പ്രതീകാത്മക ചിത്രം
കോഴഞ്ചേരി: ഓണമടുക്കുന്തോറും ജില്ലയില്‍ ഏത്തക്കായ വില കുതിക്കാന്‍ തുടങ്ങി. മൊത്ത വിപണിയില്‍ 60 -65 രൂപയാണ് കിലോഗ്രാമിനു വില. നാടന്‍ ഏത്തക്കുലകള്‍ക്ക് ക്ഷാമം ആയതോടെ വില 80 രൂപയ്ക്കു മുകളിലുമായി. അത്തം പിറന്നതോടെ ഇനിയുള്ള ദിവസങ്ങള്‍ ഓണവിപണിയില്‍ ഏറ്റവും കൂടുതല്‍ വില്പന നടക്കുന്നതും ഏത്തക്കായയാണ്. മഴക്കെടുതിയും വെള്ളപ്പൊക്കവും കാരണം ജില്ലയില്‍ ഇക്കുറി നാടന്‍ ഏത്തക്കുല വിപണി മാന്ദ്യതയിലാണ്. വെള്ളം കയറാത്ത പ്രദേശങ്ങളില്‍ നിന്ന് എത്തുന്ന നാടന്‍ കുലകള്‍ക്ക് ഇപ്പോള്‍ തന്നെ ഡിമാന്‍ഡ് ആയിട്ടുണ്ട്. വന്യ മൃഗശല്യം കാരണം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ വാഴകൃഷി കുറവാണ്.
കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്, കോയമ്പത്തൂരിനടുത്തുള്ള സത്യമംഗലം എന്നിവിടങ്ങളില്‍ നിന്നാണ് ഏത്തക്കുലകള്‍ വരുന്നത്. വയനാടന്‍ ഏത്തക്കായ വില കിലോയ്ക്ക് 80 രൂപയാണ്. മുവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്ന് നേരത്തെ ഏത്തക്കുലകള്‍ എത്തുമായിരുന്നെങ്കിലും മുവാറ്റുപുഴയില്‍ കഴിഞ്ഞ ദിവസം രണ്ടായിരത്തില്‍ അധികം എണ്ണമുള്ള ഏത്തവാഴത്തോട്ടം മഴയില്‍ നശിച്ചിരുന്നു.
ജില്ലയില്‍ വകയാറിലും വാഴകൃഷി സജീവമായിരുന്നെങ്കിലും മഴക്കെടുതി അവിടെയും ബാധിച്ചിട്ടുണ്ട്. അടൂര്‍ മേഖലയിലും വാഴകൃഷി നന്നേ കുറഞ്ഞു. കിഴക്കന്‍ മേഖലയിലും പടിഞ്ഞാറന്‍ മേഖലയിലും മഴക്കെടുതിയില്‍ ഏത്തവാഴ വ്യാപകമായി നശിച്ചു. അപ്പര്‍കുട്ടനാട്ടിലെ നിരവധി ഏത്തവാഴ കര്‍ഷകര്‍ക്കാണ് പ്രതീക്ഷ നഷ്ടമായത്.
അതേ സമയം ഇത്തവണ ഗുണ്ടല്‍പേട്ടയില്‍ പതിനായിരവും ഇരുപതിനായിരവും വാഴകള്‍ കൃഷി ചെയ്ത മലയാളികള്‍ ഉണ്ട്. അവിടെ നിന്നും കുലകള്‍ ഓണമടുക്കുമ്പോഴേക്കും ജില്ലയില്‍ എത്തിയേക്കും .
കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് വയനാട് ചുരമിറങ്ങി വരുന്ന എത്തക്കുലകള്‍ ചിപ്സ്, ശര്‍ക്കരവരട്ടി എന്നിവ നിര്‍മിക്കുന്നതിന് കമ്പനികള്‍ ലോഡ് കണക്കാക്കി മൊത്ത വിലയ്ക്ക് എടുക്കുന്നതിനാല്‍ ഏത്തക്കുല ക്ഷാമം ജില്ലയെ ബാധിക്കാനും സാധ്യതയുണ്ട്. ചിപ്സുകള്‍ക്ക് വില കൂടാനും നാടന്‍ ഏത്തയ്ക്കയുടെ ഉപ്പേരി ലഭിക്കുന്നതിന് ഇത്തവണ ബുദ്ധിമുട്ട് നേരിടാന്‍ സാധ്യത ഉണ്ടെന്നും തെക്കേമലയിലെ പച്ചക്കറി വ്യാപാരി ജി. അജി കുമാര്‍ പറഞ്ഞു
Tags : Nattuvishesham DistrictNews DeepikaNews