Kerala
കോഴിക്കോട്: സംസ്ഥാനത്തെ റെഡ്സോണ്‍ മാപ്പിംഗില്‍ വന്നിട്ടുളള മാറ്റം മൂലം ഖനന മേഖലയിലും നിര്‍മാണ മേഖലയിലും ഉണ്ടായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനായി ഇതുസംബന്ധിച്ച നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ നീക്കം. ഇതു സംബന്ധിച്ചു പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ദുരന്ത നിവാരണവകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചു.
ക്വാറികളില്‍ സ്ഫോടനങ്ങള്‍ നടത്തുന്നതിനടക്കം നിലവിലുള്ള മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിനെക്കുറിച്ച് പഠിക്കുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ്ഒപി) രൂപവത്കരിക്കുന്നതിനെക്കുറിച്ചും വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കും.
നിലവിലെ ദുരന്ത നിവാരണ പ്ലാനിലെ ക്വാറി സ്ഫോടനവുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ (സെക്ഷന്‍ 3.21.1) മാറ്റങ്ങള്‍ ആവശ്യമുണ്ടോ എന്നു സമിതി പരിശോധിക്കും. ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള നിലവിലെ നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്ത് കൂടുതല്‍ വ്യക്തവും പ്രായോഗികവുമായ എസ്ഒപി രൂപീകരിക്കുന്നതിനെക്കുറിച്ചും സമിതി പഠനം നടത്തും.
ജില്ലാതല ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റികളുടെ പ്രവര്‍ത്തനരീതിയില്‍ വരുത്തേണ്ട മാറ്റങ്ങളും സമിതിയുടെ പരിഗണനയില്‍ വരും.
അഞ്ചംഗ വിദഗ്ധ സമിതിയുടെ ചെയര്‍പേഴ്സണ്‍ ദുരന്ത നിവാരണ കമ്മീഷണറാണ്. കെഎസ്ഡിഎംഎ ഹസാര്‍ഡ് ആന്‍ഡ് റിസ്ക് അനലിസ്റ്റാണ് കണ്‍വീനര്‍. പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍, ഖനന-ഭൂവിജ്ഞാന വകുപ്പ് ഡയറക്ടര്‍, നിയമ വകുപ്പ് സെക്രട്ടറിയുടെ നോമിനി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
റെഡ് സോണ്‍ മാപ്പിംഗ് കാരണം ഖനന-നിര്‍മാണ മേഖലകളില്‍ ഉണ്ടായ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് വിദഗ്ധ സമിതി രൂപവത്കരിച്ചത്.
Kerala
കൊച്ചി: നഴ്സുമാരുടെ സമരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഹൈക്കോടതി നീക്കി. സമരം നടത്തുന്നവര്‍ക്കെതിരേ അച്ചടക്കനടപടി പാടില്ലെന്നതടക്കമുള്ള നിയന്ത്രണങ്ങളാണു കോടതി നീക്കിയത്. മാനേജ്മെന്റും നഴ്സിംഗ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ നഴ്സുമാരുടെ അസോസിയേഷനും സ്വകാര്യ ആശുപത്രി മാനേജ്മെന്റും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി ഇടക്കാല ഉത്തരവ് കോടതി പരിഷ്കരിച്ചു.
ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോനാണ് മുന്‍ ഉത്തരവ് ഭേദഗതി ചെയ്തത്. കക്ഷികള്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കാന്‍ കോടതി നിര്‍ദേശിച്ചതിനാല്‍ നഴ്സുമാരുടെ അസോസിയേഷന് അവരുടെ പണിമുടക്ക് മാറ്റിവയ്ക്കണമെന്നും അംഗങ്ങള്‍ ജോലിയില്‍നിന്നു വിട്ടുനില്‍ക്കുകയോ ഏതെങ്കിലും തരത്തിലുള്ള പണിമുടക്കില്‍ ഏര്‍പ്പെടുകയോ തടസപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, മധ്യസ്ഥത പരാജയപ്പെട്ടു. തുടര്‍ന്നാണ് മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയത്. നഴ്സുമാര്‍ക്ക് നിയമപരമായി സമരം പുനരാരംഭിക്കാം. അതോടൊപ്പം നഴ്സുമാര്‍ക്കെതിരേ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെ ആശുപത്രി മാനേജ്മെന്റിന് നിയമപ്രകാരം മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: വോട്ടെടുപ്പു ദിവസവും തലേന്നും സ്ഥാനാർഥികളുടെയും പാർട്ടികളുടെയും പരസ്യങ്ങൾക്കു തെരഞ്ഞെടുപ്പു കമ്മീഷന്റെ കർശന നിയന്ത്രണം. ഈ ദിവസങ്ങളിലെ അച്ചടി മാധ്യമ പരസ്യങ്ങൾക്കു ജില്ലാതല മാധ്യമ നിരീക്ഷണ - സാക്ഷ്യപ്പെടുത്തല്‍ സമിതി (എംസിഎംസി) യുടെ മുൻകൂർ സാക്ഷ്യപ്പെടുത്തല്‍ നിര്‍ബന്ധമാക്കി.
നിഷ്പക്ഷമായ പ്രചാരണ അന്തരീക്ഷം ഉറപ്പാക്കാന്‍ രണ്ടു ദിവസങ്ങളിലും മുൻകൂർ സാക്ഷ്യപ്പെടുത്തിയ പരസ്യങ്ങൾ ഒഴികെ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർഥികളോ സംഘടനകളോ വ്യക്തികളോ അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ പാടില്ല.
വ്യക്തികൾക്കും മത്സരരംഗത്തെ സ്ഥാനാർഥികൾക്കും പരസ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിന് ജില്ലാ മാധ്യമ നിരീക്ഷണ സാക്ഷ്യപ്പെടുത്തല്‍ സമിതിയിൽ അപേക്ഷ നൽകാം.
രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾക്ക് പരസ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാനതല എംസിഎംസിയിൽ അപേക്ഷിക്കാമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
Kerala
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന് കൊച്ചി നഗരത്തിൽ നഗരത്തിൽ ഇന്നും ബുധനാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കലൂർ, മറൈൻ ഡ്രൈവ് മേഖലകളിലാണ് പ്രധാനമായും പരിശോധനകൾ നടക്കുകയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
800 ഓളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അവധി ഒഴിവാക്കി ഡ്യൂട്ടിക്ക് കയറണമെന്ന പ്രത്യേക നിർദേശവും പോലീസുകാർക്ക് നൽകിയിട്ടുണ്ട്.
സിറ്റി പോലീസിന് ഇന്നും ബുധനാഴ്ചയും രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ നിർബന്ധിത ഡ്യൂട്ടിയും നൽകിയിട്ടുണ്ട്. നഗരത്തിൽ ബുധനാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം മൂന്ന് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നാണ് അറിയിപ്പ്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വാണിജ്യ ആവശ്യങ്ങൾക്ക് എൽപിജി ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ച അടിയന്തര നിർദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യവസായങ്ങൾ, ശ്മാശനങ്ങൾ അടക്കമുള്ള ഉപഭോക്താകൾക്കാണ് നിലവിൽ നിയന്ത്രണം. ഹോട്ടലുകൾ, റസ്റ്റോറനന്റുകൾ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കൾക്കും ഭാഗിക നിയന്ത്രണം ഏർപ്പെടുത്തും.
ഗ്യാസ് ബുക്കിംഗ് ഇടവേള 21ൽ നിന്ന് 25 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്. കരിഞ്ചന്തയും, പൂഴ്ത്തിവെപ്പും തടയുന്നതിനാണ് ഈ നടപടി. അതേസമയം, ആശുപത്രി, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അവശ്യ പൊതുസേവനങ്ങൾ എന്നിവയെ നിയന്ത്രണത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
രാജ്യത്ത് എൽപിജി സിലിണ്ടർ ക്ഷാമം ഉണ്ടാക്കാതിരിക്കാൻ ഗാർഹിക എൽപിജി ഉത്പാദനം വർധിപ്പിപ്പിക്കുവാനും നിർദേശം നൽകിയിട്ടുണ്ട്.
National
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തിൽനിന്നു കുട്ടികളെ സംരക്ഷിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തുന്നതിന് ബന്ധപ്പെട്ട കന്പനികളുമായി സർക്കാർ ചർച്ച ആരംഭിച്ചതായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ്.
പ്രായാധിഷ്ഠിത നിയന്ത്രണം പല രാജ്യങ്ങളിൽ നടപ്പാക്കിയതായും ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള ശരിയായ മാർഗം സർക്കാർ പരിശോധിച്ചുവരികയാണെന്നും ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട പാർലമെന്ററി കമ്മിറ്റി വിഷയം സംബന്ധിച്ചു പഠനം നടത്തി ചില ശിപാർശകൾ നിർദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ജറൂസലേം: കത്തോലിക്കാസഭയുടെ ഔദ്യോഗിക സന്നദ്ധസംഘടനയായ കാരിത്താസിന് കൂടുതൽ പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കാൻ ഇസ്രയേൽ സർക്കാർ തീരുമാനിച്ചു.
ഗാസ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജറൂസലെമിലും ഗാസ പ്രദേശങ്ങളിലും പ്രവർത്തിച്ചുവന്നിരുന്ന വിവിധ സന്നദ്ധ, സഹായ സംഘടനകൾക്കും വിദേശികൾക്കും പ്രത്യേക നിബന്ധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളിൽനിന്നാണ് കാരിത്താസ് സംഘടനയെ ഒഴിവാക്കിയത്.
തങ്ങളുടെ നൈയാമിക, ഭരണഘടനാപരമായ നില സംബന്ധിച്ച് ഇസ്രേലി സർക്കാർ കൂടുതൽ കൃത്യത വരുത്തിയതായി കാരിത്താസ് അറിയിച്ചു. പുതിയ തീരുമാനപ്രകാരം ഇസ്രയേൽ സർക്കാർ സംഘടനകളോടും വിദേശികളോടും ആവശ്യപ്പെട്ടിരുന്ന പുതുക്കിയ രജിസ്ട്രേഷൻ കാരിത്താസ് സംഘടനയ്ക്ക് ആവശ്യമുണ്ടാകില്ല.
സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത കാരിത്താസ് ജറൂസലെം, ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി പറഞ്ഞു. മാനുഷിക പ്രതിസന്ധി രൂക്ഷമായ വിവിധയിടങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകാനുള്ള ഒരു വഴിയാണ് ഈ തീരുമാനം തുറക്കുന്നതെന്നും സംഘടന അറിയിച്ചു.
സുരക്ഷാകാരണങ്ങളാൽ ആവശ്യമായ അനുമതികൾ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഗാസയിലും വെസ്റ്റ് ബാങ്കിലും പ്രവർത്തിക്കുന്ന 30ലധികം സംഘടനകൾക്കു നിയന്ത്രണമേർപ്പെടുത്താൻ ജനുവരി ആദ്യവാരമാണ് ഇസ്രയേൽ സർക്കാർ തീരുമാനിച്ചത്.
District News
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിന്റെ ഭാഗമായുള്ള അമ്പെഴുന്നള്ളിപ്പിനുള്ള തടസങ്ങള്‍ ഒഴിവാക്കിയതായി മന്ത്രി ഡോ.ആര് ബിന്ദു അറിയിച്ചു.
ഠാണാ ചന്തക്കുന്ന് വികസന പ്രവൃത്തികളുടെ ഭാഗമായി നടക്കുന്ന റോഡ് നിര്‍മാണം പിണ്ടിപ്പെരുന്നാളിന്റെ ശോഭ കുറയ്ക്കുമോ എന്ന ആശങ്കയിലായിരുന്നു നാട്ടുകാര്‍. ഇന്നലെ രാത്രി ആറുമണിയോടെ പൂതംകുളം ജംഗ്ഷന്‍മുതല്‍ ഠാണാ ജംഗ്ഷന്‍വരെ ഒരു ഭാഗം ഗതാഗതത്തിനായി താത്കാലികമായി തുറന്നുകൊടുത്തു. അമ്പ് പ്രദക്ഷിണങ്ങള്‍ ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്കുമുമ്പാണ് ഈ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇന്നലെത്തന്നെ പള്ളിയുടെ മുന്പിലെ കാനയുടെ നിര്‍മാണം പൂര്‍ത്തിയാക്കി സ്ലാബുകള്‍ ഇട്ട് മണ്ണിട്ടുമൂടി സഞ്ചാരയോഗ്യമാക്കി.
ചന്തക്കുന്ന് മുതല്‍ കോമ്പാറവരെയുള്ള കോണ്‍ക്രീറ്റ് റോഡ് നിര്‍മാണം പൂര്‍ത്തിയായ ഭാഗം താത്കാലികമായി ഗതാഗതത്തിനായി തുറന്നുകൊടുത്തതായി മന്ത്രി അറിയിച്ചു.
Kerala
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി.കോഴി,താറാവ്,കാട എന്നിവയുടെ മാംസം,മുട്ട എന്നിവ വിൽക്കാൻ അനുമതി നൽകി.
ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിൽക്കാനുള്ള നിയന്ത്രണവും നീക്കി. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ,ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണം.
ജില്ലയിൽ പുതുതായി പക്ഷിപ്പനി കേസുകൾ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സംശയമുള്ള മൂന്ന് സാമ്പിളുകൾ ഭോപ്പാലിൽ പരിശോധനയ്ക്ക് അയച്ചു.
District News
കൊല്ലം: പുതുവത്സരാഘോഷങ്ങൾ സുരക്ഷിതമാക്കാൻ കൊല്ലം സിറ്റി പോലീസ് പരിധിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നു സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ അറിയിച്ചു.
ഇതിന്റെ ഭാഗമായി എക്സൈസ്, മോട്ടോർവെഹിക്കിൾ ഡിപ്പാർട്ട്മെന്റ് , മറൈൻ എൻഫോഴ്സ്മെന്റ് എന്നീ ഡിപ്പാർട്ടുമെന്റുകളുമായി സഹകരിച്ച് ലഹരി ഉപയോഗം, ലഹരി വ്യാപാരം, അമിതവേഗം മുതലായ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി പരിശോധനകൾ ശക്തമാക്കി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും പോലീസിന്റെ പ്രത്യേക പരിശോധനകൾ നടത്തുന്നതാണ്.
പ്രധാന റോഡുകളിലും ഇടറോഡുകളിലുമായി അറുപതോളം സ്ഥലങ്ങളിൾ ബാരിക്കേഡ് സ്ഥാപിച്ചു പോലീസും എക്സൈസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി വാഹന പരിശോധന നടത്തുന്നതുമായിരിക്കും. നിയമ ലംഘനത്തിനു പിടിച്ചെടുക്കുന്ന വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുകയും മോട്ടോർവെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്പെന്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്.
പുതുവത്സരാഘോഷങ്ങളുടെ മറവിൽ അനഃധികൃതമായി ഉപയോഗിക്കുന്ന മൈക്ക്സെറ്റ് മുതലായ വസ്തുവകകൾ പിടിച്ചെടുത്തു മൈക്ക് ഓപ്പറേറ്റർ അടക്കമുളളവർക്കെതിരെയും ബീച്ചുകൾ, വിനോദകേന്ദ്രങ്ങൾ മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിയമം ലംഘിക്കുന്നവർക്കെതിരെയും കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്.
കൊല്ലം ബീച്ചിലെയും വി പാർക്കിലെയും വാഹന ബാഹുല്യം കണക്കിലെടുത്തു ബീച്ചിൽ എത്തുന്നവരുടെ വാഹനങ്ങൾ ഡിസിസി ഓഫീസിൽ നിന്നും മുണ്ടക്കലേക്കു പോകുന്ന റോഡിന്റെ വശങ്ങളിലും വി പാർക്കിൽ എത്തുന്നവരുടെ വാഹനം ക്യുഎസി റോഡിന്റെ വശങ്ങളിലും കർബല-ശാരദാമഠം റോഡിന്റെ വശങ്ങളിലും ഗതാഗത തടസം ഉണ്ടാക്കാത്ത വിധം പാർക്ക് ചെയ്യേണ്ടതാണ്.
സ്ഥിരം കുറ്റവാളികൾക്കെതിരെ കരുതൽ തടങ്കൽ ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കുന്നതും ഇവരുടെ സാന്നിധ്യം ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ 50 പിക്കറ്റ് പോയിന്റുകളും സജീകരിച്ചിട്ടുണ്ട്.
പ്രത്യേക പട്രോളിംഗിനായി 42 പോലീസ് ജീപ്പുകളും 35 ബൈക്കുകളും വാഹനങ്ങൾ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു നിർത്തി പരിശോധിക്കുന്നതിനായി 65 വെഹിക്കിൾ ചെക്കിംഗ് പോയിന്റുകളും സജീകരിച്ചിട്ടുണ്ട്.
അക്രമങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനും നഗരത്തിൽ ലഹരി ഉപയോഗവും വിൽപനയും തടയുന്നതിന് ഡാൻസാഫിന്റെയും മഫ്തി പോലീസിന്റെയും നേതൃത്വത്തിൽ കർശന പരിശോധന നടത്തുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ 4 എസിപി മാരുടെ നിയന്ത്രണത്തിൽ 16 പോലീസ് ഇൻസ്പെക്ടർന്മാരും 175 ഓളം എസ്ഐ മാരും അടക്കം 700 ഓളം പോലീസ് ഉദ്യോഗസ്ഥരുടെയും എക്സൈസ്, മോട്ടോർവെഹിക്കിൾ, മറൈൻ എൻഫോഴ്സ്മെന്റ് എന്നീ വകുപ്പുകളുടെയും സേവനം സജ്ജമാക്കിയിട്ടുണ്ട്.
Kerala
ശബരിമല: മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമല ദര്‍ശനത്തിന വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയില്‍ നിയന്ത്രണം. തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന 26ന് 3,0000 പേരെയും മണ്ഡലപൂജ നടക്കുന്ന 27ന് 35,000 പേരെയും മാത്രമേ വെര്‍ച്വല്‍ ക്യൂ മുഖേന അനുവദിക്കുകയുള്ളു. രണ്ടുദിവസങ്ങളിലും സ്പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തിയിട്ടുണ്ട്.
തങ്ക അങ്കി ഘോഷയാത്ര എത്തുന്ന ദിവസം സന്നിധാനത്തേക്കുള്ള ഭക്തരുടെ നീക്കത്തിലും ക്രമീകരണം ഏര്‍പ്പെടുത്തും. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ചയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടത്. ഘോഷയാത്ര 26ന് രാവിലെ 11ന് നിലയ്ക്കല്‍ ക്ഷേത്രത്തിലും ഉച്ചയ്ക്ക് 1.30ന് പമ്പയിലും ദീപാരാധനയ്ക്കു മുമ്പു സന്നിധാനത്തും എത്തും.
26ന് രാവിലെ ഒമ്പതിനുശേഷം നിലയ്ക്കല്‍നിന്നു 10നുശേഷം പമ്പയില്‍ നിന്നു ഭക്തരെ സന്നിധാനത്തേക്കു വിടില്ല. ഘോഷയാത്ര ശരംകുത്തിയിലെത്തിയശേഷമായിരിക്കും ഭക്തരെ പമ്പയില്‍ നിന്നു കടത്തിവിടുന്നത് പുനരാരംഭിക്കുക. 27ന് ഉച്ചയ്ക്ക് മണ്ഡലപൂജ പൂര്‍ത്തിയാകും. എന്നാല്‍ ഭക്തര്‍ക്ക് രാത്രിവരെ ദര്‍ശന സൗകര്യം ഉണ്ടാകും. പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി 30നു വൈകുന്നേരമാണ് നട തുറക്കുന്നത്.
Kerala
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട് ബുക്കിംഗ് വഴി ഒരു ദിവസം ആയിരം തീർഥാടകരെ മാത്രമേ കടത്തി വിടുകയുള്ളൂ.
വിർച്ച്വൽ ക്യൂ വഴി വണ്ടിപെരിയാർ - പുല്ലുമേട് പാത ബുക്ക് ചെയ്ത തീർഥാടകർക്ക് നിയന്ത്രണം ബാധകമല്ല. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങളിലൂടെ പാതയുടെ പ്രകൃതി ഭംഗി കണ്ട് നിരവധി തീർഥാടകരാണ് പുല്ലുമേട് പാത തെരഞ്ഞെടുക്കുന്നത്.
പ്രകൃതിരമണീയമായ പുല്ലുമേടുകൾ മാത്രമല്ല കുത്തനെയുള്ള കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളും ഉൾപ്പെടെ 16 കിലോമീറ്റർ ദൈർഘ്യം ഉള്ളതാണ് പുല്ലുമേട് കാനനപാത. അതിനാൽ കുട്ടികളും പ്രായമായവരും പരമാവധി കാനനപാത ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർഥിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പുല്ലുമേട് പാതയിലൂടെയുള്ള യാത്രയ്ക്കിടെ വനത്തിൽ കുടുങ്ങിപ്പോയ നിരവധി തീർഥാടകരെയാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിലുള്ള റെസ്ക്യൂ സംഘം സ്ട്രക്ചറിൽ വനപാതയിൽ നിന്ന് സന്നിധാനത്ത് എത്തിച്ചത്. അതിനാൽ പൂർണ ശാരീരിക ക്ഷമതയുള്ളവർ മാത്രം ഈ പാത തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
എരുമേലിയിൽ നിന്ന് പരമ്പരാഗത കാനനപാത വഴി എത്തുന്നവർക്ക് ദർശനത്തിനുള്ള പ്രത്യേക പാസ് നൽകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയും അടിസ്ഥാനരഹിതമാണ്. ഇത്തരത്തിൽ ഒരു പാസും നിലവിൽ എരുമേലി പരമ്പരാഗത പാത വഴി എത്തുന്ന തീർഥാടകർക്ക് നൽകുന്നില്ല.
പാസ് ഏർപ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. എങ്കിലും ഹൈക്കോടതിയുടെ നിർദേശമനുസരിച്ചാകും അന്തിമ തീരുമാനമെടുക്കുന്നത്. നിലവിൽ അത്തരത്തിൽ പ്രത്യേക പാസ് ഭക്തർക്ക് നൽകുന്നില്ല.
Kerala
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ച (നവംബർ 26) ദർശന നിയന്ത്രണം ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം ശ്രീകോവിൽ ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.
ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ക്ഷേത്ര നട തുറന്ന് പതിവ് പോലെ ദർശന സൗകര്യം ഉണ്ടാകും. ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം അഭ്യർഥിച്ചു.
Kerala
ശബരിമല: തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ കടുപ്പിച്ചതോടെ ഇന്നലെ ഭക്തർക്ക് സുഖദർശനം സാധ്യമായി. ചൊവ്വാഴ്ചയുണ്ടായ തിരക്ക് നിയന്ത്രിക്കുന്നതിലുണ്ടായ പാളിച്ചകൾ മനസിലാക്കി ഇന്നലെ രാവിലെ മുതൽ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു. പുലർച്ചെ മുതൽ തിരക്കുണ്ടായെങ്കിലും ശരണപാതയിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരുന്നു.
പമ്പയിലെ സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ പൂർണമായും നിലയ്ക്കലിലേക്ക് മാറ്റി. 20,000 പേർക്ക് മാത്രമേ സ്പോട്ട് ബുക്കിംഗ് അനുവദിച്ചുള്ളൂ. വെർച്വൽ ക്യൂ മുഖേന ബുക്ക് ചെയ്ത 70,000 പേരെയും കയറ്റിവിട്ടു. സ്പോട്ട് ബുക്കിംഗിനു നിശ്ചയിച്ച എണ്ണത്തിൽ കൂടുതലായപ്പോൾ ഭക്തരെ അടുത്ത ദിവസത്തെ സ്ലോട്ടിലേക്കു മാറ്റുകയായിരുന്നു. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി കേന്ദ്രസേനയായ എൻഡിആർഫ് സംഘത്തെയും എത്തിച്ചു. ഇവരിൽ ആദ്യസംഘം ഇന്നലെ രാവിലെയും രണ്ടാമത്തെ സംഘം രാത്രിയിലും ശബരിമലയിലെത്തി. പന്പയിലും ഇവരുടെ സേവനം വിനിയോഗിക്കും.
ചൊവ്വാഴ്ച അനിയന്ത്രിതമായ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. ഉച്ചയോടെ നിയന്ത്രണങ്ങള്‍ പാളി. ഭീതിജനകമായ സാഹചര്യമെന്ന് സ്ഥലത്തുണ്ടായിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും എഡിജിപി എസ്. ശ്രീജിത്തും വിലയിരുത്തി. തുടര്‍ന്ന് ദര്‍ശനസമയം അടക്കം നീട്ടി തിരക്ക് നിയന്ത്രിക്കുകയായിരുന്നു. നേരത്തേ തമ്പടിച്ചവരും കുറുക്കുവഴികളിലൂടെ വന്നവരും ഒന്നിച്ചു പതിനെട്ടാംപടിക്കു താഴേക്ക് എത്തിയതോടെയാണ് തിരക്ക് നിയന്ത്രണങ്ങൾ പാളിയതെന്നാണ് വിലയിരുത്തൽ. തിരക്ക് നിയന്ത്രിക്കുന്നതിൽ പരിചയസന്പന്നരായ പോലീസ് ഉദ്യോഗസ്ഥരുടെ കുറവും ക്രമീകരണങ്ങളെ ബാധിച്ചു. ഭക്തർക്ക് കുടിവെള്ളം കിട്ടാതെയും വലഞ്ഞു. ക്യൂവിൽ നിന്ന പലരും കുഴഞ്ഞുവീണതും തീർഥാടകർ മടങ്ങിപ്പോയതും പ്രശ്നങ്ങൾ സൃഷ്ടിച്ചു. 81,547 പേരാണ് ചൊവ്വാഴ്ച പമ്പയിൽനിന്ന് മല കയറിയത്. ഇതു നിയന്ത്രിക്കാൻ കഴിയുന്ന സംഖ്യയായിരുന്നു.
ചൊവ്വാഴ്ച രാത്രി 10 മണിക്കൂറിലധികം കാത്തുനിന്നവരാണ് ഇന്നലെ രാവിലെ ദർശനം നടത്തിയത്. പിന്നീട് കാത്തിരിപ്പ് സമയം കുത്തനെ കുറഞ്ഞു. പമ്പയിലും തിരക്ക് കുറഞ്ഞു. പമ്പയിലെയും സന്നിധാനത്തെയും തിരക്കൊഴിവാക്കാൻ നിലയ്ക്കൽ, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്ന് തീർഥാടക വാഹനങ്ങൾ നിയന്ത്രിച്ചാണ് കടത്തിവിട്ടത്. പന്പ-സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകളിലൂടെ അയ്യപ്പഭക്തരെ കടത്തിവിട്ടു.
ക്യൂ നിന്നവർക്ക് വെള്ളവും ബിസ്കറ്റും നൽകാനും സംവിധാനമായി. സന്നിധാനത്തെ തിരക്ക് പരിഗണിച്ചു മാത്രമായിരുന്നു നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിട്ടത്.
പന്പ - സന്നിധാനം പാതയിൽ ക്യൂവിൽ കാത്തുനിൽക്കാതെ ചന്ദ്രാനന്ദൻ റോഡ് മറികടന്ന് കാടിനുള്ളിൽ പ്രവേശിച്ച് കുറുക്കുവഴികളിലൂടെ ഭക്തർ എത്തുന്നതും പോലീസ് തടഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ ഇത്തരം കാട്ടുവഴികളിലൂടെ നിരവധിപ്പേർ സന്നിധാനത്തെത്തി ക്യൂവിൽ നുഴഞ്ഞു കയറിയിരുന്നു.
പാതിവഴിയിൽ മടങ്ങിയവരെ തിരികെയെത്തിച്ച് പോലീസ്
ശബരിമല: പന്ത്രണ്ട് മണിക്കൂർ നീണ്ട കാത്തുനിൽപ്പിനുശേഷം ശബരിമലയിൽ ദർശനം നടത്താനാകാതെ മലയിറങ്ങിയവരെ കണ്ടെത്തി തിരികെയെത്തിച്ച് പോലീസ്. ചൊവ്വാഴ്ചത്തെ കനത്ത തിരക്കിൽപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെയാണ് പോലീസ് തിരികെ കൂട്ടിക്കൊണ്ടുവന്ന് ദർശനം നടത്തിച്ച് മടക്കിയത്. കൊല്ലം കല്ലമ്പലം സ്വദേശി ഗിരിജ മുരളിയും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ള എട്ടംഗ സംഘമാണ് പോലീസ് സഹായത്തോടെ മലകയറി ദർശനം നടത്തിയത്. വെർച്വൽ ക്യൂ പാസുണ്ടായിട്ടും തിരക്കിൽ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമായതോടെയാണ് മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള സംഘം മടങ്ങിയത്.
ആറ് സ്ത്രീകളും രണ്ടു കുട്ടികളും അടങ്ങുന്ന സംഘം നിലയ്ക്കലിലെത്തിയപ്പോൾ മാധ്യമശ്രദ്ധ നേടി. ഇതിലൂടെ വിവരം അറിഞ്ഞ പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ എഡിജിപി എസ്. ശ്രീജിത്ത് പോലീസ് ഉദ്യോഗസ്ഥരോട് ഇവര്‍ക്ക് ദര്‍ശനം ഉറപ്പാക്കാനുള്ള നടപടിക്ക് നിര്‍ദേശിച്ചു.
ആദ്യമായി മാലയിട്ടു മലകയറിയ നിരഞ്ജൻ അടക്കം ദര്‍ശനം നടത്താൻ കഴിയാതെ മടങ്ങിപ്പോകേണ്ട സങ്കടത്തിലിരിക്കുമ്പോഴാണ് വിഷയത്തിൽ എഡിജിപി ഇടപെട്ടത്. തുടര്‍ന്ന് ഇവര്‍ പോലീസിന്റെ സഹായത്തോടെ സന്നിധാനത്ത് എത്തി മനം നിറഞ്ഞ് തൊഴുത് മടങ്ങി. നിലയ്ക്കലിൽനിന്ന് ആംബുലൻസിലാണ് ഇവരെ വീണ്ടും പമ്പയിലെത്തിച്ചത്. തുടർന്ന് പ്രത്യേക വാഹന സൗകര്യത്തിൽ സന്നിധാനത്തേക്ക് എത്തിക്കുകയായിരുന്നു.
ദർശനം നടത്തിയത് മൂന്നു ലക്ഷത്തോളം ഭക്തർ
ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതേവരെ ദര്‍ശനം നടത്തിയത് മൂന്ന് ലക്ഷത്തോളം ഭക്തര്‍. 2,98,310 പേരാണ് ഇന്നലെ വൈകുന്നേരം അഞ്ച് വരെ എത്തിയത്. 16ന് 53,278, 17ന് 98,915, 18ന് 81,543, ഇന്നലെ വൈകുന്നേരം വരെ 64,574 എന്നിങ്ങനെയാണ് ഭക്തരുടെ എണ്ണം. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവിലൂടെയെത്തുന്ന എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കുമെന്ന് എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് ദര്‍ശനം ലഭിച്ചില്ലങ്കില്‍ പോലീസിനെ അറിയിച്ചാല്‍ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ ബുധനാഴ്ച നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം ഏഴു മുതൽ വ്യാഴാഴ്ച രാവിലെ ആറ് വരെയാണ് നിരോധനം.
ജില്ലയിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികൾ, റോഡ് നിർമ്മാണം എന്നിവയും നിർത്തിവച്ചു. സാഹസിക വിനോദങ്ങൾക്കും ജല വിനോദങ്ങൾക്കും നിരോധനമുണ്ട്.
ഇടുക്കിയിൽ മിക്ക സ്ഥലത്തും മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ശക്തി കുറഞ്ഞ മഴയാണിപ്പോൾ പെയ്യുന്നത്. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍, മദ്രസകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല. മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ച് പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.