ശ്രീകണ്ഠപുരം : പാലക്കയം തട്ടിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ വ്യൂ പോയിന്റിന്റെ സ്വാഭാവിക കാഴ്ച മറച്ചുകൊണ്ട് നടക്കുന്ന റിസോർട്ട് നിർമാണത്തിനെതിരെ ഉയർന്നുവന്ന പരാതികളുടെ അടിസ്ഥാനത്തിൽ നിർമാണം നിർത്തിവയ്ക്കാൻ കളക്ടറുടെ നിർദേശം.
നടുവിൽ പഞ്ചായത്ത് സെക്രട്ടറിക്കാണ് ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. നിർമാണത്തിൽ ചട്ടലംഘനങ്ങളും പ്രദേശത്തിന്റെ ഭൂപ്രകൃതിക്കും പരിസ്ഥിതിക്കും ഉണ്ടാകാനിടയുള്ള ആഘാതങ്ങളും സംബന്ധിച്ച് നടത്തിയ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
വ്യൂ പോയിന്റിന്റെ കാഴ്ച മറച്ചുകൊണ്ടുള്ള നിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ സജീവ് ജോസഫ് എംഎൽഎ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
ഇക്കഴിഞ്ഞ ആറിന് ജില്ലാ ടൗൺ പ്ലാനർ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അംഗീകരിച്ച സൈറ്റ് പ്ലാൻ 2019-ലെ കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസിലെ വ്യവസ്ഥകൾ പൂർണമായി പാലിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. നിർമാണത്തിന്റെ പൂർണമായ ഔട്ട്ലൈൻ, പ്ലോട്ട് അതിരുകളിൽ നിന്നുള്ള സെറ്റ്ബാക്ക് എന്നിവ സൈറ്റ് പ്ലാനിൽ രേഖപ്പെടുത്തിയിട്ടില്ല.
ഗ്രൗണ്ട് ഫ്ലോറിന്റെ ഔട്ട്ലൈൻ മാത്രമാണ് പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ, അംഗീകരിച്ച പ്ലാനിൽ രേഖപ്പെടുത്തിയിരുന്ന പാർക്കിംഗ്സൗകര്യം നിലവിൽ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇതിനുപുറമെ, കേരള ദുരന്തനിവാരണ അഥോറിറ്റിയുടെ 2022-ലെ ലാൻഡ് സ്ലൈഡ് സ്പെക്ടബിലിറ്റി മാപ്പ് പ്രകാരം പ്രകാരം പാലക്കയം തട്ട് പ്രദേശം ഹസാർഡ് സോണിൽ ഉൾപ്പെടുന്നതായും ജില്ലാ ടൗൺ പ്ലാനറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിൽ പ്രദേശത്ത് നിർമാണ നിയന്ത്രണങ്ങൾ നിലവിലുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ജിയോളജി, സോയിൽ കൺസർവേഷൻ വകുപ്പുകളിൽ നിന്നുള്ള റിപ്പോർട്ടും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ ലഭിക്കുന്നതോടൊപ്പം കെട്ടിട ഉടമ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടോ ഉറപ്പുവരുത്തി പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജില്ലാ കളക്ടർ നിർദേശിച്ചിരിക്കുന്നത്.
Tags : nattu vishesham Collector's suggestion resort construction