പ്രതീകാത്മക ചിത്രം
തിരുവമ്പാടി: പുന്നക്കൽ വഴിക്കടവിൽ അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണവും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന കാമറയും കവർന്നു. വഴിക്കടവ് താഴത്ത് വീട്ടിൽ നോയലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
അഞ്ച് യുവാക്കളടങ്ങുന്ന സംഘം മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുവാക്കളിൽ ചിലർ മുഖമൂടി ധരിച്ചിട്ടുണ്ട്. വീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് സംഘം അകത്തുകടന്നത്.
വീട്ടുടമയും കുടുംബവും നിലവിൽ അമേരിക്കയിലാണ്. വീട് അടഞ്ഞുകിടക്കുന്നതായി അറിയാവുന്നവരാകാം മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
മദ്യ ഷോപ്പിൽ മോഷണം
രാമനാട്ടുകര: കേരള സ്റ്റേറ്റ് ബീവറേജ് കോർപറേഷന്റെ രാമനാട്ടുകര തോട്ടുങ്ങലിൽ പ്രവർത്തിക്കുന്ന വിദേശ മദ്യ ഷോപ്പിൽ മോഷണം.
2.65 ലക്ഷം രൂപ മോഷണം പോയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മുകൾ നിലയിലെ ഷട്ടറിന്റെ പൂട്ട് മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ഇവിടെയുള്ള സിസിടിവി കാമറ തിരിച്ചുവച്ച നിലയിലാണ്. മദ്യ കുപ്പികളൊന്നും മോഷ്ടിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
ഓഗസ്റ്റ് 15 ന് ഷോപ്പ് അവധിയായിരുന്നു. 14ന് കിട്ടിയ കളക്ഷൻ ഉൾപ്പടെ ഷോപ്പിൽ സൂക്ഷിച്ച പണമാണ് മോഷണം പോയത്. മുകൾ നിലയിൽ ഗോഡൗണും വിലകുറഞ്ഞ മദ്യത്തിന്റെ വില്പനയും ആയിരുന്നു ഉണ്ടായിരുന്നത്. താഴെ സെൽഫ് ഹെൽപ്പ് പ്രീമിയം കൗണ്ടറാണ് പ്രവർത്തിക്കുന്നത്. ഫറോക്ക് പോലീസ്, വിരലടയാള പരിശോധനാ വിദഗ്ധർ, ഫോറൻസിക് ഉദ്യോഗസ്ഥർ എന്നിവർ പരിശോധന നടത്തി.