ജനവാസ മേഖലയില്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടുപോത്ത്.
കുളത്തൂപ്പുഴ : കാട്ടുപോത്ത് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട കുളത്തൂപ്പുഴയില്‍ പിന്നീട് നടന്നത് വമ്പന്‍ പ്രഖ്യാപനങ്ങളും പ്രതിഷേധങ്ങളും. എന്നാല്‍ ബഷീര്‍ എന്ന വയോധികന് കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ടു ആഴ്ചകള്‍ പിന്നിടുമ്പോഴും ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തുകളെ വനത്തിലേക്ക് തുരത്തുമെന്നും സൗരോര്‍ജ വേലികള്‍ വേഗത്തില്‍ സ്ഥാപിക്കുമെന്നും മന്ത്രി ഉള്‍പ്പെടെ നല്കിയ വാക്കുകളെല്ലാം പാഴ്വാക്കായി.
ഇപ്പോഴും കാട്ടുപോത്തുകള്‍ കൂട്ടമായി എത്തുകയാണ്. കുളത്തൂപ്പുഴ പട്ടണത്തോട് ചേര്‍ന്നുള്ള 16 ഏക്കറില്‍ നിന്നു പുറത്തുവരുന്ന കാട്ടുപോത്തുകളുടെ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. പട്ടാപ്പകല്‍ വീട്ടിലേക്ക് വാഹനം കയറ്റുന്നതിനിടെ മാധ്യമ പ്രവര്‍ത്തകനായ ജെറിന് ജെയിംസ് വീടിന് വശത്തേക്ക് നോക്കിയപ്പോള്‍ കാണുന്നത് തൊട്ടടുത്ത് മതിലിനോടു ചേര്‍ന്ന് കൂറ്റന്‍ കാട്ടുപോത്തുകളെയായിരുന്നു. ഉടനെ ബഹളം വച്ചും നാട്ടുകാരെ കൂട്ടിയും കാട്ടുപോത്തുകളെ സമീപത്തെ വനത്തിലേക്ക് തുരത്തുകയായി രുന്നു.
എന്നാല്‍ മാസങ്ങളായി ജനവാസ മേഖലയില്‍ തമ്പടിച്ചിരുന്ന കാട്ടുപോത്തുകള്‍ ഇപ്പോഴും അവിടെ തന്നെ തുടരുകയാണ്. നാട്ടിലിറങ്ങിയ കാട്ടുപോത്ത് ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളെ കാട്ടിലേക്ക് തുരത്താനായി പ്രത്യേക നടപടി ഉണ്ടാകുമെന്നും പിന്നീട് വേഗത്തില്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കുമെന്നുമായിരുന്നു വനംവകുപ്പ് മുമ്പ് നൽകിയ ഉറപ്പ്. പ്രവര്‍ത്തനം ഈമാസം ഒമ്പതിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പ് പാലിച്ചില്ലെന്നു മാത്രമല്ല പഴയതിനേക്കാള്‍ കാട്ടുപോത്തുകള്‍ ഇപ്പോള്‍ ജനവാസ മേഖലയിലേക്ക് എത്തുകയാണ്. ബഷീര്‍ മരിച്ചപ്പോള്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ച ഇടതുപക്ഷവും സമരത്തെ ആക്ഷേപിച്ചു തള്ളിയ ഭരണപക്ഷവും ഇപ്പോള്‍ മൗനത്തിലാണ്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധത്തിലേക്ക് നീങ്ങാനുള്ള തീരുമാനത്തിലാണ്.
Tags : Nattuvishesham DistrictNews DeepikaNews