തിരുവനന്തപുരം: വേനൽച്ചൂട് കത്തിക്കാളുന്പോൾ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും റിക്കാർഡ് ഭേദിക്കുന്നു. കഴിഞ്ഞ ദിവത്തെ ഉപയോഗം 113.4 ദശലക്ഷം യൂണിറ്റാണെന്നും ഇത് ഏപ്രിൽ മാസത്തെ ഏറ്റവും കൂടിയ ഉപയോഗമാണെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.
പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിലും വർധനയുണ്ടായി. 5947 മെഗാവാട്ടാണ് കഴിഞ്ഞ ദിവസത്തെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത.
അതേസമയം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ക്രമാതീതമായി കുതിച്ചുയർന്ന പശ്ചാത്തലത്തിൽ കെഎസ്ഇബി ഇന്നലെ ഉന്നതതല യോഗം ചേർന്നു.
പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 6000 മെഗാവാട്ടിനും മുകളിലെത്തിയതോടെ വെദ്യുതിവിതരണ സംവിധാനത്തിന് തകരാറുകൾ സംഭവിക്കാമെന്ന് നേരത്തേ വിലയിരുത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതി ആവശ്യകത ഉയർന്നതിനെത്തുടർന്ന് നിരവധി ട്രാൻസ്ഫോർമറുകൾ തകരാറിലായിരുന്നു. വടക്കൻ കേരളത്തിലാണ് ഏറ്റവും കുടുതൽ ട്രാൻസ്ഫോർമറുകൾ തകരാറിലായത്. ഇത് എങ്ങനെ പരിഹരിക്കാനാകുമെന്നും യോഗം വിലയിരുത്തി.
ഉപയോഗം ക്രമാതീതമായി ഉയർന്നാൽ ചെറിയ തോതിലുള്ള നിയന്ത്രണത്തിലേക്ക് നീങ്ങേണ്ടി വരുമെന്നും യോഗം വിലയിരുത്തി. ഇതനുസരിച്ച് 10 മുതൽ 15 മിനിറ്റ് വരെ ഫീഡർ ഓഫ് ചെയ്ത് ലോഡ് കുറയ്ക്കുകയും നിയന്ത്രണം നടപ്പാക്കുകയും ചെയ്യുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്.
Tags : electricity usage Record increase KSEB