കണ്ണൂർ: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നഴ്സുമാരുടെ നിയമനം അനിശ്ചിതത്വത്തില്‍. ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് രണ്ടരവര്‍ഷം കഴിഞ്ഞിട്ടും നിയമനം നടന്നിട്ടില്ല. ഒഴിവുകള്‍ ഉണ്ടായിട്ടും താത്കാലിക നിയമനങ്ങള്‍ നടത്തുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. 217 പേരുള്ള ജില്ലാ റാങ്ക് ലിസ്റ്റില്‍ ഇതുവരെ അഡൈ്വസ് മെമ്മോ ലഭിച്ചത് 31 പേര്‍ക്ക് മാത്രം. ഭിന്നശേഷിക്കാര്‍ക്കായി നാല് ഒഴിവ് നിലവിലുണ്ടെങ്കിലും നിയമനം നടന്നിട്ടില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും അല്ലാതെയും വന്‍തോതില്‍ താത്കാലിക നിയമനങ്ങള്‍ നടത്തുന്നതാണ് ലിസ്റ്റ് നിയമനം കുറയാൻ കാരണമെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച കാത്ത്ലാബും ഡയാലിസിസ് യൂണിറ്റും ജീവനക്കാരില്ലാതെ പ്രതിസന്ധിയിലാണ്. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മിച്ചെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ആ കെട്ടിടം ഇനിയും തുറക്കാന്‍ കഴിഞ്ഞിട്ടില്ല. 28 നഴ്സുമാരെ നിയമിക്കണമെന്ന ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ശുപാര്‍ശ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് 10 ആക്കി ചുരുക്കിയാണ് സര്‍ക്കാരിലേക്ക് അയച്ചത്.
പിണറായി സൂപ്പര്‍ സ്പെഷ്യല്‍റ്റി ആശുപത്രിക്ക് 24 നഴ്സുമാരെ നിയമിക്കണമെന്ന ശുപാര്‍ശയ്ക്കും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.
തസ്തിക സൃഷ്ടിക്കാന്‍ തയാറാകണം
ആശുപത്രികളില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വരർധിക്കുമ്പോഴും ആ അനുപാതത്തില്‍ നഴ്സ് തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പിണറായി സര്‍ക്കാര്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നത് ഒഴിവാക്കി.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 150 തസ്തിക സൃഷ്ടിച്ചപ്പോള്‍ ജില്ലയ്ക്ക് ലഭിച്ചത് അഞ്ചെണ്ണം. ഗ്രേഡ് 2-ല്‍ നിന്ന് ഗ്രേഡ് 1-ലേക്ക് സംസ്ഥാനത്ത് 200 സ്ഥാനക്കയറ്റം നല്കിയപ്പോള് ജില്ലയില്‍ ആകെ രണ്ടുപേര്‍ക്ക് മാത്രമാണ് അതിന്റെ ഗുണം ലഭിച്ചത്.
നിലവിലുള്ള ഒഴിവുകള്‍ ഉടന്‍ പിഎസ്സിയില് റിപ്പോര്‍ട്ട് ചെയ്യുകയും ആവശ്യമായ തസ്തികകള്‍ പുതുതായി സൃഷ്ടിക്കുകയും ചെയ്തില്ലെങ്കില്‍ ഈ റാങ്ക് ലിസ്റ്റും ഫലമില്ലാതെ കാലഹരണപ്പെടുമെന്ന് ഉദ്യോഗാര്‍ഥികള്‍ ആശങ്കപ്പെടുന്നു.
Tags : Nurses nattuvishesham local news