വൈപ്പിൻ: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ ഞാറയ്ക്കലും കുഴുപ്പിള്ളിയിലുമായി രണ്ട് ദമ്പതിമാർക്ക് 30 ലക്ഷം നഷ്ടമായി. നിക്ഷേപിക്കുന്ന തുകയ്ക്ക് ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
ഞാറയ്ക്കലെ ദമ്പതിമാർക്ക് 17,17,740 രൂപയും കുഴുപ്പിള്ളി അയ്യമ്പിള്ളി തറവട്ടത്തുള്ള ദമ്പതിമാർക്ക് 13,05380 രൂപയുമാണ് നഷ്ടമായത്. ഓൺലൈൻ ട്രേഡിംഗിലൂടെ വൻലാഭം മോഹിപ്പിച്ച് ഓൺലൈൻ വഴി ബന്ധപ്പെട്ട തട്ടിപ്പ്സംഘം ഞാറക്കലുള്ള ദമ്പതികളിൽ നിന്നും 2024 സെപ്റ്റംബർ മുതൽ 2025 നവംബർ വരെയുള്ള കാലഘട്ടത്തിൽ വിവിധ സമയങ്ങളിലായാണ് പണം തട്ടിയെടുത്തത്.
ഇവരുടെ മാലിപ്പുറത്തുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്നും തട്ടിപ്പ്സംഘം ആവശ്യപ്പെട്ട വിവിധ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്. എന്നാൽ നാളിതുവരെ ലാഭവിഹിതം കിട്ടാതെ വന്നതോടെ ഇവർ കഴിഞ്ഞദിവസം ഞാറക്കൽ പൊലിസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചു.
അയ്യമ്പിള്ളിയിലുള്ള ദമ്പതികളിൽ നിന്നും കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലഘട്ടങ്ങളിൽ പത്തിലധികം തവണകളായിട്ടാണ് പണം തട്ടിയത്. പള്ളിപ്പുറത്തും ചെറായിലുമുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്നു നേരിട്ടും ഗൂഗിൾ പേ വഴിയും ഇവർ പണം കൈമാറിത്.
ഇഷാനി ഐഷു എന്നയാളുമായുള്ള ഓൺലൈൻ ബന്ധമാണ് തട്ടിപ്പിനിടയാക്കിയതെന്ന് പരാതിയിൽ പറയുന്നു. കബളിപ്പിക്കപ്പെട്ടു എന്നറിഞ്ഞതോടെ ഇവർ മുനമ്പം പൊലിസിൽ പരാതി നൽകി. തുടർന്ന് പാലക്കാട് സ്വദേശിയായ ഇഷാനി ഐഷു എന്നയാളെ പ്രതിയാക്കി പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Tags : nattu vishesham Online trading scam