അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നു.
ഉള്ളൂർ: പട്ടത്തെ ഫർണിച്ചർ സ്ഥാപനത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മെത്തകൾ ഉൾപ്പെടെ നിരവധി സാധനസാമഗ്രികൾ കത്തിനശിച്ചു.
പട്ടം ജംഗ്ഷന് സമീപം ഓക്സിജൻ ഡിജിറ്റൽ എന്ന സ്ഥാപനത്തിന് എതിർവശത്തായി പ്രവർത്തിച്ചുവരുന്ന ജോയിയുടെ ഉടമസ്ഥതയിലുള്ള ജോയി ഫർണിച്ചർ ആൻഡ് മാനുഫാക്ചറർ എന്ന സ്ഥാപനത്തിലായിരുന്നു തീപിടിത്തം. രാവിലെ 11 മണിയോടുകൂടി ഓക്സിജൻ ഷോപ്പിലേക്ക് എത്തിയ ശരത്ത് എന്നയാളാണ് സ്ഥാപനത്തിൽനിന്നു തീയും പുകയും ഉയരുന്ന വിവരം ഫയർഫോഴ്സിലും പോലീസിലും അറിയിച്ചത്. സമീപത്തെ മാരുതി ഷോറൂമിൽ തീപിടിത്തം ഉണ്ടായി എന്നായിരുന്നു യുവാവ് തെറ്റിദ്ധരിച്ചത്. തിരുവനന്തപുരത്തുനിന്നു മൂന്നും ചാക്കയിൽനിന്നു രണ്ടും കഴക്കൂട്ടത്തുനിന്ന് രണ്ടും യൂണിറ്റുകൾ എത്തിയാണ് തീ കെടുത്തുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഏകദേശം അ ഞ്ചുമണിക്കൂർ പരിശ്രമിച്ചാണ് തീപൂർണമായും അണച്ചത്.
ഷീറ്റ് പാകിയ ഗോഡൗണിനെ രണ്ടായി വേർതിരിച്ചിരുന്നു. തീ അതിവേഗം പടർന്നതിനെ തുടർന്ന് മെത്തകൾ, ചൂരൽ ഫർണിച്ചറുകൾ, ഡൈനിംഗ് ടേബിളിനുള്ള തടികൾ, അലമാരകൾ, അസംസ്കൃത വസ്തുക്കൾ തുടങ്ങിയവയെല്ലാം കത്തി നശിച്ചു. ആകെ 13 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് അറിയിച്ചു.
സമീപത്തു നിർമാണം നടന്നുകൊണ്ടിരുന്ന മൂന്നുനില കെട്ടിടത്തിലേക്കും തീ വ്യാപിച്ചിരുന്നു. എന്നാൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് ഫയർഫോഴ്സ് തീ അണച്ചതിനാൽ മറ്റൊരു ദുരന്തം ഒഴിവായി. ഞായറാഴ്ച അവധി ദിവസമായതിനാൽ ഫർണിച്ചർ കട പ്രവർത്തിച്ചിരുന്നില്ല. എന്നാൽ സ്ഥാപനത്തിൽ രണ്ടു ജീവനക്കാർ ഉണ്ടായിരുന്നതായി മ്യൂസിയം പോലീസ് പറഞ്ഞു. അതേസമയം ഫർണിച്ചർ സ്ഥാപനത്തിൽ കറണ്ട് കണക്ഷൻ ഉണ്ടായിരുന്നില്ലെന്നും ഓണം പ്രമാണിച്ച് തന്നെ ദ്രോഹിക്കുന്നതിനു വേണ്ടി ആരോ സ്ഥാപനത്തിനു തീയിട്ടതാണെന്നും ഉടമ ആരോപിക്കുന്നു. എന്നാൽ രണ്ടു നിലകളുള്ള സ്ഥാപനത്തിൽ ഫർണിച്ചർ വർക്കുകൾ നടത്തുന്നതിന് ഇലക്ട്രിക് കണക്ഷൻ അത്യന്താപേക്ഷിതമാണെന്നും ഉടമ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നതിന് പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്നും വിലയിരുത്തപ്പെടുന്നു. തീപിടിത്തത്തെ തുടർന്ന് മേൽക്കൂര പാകിയിരുന്ന ആസ്ബസ്റ്റോസ് ഷീറ്റുകൾ പൂർണമായും കത്തി താഴേക്ക് പതിച്ചതോടെ ജെസിബിയുടെ സഹായത്തോടെ ഇവ നീക്കിയതിനുശേഷമാണ് ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചത്. ജോയി ഫർണിച്ചർ എന്ന സ്ഥാപനത്തിൽ വർഷങ്ങൾക്കുമുമ്പ് രണ്ടു തവണ തീപിടിത്തം ഉണ്ടായിരുന്നതായി ഉടമ തന്നെ സമ്മതിക്കുന്നു.
മെത്തകളുടെയോ മറ്റോ അവശിഷ്ടങ്ങൾ കിടന്ന ഭാഗത്തു തീ പിടിച്ചതാകാം വലിയൊരു അഗ്നിബാധയ്ക്ക് കാരണമായതെന്നു പോലീസ് കരുതുന്നു. മ്യൂസിയം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Tags : Nattuvishesham DistrictNews DeepikaNews