വടക്കേടത്ത് ബിജുവിന്റെ കൃഷിയിടം .
കോടഞ്ചേരി: അധ്വാനിക്കാൻ മനസുണ്ടെങ്കിൽ മണ്ണിൽ നിന്ന് മികച്ച വരുമാനം നേടാമെന്ന് തെളിയിക്കുകയാണ് കുപ്പായക്കോട് സ്വദേശി വടക്കേടത്ത് ബിജു.
സ്വന്തമായുള്ള ഒന്നര ഏക്കറിന് പുറമെ പാട്ടത്തിനെടുത്ത നാലേക്കർ സ്ഥലത്താണ് ബിജു നൂറുമേനി വിളയിച്ച് മാതൃകയാകുന്നത്.
ചെറുപ്പം മുതലേ തുടങ്ങിയ കൃഷി കമ്പം ഇന്ന് ഈ കർഷകന് മികച്ചൊരു വരുമാനമാർഗം കൂടിയാണ്.
വിവിധയിനം വിളകൾ, മികച്ച ആസൂത്രണം എന്നിവയാണ് ബിജുവിന്റെ വിജയരഹസ്യം. വാഴ, കപ്പ, കാച്ചിൽ, ചേന, ചേന്പ്, ഇഞ്ചി, മഞ്ഞൾ, കൂർക്ക തുടങ്ങി വിവിധ വിളകൾ ബിജുവിന്റെ കൃഷിയിടത്തിൽ കാണാം. കഴിഞ്ഞ വർഷം കൃഷി ആരംഭിച്ച് മാർച്ചിൽ വിളവെടുത്ത ബിരിയാണി നെല്ലിനമായ ഗന്ധകശാലയും ബിജുവിന് വൻവിജയമാണ് സമ്മാനിച്ചത്.
കുഞ്ഞുകുളത്തെ പാടശേഖരത്തിൽ ബത്തേരിയിൽ നിന്ന് കിലോഗ്രാമിന് 200 രൂപ നിരക്കിൽ വിത്ത് എത്തിച്ചായിരുന്നു കൃഷി.
ഇതിനുപുറമെ മൂന്നേക്കറിൽ ആതിര, വയനാടൻ തൊണ്ടി, ഔഷധ ഗുണമുള്ള ബ്ലാക്ക് റോസ് എന്നീ ഇനങ്ങളും വിളവിറക്കി. ഗന്ധകശാല നെല്ല് കിലോയ്ക്ക് 100 രൂപ നിരക്കിലും അരി 150 രൂപ നിരക്കിലുമാണ് വിറ്റഴിച്ചത്. സമ്മിശ്ര കൃഷിയിലെ മികച്ച മുന്നേറ്റം പരിഗണിച്ച് പുതുപ്പാടി പഞ്ചായത്തിന്റെ ഈ വർഷത്തെ മികച്ച സമ്മിശ്ര കർഷകനായി ബിജുവിനെയാണ് തെരഞ്ഞെടുത്തത്.
ഭാര്യ ഡെയ്സിയുടെയും മക്കളായ അമൽ ആകാശ് എന്നിവരുടെ പിന്തുണയാണ് ബിജുവിന്റെ വിജയത്തിന്റെ രഹസ്യം. ഫോൺ: 94954 93514.
Tags : Nattuvishesham DistrictNews DeepikaNews