പ്രതീകാത്മക ചിത്രം
എടക്കര: പാട്ടത്തിനെടുത്തതും പാരന്പര്യമായി കിട്ടിയതുമായ ഭൂമികളിൽ സമ്മിശ്ര കൃഷിയിലൂടെ വിജയം കൈവരിക്കുകയാണ് ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ ഒരു കർഷകൻ. മുണ്ടപ്പാടം മാഞ്ചേരിത്തൊടിക രാമചന്ദ്രനെന്ന അറുപത്തിയേഴുകാരനാണ് രൂക്ഷമായ കാട്ടാന ആക്രമണങ്ങളിലും വലയിടിവുകളിലും തളരാതെ പകർന്നുകിട്ടിയ കൃഷിപാരന്പര്യം തുടരുന്നത്.
കഴിഞ്ഞ 50 വർഷത്തിലധികമായി രാമചന്ദ്രൻ കാർഷിക രംഗത്തുണ്ട്. സ്വന്തമായുള്ള ഒരേക്കറിലും പാട്ടത്തിനെടുത്ത അഞ്ചര ഏക്കറിലുമാണ് രാമചന്ദ്രൻ സമ്മിശ്ര കൃഷി നടത്തുന്നത്. സ്വന്തമായുള്ള ഭൂമിയിൽ തെങ്ങും കമുകുമാണുള്ളത്. പാട്ടഭൂമിയിൽ മൂന്ന് ഏക്കറിൽ നെൽകൃഷിയും ബാക്കിയുള്ള സ്ഥലത്ത് വിവിധയിനം കിഴങ്ങുവർഗങ്ങളും വാഴകളും പച്ചക്കറികളുമാണ് കൃഷി ചെയ്യുന്നത്.
കപ്പ, ചേന, ചേന്പ്, കാച്ചിൽ, നനകിഴങ്ങ്, മഞ്ഞൾ, ഇഞ്ചി, കന്പം, പയർ, പാവൽ, വെണ്ട, മത്തൻ, വെള്ളരി, കുന്പളം, പീച്ചിലിങ്ങ, നേന്ത്രവാഴ, പൂവൻ, ഞാലിപ്പൂവൻ, പൊണ്ണൻ വാഴ, മൈസൂർ പൂവൻ തുടങ്ങിയ വിവിധയിനം വാഴകളും കൃഷി ചെയ്യുന്നുണ്ട്. മൂന്ന് തൊഴിലാളികൾ സ്ഥിരമായി രാമചന്ദ്രന്റെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നു. കാർഷികവിളകളുടെ അടിക്കടിയുണ്ടാകുന്ന വിലയിടിവും വളം, കീടനാശിനി എന്നിവയുടെ അമിത വിലയും, രോഗകീട ബാധയും വനമൃഗശല്ല്യവും കൃഷിയോടുള്ള താൽപര്യം ഇല്ലാതാക്കുകയാണെന്ന് രാമചന്ദ്രൻ പറയുന്നു.
കാഞ്ഞിരപ്പുഴ വനത്തിൽ നിന്നുമിറങ്ങുന്ന കാട്ടാനകളാണ് ഏറെ ദുരിതം വിതയ്ക്കുന്നത്. ഓണത്തിന് വിളവെടുക്കാൻ പാകത്തിനുള്ള കുലച്ച എഴുപത് നേന്ത്രവാഴകളാണ് കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചത്.
വനാതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ വേലിയിൽ മരം തള്ളിയിട്ടാണ് ആനകൾ കൃഷിയിടത്തിൽ പ്രവേശിക്കുന്നത്. നേന്ത്രക്കായയ്ക്ക് നല്ല വിലയുള്ള സമയത്താണ് കുലച്ച വാഴകൾ ആനകൾ നശിപ്പിച്ചത്. നെല്ല് കതിരിടുന്ന സമയത്തും കാട്ടാനകളുടെ ശല്ല്യം രൂക്ഷമാകാറുണ്ടെന്ന് രാമചന്ദ്രൻ പറയുന്നു. മുൻ വർഷങ്ങളിലെല്ലാം കാട്ടാനകൾ നെൽകൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു. അമിത ലാഭമില്ലെങ്കിലും പഴമയുടെ കാർഷിക സംസ്കാരം കൈവിടാൻ ഈ കർഷകൻ തയാറല്ല.
Tags : Nattuvishesham DistrictNews DeepikaNews