കൊച്ചി: ഓണത്തിന്റെ വൈവിധ്യമാർന്ന ആഘോഷങ്ങളില്‍ വര്‍ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കല്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളില്‍ നിറവും സൗരഭ്യവുമൊത്തുചേര്ന്ന് മഹാബലിയെ വരവേല്‍ക്കുന്ന ചടങ്ങാണിത്. ചിങ്ങമാസത്തിലെ അത്തം മുതല്‍ തിരുവോണം വരെ ചാണകം മെഴുകിയ ഓണത്തറയില്‍, നിലവിളക്കു കൊളുത്തി, തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാന് വേണ്ടി ഓണപ്പൂക്കളം ഒരുക്കുന്നുവെന്നാണ് വിശ്വാസം.
അത്തംനാളില്‍ ഒരു നിര തുമ്പപ്പൂ മാത്രമാണ് പൂക്കളത്തിലുണ്ടാകുക. പിന്നീട് മുക്കുറ്റി, ചെമ്പരത്തി, തുളസി, പൂവാങ്കുരുന്നില, അരിപ്പൂ, കദളിപ്പൂ, കോളാമ്പിപ്പൂ എന്നിങ്ങനെ ഓരോ ദിവസവും പൂക്കളത്തിന്റെ നിരയും നിറവും വലിപ്പവും കൂടിവരും. ചോതി നാളില്‍ ചെമ്പരത്തിപ്പൂവിനാണ് സ്ഥാനം. മൂലം നാളിലെ ചതുര പൂക്കളത്തിനു നടുവില്‍ ഈര്‍ക്കിലില്‍ ഒരു പൂവ് കുത്തിനിര്‍ത്തും.
ഉത്രാടം നാളിലാണ് പൂക്കളത്തിനു വലിപ്പം കൂടുക. തിരുവോണ ദിവസം ഓണത്തറയില്‍ ആവണിപ്പലകയിട്ട് അരിമാവ് പൂശി, അതിന്റെ പുറത്ത് തൂശനില വിരിച്ച്, ഓണത്തപ്പനെ വയ്ക്കും. അധിഷ്ഠാന ദേവതകളെ സങ്കല്പിച്ച് 10 മണ്‍തട്ടുകളൊരുക്കി ഓലക്കുടകുത്തി കെടാവിളക്കു കൊളുത്തിയാണ് ഓണത്തപ്പനെ പ്രതിഷ്ഠിക്കുക. ഇത്തരത്തിലുള്ള പൂക്കളമൊരുക്കല്‍ ഇന്ന് ഗൃഹാതുര സ്മൃതി മാത്രമാണ്.
പ്രാദേശിക ഭേദമനുസരിച്ച് പൂക്കള്‍ക്കും പൂക്കളത്തിനും ഓണത്തപ്പനുമൊക്കെ മാറ്റമുണ്ട്. ചിലയിടങ്ങളില്‍ 10 ദിവസവും 10 നിറത്തിലുള്ള പൂക്കളാണ് ഇടുന്നത്. പൂരാടം മുതല്‍ തന്നെ മാതേവരെ വയ്ക്കുന്ന ഇടങ്ങളുമുണ്ട്. വള്ളുവനാട്ടില്‍ അത്തം മുതല്‍ മാതേവരെ വയ്ക്കും. മാവേലി, തൃക്കാക്കരയപ്പന്, ശിവന് എന്നീ സങ്കല്പത്തില് മൂന്ന് മാതേവരെയാണ് വയ്ക്കുക. ചിലയിടങ്ങളില്‍ അത് ഏഴുവരെയാകും. അരിമാവ് കൊണ്ട് കളം വരച്ച് പലക മേലാണ് മാതേവരെ വയ്ക്കുക.
തെക്കൻ കേരളത്തിൽ മഞ്ഞമുണ്ടിന്റെ നൂല് ചുറ്റുന്ന ചടങ്ങുമുണ്ട്. വടക്ക് തൃക്കാക്കരയപ്പനെ വരവേല്‍ക്കുന്നതാണ് ചടങ്ങ്. കോലം വീടിന്റെ ഉമ്മറത്തും തീര്‍ക്കും. തുടര്‍ന്ന് തൃക്കാക്കരയപ്പന് അട നിവേദ്യം നേദിക്കും. ഉത്രട്ടാതി വരെ കളം നിര്‍ത്തുന്നവരുണ്ട്. മറ്റു ചിലയിടങ്ങളില്‍ രേവതി നാളില്‍ കളത്തിന്റെ അരിക് മുറിച്ചാണ് ഓണപ്പൂക്കളത്തിന്റെ പരിസമാപ്തി കുറിക്കുക.
Tags :