മുന്തിരിത്തോട്ടത്തിൽ പരിചരണത്തിലേർപ്പെട്ട ഷൈനി.
കൂടരഞ്ഞി: മലയോര മേഖലയിലെ കാലാവസ്ഥ മുന്തിരി കൃഷിക്ക് അനുയോജ്യമല്ലെന്ന ധാരണകളെ മറികടന്ന് കൂടരഞ്ഞിയിലെ വീട്ടുമുറ്റത്ത് മുന്തിരിത്തോട്ടം ഒരുക്കി ശ്രദ്ധേയനാകുകയാണ് കർഷകനായ റോയി ആക്കേൽ.
കുളിരാമുട്ടിയിലെ ഏകദേശം മൂന്ന് ഏക്കർ സ്ഥലമാണ് ഇന്ന് റോയിയുടെ വൈവിധ്യമാർന്ന കൃഷിത്തോട്ടമുള്ളത്. വീട്ടുമുറ്റത്തും കൃഷിയിടത്തുമായി പടർത്തിയ വള്ളികളിൽ കുലകുലയായി നിറഞ്ഞു നിൽക്കുന്ന റോസ് മുന്തിരിയാണ് റോയിയുടെ തോട്ടത്തിലെ പ്രധാന ആകർഷണം. രാസവളങ്ങൾക്ക് പകരം ബയോഗ്യാസ് പ്ലാന്റിൽനിന്ന് ലഭിക്കുന്ന സ്ലറിയാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. ഇത് ചെടികളുടെ വളർച്ചയ്ക്കും കായകളുടെ ബലത്തിനും സഹായകമാണെന്ന് റോയി പറയുന്നു.
2020ലാണ് റോയി ആദ്യമായി മുന്തിരിയുടെ വിളവെടുപ്പ് നടത്തിയത്. അന്നത്തെ കൃഷി ഓഫീസറായിരുന്ന മുഹമ്മദ് നൽകിയ പ്രോത്സാഹനവും നിർദേശങ്ങളും റോയിയെ സഹായിച്ചിരുന്നു. ജാതി, തെങ്ങ്, കമുങ്ങ്, വാഴ, കപ്പ, ചേമ്പ് തുടങ്ങി വിവിധ കാർഷിക വിളകൾക്കൊപ്പം പലതരം ഫലവൃക്ഷങ്ങളും ഇവിടെ വളരുന്നു. സ്വന്തം വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും കഴിയുന്നത്ര സ്വന്തം പുരയിടത്തിൽ തന്നെയാണ് റോയി ഉത്പാദിപ്പിക്കുന്നത്.
കർഷക കുടുംബത്തിൽ ജനിച്ച റോയിക്ക് ചെറുപ്പം മുതലേ കൃഷിയോട് വലിയ താത്പര്യമായിരുന്നു. ആക്കേൽ മത്തായിയുടെയും ഏലിക്കുട്ടിയുടെയും മകനായ റോയി, കുടുംബത്തിന്റെ നിർബന്ധപ്രകാരം പഠനത്തിനുശേഷം പ്രവാസജീവിതത്തിലേക്ക് തിരിഞ്ഞു. പത്തുവർഷത്തോളം വിദേശത്ത് കഴിഞ്ഞശേഷം നാട്ടിൽ തിരിച്ചെത്തിയതോടെയാണ് കൃഷിയോടുള്ള പഴയ ഇഷ്ടം വീണ്ടും ജീവിതത്തിന്റെ ഭാഗമാക്കിയത്. കൃഷിയിലേക്ക് പൂർണമായി മടങ്ങിയെത്തിയ റോയിക്ക് ഭാര്യ ഷൈനിയുടെയും ഡിഗ്രി വിദ്യാർഥിയായ മകൻ റോഷിന്റെയും പിന്തുണ വലിയ കരുത്താണ്.
വന്യമൃഗശല്യമാണ് കൃഷിക്ക് ഏറ്റവും വലിയ വെല്ലുവിളിയെന്ന് റോയി പറയുന്നു. കൂടരഞ്ഞി പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ പൂവാറൻതോട്ടിൽ റോയിക്കുണ്ടായിരുന്ന ഏകദേശം ഏഴ് ഏക്കർ കൃഷിയിടം ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ നിരന്തര ശല്യം കാരണം ഒടുവിൽ കൈവിടേണ്ടിവന്നു.
പിന്നീട് കുളിരാമുട്ടിയിൽ തരിശായി കിടന്ന ഭൂമി സ്വന്തമാക്കി കൃഷിയോഗ്യമാക്കി മാറ്റുകയായിരുന്നു. ഇവിടെയും വന്യമൃഗശല്യം വെല്ലുവിളിയായെങ്കിലും ഇരുമ്പ് വേലികളും സോളാർ ഫെൻസിംഗും സ്ഥാപിച്ച് പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്തി.
കാർഷികമേഖലയിൽ സജീവമായി തുടരുന്നതിനൊപ്പം റോയി തന്റെ 24-ാം വയസ് മുതൽ പൊതുപ്രവർത്തനത്തിലും സജീവമാണ്. കൂടരഞ്ഞി പഞ്ചായത്തിലെ രണ്ടാം വാർഡ് അംഗമായ റോയി ആക്കേൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോട് കൂടിയ പ്രവാസി സേവാ കേന്ദ്രവും നടത്തിവരുന്നു. കൃഷി വെറുമൊരു ഉപജീവനമാർഗമല്ലെന്നും മണ്ണിനെയും പ്രകൃതിയെയും മനുഷ്യനെയും ചേർത്തുപിടിച്ചുള്ള യാത്രയാണെന്നുമാണ് റോയി തെളിയിക്കുന്നത്.
Tags : Nattuvishesham DistrictNews DeepikaNews