പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ തുടരുന്ന സംഘർഷം
ടെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നു. ജോർദാനിലെ അൽ-അസ്റഖ് വ്യോമതാവളത്തിൽ അമേരിക്കൻ സൈന്യത്തിന്റെ പോർവിമാനങ്ങളെ ലക്ഷ്യമാക്കി നടത്തിയ മിസൈൽ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി.
അൽ-അസ്റഖ് വ്യോമതാവളത്തിൽ ഉണ്ടായിരുന്ന അമേരിക്കൻ എഫ്-18 ഫൈറ്റർ ജെറ്റുകൾ, ഡ്രോണുകൾ, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ എന്നിവ തങ്ങളുടെ ആക്രമണത്തിൽ തകർന്നതായി ഇറാൻ അവകാശപ്പെട്ടു. ബുധനാഴ്ച ഇറാനിലെ ഒരു കാൻസർ ആശുപത്രിക്ക് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്നും ഇറാൻ വ്യക്തമാക്കി.
തുടർച്ചയായ ആറാം ദിവസവും ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക വ്യോമാക്രമണം നടത്തി. ഇറാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, പ്രധാന പാലങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയാണ് യുഎസ് ആക്രമണത്തിൽ തകർന്നത്. ഇറാനിലെ ദക്ഷിണ ഭാഗത്തുള്ള പാലങ്ങളിൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Tags : West Asia Tensions US IRAN Latest News