കൊച്ചി: നഴ്സുമാരുടെ സമരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഹൈക്കോടതി നീക്കി. സമരം നടത്തുന്നവര്‍ക്കെതിരേ അച്ചടക്കനടപടി പാടില്ലെന്നതടക്കമുള്ള നിയന്ത്രണങ്ങളാണു കോടതി നീക്കിയത്. മാനേജ്മെന്റും നഴ്സിംഗ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ നഴ്സുമാരുടെ അസോസിയേഷനും സ്വകാര്യ ആശുപത്രി മാനേജ്മെന്റും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി ഇടക്കാല ഉത്തരവ് കോടതി പരിഷ്കരിച്ചു.
ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോനാണ് മുന്‍ ഉത്തരവ് ഭേദഗതി ചെയ്തത്. കക്ഷികള്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കാന്‍ കോടതി നിര്‍ദേശിച്ചതിനാല്‍ നഴ്സുമാരുടെ അസോസിയേഷന് അവരുടെ പണിമുടക്ക് മാറ്റിവയ്ക്കണമെന്നും അംഗങ്ങള്‍ ജോലിയില്‍നിന്നു വിട്ടുനില്‍ക്കുകയോ ഏതെങ്കിലും തരത്തിലുള്ള പണിമുടക്കില്‍ ഏര്‍പ്പെടുകയോ തടസപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, മധ്യസ്ഥത പരാജയപ്പെട്ടു. തുടര്‍ന്നാണ് മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയത്. നഴ്സുമാര്‍ക്ക് നിയമപരമായി സമരം പുനരാരംഭിക്കാം. അതോടൊപ്പം നഴ്സുമാര്‍ക്കെതിരേ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെ ആശുപത്രി മാനേജ്മെന്റിന് നിയമപ്രകാരം മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
Tags : Nurses strike Court restrictions