സൗകര്യമോ ഏര്‍പ്പെടുത്തണം. 50 വയസ് കഴിഞ്ഞവരെ രാത്രി ജോലിയില്‍നിന്നു ഒഴിവാക്കണം.
എല്ലാ സ്വകാര്യ ആശുപത്രികളും യോഗ്യതയുള്ളവരെ മാത്രം പാരാമെഡിക്കല്‍ സ്റ്റാഫായി നിയമിക്കുകയും ന്യായമായ വേതനം ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ന്യായമായ ആവശ്യങ്ങള്‍ക്ക് സമരം ചെയ്യുന്ന ആശുപത്രി ജീവനക്കാരോട് പ്രതികാര മനോഭാവം സ്വീകരിക്കുകയും ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന മാനേജ്മെന്റുകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
Kerala
തൃശൂര്‍: സംസ്ഥാനത് സ്വകാര്യ ആശുപത്രികളിലേ നഴ്സുമാര്‍ ശനിയാഴ്ച പണിമുടക്കും. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് നടക്കുന്നത്.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്നും മിനിമം വേതനം ഉയര്‍ത്തുന്നതിനായി ശനിയാഴ്ച സൂചന പണിമുടക്കിനുശേഷം കൂടുതൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ വ്യക്തമാക്കി.
ശനിയാഴ്ച ആശുപത്രികളിലെ മൂന്നിൽ ഒന്ന് ജീവനക്കാര്‍ ജോലിക്ക് കയറും. ബാക്കിയുള്ളവര്‍ സൂചനാ സമരത്തിൽ പങ്കെടുക്കും. പണിമുടക്ക് ദിവസം അവകാശ പ്രഖ്യാപന സമ്മേളനവും നടക്കും. തൃശൂരിലായിരിക്കും അവകാശ പ്രഖ്യാപന സമ്മേളനം നടക്കുക.
നിലവിൽ 20000 രൂപയാണ് ഏറ്റവും കുറഞ്ഞ വേതനം. വര്‍ഷങ്ങളായി ശമ്പള പരിഷ്കരണം ഉണ്ടായിട്ടെന്നും സര്‍ക്കാര്‍ ഇക്കാര്യത്തിൽ ഇടപെടണമെന്നുമാണ് സംഘടനയുടെ ആവശ്യം.
Education
കോട്ടയം: നഴ്സുമാർക്ക് ജർമനിയിൽ ജോലി ചെയ്യാനും ഉയർന്ന വിദ്യാഭ്യാസം നേടാനും അവസരം. സീക്ക് കണ്‍സൽട്ടന്റ് വഴി ജർമനിയിലെ അംഗീകൃത ആശുപത്രികളിലും ഹെൽത്ത്കെയർ സ്ഥാപനങ്ങളിലുമുള്ള നഴ്സിംഗ് അവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
2025-ൽ 3.65 കോടി രൂപയുടെ സ്കോളർഷിപ്പ് ലഭ്യമാക്കി 360 നഴ്സിംഗ് വിദ്യാർഥികളെ ജർമൻ ഭാഷയിൽ പരിശീലിപ്പിച്ചത് സീക്ക് കണ്‍സൽട്ടന്റിന്റെ പ്രധാന നേട്ടമാണ്. നിരവധി നഴ്സിംഗ് വിദ്യാർഥികളെ ജർമൻ ഭാഷയിൽ പരിശീലിപ്പിച്ച് സൗജന്യ റിക്രൂട്ട്മെന്റിലൂടെ ജർമനിയിൽ ജോലി നേടിക്കൊടുത്തു.
ജിഎൻഎം, ബിഎസ്സി, എംഎസ്സി നഴ്സുമാർക്ക് മികച്ച ശന്പളം, സ്ഥിര ജോലി, പിആർ സാധ്യതയും. ഫോണ്‍: +91-9633621212, +91-9633741414.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല.
നഴ്സുമാരുടെ സമ്പർക്ക പട്ടികയിൽ 120 പേർ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടുതലും ആരോഗ്യപ്രവർത്തകരാണ്. ബാരാസത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന നഴ്സുമാർക്കാണ് നിപ സ്ഥിരീകരിച്ചത്.
അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബംഗാൾ സർക്കാർ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.