പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: നെല്ലു സംഭരണ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി റിവോള്‍വിംഗ് ഫണ്ട് രൂപീകരിക്കുമെന്നും നെല്ലിന്റെ സംഭരണവില കിലോയ്ക്ക് 35 രൂപയായി ഉയര്‍ത്തുമെന്നുമുള്ള യുഡിഎഫ് പ്രകടനപത്രികയിലെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് കേരളത്തിലെ നെല്‍കര്‍ഷകര്‍.
2026-27 സീസണിലെ ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള കര്‍ഷക രജിസ്ട്രേഷനും ഓണ്‍ലൈന്‍ അപേക്ഷാ നടപടികളും ആരംഭിച്ചിട്ടും നെല്ലിന്റെ സംഭരണവില സംബന്ധിച്ച വ്യക്തമായ പ്രഖ്യാപനം ഉണ്ടാകാത്തത് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തി രണ്ടര മാസം പിന്നിട്ടിട്ടും ഈ വിഷയത്തിൽ വ്യക്തമായ നയം പ്രഖ്യാപിക്കാത്തതാണ് കർഷകരിൽ ആശങ്ക വർധിപ്പിക്കുന്നത്. ഈ മാസം 15 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം.
ഈ സീസണിലും നെല്ല് സംഭരിച്ചതിന്റെ വില കര്‍ഷകര്‍ക്ക് ബാങ്ക് വായ്പാ സംവിധാനത്തിലൂടെയാണ് ലഭ്യമാക്കുന്നതെന്നു ബന്ധപ്പെട്ട സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഈ സംഭരണ സീസണിലെ വില സംബന്ധിച്ച് വ്യക്തത ഉണ്ടായിട്ടില്ല.
2005 ജൂണ്‍ നാലിലെ കേരള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കൈകാര്യച്ചെലവ് ക്വിന്റലിന് 12 രൂപ മാത്രമാണ്. എന്നാല്‍, യഥാര്‍ഥ കൈകാര്യ ചെലവ് 250 നും 300 രൂപയ്ക്കും ഇടയിലാണ്. കൂടാതെ, കേന്ദ്ര എംഎസ്പി വര്‍ധനയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ അടുത്തയിടെ നെല്ലിന്റെ മിനിമം സപ്പോര്‍ട്ട് പ്രൈസ് ക്വിന്റലിന് 72 രൂപ വര്‍ധിപ്പിച്ചതോടെ എംഎസ്പി നിരക്ക് 2,441 ആയി ഉയര്‍ന്നു. ഈ വര്‍ധന സംസ്ഥാനത്തെ നെല്ലുസംഭരണ വിലയിൽ പ്രതിഫലിക്കുമോയെന്നും കര്‍ഷകര്‍ ചോദിക്കുന്നു.
കേന്ദ്ര എംഎസ്പി വര്‍ധനയുടെ ആനുകൂല്യം സംസ്ഥാന സംഭരണ വിലയില്‍ പൂര്‍ണമായി ഉള്‍പ്പെടുത്തിയാല്‍ നിലവിലുള്ള 3,000 രൂപ എന്നത് ക്വിന്റലിന് 3,072 രൂപയായി ഉയരും. എന്നാല്‍ ഉത്പാദനച്ചെലവില്‍ ഉണ്ടായിരിക്കുന്ന വന്‍ വര്‍ധനയും കാലാവസ്ഥാ പ്രതിസന്ധിയും കണക്കിലെടുക്കുമ്പോള്‍ ഇതു കര്‍ഷകര്‍ക്ക് മതിയായ ആശ്വാസമാകില്ല. നിലവിലെ സാഹചര്യത്തില്‍ നെല്ലിന്റെ സംഭരണവില, പ്രകടനപത്രികയിൽ പ്രഖ്യാപിച്ചതുപോലെ, ക്വിന്റലിന് 3,500 രൂപയെങ്കിലുമാക്കി ഉയര്‍ത്തണമെന്നാണ് കര്‍ഷകരുടെ ശക്തമായ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews