കോഴിക്കോട് നഗരത്തിലെ ചിപ്സ് നിര്‍മാണ കടയില്‍ നിന്നുള്ള കാഴ്ച.
കോഴിക്കോട്: മലയാളികകളുടെ ഓണ സദ്യയില്‍ പഴം നുറുക്കിനും ഉപ്പേരിക്കും ചെലവേറും. ഇവയുണ്ടാക്കാനുള്ള നേന്ത്രപ്പഴത്തിനും കായയ്ക്കും വിപണിയിൽ പൊള്ളുന്ന വിലയായതാണ് കാരണം.
പത്ത് ദിവസത്തിനിടെ 12 രൂപയാണ് നേന്ത്രക്കായക്ക് വർധിച്ചത്.കോഴിക്കോട് ചില്ലറ വിപണിയിൽ നേന്ത്രപ്പഴത്തിന് 60-80 രൂപയും നേന്ത്രക്കുലക്ക് 65-68 രൂപയുമാണ്. തൃശൂരിൽ നേന്ത്രപ്പഴത്തിന് 70-75 രൂപവരെയും, കുലക്ക് 65 രൂപയുമാണ്. തിരുവനന്തപുരത്ത് നേന്ത്രപ്പഴത്തിന് 60-75 രൂപവരെയും കുലക്ക് 60-65 രൂപവരെയുമാണ് വില. മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
വെളിച്ചെണ്ണയില്‍ വറുത്തെടുത്ത നാടന്‍ എത്തക്കായുടെ ഉപ്പേരിക്ക് ഇപ്പോള്‍ 440 രൂപയാണ് വില. പാംമോയിലില് വറുത്തതിന് കിലോയ്ക്ക് 360 രൂപ നല്‍കണം.ശര്‍ക്കരവരട്ടിക്കും ചിപ്സിനും 400 രൂപയാണ്.ഓണത്തോടടുത്ത് വിലയില്‍ പത്ത് മുതല്‍ ഇരുപത് രൂപയുടെ വരെ വര്‍ധനവുണ്ടാകാമെന്നാണ് വ്യാപാരികള്‍ പറയുന്നത്.ഉപ്പേരി വില ഒരു പരിധിയില്‍ കൂടുതല്‍ കൂട്ടിയാല്‍ കച്ചവടവും ഇല്ലാതാകുമെന്ന് വ്യാപാരികള്‍ പറയുന്നു.
ഓണക്കാലത്ത് ഒഴിച്ചുകൂടാനാവാത്ത നേന്ത്രക്കായയ്ക്ക് ആവശ്യക്കാർ ഏറിയെങ്കിലും മാർക്കറ്റിൽ നല്ലയിനം കായകൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഓണത്തിന് നേരത്തെ തന്നെ നേന്ത്രവാഴക്കുല വാങ്ങി പുകയിട്ട് പഴുപ്പിക്കുന്നത് മലയാളികളുടെ പതിവാണ്. നാടൻ നേന്ത്രപ്പഴത്തിനാണ് ഓണക്കാലത്ത് ആവശ്യക്കാരുള്ളത്. എന്നാൽ നാടൻ നേന്ത്രക്കുല ഇപ്പോൾ വിപണിയിൽ കിട്ടാനില്ല. നാടൻ നേന്ത്രക്കുലക്ക് കിലോക്ക് 60 മുതൽ 65 വരെയാണ് ഇന്നത്തെ വില. തമിഴ്നാട്ടിലെ സത്യമംഗലത്ത് നിന്നെത്തുന്ന കായകൾക്ക് വില അതിലും കൂടും. എന്നാൽ ഇവക്ക് ഗുണമേന്മ കുറവായിരിക്കും. ഈ കായകൾ പുകയിട്ടു പഴുപ്പിക്കാൻ സാധിക്കില്ല. പഴുത്താലും ഉൾഭാഗം കല്ലിച്ചു പോകുന്നതിനാൽ ഇവ പ്രധാനമായും ശർക്കരവരട്ടിയതും വറുത്ത ഉപ്പേരിയും ഉണ്ടാക്കാനാണ് കൊണ്ടുപോവുന്നത്.