മെത്താംഫെറ്റമിനുമായി ഷറഫുദീനെ എക്സൈസ് പിടികൂടിയപ്പോൾ.
കുറ്റിപ്പുറം: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 3.2 ഗ്രാം മെത്താംഫെറ്റമിനുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. കാരിപ്പോൾ വാണിയംതൊടി വീട്ടിൽ ഷറഫുദീൻ (32) ആണ് അറസ്റ്റിലായത്.
ഓണം വിപണനം ലക്ഷ്യമിട്ട് മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന മലപ്പുറം എക്സൈസ് ഇന്റലിജൻസിന്റെ രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന.
കുറ്റിപ്പുറം എക്സൈസ് റേഞ്ച് പാർട്ടിയും മലപ്പുറം എക്സൈസ് സൈബർ സെല്ലും ചേർന്ന് വളാഞ്ചേരി കാവുംപുറത്തുള്ള സ്വകാര്യസ്ഥാപനത്തിൽ നടത്തിയ റെയ്ഡിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ മുരുഗദാസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. ലതീഷ്, പ്രിവന്റീവ് ഓഫീസർ പി.പി. പ്രമോദ്, ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. പ്രഗേഷ്, ഗണേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അലക്സ്, അന്നു നാരായണൻ, സൈബർ സെൽ ഉദ്യോഗസ്ഥരായ കമ്മുക്കുട്ടി, അഭിരാം എന്നിവരും പങ്കെടുത്തു.