District News
എടക്കോം: തലവിൽ അൽഫോൻസാ നഗറിൽ പ്രവർത്തിക്കുന്ന ഗുഡ് സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ ഒരുക്കിയ ആംബുലൻസ് സേവനം നാടിന് സമർപ്പിച്ചു. എടക്കോം സെൻട്രൽ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ എടക്കോം ഇൻഫന്റ് ജീസസ് പള്ളി വികാരി ഫാ. തോമസ് ചിറ്റിലപ്പിള്ളി ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു.
അപകടങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും രോഗികളെ സുരക്ഷിതമായി ആശുപത്രികളിലെത്തിക്കുന്നതിനും ചികിത്സാ കേന്ദ്രങ്ങൾക്കിടയിലെ മാറ്റങ്ങൾക്കുമായി 24 മണിക്കൂറും ആംബുലൻസ് സേവനം ലഭ്യമാണ്. സേവനം ആവശ്യമുള്ളവർ 79092 49675, 75108 05572 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ചടങ്ങിൽ ഡയറക്ടർ ഫാ. ബിനു പൈമ്പിള്ളിൽ സിഎസ്ടി, ഫാ. അനന്തു വില്ലിടുംപാറ സിഎസ്ടി, ഫാ. ലിൻസൺ ചെങ്ങിനിയാടൻ സിഎസ്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.വി. ജനാർദനൻ, സെക്രട്ടറി ജോയ് കുഴിപ്പള്ളി, ഡെനിൽ കൂവക്കാട്ടിൽ, സാജൻ ജോസഫ്, ജോസ് മങ്കുഴിചാലിൽ, ജോസുക്കുട്ടി ചുക്കനാനിയിൽ, ജോയ് വടയാറ്റ്തറ, ബിനു തണ്ടത്തിൽ, ലിസമ്മ ആരിശേരി എന്നിവർ പങ്കെടുത്തു.
District News
കണ്ണൂർ: 2025-26 വാർഷിക പദ്ധതി വിനിയോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്, പയ്യന്നൂർ നഗരസഭ എന്നിവ സംസ്ഥാന തലത്തിൽ ഒന്നാമതെത്തി. കോർപറേഷനുകളിൽ കണ്ണൂർ മൂന്നാം സ്ഥാനം നേടി. ജില്ലാ പഞ്ചായത്ത് 72.29 ശതമാനം വാർഷിക പദ്ധതി വിനിയോഗിച്ചപ്പോൾ പയ്യന്നൂർ നഗരസഭ 94.70 ശതമാനം വിനിയോഗിച്ചു. കണ്ണൂർ കോർപറേഷൻ തലത്തിൽ 58.69 ശതമാനം വിനോയോഗിച്ചു.
ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളിൽ കേളകമാണ് ഒന്നാമത്. കേളകം 79.83 ശതമാനം വിനിയോഗിച്ചപ്പോൾ 79.38 ശതമാനം വിനിയോഗിച്ച കീഴല്ലൂർ രണ്ടാം സ്ഥാനത്തെത്തി. 78.71 ശതമാനം വിനിയോഗിച്ചകുന്നോത്തുപറമ്പാണ് മൂന്നാമത്. ബ്ലോക്ക് പഞ്ചായത്തുകളിൽ പേരാവൂർ ഒന്നാമതെത്തി. 70.03 ശതമാനമാണ് വിനിയോഗിച്ചത്. പയ്യന്നൂർ രണ്ടാമതും (69.17ശതമാനം) പാനൂർ മൂന്നാമതുമെത്തി (65.41ശതമാനം).
നഗരസഭകളിൽ രണ്ടാംസ്ഥാനം പാനൂരും(78.13ശതമാനം) മൂന്നാം സ്ഥാനം തളിപ്പറമ്പിനുമാണ് (73.40ശതമാനം). ഇന്നലെ നടന്ന ജില്ലാ ആസൂത്രണ സമിതി അഡ്ഹോക്ക് യോഗത്തിൽ മികച്ച നേട്ടം കരസ്ഥമാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ കളക്ടർ പി. വിഷ്ണുരാജ് എന്നിവർ പുരസ്കാരങ്ങൾ സമ്മാനിച്ചു.
പാചകവാതക വില വർധനവ്, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം എന്നിവ കാരണം പ്രതിസന്ധി നേരിടുന്ന ജനകീയ ഹോട്ടലുകളിലെ വില വർധിപ്പിക്കുന്ന കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കമ്മിറ്റിയെ ജില്ലാ ആസൂത്രണ സമിതി നിയോഗിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. കണ്ണൂർ മേയർ പി ഇന്ദിര, ആസൂത്രണ സമിതി മെമ്പർ സെക്രട്ടറിയായ ജില്ലാ കളക്ടർ, ജില്ലാ പ്ലാനിങ് ഓഫീസർ ഇൻ-ചാർജ് സി.പി. സുധീഷ് എന്നിവർ പ്രസംഗിച്ചു
District News
കണ്ണൂർ: രാഷ്ട്രീയ പ്രേരിതമായി തദ്ദേശസ്വയംഭരണം, വ്യവസായ-വാണിജ്യം, സാങ്കേതിക വിദ്യാഭ്യാസം എന്നീ വകുപ്പുകളിലെ ഗസറ്റഡ് ഓഫീസർമാരെ സ്ഥലം മാറ്റുകയാണെന്നാരോപിച്ച് കേരള ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ (കെജിഒഎ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തി.
കണ്ണൂർ എൻജിനിയറിംഗ് കോളജിലെ അസി. പ്രഫസർമാരും കെജിഒഎ പ്രവർത്തകരുമായ രണ്ടുപേരെ വയനാട്ടിലേക്കും ജില്ലാ വ്യവസായ കേന്ദ്രത്തിലെ വനിത ജീവനക്കാരിയെ കാസർഗോഡേക്കും കെജിഒഎ ജില്ലാ സെക്രട്ടറിയെ താമസസ്ഥലത്ത് നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഓഫീസിലേക്കും സ്ഥലം മാറ്റിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മാറ്റിയതെന്ന് കെജിഒഎ ആരോപിച്ചു.
ഇത്തരം സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് കെജിഒഎ ആവശ്യപ്പെട്ടു. കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി ഡോ. ഇ.വി. സുധീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.എം. സുർജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. ഷാജി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി.ഒ. വിനോദ്കുമാർ, ഡോ. കെ. ഷാജി എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ എൻജിനിയറിംഗ് കോളജിൽ നടത്തിയ പ്രതിഷേധത്തിൽ ഡോ. ഇ.വി. സുധീർ, ഡോ. കെ. ഷാജി, എം.വി. രാമകൃഷ്ണൻ, ഡോ. ടി.ടി. അനിൽകുമാർ, ഡോ. പി. മഹേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
District News
ചെമ്പേരി: ഇരിക്കൂർ നിയോജക മണ്ഡലത്തിൽ സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന ദിശാദർശൻ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി എ.പി. അനിൽകുമാർ. ഇരിക്കൂർ നിയോജ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാദർശന്റെ ആഭിമുഖ്യത്തിൽ ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എപ്ലസ് നേടിയ വിദ്യാർഥികൾക്ക് അവാർഡ് നൽകി. പ്രൻസിപ്പൽ സെക്രട്ടറി ഡോ. രാജുനാരായണ സ്വാമി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സിനിമാ അഭിനേതാവ് പ്രശാന്ത് അലക്സാണ്ടർ മോട്ടിവേഷണൽ ക്ലാസെടുത്തു. ഫാ. തോമസ് തയ്യിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ജില്ലാപഞ്ചായത്ത് മെംബർമാരായ ബേബി തോലാനി, ജോജി വർഗീസ് വട്ടോളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സുലേഖ, മെംബർമാരായ ബേബി മുല്ലക്കരി, യു.പി. അബ്ദുറഹിമാൻ, ടെസി ഇമ്മാനുവൽ, ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ, വി.എ. നാരായണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ. മുഹമ്മദ്, മോളി സജി, സിന്ധു ബെന്നി, ടെസി ആലുംമുട്ടിൽ, പ്രിൻസി ബോബി എന്നിവർ പ്രസംഗിച്ചു.
District News
നിർമലഗിരി: കണ്ടംകുന്ന് ഗ്രേസ് ക്ലിനിക്കിന്റെയും കൂത്തുപറമ്പ് ലയൺസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രമേഹ നിർണയ ക്യാമ്പ് നടത്തി. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ. സന്ധ്യാ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് യു. മനോജ്കുമാർ അധ്യക്ഷത വഹിച്ചു.
ഡോ. എ. ജോസഫ് മുഖ്യാതിഥിയായിരുന്നു. വി.കെ. മനോജ്കുമാർ, കെ. രാജൻ, വി.കെ. അരവിന്ദാക്ഷൻ, വി.വി. ആനന്ദൻ, കെ. സുരേഷ്, സിന്ധു, ഡോ. ഗ്രെയ്സ് എ. ജോസഫ്, മഞ്ജുള, അമ്പിളി ബാബു, റഫീന എന്നിവർ പ്രസംഗിച്ചു.
District News
ഇരിട്ടി: ആറളം പഞ്ചായത്തിലെ എടൂരിലെ പഞ്ചായത്ത് മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടർ മെഡിക്കൽ ലീവിൽ പ്രവേശിച്ചത് ക്ഷീരകർഷകരുൾപ്പടെയുള്ളവരെ ബുദ്ധിമുട്ടിലാക്കുന്നു. ഡോക്ടർ രണ്ടുമാസത്തെ മെഡിക്കൽ ലീവിലാണ് പോയത്.
ഇതോടെ ആറളം പുനരധിവാസ മേഖലയടക്കം ഉൾപ്പെടുന്ന പഞ്ചായത്ത് മൃഗാശുപത്രിയിൽ മുഴുവൻ സമയ ഡോക്ടറുടെ സേവനം ലഭിക്കാത്ത അവസ്ഥയാണ്.
ആഴ്ച്ചയിൽ രണ്ടുദിവസം ഇരിട്ടിയിൽ നിന്ന് ഡോക്ടർ എത്തുന്നുണ്ടെങ്കിലും, ആറളം പോലുള്ള മേഖലയിൽ ഇത് പ്രയോഗികമല്ല. രണ്ടു ഡോക്ടർമാരുടെ സേവനം ആവശ്യമായ സ്ഥലത്ത് ഇപ്പോൾ ആഴ്ച്ചയിൽ രണ്ടുദിവസം മാത്രമാണ് ഡോക്ടറുടെ സേവനം ലഭിക്കുന്നത്. പ്രതിദിനം നിരവധി കർഷകർ ആശുപത്രിയിലെത്തി ഡോക്ടറെ കാണാതെ മടങ്ങുന്ന സാഹചര്യമുണ്ട്.
പശുക്കൾക്കടക്കം ചികിത്സ ലഭ്യമാകാത്തത് പാൽ ഉത്പാദനത്തെയും ബാധിക്കുന്നുണ്ട്. കന്നുകാലികൾ ഉൾപ്പടെയുള്ള വളർത്തുജീവികൾക്ക് ചികിത്സ ലഭ്യമാക്കാൻ മറ്റ് ആശുപത്രികളിലെ ഡോക്ടർമാരുടെ അടുത്തെത്താൻ വലിയ സാന്പത്തിക ബാധ്യത വരുത്തുന്നതായും കർഷകർ പറഞ്ഞു.
ബ്ലോക്ക് ഏഴിൽ മൃഗാശുപത്രി കെട്ടിടം കാടുകയറി
നശിക്കുന്നു
ആറളം പുനരധിവാസ മേഖലയിൽ പശു, ആട്, കോഴി എന്നിവയെ വളർത്തി വരുന്ന നിരവധി പേരുണ്ട്. ഈ സാഹചര്യത്തിൽ പുനരധിവാസ മേഖലയിൽ മുഴുവൻ സമയ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മൃഗാശുപത്രി വിഭാവനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കെട്ടിടവും നിർമിച്ചു. എന്നാൽ, മൃഗാശുപത്രിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ നിലച്ചതോടെ ആശുപത്രിക്കായി പണിത കെട്ടിടം കാടുകയറി നശിക്കുകയാണ്.
മേഖലയിൽ സൈറ്റ് മാനേജർ ഇല്ലാത്തതും ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ആറളത്ത് മൃഗാശുപത്രയിൽ ഡോക്ടർ ഇല്ലാത്തത് ഉൾപ്പെടെ ആറളത്തെ ജനകീയ വിഷയങ്ങളിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ അത്യാവശ്യമാണെന്ന അഭിപ്രായം ശക്തമാണ്.
District News
കണ്ണൂർ: വരൾച്ച നേരിടാൻ സംസ്ഥാനത്ത് ആദ്യമായി ജില്ലാതലത്തിൽ സമഗ്ര പദ്ധതിയുമായി കണ്ണൂർ. പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നലെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും വിളിച്ചു ചേർത്ത് "വരൾച്ച പ്രതിരോധവും മുന്നൊരുക്കവും' എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജൂണിൽ മുൻ വർഷത്തെക്കാൾ 39 ശതമാനം കുറവ് മഴയാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭാവിയിൽ ഉണ്ടായേക്കാവുന്ന വരൾച്ചാ ദുരിതം മുൻകൂട്ടി കണ്ട് ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പദ്ധതി ആവിഷ്കരിക്കുന്നത്. ജില്ലയുടെ പ്രധാന കാന്പയിനായി വരൾച്ച നിവാരണ പദ്ധതി മാറണമെന്ന് ജില്ലാ കളക്ടർ പി.വിഷ്ണുരാജ് പറഞ്ഞു. വരൾച്ചാ ഭീഷണി നേരിടുന്ന ഓരോ സ്ഥലത്തും ആ സ്ഥലത്തിന് അനുസൃതമായ പദ്ധതിയാകണം തയാറാക്കേണ്ടതെന്നും കളക്ടർ നിർദേശിച്ചു. ജില്ലയിലെ മഴ, മഴയുടെ അളവിലെ കുറവ്, കാരണങ്ങൾ, വരൾച്ചാ സാധ്യതകൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ പ്രഫ. എസ്. അഭിലാഷ്, സംസ്ഥാന ഭൂഗർഭജല വകുപ്പിൽ നിന്ന് സൂപ്രണ്ടിംഗ് ഹൈഡ്രോളജിസ്റ്റ് ആയി വിരമിച്ച ഡോ. ലാൽ തോംപ്സൺ എന്നിവർ ക്ലാസുകളെടുത്തു.
കണ്ണൂർ ജില്ലയിൽ വർഷം ശരാശരി 3300-3500 മില്ലി മീറ്റർ മഴയാണ് ലഭിക്കുന്നതെന്ന് പ്രഫ. അഭിലാഷ് പറഞ്ഞു. തളിപ്പറമ്പ് ഭാഗങ്ങളിലാണ് ഇപ്പോൾ കൂടുതൽ മഴ ലഭിക്കുന്നത്. മഴയുടെ കുറവ്, മഴയുടെ പാറ്റേണിലെ വ്യത്യാസം, കൂടുന്ന ചൂട് എന്നിവ ജലജന്യ രോഗങ്ങളുടെ വർധനയ്ക്ക് കാരണമായിട്ടുണ്ടെന്ന് പ്രഫ. എസ്. അഭിലാഷ് പറഞ്ഞു. ജില്ലയിലെ 2885 ചതുരശ്ര വിസ്തൃതി സ്ഥലത്ത് 1137 ഭൂഗർഭജല റീചാർജിംഗ് പദ്ധതികൾ നടപ്പാക്കാൻ സാധിക്കുമെന്ന് ഡോ. ലാൽ തോംപ്സൺ പറഞ്ഞു.അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, എഡിഎം പി.എൻ. പുരുഷോത്തമൻ, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ.കെ സുബൈർ എന്നിവർ പ്രസംഗിച്ചു. ശില്പശാലയുടെ തുടർച്ചയായി കൂടുതൽ കൂടിയാലോചനകൾ നടത്തി സമഗ്രമായ പദ്ധതി ആവിഷ്കരിക്കാനാണ് നീക്കം.
District News
കരുവഞ്ചാൽ: ആശാൻകവലയിലെ തേലക്കാട്ട് ത്രേസ്യാമ്മ വിടപറയുന്പോൾ മകന്റെ ഘാതകനോട് പോലും ക്ഷമിച്ച ഒരമ്മയാണ് ഓർമയാകുന്നത്. വർഷങ്ങൾക്കു മുന്‍പ് മലയാറ്റൂർ വിശുദ്ധ തോമാശ്ലീഹയുടെ പള്ളിയങ്കണത്തിൽ കുത്തേറ്റു ജീവൻ വെടിയേണ്ടി വന്ന മകന്റെ വിയോഗം ഉള്ളിലൊതുക്കി കഴിയുന്പോഴും ഘാതകനോട് ക്ഷമിച്ച് സ്നേഹത്തിന്റെ പ്രകാശം പരത്തിയാണ് ത്രേസ്യാമ്മ വിടവാങ്ങിയത്.
മകന്റെ സംസ്കാര ചടങ്ങിനു ശേഷം മറ്റു മക്കളോടും കുടുംബാംഗമായ ഫാ. ബിജുവിനുമൊപ്പം മകന്റെ ഘാതകനായ ജോണി എന്ന കപ്യാരുടെ വീട്ടിൽ പോയി അവരുടെ ബന്ധുക്കൾക്ക് ആശ്വാസം പകർന്ന ത്രേസ്യാമ്മയുടെ പ്രവൃത്തി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ജോണിയുടെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിക്കുന്പോൾ തന്റെ മകനെ ദൈവത്തിന് നൽകിയതാണെന്നും മകനെ ദൈവം എടുത്തതാണെന്നുമായിരുന്നു ത്രേസ്യാമ്മ പറഞ്ഞത്.
ത്രേസ്യാമ്മ അന്ന് തന്റെ മകനെ കൊലപ്പെടുത്തിയ ജോണിക്ക് നിരുപാധികം മാപ്പും നൽകിയിരുന്നു. നാട്ടുകാർക്കും സ്നേഹനിധിയായ അമ്മ കൂടിയായിരുന്നു ത്രേസ്യാമ്മ.
District News
കണ്ണൂർ: അറ്റകുറ്റപ്പണി നടത്തുകയും വീണ്ടും കുഴികൾ രൂപപ്പെടുകയും ചെയ്യുന്ന താവം മേൽപ്പാലത്തിൽ എൻഐടിയുടെ സംഘം പരിശോധന നടത്തി. എം. വിജിൻ എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ചാണ് സംഘം എത്തിയത്. സംഘം വിശദമായി പരിശോധിച്ച് റിപ്പോർട്ട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു. 2018 ൽ സ്വകാര്യ കമ്പനിയാണ് പാലം നിർമാണം പൂർത്തികരിച്ചത്. തുടക്കത്തിൽ നിർമണത്തിലുള്ള അപാകത കാരണം പല ഘട്ടങ്ങളിൽ കുഴികൾ രൂപപ്പെടുകയും തുടർന്ന് അറ്റകുറ്റ പ്രവൃത്തികൾ നടത്തിയെങ്കിലും വീണ്ടും കുഴികൾ രൂപപ്പെടുകയാണ്.
കഴിഞ്ഞ മാർച്ചിൽ പാലത്തിന്റെ ഉപരിതലം പൊളിച്ച് എക്സ്പാൻഷൻ ജോയിന്റും തുരുമ്പിച്ച കമ്പികൾ മാറ്റിയും മൈക്രോ കോൺക്രീറ്റിംഗ് പ്രവൃത്തി നടത്തിയിരുന്നു. എന്നാൽ, മഴ ആരംഭിച്ചതോടെ മേൽപ്പാലത്തിൽ വീണ്ടും വലിയ കുഴികൾ രൂപപ്പെട്ടു.
എം. വിജിൻ എംഎൽഎ, എൻഐടിയിൽ നിന്നുള്ള ഡോ. കെ. ജയചന്ദ്രൻ, ഡോ. പി.ജെ. ചന്ദ്രു, ഡോ. കോഡൽ രാജ് ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനൻ, അംഗങ്ങളായ കെ. ഹരിദാസൻ, വി.പി. സലാം, കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനിയർ ഒ. സുനിത, അസിസ്റ്റന്റ് എൻജിനയർ ടി. രമ്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
District News
തൃശൂർ: പേപ്പൽ ബഹുമതി ലഭിച്ച പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരിയെ ബസിലിക്ക ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ബിഷപ് എമരിറ്റസ് മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. മേയർ ഡോ. നിജി ജസ്റ്റിൻ, രാജൻ ജെ. പല്ലൻ എംഎൽഎ, ഷാനു ജോർജ്, പോളി അഗസ്റ്റിൻ, ജോർജ് അലക്സ്, മേഫി ഡെൽസണ്‍, ഉജ്വല എന്നിവർ പങ്കെടുത്തു.
District News
തൃശൂർ: സാന്പത്തികമായി പിന്നാക്കംനിൽക്കുന്ന ഡയാലിസിസ് രോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്നതിന് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് തൃശൂർ വെസ്റ്റ് അമല ഹോസ്പിറ്റലിലെ ഡയാലിസിസ് രോഗികൾക്ക് ഗിഫ്റ്റ് ഓഫ് ഹോപ് പദ്ധതിയുടെ ഭാഗമായി സൗജന്യ ഡയാലിസിസ് കിറ്റുകൾ നൽകി.
അമലയിൽ നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ കെ.ബി. രാജഗോപാലിൽനിന്ന് ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ കിറ്റുകൾ ഏറ്റുവാങ്ങി.
റോട്ടറി ഭാരവാഹികളായ മനോജ് മാത്യു, എസ്. അനിൽകുമാർ, അഡ്വ. ഗിരീഷ് കുമാർ, അമല പി.ആർ.ഒ. ജോസഫ് വർഗീസ്, സിസ്റ്റർ കൊച്ചുമേരി എന്നിവർ പങ്കെടുത്തു.
District News
വടക്കാഞ്ചേരി: കോഴിക്കൂട്ടിൽ കയറി കോഴിയെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി. വരവൂർ സ്വദേശി ചരൽ പീടികയിൽ വീട്ടിൽ അലിയുടെ വീട്ടിൽ നിന്നാണ് ഭീമൻ മലമ്പാമ്പിനെ പിടികൂടിയത്. ആറടിയോളം വലുപ്പമുള്ള പാമ്പിനെയാണ് പിടിച്ചത്. കോഴിയെ പാമ്പ് വിഴുങ്ങിയിരുന്നു.
പാമ്പ് പിടുത്തക്കാരൻ പ്രേമദാസ് വരവൂർ മലമ്പാമ്പിനെ പിടിച്ച് പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
District News
ഒല്ലൂർ: സെന്ററിലെ കോർപറേഷൻ കെട്ടിടം അപകടാവസ്ഥയിലെന്ന് പരാതി. ഏതുസമയവും തകർന്നുവീഴുന്ന അവസ്ഥയിലാണ് കെട്ടിടം.
ഒല്ലൂർ സെന്ററിൽ നിന്ന് കല്ലൂർ പൊന്നൂക്കര ഭാഗത്തേക്കു തിരിയുന്ന വഴിയിലെ വലത്ത് ഭാഗത്തുള്ള മേച്ചേരി എന്നറിയപ്പെടുന്ന ബിൽഡിംഗാണ് ഏതുസമയവും തകർന്നുവീഴാവുന്ന അവസ്ഥയിൽ നിൽക്കുന്നത്.
മഴ ശക്തമായി തുടരുന്നതിനാൽ കെട്ടിടം ഏതുസമയവും നിലംപൊത്തുന്ന സ്ഥിതിയാണ്.
നിരവധി വാഹനങ്ങളാണ് ഈ ഭാഗത്തുകൂടി കടന്നുപോകുനത്. ദ്രവിച്ച് നിൽക്കുന്ന കെട്ടിടം എത്രയും വേഗം പൊളിച്ചുനീക്കി അപകടം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ മേയർക്ക് പൊതുപ്രവർത്തകനായ സുരേഷ് ചെമ്മനാടൻ നിവേദനം നൽകി.
District News
അന്തിക്കാട്: പുത്തൻപീടിക സെന്റ്് ആന്റണീസ് ഹയർ സെക്കൻഡറി സകൂളിൽ മെറിറ്റ് ഡേ മികവ് 2026 സംഘടിപ്പിച്ചു. തൃശൂർ റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.എസ്. സലീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. റാഫേൽ മുത്തുപീടിക അധ്യക്ഷത വഹിച്ചു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.
അതിരൂപത കോർപറേറ്റ് എഡ്യുക്കേഷണൽ എജൻസിയിലെ മികച്ച വിദ്യാലയത്തിനുള്ള ട്രോഫി അന്തിക്കാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശാന്ത സോളമനും വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണം പഞ്ചായത്തംഗം സി.എൽ. ജോബിയും വിതരണം ചെയ്തു.
പ്രിൻസിപ്പൽ സ്മിത. പി. ജോസ്, പ്രധാനാധ്യാപകൻ കെ.കെ. ഫ്രാൻസിസ്, പിടിഎ പ്രസിഡന്റ് സി.സി. ജോസഫ്, പള്ളി ട്രസ്റ്റി ആന്റണി ഐനിക്കൽ, എംപിടിഎ പ്രസിഡന്റ്് ജെസി വർഗീസ്, അധ്യാപകരായ റീന ജെയ്ക്കബ്, ജിയോ പി റോസാന്റോ, നിഷ വർഗീസ്, ഷൈന പോൾ, സിനി സോളമൻ എന്നിവർ പ്രസംഗിച്ചു.
District News
കൊഴിഞ്ഞാമ്പാറ: മേയുന്നതിനിടെ കൊക്കർണിയിൽവീണ പശുവിനെ ചിറ്റൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
വടകരപ്പതി കാരപ്പാറ രാമസ്വാമിയുടെ രണ്ടുവയസു പ്രായമുള്ള പശുവാണ് കൊക്കർണയിൽ വീണത്. നാൽപ്പതടിയോളം ആഴമുള്ള കിണറ്റിൽ പകുതിയോളം വെള്ളവുമുണ്ടായിരുന്നു.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. എസ്എഫ്ആർഒ സതീഷ്കുമാർ, എഫ്ആർഒമാരായ കൃഷ്ണദാസ്, ദിനേശ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ചുറ്റുമതിലും കൽപ്പടവുകളോ ഇല്ലാത്ത കൊക്കർണയിൽ സമീപവാസികളുടെ സഹായത്തിലാണ് എഫ്ആർഒമാരായ കൃഷ്ണദാസും, ദിനേശും കൊക്കർണയിൽ ഇറങ്ങിയത്. തുടർന്ന് ഏറെശ്രമകരമായ ദൗത്യത്തിലൂടെ കയറിൽകെട്ടി പശുവിനെ മുകളിലെത്തിച്ചു ഉടമയ്ക്കു കൈമാറി.
District News
മണ്ണാർക്കാട്: തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് മണ്ണാർക്കാട് നഗരസഭാ കൃഷിഭവനിൽ നടത്തിയ കർഷകസഭയും ഞാറ്റുവേലച്ചന്തയും നഗരസഭാ ചെയർപേഴ്സൺ കെ. സജ്ന ഉദ്ഘാടനം ചെയ്തു.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ കെ. ബാലകൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കർ മുഖ്യാതിഥിയായി. തെങ്ങ്, പച്ചക്കറിതൈകൾ ചന്തയിലൂടെ കർഷകർക്കു വിതരണംചെയ്തു.
ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. ഗിരിജ, കൃഷി ഓഫിസർ സഫാന അസ്ഹർ, എഐഎഫ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സുധാറാണി എന്നിവർ കർഷകരുമായി സംവദിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ സി. മുഹമ്മദ് ബഷീർ, ജ്യോതി കൃഷ്ണൻകുട്ടി, വാർഡ് കൗൺസിലർമാരായ സമീന, കദീജ, ഉമ്മുസൽമ, ഷീജ രമേശ്, സുബൈ മാനു, ഷമീർ വാപ്പു, ഷീബ, സുമലത, റജീന, അസി. കൃഷി ഓഫിസർ പ്രീതി ടി.ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
വടക്കഞ്ചേരി: വടക്കഞ്ചേരി മോർ ഇവാനിയൻ കോളജിൽ പ്രഥമ ബിരുദദാന ചടങ്ങ് നടത്തി. മുവാറ്റുപുഴ ബിഷപ് ഡോ. യൂഹാനോൻ മാർ തെയോഡോഷ്യസ് ബിരുദദാന സന്ദേശം നൽകി.
കേവലം സാങ്കേതിക വിജ്ഞാനത്തിനപ്പുറം മാനവികമൂല്യങ്ങളിലൂന്നിയ ജീവിതബോധമാണ് ഓരോരുത്തരും വളർത്തിയെടുക്കേണ്ടതെന്നു ബിഷപ് വിദ്യാർഥികളെ ഓർമിപ്പിച്ചു.
കാമ്പസിൽനിന്ന് ആർജിച്ചെടുത്ത ഉന്നതപാരമ്പര്യവും മൂല്യങ്ങളും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച് മൂല്യങ്ങളുടെ അംബാസഡർമാരാകണമെന്നു കോളജ് ഡയറക്ടർ ഫാ. ജെസ്വിൻ അറയ്ക്കാമ്യാലിൽ പറഞ്ഞു. പ്രിൻസിപ്പൽ ഡോ.പി.ഒ. ജെൻസൺ, കോമേഴ്സ് വിഭാഗം മേധാവി കെ.സി.സരിത, ഇംഗ്ലീഷ് വിഭാഗം മേധാവി അനുശ്രീ, കൺവീനർ യു.കെ. സുമിത പ്രസംഗിച്ചു. വിവിധ വകുപ്പുമേധാവികളും അധ്യാപകരും പങ്കെടുത്തു.
District News
കോട്ടോപ്പാടം: സാന്ത്വനപരിചരണ രംഗത്ത് കാരുണ്യസ്പർശമായി മാറിയ കോട്ടോപ്പാടം പാലിയേറ്റീവ് ആൻഡ് റിലീഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി പാലിയേറ്റീവ് മേഖലയിൽ ദീർഘകാലമായി മികവുറ്റ സേവനം അനുഷ്ഠിക്കുന്ന മുൻ മെഡിക്കൽ സൂപ്രണ്ട് ഡോ.എൻ. അബ്ബാസിനു സ്നേഹാദരവ് നൽകി.
പ്രസിഡന്റ് അസീസ് കോട്ടോപ്പാടം അധ്യക്ഷനായി. ജനറൽ സെക്രട്ടറി അക്കര മുഹമ്മദലി, ടി.കെ. ഇബ്രാഹിം ഹാജി, പി.ടി. സിദ്ദീഖ്, ഹമീദ് കൊമ്പത്ത്, ഷംസുദ്ദീൻ നാലകത്ത്, എ. അബ്ദുൽ നാസർ, ഫൈസൽ കല്ലടി, സി.പി. ഇക്ബാൽ, എൻ.ഒ. സലീം, സ്റ്റാഫ് നഴ്സ് ഷമീറ തുടങ്ങിയവർ പങ്കെടുത്തു.
District News
നെന്മാറ: കഴിഞ്ഞദിവസങ്ങളിലായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് നെന്മാറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിലിന്റെ ഒരുഭാഗം തകർന്നു വീണു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു സംഭവം.
സ്കൂളിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ചെട്ടിത്തറ റോഡിനോടു ചേർന്ന ഭാഗത്തെ ഏകദേശം പത്തുമീറ്ററോളം മതിലാണ് ഇടിഞ്ഞുവീണത്.
സംഭവസമയത്ത് റോഡിലൂടെ കാൽനടയാത്രക്കാരോ വാഹനങ്ങളോ കടന്നുപോകാത്തതിനാൽ വലിയ അപകടം ഒഴിവായി.
മതിലിന്റെ അവശിഷ്ടങ്ങൾ റോഡിലേക്കു പതിച്ചതിനെതുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
ഇരുചക്ര വാഹനങ്ങൾക്കു കടന്നുപോകാൻ പ്രയാസമുണ്ടായതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി.
സ്കൂൾ പരിസരത്തെ ചുറ്റുമതിൽ കൂടുതൽ ദുർബലമാകാതിരിക്കാൻ അടിയന്തര സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്നും അപകടഭീഷണി നിലനിൽക്കുന്ന ഭാഗങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ ഏർപ്പെടുത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
District News
പാലക്കാട്: ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ജെസിഐ പാലക്കാട് ഫോർട്ട് സേവനമികവിലൂടെ സമൂഹത്തിനു മാതൃകയായ മൂന്നു ഡോക്ടർമാരെ ആദരിച്ചു.
ഹോമിയോ ഡോക്ടറായ ഡോ. അലക്സ് കുര്യൻ, ജില്ലാ ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ.എം. ഹേമ, മലന്പുഴ ഫാമിലി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ.കെ. ശ്രീദ എന്നിവർക്ക് ജെസിഐ മുൻ ദേശീയ പ്രസിഡന്റ് പി. സന്തോഷ് കുമാർ സർവീസ് ടു ഹ്യൂമാനിറ്റി പുരസ്കാരം സമ്മാനിച്ചു.
പ്രസിഡന്റ് കെ.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ച പരിപാടിക്ക് എസ്. മോഹനൻ, കെ.എസ്. ദിലീപ് കുമാർ, രവി നടരാജൻ, സുനിൽ മാത്യു എന്നിവർ നേതൃത്വം നൽകി.
District News
നെല്ലിയാമ്പതി: കാലവർഷം ശക്തമായതോടെ നെന്മാറ- നെല്ലിയാമ്പതി മലമ്പാതയിൽ മരങ്ങളും പാറക്കല്ലുകളും റോഡിലേക്കു പതിക്കുന്നത് പതിവാകുന്നു.
കഴിഞ്ഞദിവസം കുണ്ടർചോല പാലത്തിനും മരപ്പാലത്തിനും സമീപം വ്യത്യസ്ത സമയങ്ങളിലുണ്ടായ രണ്ടുസംഭവങ്ങൾ മണിക്കൂറുകൾക്കുള്ളിൽ ഗതാഗതത്തെ ബാധിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ സമയോചിത ഇടപെടലിനെ തുടർന്നാണ് ഗതാഗതം വേഗത്തിൽ പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.
ഇന്നലെ രാവിലെ എട്ടോടെ കുണ്ടർചോല പാലത്തിനുസമീപം വലിയമരം റോഡിനുകുറുകെ വീണതിനെതുടർന്ന് ചുരംപാതയിലൂടെയുള്ള വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. ഇരുഭാഗങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുകയും യാത്രക്കാർ ഏറെനേരം കാത്തുനിൽക്കേണ്ട സാഹചര്യവുമുണ്ടായി. കൈകാട്ടിയിൽ താൽക്കാലികമായി ക്യാമ്പ് ചെയ്യുന്ന ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സംഘം സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. ഏകദേശം ഒരുമണിക്കൂറിനുശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്. ഇതിനിടെ ഇന്നലെ ഉച്ചയോടെ മരപ്പാലത്തിനുസമീപം മലമുകളിൽനിന്ന് വലിയ പാറക്കല്ല് റോഡിലേക്കുപതിച്ചു. വീണ്ടും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പാറക്കല്ല് നീക്കംചെയ്തു.
മഴ ശക്തമായി തുടരുന്നതിനാൽ മലയോര മേഖലയിലെ മണ്ണിടിച്ചിൽ, മരങ്ങൾ കടപുഴകി വീഴൽ, പാറക്കല്ലുകൾ ഇളകിവീഴൽ തുടങ്ങിയ അപകടസാധ്യതകൾ വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലും സമാനമായ സംഭവങ്ങൾ ഗതാഗതത്തെ ബാധിച്ചിരുന്ന സാഹചര്യത്തിൽ, ഇത്തവണയും നെല്ലിയാമ്പതി ഒറ്റപ്പെടുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികളും വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ടവരും.
ചുരം പാതയിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ശക്തമായ മഴയുള്ള സമയങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ തുടർച്ചയായ നിരീക്ഷണവും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർ ഫോഴ്സിന്റെ സേവനവും സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
District News
നെന്മാറ: കയറാടി കൈതച്ചിറയിൽ കഴിഞ്ഞദിവസം പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് അടിയന്തര നടപടികളുമായി വനംവകുപ്പ്. നെന്മാറ എംഎൽഎ കെ. പ്രേമന്റെ ഇടപെടലിനെ തുടർന്ന് പുലിയെ സുരക്ഷിതമായി പിടികൂടുന്നതിനായി പ്രദേശത്ത് കൂട് സ്ഥാപിച്ചു.
കെ. പ്രേമൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്തി. പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തി അവരുടെ ആശങ്കകൾ കേൾക്കുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ പിന്തുണയും ലഭ്യമാക്കുമെന്നു അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു.
പുലിയെ സുരക്ഷിതമായി പിടികൂടുന്നതുവരെ വനംവകുപ്പിന്റെ നിരീക്ഷണം തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിച്ച് അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രൻ, വൈസ് പ്രസിഡന്റ് കെ. നാരായണൻ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു. പ്രദേശത്തെ സാഹചര്യം നിരന്തരം വിലയിരുത്തി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പാലക്കുഴിയിൽ
വീടുകൾക്കുസമീപം
വീണ്ടും പുലിയെത്തി
വടക്കഞ്ചേരി: മലയോരമേഖലയായ പാലക്കുഴിയിൽ പുലി. പുഷ്പഗിരി ആശ്രമത്തിന്റെ മുകൾഭാഗത്ത് തോമസ്, മെൽബിൻ എന്നിവരുടെ വീടുകൾക്കു സമീപമാണ് രണ്ടുദിവസമായി പുലിയെ കാണുന്നത്. പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തിലെ ഒളകര ഫോറസ്റ്റ് ഡെപ്യുട്ടി റേഞ്ച് ഓഫീസർ ബി.എസ്. ഭദ്രകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി പട്രോളിംഗ് നടത്തി. രാത്രിസമയം യാത്രചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്നു വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
അപായ സാഹചര്യമുണ്ടായാൽ വനംവകുപ്പിന് വിവരം അറിയിക്കണമെന്നു അധികൃതർ പറഞ്ഞു.
District News
ഇരിങ്ങാലക്കുട: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ഡ്യൂക്ക് പ്രവീണ്‍ എന്നറിയപ്പെടുന്ന പൊറത്തിശേരി മുതിരപ്പറമ്പില്‍ വീട്ടില്‍ പ്രവീണ്‍ (27) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ടി. ദിലീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
മെയ് 23 മുതല്‍ സഞ്ചലന നിയന്ത്രണ ഉത്തരവ് പ്രകാരം രണ്ട് മാസത്തേക്ക് ഇയാളെ തൃശൂര്‍ റവന്യൂ ജില്ലയില്‍ നിന്ന് നാടുകടത്തിയിരുന്നു. ഈ ഉത്തരവ് ലംഘിച്ച് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയിലെ വെള്ളൂര്‍ എന്ന സ്ഥലത്ത് പ്രവേശിച്ചതിനെത്തുടര്‍ന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി. ദിലീഷ്, എസ്ഐ അനു ജോസ്, എസ്ഐ അഭിലാഷ്, ജിഎഎസ്ഐ അന്‍വറുദ്ദീന്‍, സിപിഒ ആഷിഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
District News
ഇരിങ്ങാലക്കുട: മദ്യക്കടത്തുകാരുടെ നട്ടെല്ലൊടിച്ച് എക്സൈസിന്റെ മിന്നല്‍ പരിശോധനയുമായി ഓപ്പറേഷന് തണ്ടര്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ വന്‍ മദ്യശേഖരവുമായി എക്സൈസ് സംഘം സാഹസികമായി പിടികൂടി. വെള്ളാങ്കല്ലൂര്‍ വടക്കുംകര തുരുത്തിയില്‍ വീട്ടില്‍ സതീഷിനെയാണ് (43) ഇരിങ്ങാലക്കുട എക്സൈസ് സംഘം തന്ത്രപരമായി കുടുക്കിയത്.
വില്‍പ്പനയ്ക്കായി ഹോണ്ട ആക്ടീവ സ്കൂട്ടറില്‍ കടത്തുകയായിരുന്ന 12 ലിറ്റര്‍ വിദേശമദ്യവും ഇയാളില്‍ നിന്നു പിടിച്ചെടുത്തു. ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് വാഹനത്തില്‍ നേരിട്ട് മദ്യം ഡോര്‍ ഡെലിവറി ചെയ്യുന്നതായിരുന്നു രീതി.
ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ. വത്സന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വന്‍ വേട്ടയ്ക്ക് ചുക്കാന്‍ പിടിച്ചത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.പി. ദിബോസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.എസ്. ഷനൂജ്, കര്‍ണ അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ കെ.കെ. സുധീര്‍ എന്നിവരടങ്ങിയ സംഘം പഴുതടച്ച നീക്കങ്ങളിലൂടെയാണ് പ്രതിയെ വലയിലാക്കിയത്.
District News
കൊരട്ടി: ഉന്നതവിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധികൾ മറികടന്നു വിദ്യാർഥികേന്ദ്രീകൃതവും കാലാനുസൃതവുമായ സംവിധാനമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോണ്‍. കൊരട്ടി പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (ഓട്ടോണമസ്) യിൽ നടന്ന നിദർശന-26 വിദ്യാരംഭച്ചടങ്ങും രജതജൂബിലി വർഷത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. പുതുതായി ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്കു പ്രവേശനം നേടിയ വിദ്യാർഥികളുടെ വിദ്യാരംഭച്ചടങ്ങും രജതജൂബിലി ലോഗോ പ്രകാശനവും നടന്നു.
നെസ്റ്റ് പദ്ധതിയുടെ ധാരണാപത്രം വികാരി ജനറാൾ മോണ്‍. ആന്റോ ചേരാന്തുരുത്തി കൈമാറി. കോളജ് മാഗസിനും ന്യൂസ് ലെറ്ററും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യനും വാർഡ് അംഗം സിബി തോമസും ചേർന്നു പ്രകാശനംചെയ്തു. അക്കാദമികമികവ് പുലർത്തിയ വിദ്യാർഥികളെയും അധ്യാപകരെയും ആദരിച്ചു. അധ്യാപകർ രചിച്ച പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. നൈപുണ്യ കോളജ് സ്ഥാപക ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ, പ്രിൻസിപ്പലും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. ഡോ. പോളച്ചൻ കൈത്തോട്ടുങ്കൽ, പിടിഎ പ്രതിനിധി വിനോദ്കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിമ്മി കുന്നത്തൂർ എന്നിവർ പ്രസംഗിച്ചു.
സർക്കാരിന്റെ വിദ്യാഭ്യാസ ദർശനത്തിൽ പ്രതീക്ഷ: മാർ ജോസഫ് പാംപ്ലാനി
കൊരട്ടി: പുതിയ സർക്കാരിന്റെ വിദ്യാഭ്യാസനയങ്ങളിൽ പ്രതീക്ഷയുണ്ടെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഉന്നത വിദ്യാഭ്യാസരംഗത്തുണ്ടായ കൃത്യവിലോപം സംസ്ഥാനത്തിനു വലിയ നഷ്ടമുണ്ടാക്കിയെന്നും ദിശാബോധമുള്ള ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളം പിന്നാക്കം പോയതോടെ അയൽസംസ്ഥാനങ്ങൾ ആകർഷിക്കാൻ തുടങ്ങി.
പഠനത്തിനായി വിദേശരാജ്യങ്ങളിലേക്കു പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചതോടെ മാതാപിതാക്കൾക്കു സാന്പത്തികബാധ്യതയും മാനസികസമ്മർദവും നേരിടേണ്ടിവരുന്നു. വിദ്യാഭ്യാസരംഗത്ത് നിസ്വാർഥമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ അനാവശ്യ നിയന്ത്രണങ്ങളിലൂടെ ശ്വാസംമുട്ടിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
District News
ചാലക്കുടി: പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുപ്പിറവിയുടെ നാമധേയത്തിൽ എഡി 600ൽ സ്ഥാപിതമായ ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാൾ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ആലീസ് ഷിബു നിർവഹിച്ചു. ഫൊറോന വികാരി ഫാ.വർഗീസ് പാത്താടൻ അധ്യക്ഷത വഹിച്ചു.
നഗരസഭ പ്രതിപക്ഷനേതാവ് ജില് ആന്റണി, വാർഡ് കൗൺസിലർ അൽഫോൻസ ചാക്കോ, ഫാ. ആൽബിൻ പുതുശേരി, ട്രസ്റ്റി തോമസ് പറനിലം, തിരുനാൾ ജനറൽ കൺവീനർ രാജീവ് വർഗീസ് എന്നിവർ പ്രസംഗിച്ചു. തിരുനാളിന്റെ ഭാഗമായി 2000 ഭവനങ്ങളിലേക്ക് മരിയൻ ജ്യോതി പ്രയാണം നടത്തും
District News
തൃശൂർ: വിമാനത്താവള മാതൃകയിൽ പുതുക്കിപ്പണിയുന്ന തൃശൂർ റെയിൽവേ സ്റ്റേഷൻ പുതിയ മന്ദിരത്തിനായി സൈറ്റ് സർവേയും മണ്ണുപരിശോധനയും കെട്ടിടങ്ങളുടെ രൂപകല്പനയും പൂർത്തിയാക്കി, പ്രവൃത്തി അടുത്തഘട്ടത്തിലേക്ക്. സ്റ്റേഷന്റെ കിഴക്കുഭാഗത്തെ മുഖപ്പും അനുബന്ധ മന്ദിരങ്ങളും ഈ മാസം മൂന്നാംവാരത്തോടെ പൊളിച്ചുതുടങ്ങും. റെയിൽവേ നിർമാണവിഭാഗവും തൃശൂരിലെ ഉദ്യോഗസ്ഥരും കരാർ കന്പനി പ്രതിനിധികളുംചേർന്നു കഴിഞ്ഞദിവസം നടത്തിയ സ്ഥലപരിശോധനയ്ക്കും ചർച്ചകൾക്കും ശേഷമാണു പൊളിക്കൽ ആരംഭിക്കാൻ തീരുമാനമായത്.
പ്രധാന മന്ദിരത്തിൽ സ്റ്റേഷൻ മാനേജരുടെ മുറിയും അനുബന്ധമായുള്ള വിഐപി മുറിയും മുതൽ തെക്കുഭാഗത്തുള്ള യാത്രികരുടെ വിശ്രമകേന്ദ്രം അടക്കമുള്ള ഭാഗമാണ് ആദ്യഘട്ടത്തിൽ പൊളിക്കുക. പൊളിക്കൽ തുടങ്ങാനായി ദിവസങ്ങൾക്കുമുന്പേ ടിക്കറ്റ് കൗണ്ടറുകൾ പഴയ റിസർവേഷൻ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. യാത്രികരുടെ സുരക്ഷ മുൻനിർത്തി സ്റ്റേഷൻ വഴിയുള്ള വാഹനഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. പ്ലാറ്റ്ഫോമിൽ ബാരിക്കേഡുകളും ഉയർത്തും.
ക്രമീകരണങ്ങളുടെ ഭാഗമായി പ്രധാന പ്രവേശനകവാടവും അറിയിപ്പുകേന്ദ്രവും ഇപ്പോൾ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കുന്ന പഴയ റിസർവേഷൻ കേന്ദ്രത്തിന് എതിർവശത്തെ പാർസൽ ഓഫീസിനു തെക്കുവശത്തായി തയാറാക്കുന്ന ജോലികൾ നടക്കുകയാണ്. യാത്രികർക്കുള്ള വിശ്രമകേന്ദ്രം പഴയ സസ്യഭോജനശാല പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്കു മാറ്റും. തെക്കുനിന്നു വരുന്നവർക്ക് ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കേയറ്റത്തുള്ള നടപ്പാലത്തിനു സമീപത്തെ കവാടത്തിനരികിൽ എടിവിഎം ടിക്കറ്റ് വിതരണയന്ത്രങ്ങൾ സജ്ജമാക്കും. അവർക്ക് ആ കവാടത്തിലൂടെ പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കാനാകും.
ഈ രണ്ടാം കവാടത്തിൽനിന്ന് ആർഎംഎസ് ഓഫീസിനു സമീപത്തുകൂടി മുഖ്യകവാടത്തിലേക്കു വരുന്ന റോഡ്, സുരക്ഷയുടെ ഭാഗമായി അടയ്ക്കും. ദിവാൻജിമൂലയിൽനിന്നുള്ള വാഹനങ്ങൾക്കു കൊടിമരംവരെ മാത്രമേ പ്രവേശനം അനുവദിക്കൂ. കൊടിമരത്തിനു തെക്ക് ഓട്ടോ, ടാക്സി പാർക്കിംഗ് ഒരുക്കും.
നിലവിൽ ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്ത് സ്റ്റേഷൻ മാസ്റ്ററുടെയും സിഗ്നലിംഗ് കെട്ടിടത്തിന്റെയും പൈലിംഗ് ജോലികൾ അന്തിമഘട്ടത്തിലാണ്. ദിവാൻജിമൂലയ്ക്കു സമീപം നിർമിക്കുന്ന 12 നില ഭവനസമുച്ചയത്തിന്റെ പൈൽ ടെസ്റ്റിംഗ് നടക്കുകയാണ്. ഗുഡ്സ് ഷെഡിനു സമീപത്തായി പ്രോജക്ട് മാനേജ്മെന്റ് സർവീസ് വിഭാഗത്തിനുള്ള കെട്ടിടം പൂർത്തിയായി. അവിടെ റെയിൽവേ ഓഫീസ്, ഗുഡ്സ് വിഭാഗം ഓഫീസ് എന്നിവയുടെ പൈലിംഗ് ജോലികൾ ആരംഭിച്ചിട്ടുണ്ട്.
District News
ചാവക്കാട്: അങ്ങാടിത്താഴം പഞ്ചാരമുക്കിലെ മരക്കന്പനിയിൽ വൻ തീപിടിത്തം.
കോട്ടയം ഈരാറ്റുപേട്ട സ്വദേശി അഫ്സലിന്റെ ഉടമസ്ഥതയിലുള്ള കൃപ ടിന്പർ എന്ന മരക്കന്പനിയിലാണ് വ്യഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണു തീപിടിത്തമുണ്ടായത്ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
ഗുരുവായൂർ ഫയർ സ്റ്റേഷൻ ഓഫിസർ കെ. പ്രസാദിന്റെ നേതൃത്വത്തിൽ കുന്നംകുളം, നാട്ടിക, ഗുരുവായൂർ എന്നിവിടങ്ങളിൽനിന്നുള്ള ഫയർ യൂണിറ്റുകൾ നാലുമണിക്കൂറോളം പ്രവർത്തിച്ചാണു തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമികനിഗമനം.
District News
തൃശൂർ: തൂഫാൻ ദി നാർക്കോ ഹണ്ട് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ രജിസ്റ്റർ ചെയ്തത് 176 കേസുകൾ. അറസ്റ്റിലായത് 229 പ്രതികൾ. 27 പേരെ റിമാൻഡ് ചെയ്തു. വിവിധ പരിശോധനകളിലായി 344.57 ഗ്രാം എംഡിഎംഎ, 37.637 കിലോഗ്രാം കഞ്ചാവ്, 20.56 ഗ്രാം ഹാഷിഷ് ഓയിൽ, 153 കഞ്ചാവ് ബീഡി, 13 കഞ്ചാവ് ചെടി എന്നിവ പിടിച്ചെടുത്തു.
കാൽലക്ഷത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് 118 കേസുകൾ രജിസ്റ്റർ ചെയ്തു. 121 പേരെ അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗം വിപണനം എന്നിവ ശ്രദ്ധയിൽപെട്ടാൽ യോദ്ധാവിന്റെ 9995966666 എന്ന നമ്പറിലേക്കു വാട്സാപ്പ് സന്ദേശം അയയ്ക്കുകയോ 9497927797, 9497979794 നന്പറുകളിൽ വിളിച്ചറിയിക്കുകയോ ചെയ്യണമെന്ന് സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് അറിയിച്ചു.
District News
ഇരിങ്ങാലക്കുട: വിശ്വാസത്തിന്റെ പ്രകാശവും സാഹോദര്യത്തിന്റെ സന്ദേശവും ഒരുമിച്ചുചേര്‍ന്ന ദുക്റാന തിരുനാളിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഭക്തിസാന്ദ്രമായ സമാപനം. ഊട്ടുസദ്യയില്‍ കാല്‍ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കാളികളായി. രാവിലെ 7.30ന് നടന്ന ദിവ്യബലിക്ക് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസസാക്ഷ്യം ഇന്നത്തെ സമൂഹത്തിനും ക്രൈസ്തവജീവിതത്തിനും വഴികാട്ടിയാണെന്ന് അദ്ദേഹം ദിവ്യബലിമധ്യേ നടത്തിയ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു.
ദിവ്യബലിക്കുശേഷം ദുക്റാന ഊട്ടുനേര്‍ച്ചയുടെ വെഞ്ചരിപ്പുകര്മവും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. രാവിലെ 10.30ന് നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോബി മേനോത്ത് തിരുനാള്‍സന്ദേശം നല്കി.
കത്തീഡ്രല്‍ വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പിൽ, ഫാ. ജസ്റ്റിന് കളര്‍പാറ, കൈക്കാരന്മാരായ പി.ടി. ജോര്‍ജ് പള്ളൻ, സാബു ജോര്‍ജ് ചെറിയാടൻ, തോമസ് തൊകലത്ത്, അഡ്വ. എം.എം. ഷാജന് മാണിക്കത്തുപറമ്പിൽ, തിരുനാള്‍ ജോയിന്റ് കണ്‍വീനര്‍മാരായ ഡേവിസ് ചക്കാലക്കൽ, ജെയ്സണ്‍ പൊന്തോക്കന്, ഷാജു അബ്രാഹം കണ്ടംകുളത്തി, അഡ്വ. ഹോബി ജോളി ആഴ്ചങ്ങാടന്‍ എന്നിവര്‍ നേതൃത്വം നല്കി.
District News
പാലയൂർ: മാർതോമാ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു. കനത്ത മഴയെ അവഗണിച്ച് വൻ ഭക്തജനത്തിരക്കാണു നേർച്ച ഊട്ടിന് അനുഭവപ്പെട്ടത്. പായസം, പഴം ഉൾപ്പെടെ ഏഴുതരം വിഭവങ്ങളാണ് വിളമ്പിയത്. രാവിലെ എട്ടിന് ആരംഭിച്ച ഭക്ഷണവിതരണം വൈകീട്ടുവരെ തുടർന്നു. കാൽ ലക്ഷം പേർക്കുള്ള ഭക്ഷണമാണ് ഒരുക്കിയിരുന്നത്. വലിയ പന്തൽ ഒരുക്കിയത് തീർഥാടർക്ക് സഹായമായി. പാർസൽ സൗകര്യവും ഉണ്ടായിരുന്നു.
വിവിധ സമയങ്ങളിൽ അർപ്പിച്ച ദിവ്യബലിക്ക് ആർച്ച്പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ, ഫാ. ലിവിൻ ചൂണ്ടൽ, ഫാ. ഗ്ലാഡ്രിൻ വട്ടക്കുഴി, ഫാ. അഗസ്റ്റിൻ കുളപുറം, ഫാ. ബിജു പാണേങ്ങാടൻ, ഫാ. ക്ലിന്റ് പാണേങ്ങാടൻ, ഫാ. ജാക്സൻ തെക്കേക്കര, ഫാ. നിധിൻ താഴത്ത് എന്നിവർ കാർമികരായിരുന്നു. തോമാശ്ലീഹായുടെ പാലയൂരിലെ പ്രേഷിത പ്രവർത്തനവുമായി ബന്ധപ്പെട്ട ചരിത്ര സ്മാരകങ്ങൾ കാണാൻ വിശ്വാസികളുടെ തിരക്കായിരുന്നു. കൺവീനർമാരായ കെ.ജെ. പോൾ, സി.സി. ചാർളി, എൻ.ആർ. ജോയ്, സെക്രട്ടറി പിയൂസ് ചിറ്റിലപ്പിള്ളി, സിസ്റ്റർ ഷൈൻ കൈതക്കോടൻ, സിസ്റ്റർ റോസ് മേരി, ജെയ്സൺ കീഴ്വര, സി.ഡി. ജോസ്, സി.ജെ. അൽജോ തുടങ്ങിയവർ നേതൃത്വംനൽകി.
District News
ഒറ്റപ്പാലം: കാലവർഷം കനത്തു, പാതയോരങ്ങളിൽ സ്ഥിതിചെയ്യുന്ന മരങ്ങളുടെ ശിഖരങ്ങൾ പൊട്ടി വീഴുന്നതു പതിവാകുന്നു.
പാലക്കാട്- കുളപ്പുള്ളി പ്രധാനപാതയുടെ ഇരുവശങ്ങളിലും സ്ഥിതിചെയ്യുന്ന കൂറ്റൻ മരങ്ങളുടെ വലിയ ശിഖരങ്ങളാണ് റോഡിലേക്കു നിലംപതിക്കുന്നത്.
കണ്ണിയംപുറം ഇരട്ട പാലത്തിന് സമീപം റോഡിലേക്ക് നിലംപതിച്ച കൂറ്റൻ മരശിഖരം ഫയർഫോഴ്സ് എത്തിയാണ് കഴിഞ്ഞദിവസം വെട്ടിമാറ്റിയത്.
പാലപ്പുറം പത്തൊന്‍പതാംമൈൽ റോഡിൽ ഇത്തരത്തിൽ കൂറ്റൻ മരച്ചില്ല റോഡിലേക്ക് മുറിഞ്ഞുവീണ് കഴിഞ്ഞദിവസം ഗതാഗതതടസവും നേരിട്ടിരുന്നു. തുടർന്ന് ഷൊർണൂരിൽനിന്നും ഫയർഫോഴ്സെത്തിയാണ് മരച്ചില്ലകൾ വെട്ടിമാറ്റിയത്.
പാതയോരങ്ങളിലെ തണൽ മരങ്ങളാണ് ഒടിഞ്ഞുവീണുകൊണ്ടിരിക്കുന്നത്.
കുളപ്പുള്ളി മുതൽ പാലക്കാട് വരെ ഇത്തരത്തിൽ നിരവധി മരങ്ങളുണ്ട്.
വർഷകാലത്തിനുമുമ്പ് റോഡിലേക്ക് തൂങ്ങിനിൽക്കുന്ന ചില്ലകൾ മുറിച്ചുമാറ്റാൻ നിർദേശമുണ്ടായിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലുകൾ ഇല്ലാതിരുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. അതേസമയം കുറെ ഇടങ്ങളിൽ മരച്ചില്ലകൾ മുറിച്ചു മാറ്റിയിട്ടുണ്ട്.
District News
നെന്മാറ: നെന്മാറ കൃഷിഭവന്റേയും ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം കതിർ കാർഷിക ക്ലബിന്റെയും ആഭിമുഖ്യത്തിൽ പൂക്കോട്ടുപാടം പാടശേഖര സമിതിയിൽ നടീൽഉത്സവം സംഘടിപ്പിച്ചു.
വിദ്യാർഥികളിൽ കൃഷിയോടുള്ള താത്പര്യം വളർത്തുകയും പുതിയ തലമുറയെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നടീൽ ഉത്സവത്തിൽ വിദ്യാർഥികൾ ആവേശപൂർവം പങ്കെടുത്തു. കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
നടീൽഉത്സവം നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.സി. സുനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത ജയൻ, കെ.ജി. എൽദോ, എം.ആർ. നാരായണൻ, സൗമ്യ വിജയ്, ഗോകുൽദാസ്, കൃഷിഓഫീസർ എസ്. കൃഷ്ണ, പ്രിൻസിപ്പൽ പി. കേശവപ്രസാദ്, അസിസ്റ്റന്റ് കൃഷി ഓഫീസർ സി. സന്തോഷ്, രശ്മി കൃഷ്ണൻ, എം. രാമൻകുട്ടി എന്നിവർ പ്രസംഗിച്ചു.
District News
ഒറ്റപ്പാലം: പൂട്ടുകണ്ടത്തിനു സമാനമായി തീർന്ന റെയിൽവേസ്റ്റേഷൻ റോഡിൽ നവീകരണ പ്രവർത്തികൾ ആരംഭിച്ചു.റെയിൽവേ സ്റ്റേഷന്റെ മുന്‍ഭാഗം മുതൽ തിയറ്റർ വളവുവരെയാണ് നവീകരണം.
ഇന്റർലോക്ക് വിരിക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. പ്രവൃത്തികൾക്കായി ഒരാഴ്ച വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. പ്രവൃത്തികൾക്കായി റോഡ് അടച്ചിരിക്കുകയാണ്. വർഷങ്ങളായി ഈ ഭാഗത്ത് നവീകരണം നടക്കാത്ത സ്ഥിതിയുണ്ട്.
അതിനാൽ പൊട്ടിപ്പൊളിഞ്ഞ റോഡ് കാൽനടയാത്രയ്ക്കുപോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണുണ്ടായിരുന്നത്. വർഷക്കാലത്ത് റോഡ് മുഴുവൻ മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യവുമുണ്ട്. പ്രദേശവാസികൾ നിരവധി തവണ റോഡ് അറ്റകുറ്റപ്പണികൾ നടത്തണമെന്നാവശ്യപ്പെട്ടിരുന്നു.
റെയിൽവേയുടെ അധീനതയിലാണ് റോഡ് സ്ഥിതിചെയ്യുന്നത്. ഒറ്റപ്പാലം നഗരസഭ ലക്ഷക്കണക്കിനുരൂപ പാത ഉപയോഗിക്കുന്നതിനായി റെയിൽവേയ്ക്കു നൽകാനുണ്ട്.
അതേസമയം, പാതയുടെ അറ്റകുറ്റപ്പണി നടത്താനുള്ള അധികാരം ഒറ്റപ്പാലം നഗരസഭയ്ക്കാണ്. നവീകരണത്തിനു മഴക്കാലം വരെ കാത്തിരിക്കണമായിരുന്നോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
District News
ഷൊർണൂർ: ഞാറ്റുവേലകൾ താളം തെറ്റുന്നു, തിരുവാതിര ഞാറ്റുവേലയ്ക്കു നാളെ സമാപനം. പുണർതം ഞാറ്റുവേല ആറിനു തുടങ്ങും.
തിരുവാതിര ഞാറ്റുവേല ഏറെ ശുഷ്കിച്ചാണ് ഇത്തവണ കടന്നു പോകുന്നത്. കാർഷികമേഖലയ്ക്ക് തുണയാകേണ്ട തിരുവാതിര തിരിമുറിയാതെ മഴ നൽകേണ്ടതായിരുന്നു. എന്നാൽ നിഷ്പ്രഭമായാണ് ഇത്തവണ ഈ ഞാറ്റുവേല കടന്നുപോകുന്നത്.
ജലാശയങ്ങളെല്ലാം ശുഷ്കമാണ്. ഭാരതപ്പുഴയുടെ അവസ്ഥ വെള്ളത്തിന്റെ കാര്യത്തിൽ പരമദനീയമാണ്. അവിടവിടെ തളംകെട്ടിക്കിടക്കുന്ന നീർച്ചാലുകൾ മാത്രമാണ് ഭാരതപ്പുഴയിൽ അവശേഷിക്കുന്നത്.
തിരുവാതിര ഞാറ്റുവേലയിൽ ഇരുകരമുട്ടണ്ട ഭാരതപ്പുഴ വെള്ളമില്ലാതെ പച്ചപ്പുകളിൽ മാത്രമൊതുങ്ങി. ഞാറ്റുവേലകൾ താളംതെറ്റുന്ന അവസ്ഥയാണ് ദൃശ്യമാകുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്ന മഴയാണ് ഇതിനൊരു അപവാദം. തിരുവാതിര ഞാറ്റുവേല ഈമാസം ആറിനു പുണർതം ഞാറ്റുവേല ആരംഭിക്കുകയാണ്.
പുണർതം പൂന്തോണിപോലെ എന്നാണ് ചൊല്ല്. അതേസമയം പുണർതം പുകഞ്ഞുകൊണ്ട് എന്നും കാർഷികസംസ്കൃതിയിൽ പഴമൊഴിയുമുണ്ട്.
District News
വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം അന്തർസംസ്ഥാന പാതയിലെ കുഴികളും വെള്ളക്കെട്ടും പണി തുടങ്ങി.
ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തതുപോലെ ഇന്നലെ അതിരാവിലെ തന്നെ സംസ്ഥാന പാതയിൽ വള്ളിയോട് തേവർകാട് കൺവൻഷൻ സെന്ററിനടുത്തെ കുഴി വില്ലനായി മാറി.
കുഴിയിൽ ചാടാതിരിക്കാൻ ബ്രേക്കുചെയ്ത കാറിനു പിറകിൽ ലോറിയിടിച്ച് നിയന്ത്രണംതെറ്റി കാർ വഴിയോരത്ത് തലകീഴായി മറിഞ്ഞു. അധ്യാപക ദമ്പതികൾക്കു പരിക്കേറ്റു. കാർ പൂർണമായും തകർന്നു.
ഇന്നലെയാണ് മേഖലയിൽ മഴ കനത്തത്. ഇതോടെ പാതയിലുടനീളം വെള്ളക്കെട്ടും കുഴികളും കൂടുതൽ അപകടക്കെണികളായി മാറി.
വള്ളിയോട് സെന്ററിലും മുടപ്പല്ലൂർ ടൗണിലും വെള്ളക്കെട്ട് അതിരൂക്ഷമാണ്. സെന്റ് മേരീസ് പോളിടെക്നിക്, ശ്രീനാരായണ സ്കൂൾ തുടങ്ങി നൂറുകണക്കിന് വിദ്യാർഥികൾക്ക് വെള്ളക്കെട്ടുള്ള വള്ളിയോട് സ്റ്റോപ്പിൽവേണം ബസിറങ്ങാനും തിരിച്ചുപോകാനും.
വാഹനങ്ങൾ കടന്നുപോകുമ്പോഴുള്ള ഓളങ്ങൾമൂലം പാതയോരത്തെ കടകളിലും വെള്ളംകയറി വലിയ നാശനഷ്ടങ്ങളുണ്ടാകുന്നതായി വ്യാപാരികൾ പറഞ്ഞു. കടകളുടെ തറയിൽ സാധനങ്ങളൊന്നും സൂക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഒരടിവരെ ഉയരത്തിൽ കടകളിലും വെള്ളം നിറയും.
മഴവെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയ്നേജ് സംവിധാനമില്ലാത്തതാണ് വെള്ളക്കെട്ടിനും റോഡ് തകരുന്നതിനും കാരണമാകുന്നത്.
District News
പാലക്കാട്: വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് സെന്റ് റാഫേൽസ് കത്തീഡ്രലിൽ ഭക്തിനിർഭരമായ ആഘോഷങ്ങൾ നടന്നു.
രാവിലെ 6.30ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഇടവക വികാരി ഫാ. ജോഷി പുലിക്കോട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം മാർത്തോമാ ക്രിസ്ത്യാനികളുടെ തനതായ കലാരൂപമായ മാർഗംകളിയും അരങ്ങേറി.
ഇടവകയിലെ കെസിവൈഎം അംഗങ്ങളും യുവജനങ്ങളും അവതരിപ്പിച്ച മാർഗംകളി ശ്രദ്ധേയമായി.
വിശുദ്ധ മാർത്തോമാശ്ലീഹായെ പ്രത്യേകമായി അനുസ്മരിച്ച് ആരാധനാശുശ്രൂഷകളും പ്രാർഥനകളും കലാപരിപാടികളും സംഘടിപ്പിച്ചു. വിശ്വാസികളുടെ സജീവ പങ്കാളിത്തം ദുക്റാന തിരുനാളാഘോഷങ്ങൾക്കു മികവേകി.
District News
പാലാ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പാലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഡോക്ടേഴ്സ് ഡേ ആഘോഷവുംപാലായുടെ സാംസ്കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. ഡോ. ആന്റണി വൈപ്പന ഉദ്ഘാടനം ചെയ്തു. ഐഎംഎ പാലാ പ്രസിഡന്റ് ഡോ. സോം വര്‍ഗീസ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ ദേശീയ വൈസ് പ്രസിഡന്റുമായ ഡോ. റോയ് ഏബ്രഹാം കള്ളിവയലില്‍ മുഖ്യതിഥിയായിരുന്നു.
ഈ വര്‍ഷത്തെ ഡോക്ടേഴ്സ് ഡേ അവാര്‍ഡ് ഡോ. ചാള്‍സ് കുജ്ജൂറിനു സമ്മാനിച്ചു. സ്പെഷല്‍ റെക്കഗ്നിഷന്‍ അവാര്‍ഡ് സ്റ്റാറ്റിസ്റ്റിഷനും അധ്യാപകനുമായ ഡോ. കെ.കെ. ജോസിന് സമ്മാനിച്ചു. ദേശീയ ഐഎംഎയുടെ എമിനന്റ് പേഴ്സണാലിറ്റി അവാര്‍ഡിന് അര്‍ഹനായ ഡോ. റോയ് ഏബ്രഹാം കള്ളിവയലിനെ ചടങ്ങില്‍ ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ ഐഎംഎ അംഗങ്ങളുടെ മക്കളെയും അനുമോദിച്ചു. കേരള ഹെല്‍ത്ത് സ്കീം വൈസ് പ്രസിഡന്റ് ഡോ. സിറിയക് തോമസ്, ഡോ. ജോസ് കുരുവിള കൊക്കാട്ട്, ഡോ. മാത്യു തോമസ്, ഡോ. ജി. ഹരിശങ്കര്‍, സെക്രട്ടറി ഡോ. സാം മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഗായിക അഞ്ജു ജോസഫിന്റെ സംഗീതസന്ധ്യയും അരങ്ങേറി.
District News
കളത്തുകടവ്: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയും തലപ്പലം പഞ്ചായത്തും കളത്തുകടവ് ജോൺമരിയ വിയാനി ഇടവക കർഷകദള യൂണിറ്റും എകെസിസി യൂണിറ്റും മാതൃവേദിയും സംയുക്തമായി ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഹോസ്പിറ്റൽ പൈകയുടെ നേതൃത്വത്തിൽ സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയാ നിർണയ ക്യാമ്പുംനടത്തി.
സെന്റ് ജോൺ മരിയ വിയാനി പള്ളി വികാരി ഫാ. അഗസ്റ്റിൻ വരിക്കമാക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയൺസ് ജില്ലാ ചീഫ് പ്രൊജക്ട് കോഓർഡിനേറ്ററും എകെസിസി കർഷകദളം പ്രസിഡന്റുമായ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.
ലയൺസ് ഡിസ്ട്രിക്ട് പ്രൊജക്ട് കോഓർഡിനേറ്റർ ടി.എം. കൊച്ചുമോൻ വിഷയാവതരണം നടത്തി. അരുവിത്തുറ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ടിറ്റോ മാത്യു തെക്കേൽ, വിഷൻ കോ-ഓർഡിനേറ്റർ ഡൈനോ ജെയിംസ് എന്നിവർ പ്രസംഗിച്ചു
District News
പാലാ: താൻ എഴുതിയ രണ്ട് പുസ്തകങ്ങൾ മുഖ്യമന്ത്രി വി.ഡി.സതീശന് സമ്മാനിച്ച് അഭിപ്രായമറിയാൻ കാത്തിരിക്കുകയാണ് ഏഴാം ക്ലാസുകാരൻ യോഹന് ജോസഫ് ബിജു. കഴിഞ്ഞ ദിവസമാണ് ജനപ്രതിനിധികള്‍ക്കും മാതാപിതാക്കള്‍ക്കും ഒപ്പം സെക്രട്ടേറിയറ്റിലെത്തി തന്റെ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങള്‍ യൊഹാൻ മുഖ്യമന്ത്രിക്ക് സമ്മാനിച്ചത്. മിഷന് ടു എ മിസ്റ്റീരിയസ് വില്ലേജ്, അഡ്വഞ്ചെഴ്സ് ഓഫ് ഡുയോ എന്നീ പുസ്തകങ്ങളാണ് 11 വയസുകാരൻ കൊച്ചുമിടുക്കൻ പുറത്തിറക്കിയത്. അഞ്ചു ഭാഗങ്ങളുള്ള നോവലിലെ ആദ്യ രണ്ട് ഭാഗങ്ങളാണ് പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചത്.
പുസ്തകം വായിച്ചിട്ട് താന്‍ ഫോണ്‍ വിളിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇനിയും എഴുതണമെന്ന് യൊഹാനോട് പറഞ്ഞു. ഭരണങ്ങാനം പഞ്ചായത്തംഗം സെന്‍ തേക്കിന്‍കാട്ടിൽ വഴി മാണി സി. കാപ്പന് എംഎല്‍എയാണ് മുഖ്യമന്ത്രിയെ കാണാൻ കുട്ടി സാഹിത്യകാരന് അവസരമൊരുക്കിയത്. തോട്ടുപുറത്ത് വിനായക് നിര്‍മൽ-ഷീജാമോള്‍ തോമസ് ദമ്പതികളുടെ മകനാണ്. ഏക സഹോദരന് ഫ്രാന്‍സിസ് ലിയോ പാലാ രൂപതയിലെ രണ്ടാം വര്‍ഷ വൈദിക വിദ്യാര്‍ഥിയാണ്
District News
ചെമ്മലമറ്റം: കത്തോലിക്ക കോൺഗ്രസ് സീറോ മലബാർ സഭയുടെ ശബ്ദമാണെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ പാലാ രൂപത കത്തോലിക്ക കോൺഗ്രസ് നടത്തിയ സഭാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ഉറച്ച നിലപാടുകൾ എടുക്കുവാനും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാനും വിശ്വാസം പ്രഘോഷിക്കുവാനും ഏത് പ്രതിസന്ധി ഘട്ടത്തിലും സഭയുടെ കാവൽഭടന്മാരായി ശോഭിക്കുവാനും കത്തോലിക്ക കോൺഗ്രസിനേ കഴിയുകയുള്ളുവെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ജോസ് വട്ടുകുളം, ബെന്നി കിണറ്റുകര എന്നിവർ പ്രസംഗിച്ചു.
District News
മരങ്ങാട്ടുപിള്ളി: ആറ് വര്‍ഷം മുമ്പ് അഞ്ചു കോടി രൂപ മുടക്കി രണ്ടുനില കെട്ടിടം നിര്‍മിച്ച് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ മരങ്ങാട്ടുപിള്ളി ഗവണ്മെന്റ് ആശുപത്രിയില്‍ കിടത്തി ചികിത്സ പുനരാരംഭിച്ചിട്ടില്ല.
പഴയ ആശുപത്രിയില്‍ പരിമിതമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കിടത്തി ചികിത്സ ഉണ്ടായിരുന്നു. പുതിയ കെട്ടിടം നിര്‍മിച്ച ശേഷം ഡോക്ടറുടെ സേവനം രാവിലെ മുതല്‍ വൈകുന്നേരം വരെ മാത്രമാണ് ലഭിക്കുന്നത്. നിരീക്ഷണത്തിലുള്ള രോഗികള്‍ക്കായി പരിമിതമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഉച്ചവരെ രണ്ടു ഡോക്ടര്‍മാരുടെയും ഉച്ചകഴിഞ്ഞ് ഒരു ഡോക്ടറുടെയും സേവനം ലഭ്യമാണ്. കിടത്തി ചികിത്സ ഇല്ലാത്തതിനാല്‍ വൈകുന്നേരം ആശുപത്രി അടച്ചിടും.
കിടത്തി ചികിത്സയ്ക്കു രണ്ടാം നിലയില്‍ സൗകര്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പക്ഷേ ലിഫ്റ്റ്, റാംപ് എന്നിവ ഇല്ല. നഴ്സുമാരുടെ എണ്ണം കുറവെന്നും പരാതിയുണ്ട്. പുതിയ മന്ദിരം 2020 ലാണ് നാടിനു സമര്‍പ്പിച്ചത്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്തു.
പുതിയ മന്ദിരത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ കഴിഞ്ഞ വര്‍ഷം ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ തുടര്‍നടപടി വൈകുകയാണ്.
District News
എരുമേലി: കനകപ്പലം - കരിമ്പിൻതോട് - മുക്കട റോഡിൽ മരം വീണ് ഇന്നലെ ഗതാഗതം തടസപ്പെട്ടു. മരം വീണ് വൈദ്യുതി ലൈനും പോസ്റ്റും തകർന്നത് മൂലം ഒന്നര മണിക്കൂറാണ് ഗതാഗതം തടസപ്പെട്ടത്. കഴിഞ്ഞയിടെ ഒരു ഉണക്ക മരം വീണത് മൂലം തകർന്നത് ഏഴ് വൈദ്യുതി പോസ്റ്റുകളും ലൈനുകളുമാണ്. കഴിഞ്ഞ ദിവസം അർദ്ധ രാത്രി രണ്ടോടെ കനകപ്പലത്ത് തേക്ക് മരം വീണ് ഏറെ സമയം ഗതാഗതം നിലച്ചു. അതിന് മുമ്പ് ഒരാഴ്ചയ്ക്കുള്ളിൽ ഇതേ സ്ഥലത്ത് മരം വീണത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലാണ്. ഇതുവരെ നടന്ന അപകടങ്ങളിൽ ആളപായമുണ്ടായില്ലെന്നതുമാണ് ആശ്വാസകരം.
പഴകിയ ഒട്ടേറെ മരങ്ങളാണ് വനത്തിൽ റോഡരികിലുള്ളത്. അപകടകരമായവ മുറിച്ചു നീക്കേണ്ടത് വനം വകുപ്പിന്റെ ചുമതലയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് കെഎസ്ഇബി പല തവണ കത്തുകളും ജനപ്രതിനിധികൾ നിവേദനങ്ങളും വിവിധ സംഘടനകൾ പരാതികളും നൽകി. എന്നാൽ, ഇതൊന്നും അറിയില്ലെന്നാണ് കഴിഞ്ഞയിടെ ചുമതല ഏറ്റ ഫോറസ്റ്റ് റേഞ്ച് ഓഫീസർ പറയുന്നത്.
District News
പൊൻകുന്നം: കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഓപ്പറേഷൻ തൂഫാനുമായി കൈക്കോർക്കുന്നു. ആറുമാസത്തിനുള്ളിൽ 25ൽ പരം വേദികളിൽ അവതരിപ്പിച്ച ജീവന ലഹരി എന്ന നൃത്തസംഗീത സംഘനാടകം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത ഓപ്പറേഷൻ തൂഫാൻ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലംതല ഉദ്ഘാടന വേദിയിൽ അവതരിപ്പിച്ച് പ്രേഷക പ്രശംസ നേടിയിരുന്നു.
22 കർഷകരാണ് സംഘാംഗങ്ങൾ. ചെങ്കൽ കപ്പൂച്ചിൻ ആശ്രമാധിപനും ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവും സംവിധായകനുമായ ഫാ.ഡോ. റോയി കാരക്കാട്ടാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ലഹരിക്കെതിരേ കുട്ടികളെയും സ്ത്രീകളെയും ബോധവത്കരിക്കുകയാണ് നാടകത്തിന്റെ മുഖ്യലക്ഷ്യം.
കേരളത്തിൽ എല്ലായിടങ്ങളിലും നാടകം അവതരിപ്പിക്കുവാനുള്ള അനുമതിക്കായി ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് സംഘാംഗങ്ങൾ.
District News
കാഞ്ഞിരപ്പള്ളി: കൊറിയർ വഴി എത്തിച്ച നിരോധിത മരുന്നുകളുമായി ഒരാൾ പിടിയിൽ. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് ഓണ്‍ലൈനിലൂടെ ഓർഡര്‍ ചെയ്ത് കൊറിയര്‍ വഴി എത്തിച്ച ഡോക്ടറുടെ കുറിപ്പില്ലാത്ത ഷെഡ്യൂള്‍ എച്ച് മരുന്നുമായി പൊൻകുന്നം ശാന്തിഗ്രാം എട്ടുവേലിൽ ഇ.എസ്. അമീർഖാൻ (27) പിടിയിലായത്.
ഡോക്ടറുടെ കുറിപ്പില്ലാതെ നിരോധിത മരുന്നുകള്‍ ഓണ്‍ലൈനിലൂടെ എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തെക്കറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വീസ് സെന്ററില്‍ പാഴ്സല്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിൽ യുവാവിനെയും പാഴ്സലും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരായ ജമീല ഹെലന് ജേക്കബ്, താര എസ്. പിള്ള, ബബിത കെ. വാഴയില്‍ എന്നിരടങ്ങിയ സംഘത്തിന് പിടിച്ചെടുത്ത മരുന്നും പിടിയിലായ യുവാവിനെയും തുടര്‍ നടപടികള്‍ക്കായി കൈമാറി. ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിര്‍ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വിശാല്‍ ജോണ്‍സണിന്റെ മേല്‍നോട്ടത്തില്‍ കാഞ്ഞിരപ്പള്ളി ഇന്‍സ്പെക്ടര്‍ സി.കെ. മനോജ്, എസ്ഐമാരായ ജി. ഗോകുല്‍, എസ്.എസ്. ഷിജു, രംഗനാഥന്, എഎസ്ഐ പ്രദീപ്, സിപിഒമാരായ എം.വി. സുജിത്, രാഹുല്‍ ബാബു, അരുണ്‍ ബേബി എന്നിവരടങ്ങിയ സംഘമാണ് മരുന്നുകള്‍ പിടിച്ചെടുത്തത്
District News
മുണ്ടക്കയം: മുണ്ടക്കയം ടൗണിനെ പ്രകാശപൂരിതമാക്കുകയെന്ന ലക്ഷ്യത്തോടെ 2015-16 കാലഘട്ടത്തിൽ സ്ഥാപിച്ച വഴിവിളക്കുകൾ പൂർണമായും നാശത്തിന്റെ വക്കിൽ. ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു 14.5 ലക്ഷം രൂപ മുടക്കിയായിരുന്നു വഴിവിളക്കുകൾ സ്ഥാപിച്ചത്. കല്ലേപ്പാലം മുതൽ പൈങ്ങനാ പാലം വരെയും, കോസ്വേ പാലം, സിഎംഎസ് ഹൈസ്കൂൾ ഭാഗം തുടങ്ങിയ പ്രദേശങ്ങളിലായി 54ൽപരം സോളാർ വഴിവിളക്കുകളാണ് വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ചത്. ഇതിൽ മൂന്നോ നാലോ എണ്ണം മാത്രമാണ് കുറച്ചുനാൾ എങ്കിലും പ്രവർത്തിച്ചത്. ഇതും ഇപ്പോൾ പൂർണമായും പ്രവർത്തനരഹിതമായി.
യാതൊരു സുരക്ഷാ മുൻകരുതലും ഇല്ലാതെ സ്ഥാപിച്ച വഴിവിളക്കുകളുടെ സോളാർ പാനൽ, ബാറ്ററി, ബൾബ് എന്നിവ ഒരു വർഷത്തിനുള്ളിൽ തന്നെ പലയിടങ്ങളിലെയും മോഷണം പോയി. പാതയോരങ്ങളിൽ സ്ഥാപിച്ച വഴിവിളക്കുകളിൽ പലതിനും വാഹനമിടിച്ച് സാരമായി കേടുപാടും സംഭവിച്ചു. പല സ്ഥലങ്ങളിലും ലൈറ്റിനായി സ്ഥാപിച്ച തൂണുകൾ പോലും മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയ നിലയിലാണ്. ഇതോടെ ലക്ഷങ്ങൾ മുടക്കി നടപ്പിലാക്കിയ പദ്ധതി കൊണ്ട് പൊതുജനത്തിന് യാതൊരു പ്രയോജനവും ഇല്ലാതെയായി.
കൃത്യമായി ആസൂത്രണമില്ലാതെ സ്ഥാപിച്ചതും വഴിവിളക്കുകളുടെ പരിപാലനം കരാർ കമ്പനിയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നടത്താത്തതും വഴിവിളക്കിന്റെ നാശത്തിന് കാരണമായി. പദ്ധതി പൂർണമായും പരാജയപ്പെട്ടതോടെ ടൗണിന്റെ പല ഭാഗങ്ങളും ഇപ്പോൾ ഇരുളിന്റെ പിടിയിലാണ്. മുണ്ടക്കയം ബസ് സ്റ്റാൻഡ് കവാടത്തിന് സമീപം ദേശീയപാതയോരത്ത് സ്ഥാപിച്ചിരുന്ന പ്രവർത്തനരഹിതമായ വഴിവിളക്കിന്റെ തൂണ് കഴിഞ്ഞദിവസം രാത്രിയിൽ വാഹനമിടിച്ച് തകർത്തിരുന്നു. വഴിവിളക്കിന്റെ തകർന്ന തൂണ് സമീപത്തെ ഓട്ടോ സ്റ്റാൻഡിനും നടപ്പാതയോടും ചേർന്ന് കിടക്കുന്നത് കാൽനട യാത്രക്കാർക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ഇനിയും ലക്ഷങ്ങൾ മുടക്കി പുതിയ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ അവ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുന്നതിനുള്ള നടപടികൾകൂടി ഉണ്ടാകണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.
District News
കാഞ്ഞിരപ്പള്ളി: രൂപതയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ആരാധന സന്യാസിനീസമൂഹം സെന്റ് ജോൺസ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ മൊബൈൽ ഹോം കെയർ യൂണിറ്റ് - കരുതലിന്റെ കൈത്താങ്ങിന് തുടക്കമായി. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഒത്തിരിപ്പേർ ഒറ്റപ്പെട്ടും രോഗത്താൽ വലഞ്ഞും ശുശ്രൂഷിക്കാൻ ആരുമില്ലാതെയും ബുദ്ധിമുട്ടുമ്പോൾ ആരാധന സന്യാസിനീ സമൂഹത്തിന്റെ ഈ കൈത്താങ്ങ് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. ഉത്ഥിതന്റെ സ്നേഹവുമായി നാം രോഗികളെ സ്പർശിക്കുമ്പോൾ അവിടെ സൗഖ്യമുണ്ടാകും. ഈ സത്പ്രവൃത്തിക്ക് രൂപതയും ഇടവകയും പൊതുസമൂഹവും എല്ലാ പിന്തുണയും നൽകുമെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
കുന്നുംഭാഗം സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ആന്റണി ചെന്നയ്ക്കാട്ടുകുന്നേൽ, അസിസ്റ്റന്റ് വികാരി ഫാ. ജെമിൻ കൈപ്പൻപ്ലാക്കൽ, ഫാ. ജിതിൻ ചാത്തനാട്ട്, വാർഡ് മെംബർ ആന്റണി മാർട്ടിൻ,
പ്രൊവിൻഷ്യൽ സൂപ്പീരിയർ സിസ്റ്റർ അമല കിടങ്ങത്താഴെ, സിസ്റ്റർ ഡോ. ലിസ് മരിയ വേങ്ങത്താനത്ത് എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലെ വീടുകളിൽ രോഗബാധിതരായി കഴിയുന്നവർക്ക് ജാതിമതഭേദമെന്യേ സൗജന്യ രോഗീപരിചരണം, കൗൺസിലിംഗ് സേവനങ്ങൾ, കുടുംബാംഗങ്ങൾക്ക് മാർഗനിർദേശങ്ങൾ, മരണാസന്നർക്ക് ആവശ്യമായ സാന്ത്വന പരിചരണം തുടങ്ങിയവ നൽകുന്നതാണ് പദ്ധതി. സിസ്റ്റർ പുഷ്പ ഇളംപ്ലാക്കാട്ട്, സിസ്റ്റർ മെർലിൻ കുറ്റിക്കാട്ട്, സിസ്റ്റർ സഞ്ചു റോസ് മുതുപ്ലാക്കൽ എന്നിവർ നേതൃത്വം നൽകും. ഫോൺ - 9847202152, 7025654900.
District News
കോട്ടയം: ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ജില്ലയില്‍നിന്നു നീക്കം ചെയ്തത് 518 ടണ്‍ മാലിന്യം. ശേഖരിച്ച മാലിന്യങ്ങള്‍ മുഴുവന്‍ ക്ലീന്‍ കേരള കമ്പനിക്കു കൈമാറി. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നായി 5,18,215.76 കിലോഗ്രാം (518.21 ടണ്‍) അജൈവ മാലിന്യങ്ങളാണ് ശേഖരിച്ചത്. ജില്ലയിലുടനീളം ഹരിതകര്‍മസേനാംഗങ്ങളുടെ വീടുകളിലെ ശേഖരണം, മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളുടെ (എംസിഎഫ്/ആര്‍ആര്‍എഫ്) പ്രവര്‍ത്തനം, തരംതിരിച്ച മാലിന്യങ്ങളുടെ കൈമാറ്റം എന്നിവയുടെ ഭാഗമായാണ് ശേഖരണം നടത്തിയത്.
ജൂണില്‍ ശേഖരിച്ച മാലിന്യങ്ങളില്‍ 4,01,920 കിലോഗ്രാം റിജക്ട് മാലിന്യവും 59,455.76 കിലോഗ്രാം തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യവും 37,210 കിലോഗ്രാം ഗ്ലാസ് മാലിന്യവും 19,630 കിലോഗ്രാം പഴയ മാലിന്യവും ഉള്‍പ്പെടുന്നു. ഇതോടെ ആകെ 5,18, 215.76 കിലോഗ്രാം മാലിന്യം ശാസ്ത്രീയ സംസ്കരണത്തിനായി വിവിധ സംസ്കരണ കേന്ദ്രങ്ങളിലേക്ക് കൈമാറിയിരിക്കുന്നത്. വീടുകളില്‍നിന്നുള്ള അജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ കൃത്യമായി തരംതിരിച്ച് ഹരിതകര്‍മസേനയ്ക്കു കൈമാറുന്ന ജനങ്ങളുടെ സഹകരണമാണു മാലിന്യശേഖരണം കാര്യക്ഷമമാക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകര്‍മസേനാംഗങ്ങള്‍, ക്ലീന്‍ കേരള കമ്പനി ജീവനക്കാര്‍ എന്നിവരുടെ ഏകോപനത്തിലൂടെയാണ് ജില്ലയിലെ മാലിന്യശേഖരണപ്രവര്ത്തനങ്ങള് പുരോഗമിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള എംസിഎഫ്, ആര്‍ആര്‍എഫ് കേന്ദ്രങ്ങളിലേക്ക് മാറ്റുകയും അവിടെനിന്നു പുനരുപയോഗത്തിനായി റീസൈക്ലിംഗ് യൂണിറ്റുകളിലേക്കു മാറ്റുകയുമാണു ചെയ്യുന്നത്.
ശാസ്ത്രീയ മാലിന്യസംസ്കരണം ശക്തിപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനുമായി വരും മാസങ്ങളിലും ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ക്ലീന്‍ കേരള കമ്പനി അധികൃതര്‍ അറിയിച്ചു. നിശ്ചിത ഇടവേളകളില്‍ മാലിന്യ സംസ്കരണരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ തരംതിരിക്കല്‍, ഗുണനിലവാരം മെച്ചപ്പെടുത്തല്‍, അതിലൂടെ വരുമാനം വര്‍ധിപ്പിക്കുന്ന മാര്‍ഗങ്ങള്‍ എന്നിവയിലാണു മാര്‍ഗനിര്‍ദേശം നല്‍കുന്നത്. ക്ലീന്‍ കേരള കമ്പനിയുടെ സെക്ടര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ അന്‍ഷാദ് ഇസ്മായില്‍, അലീന വര്‍ഗീസ്, സജിമോന്‍, നുസി മോള് തുടങ്ങിയവരാണു വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ബോധവത്കരണം പഞ്ചായത്തിലും സ്കൂളുകളിലും
മാലിന്യനിര്‍മാര്‍ജനത്തിന്റെ ബോധവത്കരണം പുതുതലമുറകള്‍ക്കു നൽകുന്നതിനായി ക്ലീന്‍ കേരള കമ്പനി ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്കൂളുകളിലും പഞ്ചായത്തുകളിലും പരിസ്ഥിതി കാമ്പയിന് സംഘടിപ്പിച്ചു. ആദ്യഘട്ടത്തില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ പരിസ്ഥിതി ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, പുനരുപയോഗം, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം. വിജയികള്‍ക്കു മൊമെന്റോകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് മാലിന്യസംസ്കരണത്തിന്റെ പ്രാധാന്യം പരിചയപ്പെടുത്തുന്നതിനായി ബോധവത്കരണ ക്ലാസുകളും നടത്തി.
ക്ലാസുകളില്‍ ഉറവിടതല മാലിന്യങ്ങള്‍ വേര്‍തിരിക്കല്‍, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശരിയായ സംസ്കരണം, പുനരുപയോഗം, പുനഃചംക്രമണം എന്നിവയാണു വ്യക്തമാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് മാലിന്യസംസ്കരണത്തിന്റെ യഥാര്‍ഥ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുന്നതിനായി റിസോഴ്സ് റിക്കവറി ഫെസിലിറ്റികളായ ആര്‍ആര്‍എഫ്, എംസിഎഫ് കേന്ദ്രങ്ങളിലേക്കു പഠന സന്ദര്‍ശനവും നടത്തിയിരുന്നു.
വിദ്യാര്‍ഥികള്‍ ഹരിത കര്‍മസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ എങ്ങനെ തരംതിരിച്ച് സംഭരിക്കുകയും തുടര്‍സംസ്കരണത്തിനായി അയയ്ക്കുകയും ചെയ്യുന്നു എന്നതു നേരിട്ടുകണ്ടു മനസിലാക്കി.
District News
പള്ളിക്കത്തോട്: അർജന്റീന ഫുട്ബോൾ ടീമിനോടുള്ള കടുത്ത ആരാധനയിൽ സ്വന്തം ജീപ്പിൽ കളിക്കാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുകയാണ് പള്ളിക്കത്തോട് കദളിമറ്റം ചേരിക്കൽ സജിൻ തോമസ്. സൈനിക സേവനത്തിൽനിന്നു വിരമിച്ച ശേഷം ഇപ്പോൾ പള്ളിക്കത്തോട് ടൗണിൽ പച്ചക്കറി കട നടത്തിവരികയാണ് സജിൻ.
ചെറുപ്പം മുതൽ അർജന്റീന ടീമിന്റെ ആരാധകനാണ് സജിൻ. ടീമിന്റെ നായകൻ ലയണൽ മെസിയുടെ ജന്മദിനായ ജൂൺ 24നാണ് സജിന്റെ ഇളയമകൻ ലിയോൺ ജനിച്ചതെന്ന പ്രത്യേകതയുമുണ്ട്. സജിന്റെ ജീപ്പ് മുഴുവൻ അർജന്റീന ടീമിലെ കളിക്കാരുടെ വർണ ചിത്രങ്ങൾകൊണ്ട് നിറച്ചിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പിൽ അർജന്റീന കപ്പ് നേടിയ ചിത്രങ്ങളും ഇതിലുണ്ട്. സജിൻ പോകുന്ന വഴികളിൽ ഫുട്ബോൾ ആരാധകർ ആവേശത്തേടെയാണ് സമീപിക്കുന്നത്.
മെസിയുടെ അവസാന ലോകകപ്പായതുകൊണ്ടാണ് ജീപ്പിൽ ഈ രീതിയിൽ പരിഷ്കാരങ്ങൾ വരുത്തിയതെന്ന് സജിൻ പറയുന്നു. ഭാര്യ ഷീജയും മകൻ ഷോണും സജിനെപ്പോലെ അർജന്റീന ടീമിന്റെ കട്ട ആരാധകരാണ്.
District News
അയ്മനം: പരിപ്പിലെ തൊള്ളായിരം ഷാപ്പിൽനിന്ന് ഭക്ഷണം കഴിക്കുകയും കള്ളു കുടിക്കുകയും ചെയ്തതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ, ഷാപ്പിൽനിന്ന് ശേഖരിച്ച സാമ്പിളുകളുടെ ലാബ് പരശോധനയിൽ അസ്വാഭാവികത കണ്ടെത്താനായില്ലെന്ന് ജില്ലാ ഭക്ഷ്യവകുപ്പ്.
കഴിഞ്ഞ 20നാണ് കുമരകം പള്ളിക്കൂടംപറമ്പിൽ ജ്യോതിഷിന് (41) ഷാപ്പിൽനിന്ന് വാങ്ങിയ കള്ളും തലക്കറിയും കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സയിലിരിക്കേ ജ്യോതിഷ് മരിച്ചു.
ജ്യോതിഷിനൊപ്പം ഭക്ഷണം കഴിച്ച മറ്റു നാലുപേരും ചികിത്സതേടിയിരുന്നു. സംഭവത്തെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഷാപ്പിൽനിന്ന് വിവിധ സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ കൂടുതലും പൊടി ഉത്പന്നങ്ങളായിരുന്നെന്നും ഭക്ഷണപദാർഥങ്ങളുടെ സാമ്പിളുകൾ ലഭ്യമായിരുന്നില്ലെന്നും അധികൃതർ അറിയിച്ചു.
അതേസമയം, മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാൻ ആവശ്യമായ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ആ റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ.
20ന് ഉച്ചകഴിഞ്ഞ് ഇതേ ഷാപ്പിൽനിന്നു ഭക്ഷണം കഴിച്ച മറ്റ് അഞ്ച് യുവാക്കളിൽ നാലു യുവാക്കൾക്കും ഛർദിയും വയറിളക്കവും തലചുറ്റലുമുണ്ടായി വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.
റിപ്പോർട്ട് സുതാര്യമല്ലെന്ന് കുടുംബം
ജൂൺ 20നാണ് ഷാപ്പിൽനിന്ന് യുവാക്കൾ ഭക്ഷണം കഴിച്ചത്. ജൂൺ 22നാണ് പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഷാപ്പിലെത്തിയത്. ശനിയാഴ്ച ഭക്ഷണം കഴിച്ചതിനുശേഷം ഉണ്ടായ വിഷബാധയെക്കുറിച്ച് പരിശോധിക്കാൻ തിങ്കളാഴ്ചത്തെ ഭക്ഷണം മതിയോ എന്ന ചോദ്യം പ്രസക്തമാണ്. തന്നെയുമല്ല പാകം ചെയ്ത ഭക്ഷണം ഒന്നും ലഭിച്ചില്ലെന്നും ചില കറി പൗഡറുകളാണ് പരിശോധനയ്ക്ക് കൊണ്ടുപോയതെന്നും ആക്ഷേപമുണ്ട്.
ഗൃഹനാഥനെ നഷ്ടപ്പെട്ട പാവപ്പെട്ട കുടുംബത്തെ സഹായിക്കാൻ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരാരും എത്തിയല്ലന്നും കുടുംബത്തിന് ആക്ഷേപമുണ്ട്.
District News
കായംകുളം: ബിയർപാർലറിൽ അതിക്രമം നടത്തി ഒളിവിൽ പോയ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. കായംകുളം പത്തിയൂർ ചിറയിൽ വീട്ടിൽ ഫ്രീക്കൻ സോനു എന്നു വിളിക്കുന്ന വിശാഖ് ആണ് അറസ്റ്റിലായത്. കായംകുളം, കരീലക്കുളങ്ങര എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, അടിപിടി അക്രമം, കഠിന ദേഹോപദ്രവം, ലഹരി വിപണനം എന്നീ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിലെ ബിയർ പാർലറിൽ കഴിഞ്ഞദിവസം നടന്ന അടിപിടി കേസിൽ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടയിലാണ് കരീലക്കുളങ്ങര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
എസ്ഐ നിതിൻ, അൻവർ സാദിഖ്, പ്രദീപ്, സിവിൽ പോലീസ് ഓഫീസർമാരായ അജീഷ്, അനീഷ്, അജയ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.=
District News
ചാരുംമൂട്: കെ.പി. റോഡിൽ വിവിഎച്ച്എസ് സ്കൂളിന് സമീപമുള്ള പാലൂത്തറ ജംഗ്ഷനിൽ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന കൂറ്റൻ മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ദിവസം മരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണത് നാട്ടുകാരിൽ ഭീതി വിതച്ചു. മരം ഒടിഞ്ഞുവീഴുമ്പോൾ തിരക്കേറിയ റോഡിലൂടെ വാഹനങ്ങളോ കാൽനടയാത്രക്കാരോ കടന്നുപോകാതിരുന്നതിനാലാണ് വൻദുരന്തം ഒഴിവായത്.
റോഡിലേക്ക് ചരിഞ്ഞുനിൽക്കുന്ന കൂറ്റൻ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്കും മറ്റ് ബന്ധപ്പെട്ട വകുപ്പുകൾക്കും നിരവധി തവണ പരാതികൾ നൽകിയിട്ടും യാതൊരു നടപടിയുമില്ല. സ്കൂളിന് സമീപത്ത് അപകടകരമായ രീതിയിൽ ഇത്തരം മരങ്ങൾ നിൽക്കുന്നത് വിദ്യാർഥികളുടെയും യാത്രക്കാരുടെയും ജീവന് ഭീഷണിയാണ്. മഴക്കാലം ശക്തമാകുന്ന സാഹചര്യത്തിൽ ചാഞ്ഞുനിൽക്കുന്ന മരങ്ങൾ കടപുഴകി വീണ് അപകട സാധ്യത കൂടുതലാണ് . , അടിയന്തരമായി അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
തുറവൂർ: പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ചശേഷം ദേശീയ പാതയിലേക്ക് ഇറങ്ങിയ ടോറസ് ലോറി ഓടയിൽ കുടുങ്ങി. ദേശീയപാതയിൽ എരമല്ലൂർ കവലയ്ക്കു വടക്കുഭാഗത്തുള്ള പെട്രോൾപമ്പിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഓടയിൽനിന്ന് ലോറി പുറത്തെടുക്കാൻ സാധിച്ചത്.
ഉയരപ്പാതയ്ക്ക് സമാന്തരമായുള്ള ദേശീയപാതയുടെ വശങ്ങളിൽ നിർമിക്കുന്ന ഓടയുടെ അപകടാവസ്ഥയാണ് ഇത്തരത്തിലുള്ള അപകടത്തിനു കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഓടയുടെ മുകളിലൂടെ കാൽനടക്കാർക്കുപോലും ആത്മവിശ്വസത്തോടെ നടക്കാൻ സാധിക്കാത്ത അവസ്ഥയാണ്. നിലവിൽ റോഡും ഓടയും തമ്മിൽ ഉയരവ്യത്യാസം കൊണ്ടുതന്നെ ജനം ബുദ്ധിമുട്ടുമ്പോഴാണ് ഇത്തരത്തിലുള്ള അപകടങ്ങളും.
ദേശീയപാതയോരത്ത് പുതുതായി നിർമിക്കുന്ന ഓടയിലൂടെ വെള്ളം ഒഴുകിപ്പോകുവാൻ സാധിക്കാതെ റോഡിൽ കെട്ടിക്കിടക്കുകയാണ്.
തുറവൂർ മുതൽ അരൂർ വരേയുള്ള ദേശീയപാതയുടേയും ഓടയുടെയും നിർമാണം പരിശോധിക്കണമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നമുള്ള ആവശ്യം ശക്തമാകുന്നു.
District News
ആലപ്പുഴ: ജില്ലയിൽ സ്കൂൾ കുട്ടികളിൽ മുണ്ടിനീര് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രതവേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.വി. വിദ്യ അറിയിച്ചു. പാരമിക്സോ വൈറസാണ് മുണ്ടിനീരിനു കാരണമായ രോഗാണു. വായുവിലൂടെ പകരുന്ന രോഗം ഉമിനീര് ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് രോഗം സാധാരണയായി പകരുന്നത്. കുട്ടികളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാറുണ്ട്.
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് ചെവിക്കു താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങള്‍.
വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടുന്നു. വിശപ്പില്ലായ്മയും ക്ഷീണവും വേദനയും പേശി വേദനയുമാണ് മറ്റു ലക്ഷണങ്ങള്‍. പല്ലുവേദന, നീര്, തൊണ്ടവേദന എന്നൊക്കെ തെറ്റിദ്ധരിച്ച് ചികിത്സ സ്വീകരിക്കുന്നതിന് താമസിക്കരുത്.
ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുകയും ഡോക്ടറെ കണ്ട് ചികിത്സ തേടുകയും വേണം. ഉമിനീര്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങളുടെ കണികകൾ വായുവിൽ കലരുന്നതുമൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റൊരാളിലേക്ക് പകരുന്നു.
പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്നേയ ഗ്രന്ഥി ഇവയ്ക്ക് അണുബാധ ഉണ്ടാകുകയും ചികിത്സിച്ചില്ലെങ്കില്‍ കേൾവി തകരാറിനും ഭാവിയില്‍ പ്രത്യുത്പാദന തകരാറുകൾ ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ ഗുരുതരമായ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാനിടയുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
4അസുഖ ബാധിതര്‍ പൂര്‍ണമായും രോഗം ഭേദമാകുന്നത്
വരെ വീട്ടിൽ വിശ്രമിക്കുക. മറ്റുള്ളവരുമായുള്ള സമ്പര്
ക്കം ഒഴിവാക്കുക.
4രോഗികളായ കുട്ടികളെ സ്കൂളില്‍ വിടരുത്.
4രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക.
4മുണ്ടിനീരിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധ്യാ
പകർ രക്ഷിതാക്കളെയും ആരോഗ്യപ്രവർത്തകരെയും
വിവരമറിയിക്കാൻ ശ്രദ്ധിക്കുക. പനി പോലെയുള്ള രോ
ഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുടിവെള്ളം പങ്കിടാൻ കുട്ടി
കളെ അനുവദിക്കരുത്.
4രോഗികൾ ധാരാളം വെള്ളം കുടിക്കുക. പുളിപ്പുള്ള പഴ
ച്ചാറുകൾ പോലെയുള്ള പാനീയങ്ങൾ കുടിക്കേണ്ടതില്ല.
4ചവയ്ക്കാൻ ബുദ്ധിമുട്ടില്ലാത്ത നേർത്ത ഭക്ഷണങ്ങൾ ക
ഴിക്കുക. നീരിന്റെയും വേദനയുടെയും പ്രയാസം കുറ
യ്ക്കുന്നതിനായി ഇളം ചൂടുള്ള ഉപ്പുവെള്ളം കവിൾക്കൊ
ള്ളുക. ഐസ് വെക്കുന്നതും ചൂടുവെള്ളത്തിൽ മുക്കിപ്പി
ഴിഞ്ഞ തുണി ഉപയോഗിച്ച് ചൂട് വയ്ക്കുന്നതും നീരിനും
വേദനയ്ക്കും ആശ്വാസം നൽകാൻ സഹായിക്കു
തുമ്പോളി എസ്എൻവി എൽപി സ്കൂളിന് 21 ദിവസം അവധി
ആലപ്പുഴ: തുമ്പോളി എസ്എൻവി എൽപി സ്കൂളിലെ കുട്ടികൾക്കിടയിൽ മുണ്ടിനീര് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാൻ, ഇതിന്റെ ഇൻകുബേഷൻ കാലയളവായ 21 ദിവസം സ്കൂളിന് അവധി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഈ സാഹചര്യത്തിൽ തുമ്പോളി എസ്എൻവി എൽപി സ്കൂളിന് ഒന്നുമുതൽ 21 ദിവസത്തേക്ക് മുൻകാലപ്രാബല്യത്തോടെ അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.
ഈ ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നിർവഹിക്കേണ്ടതാണ്.
വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നുപിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
District News
തൊടുപുഴ: കാഞ്ഞിരമറ്റത്ത് വയോധികനെ മകന്റെ ഓട്ടോറിക്ഷയിൽ മരിച്ച നിലയില്‍ കണ്ടെത്തി. മേലുകാവ് സ്വദേശി കാനാട്ട് രാജനാണ് (64) മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ഉഴവൂരിലെ ഷാപ്പില് ജോലി ചെയ്തിരുന്ന പിതാവ് പനിയെത്തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകൻ അനുരാജ് ആശുപത്രിയിലെത്തി പിതാവിനെ വീട്ടിലേക്ക് ഓട്ടോയിൽ കൊണ്ടുപോയി.
എന്നാൽ വീട്ടിലെത്തിയശേഷം പിതാവ് ഓട്ടോയിൽനിന്ന് ഇറങ്ങാതെ വന്നതോടെ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് മകൻ വിശദീകരിക്കുന്നത്.
തൊടുപുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം രാജന്റെ മൃതദേഹം സംസ്കരിച്ചു. ഭാര്യ: കുമാരി.
District News
അടിമാലി: നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കത്തിപ്പാറ കല്ലുംപുറത്ത് ഷിമോജിനാണ്(49) പരിക്കേറ്റത്. കത്തിപ്പാറ ഒഴുകാസിറ്റിയിലാണ് അപകടം.
റോഡിന് താഴെയുള്ള കെഎസ്ഇബിയുടെ പഴയ ക്വാർട്ടേഴ്സിന് മുകളിലേക്കാണ് കാർ മറിഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അടിമാലിയിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് ഷിമോജിനെ പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്.
District News
നെടുങ്കണ്ടം: വ്യത്യസ്ത കേസുകളില്‍ ജാമ്യത്തിലിറങ്ങിയ ശേഷം പതിറ്റാണ്ടുകളോളം ഒളിവില്‍ കഴിഞ്ഞ രണ്ടു പ്രതികള്‍ പിടിയിലായി. നെടുങ്കണ്ടം സ്റ്റേഷനില്‍ 35 വര്‍ഷം മുമ്പ് കഞ്ചാവ് കൈവശം വച്ചതിന് പിടിയിലാകുകയും റിമാൻഡിൽ കഴിയുകയും ചെയ്ത പച്ചടി പാലയ്ക്കാപ്പറമ്പില്‍ സുകു (66), 25 വര്‍ഷം മുമ്പ് പാമ്പാടുംപാറയില്‍ പീഡന, സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പിടിയിലായതിനുശേഷം ജാമ്യത്തിലിറങ്ങി ഒളിവില്‍പ്പോയ കൊട്ടാരക്കര മാമ്പുഴ സരസ്വതി മന്ദിരത്തില്‍ സേതുകുമാര്‍ (68) എന്നിവരാണ് പിടിയിലാണ്.
1.600 കിലോ കഞ്ചാവ് കൈവശം വച്ച കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് സുകു ജാമ്യത്തിലിറങ്ങി മുങ്ങിയത്. 35 വര്‍ഷമായി ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡ് ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ വയനാട്ടിലെ കല്‍പ്പറ്റയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ നെടുങ്കണ്ടം പോലീസിന് കൈമാറി. 1991 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ വയനാട്ടില്‍ കൃഷിപ്പണികളും മറ്റു ജോലികളും ചെയ്തു വരികയായിരുന്നു.
2001ല്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡന, സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതിയാണ് പിടിയിലായ സേതുകുമാര്‍. 2000 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പാമ്പാടുംപാറ സ്വദേശിനിയായ യുവതിയെ ഗള്‍ഫില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് 17,500 രൂപ വാങ്ങുകയും വീട്ടില്‍നിന്നു മുംബൈയ്ക്ക് കൊണ്ടുപോകുകയും ചെയ്ത ശേഷം ഗള്‍ഫിലേക്ക് വിടാതെ അവിടെവച്ച് പീഡനത്തിരയാക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് പിടികൂടിയ ഇയാള്‍ ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍ പോകുകയായിരുന്നു. ബുധനാഴ്ച പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരിനടുത്ത് പരുത്തിപ്രയില്നിന്നാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് ഇയാളെ പിടികൂടി നെടുങ്കണ്ടം പോലീസിന് കൈമാറിയത്
District News
ചെറുതോണി: ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഹരിതസുന്ദര ഭൂമി പദ്ധതിക്ക് തുടക്കം കുറിച്ചു. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത് കാഞ്ഞിരത്തുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, ഗ്രാമതല ഫെഡറേഷൻ പ്രസിഡന്റ് മോളി ജോണി എന്നിവർ പ്രസംഗിച്ചു. പ്രവർത്തനഗ്രാമങ്ങളിലെ സ്വാശ്രയസംഘ പ്രവർത്തകരുടെ ഭവനങ്ങൾ പച്ചക്കറി, ഫലവൃക്ഷ ചെടികളാൽ സമൃദ്ധമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലയിലെ 14 പഞ്ചായത്തുകളിലായി സാധാരണക്കാരായ 4,500 കുടുംബങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്ന് ഫാ. സുജിത് കാഞ്ഞിരത്തുംമൂട്ടിൽ പറഞ്ഞു.
District News
രാജാക്കാട്: ലയൺസ് ക്ലബ് വാർഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. പത്താം വാർഷികത്തിന്റെ ഭാഗമായി 10 ഇനം സേവനപ്രവർത്തനങ്ങൾ ഈ വർഷം നടപ്പാക്കും. പ്രസിഡന്റ് ജെയിൻ കുര്യാക്കോസിന്റെ അധ്യക്ഷതയിൽ രാജാക്കാട് വൈസ് മെൻസ് സ്ക്വയറിൽ നടന്ന യോഗം രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ലയൺസ് ഇന്റർനാഷണൽ 318 സിസെക്കന്റ് വൈസ് പ്രസിഡന്റ് ജോസ് മഞ്ഞളി ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ഡിസ്ട്രിക്ട് ട്രെയിനിംഗ് സെക്രട്ടറി ഷൈനു സുകേഷ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡിസ്ട്രിക്ട് ഡിസാസ്റ്റർ റിലീഫ് സെക്രട്ടറി എ.പി. ബേബി ലേഡീസ് ഫോറം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ബ്രീസ് ജോയി റിപ്പോർട്ട് അവതരിപ്പിച്ചു. ഫസ്റ്റ് വൈസ് പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കൽ സ്വാഗതവും ട്രഷറർ എ. ഹംസ നന്ദിയും പറഞ്ഞു. ഡിസ്ട്രിക്ട് അഡീഷണൽ സെക്രട്ടറിമാരായ ജയിംസ് തെങ്ങുംകുടി, ബേബി മാത്യു, എം.എസ്. സന്തോഷ്കുമാർ, റീജൺ ചെയർപേഴ്സൻ പി. പ്രവീൺ കുമാർ,റീജൺ ജനറൽ സെക്രട്ടറി വി.എസ്. പൊന്നുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ മികച്ച പ്രവർത്തനം നടത്തിയ ഭാരവാഹികളെയും പഠന മികവ് പുലർത്തിയ കുട്ടികളെയും ആദരിച്ചു. തുടർന്ന് നാട്ടുക്കൂട്ടം വോയ്സിന്റെ ഗാനമേളയും സ്നേഹവിരുന്നും നടത്തി. പങ്കെടുത്ത ക്ലബംഗങ്ങൾക്ക് സമ്മാനങ്ങളും നൽക
District News
ചെമ്മലമറ്റം: കത്തോലിക്ക കോൺഗ്രസ് സീറോമലബാർ സഭയുടെ ശബ്ദമാണെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ പാലാ രൂപത കത്തോലിക്ക കോൺഗ്രസ് നടത്തിയ സഭാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉറച്ച നിലപാടുകൾ എടുക്കുവാനും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാനും വിശ്വാസം പ്രഘോഷിക്കുവാനും ഏത് പ്രതിസന്ധി ഘട്ടത്തിലും സഭയുടെ കാവൽഭടന്മാരായി ശോഭിക്കുവാനും കത്തോലിക്ക കോൺഗ്രസിനേ കഴിയുകയുള്ളൂവെന്നും ബിഷപ് പറഞ്ഞു.
രൂപത പ്രസിഡന്റ് ഇമ്മാനുവൽ നീധിരി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ജോസ് വട്ടുകുളം, ബെന്നി കിണറ്റുകര എന്നിവർ പ്രസംഗിച്ചു.