Kerala
കണ്ണൂർ: പെരിങ്ങത്തൂരിൽ പ്ലസ് ടു വിദ്യാർഥിയെ കാണാതായതായി പരാതി. ശിവസൂര്യ (17) എന്ന വിദ്യാർഥിയാണ് നാടുവിട്ടത്. 'ഞാൻ കാശിക്ക് പോകുന്നു. ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്നാണ് വീട്ടിൽ നിന്ന് കണ്ടെത്തിയ കത്തിൽ എഴുതിയിരിക്കുന്നത്.
മൊബൈൽ ഗെയിം കളിക്കുന്നത് പതിവായത് മാതാപിതാക്കൾ വിലക്കിയിരുന്നു. ഇതിനുപിന്നാലെ ശിവസൂര്യയുടെ കൈയിലുണ്ടായിരുന്ന ഫോണും മാതാപിതാക്കൾ വാങ്ങി വെച്ചിരുന്നു. ഇതിലുള്ള മനോവിഷമത്തിലാണ് വിദ്യാർഥി വീടുവിട്ടിറങ്ങിയതെന്നാണ് വിവരം.
മൂന്നുദിവസം മുന്‍പാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. ഈ സമയം വീട്ടിൽ മറ്റ് ആരും ഉണ്ടായിരുന്നില്ല. സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥിയെ കണ്ടെത്താനായി കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിൻരെ തീരുമാനം.
Kerala
മലപ്പുറം: ബംഗളൂരുവിലേയ്ക്ക് പോയ മലപ്പുറം താനൂര്‍ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. താനൂര്‍ സ്വദേശി ഇംതിയാസിനെയാണ് (25) കാണാതായത്.
നഴ്സിംസ് പഠനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ബെംഗളൂരുവിലേക്ക് പോയതാണ് ഇംതിയാസ്. സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ബെംഗളൂരുവില്‍ എത്തിയ ഉടന്‍ ഇംതിയാസ് വീട്ടുകാരെ ഫോണില്‍ വിളിച്ച് എത്തിയ വിവരം അറിയിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കോളജില്‍ അന്വേഷിച്ചെങ്കിലും അവിടെയും എത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. അവസാനമായി ഫോണ്‍ സന്ദേശം ലഭിച്ച ലൊക്കേഷന്‍ കേന്ദ്രീകരിച്ചും ബംഗളൂരു പോലീസിന്റെ സഹായത്തോടെയും താനൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
District News
തൃപ്പൂണിത്തുറ: എരൂരിൽ ഏഴാം ക്ലാസുകാരനെ ഓട്ടോ ഡ്രൈവർ മർദിച്ചതായി പരാതി. പള്ളിയിലെ ഗാനപരിശീലനത്തിനായി പോകുകയായിരുന്ന വിദ്യാർഥിയെ സൗജന്യമായി പള്ളിയിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റിയ ഡ്രൈവർ, വഴി തെറ്റിയതോടെ റോഡിൽ വച്ച് വഴക്ക് പറയുകയും പിന്നീട് പള്ളിയ്ക്ക് മുന്നിൽ വച്ച് കവിളത്തടിക്കുകയും കഴുത്തിൽ പിടിച്ചു ഞെരിക്കുകയും ചെയ്തതായി പറയുന്നു.
പേടിച്ചു പോയ കുട്ടി വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരുമെത്തിയപ്പോഴും ഡ്രൈവർ തർക്കിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. യാത്രയ്ക്കിടെ വാഹനത്തിനുള്ളിൽ കാണപ്പെട്ട മദ്യക്കുപ്പികളെയും പൊട്ടിയ ഗ്ലാസ് കഷണങ്ങളെയും കുറിച്ച് ചോദിച്ചതാണ് ഡ്രൈവറുടെ ഇഷ്ടക്കേടിനിടയാക്കിയതെന്ന് കുട്ടിയുടെ വീട്ടുകാർ പറഞ്ഞു. സംഭവ സമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികളും പറയുന്നു. മർദനമേറ്റ കുട്ടിയെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുടുംബം ഹിൽപാലസ് പൊലിസിൽ പരാതി നൽകി.
District News
മൂവാറ്റുപുഴ : വീട്ടൂര്‍ വനത്തിന്റെ നടുവിലൂടെ കടന്നുപോകുന്ന മൂവാറ്റുപുഴ - പട്ടിമറ്റം - കാക്കനാട് റോഡിന് ഇരുവശവും വന്‍തോതില്‍ മാലിന്യം തള്ളുന്നെന്ന് പരാതി.
മധ്യകേരളത്തിലെ വിവിധ ഫോറസ്റ്റ് റേഞ്ചുകളില്‍ നിന്നുള്ള തടികള്‍ ലേലം ചെയ്യുന്ന പ്രധാന കേന്ദ്രവും, വിശാലമായ തേക്ക്, സോഷ്യല്‍ ഫോറസ്ട്രി പ്ലാന്റേഷനുകളും ഉള്‍പ്പെടുന്ന അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമാണിത്. പൊലിസിന്റെ മുന്നറിയിപ്പ് ബോര്‍ഡും സിസിടിവി കാമറയും സ്ഥാപിച്ചിട്ടുള്ള വനഭാഗത്തു തന്നെയാണ് മാലിന്യങ്ങള്‍ തള്ളുന്നത്.
ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമായി തള്ളുന്ന മാലിന്യങ്ങള്‍ തെരുവുനായ്ക്കളും പക്ഷികളും വലിച്ചിടുകയാണ്. അധികാരികള്‍ അടിയന്തരമായി ഇടപെട്ട് മാലിന്യങ്ങള്‍ നീക്കം ചെയ്യാനും കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
തൊടുപുഴ: ഹൈക്കോടതി സ്റ്റേ ഉത്തരവ് മറികടന്ന് നെടിയശാലയിലെ കള്ളുഷാപ്പ് തുറന്നതായി പരാതി. ഇതിനെതിരേ മദ്യവിരുദ്ധ സമരസമിതി നല്കിയ പരാതിയിൽ എക്സൈസ് ഷാപ്പ് അടപ്പിച്ചു.
ജനവാസ മേഖലയില്‍ പ്രധാന റോഡിനോടു ചേര്‍ന്ന് കള്ളുഷാപ്പ് തുടങ്ങാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ ഏതാനും മാസമായി സമരത്തിലാണ്. ഇതിനിടെയാണ് സമരസമിതി ഹൈക്കോടതിയെ സമീപിച്ച് ഷാപ്പ് തുറക്കാനുള്ള ശ്രമത്തിനെതിരേ സ്റ്റേ ഉത്തരവ് വാങ്ങിയത്. ഇതു നിലനില്‍ക്കേയാണ് കഴിഞ്ഞ ദിവസം കള്ളുഷാപ്പ് തുറന്നത്.
Kerala
ബംഗളൂരു: മംഗളൂരു ശ്രീനിവാസ കോളജിൽ റാഗിംഗിന്റെ പേരിൽ സീനിയർ വിദ്യാർഥികൾ രണ്ട് മലയാളി വിദ്യാർഥികളെ ആക്രമിച്ചതായി പരാതി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് ഒന്നാം സെമസ്റ്റർ വിദ്യാർഥികളുടെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രതികളായ ആറ് വിദ്യാർഥികളും മലയാളികളാണെന്ന് പോലീസ് അറിയിച്ചു.
ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളായ ആദർശ്, ജസിൻ ഖാദർ എന്നീ വിദ്യാർഥികളെ ക്രൂരമായി മർദിച്ചു എന്ന പരാതിയിലാണ് സീനിയർ വിദ്യാർഥികളായ ആറുപേരെ പാണ്ഡേശ്വർ പോലീസ് അറസ്റ്റ് ചെയ്തത്.
കറുത്ത ഷൂസ് ധരിച്ചെത്തിയതിന്റെ പേരിലാണ് തങ്ങളെ മർദിച്ചതെന്ന് ആദർശും ജസിൻ ഖാദറും പോലീസിനോട് വെളിപ്പെടുത്തി. ബുധനാഴ്ച ചായ കുടിക്കാൻ കോളജിന് സമീപത്തെ കടയിലെത്തിയപ്പോൾ സീനിയർ വിദ്യാർഥികൾ ഇവരെ തടയുകയും കറുത്ത ഷൂസ് ധരിച്ചതിന് തട്ടിക്കേറുകയും ആയിരുന്നു.
തങ്ങളെയും മാതാപിതാക്കളെയും സീനിയർ വിദ്യാർഥികൾ അസഭ്യം പറഞ്ഞതായി ആദർശും ജസിനും പറഞ്ഞു. പിന്നാലെ ആദർശിന്റെ തല കൈ കൊണ്ട് പിടിച്ച് തിരിച്ചു.
ഇതോടെ ഭയന്ന ജസിൻ സമീപത്തെ കടയിലെത്തി പോലീസ് സ്റ്റേഷന്റെ നമ്പർ തരപ്പെടുത്തി വിളിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇവരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റ ആദർശിന്റെ കഴുത്തിൽ കോളർ ഇട്ടിട്ടുണ്ട്. ജസിനും അടിയേറ്റ പരിക്കുകളുണ്ട്.
ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ പോലീസ് പരാതി എഴുതി വാങ്ങി. പ്രതികളായ ആറ് മലയാളികളെയും അറസ്റ്റ് ചെയ്തു. ലോജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികളാണ് ഇവർ. ആരോപണവിധേയരായ വിദ്യാർഥികൾക്കെതിരെ നടപടി എടുക്കുമെന്ന് കോളജ് മാനേജ്മെന്റ് വ്യക്തമാക്കി.
National
ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗിക പീഡന പരാതിയിൽ, ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി ലോക്സഭാംഗവുമായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗിന് കുറ്റവിമുക്തനാക്കി. ഡൽഹി റൗസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്. ആറ് വനിത ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ രംഗത്തെത്തിയിരുന്നത്.
2023 ഏപ്രിലിലാണ് ഗുസ്തി താരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷണെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 2024 ജൂലൈയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. റൗസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അശ്വനി പൻവാർ കേസിലെ വിധി പറയുന്നതിനായി ഓഗസ്റ്റ് 3-ലേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു. കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് വിധി.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരിക്കേ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിജ് ഭൂഷണിനെതിരേ വൻ പ്രതിഷേധം നടന്നിരുന്നു. സാക്ഷി മാലിക്, ബജ്രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങി നിരവധി താരങ്ങൾ ഡൽഹിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കേസിന്റെ പശ്ചാത്തലം
2016നും 2019നുമിടയിൽ ഗുസ്തി ഫെഡറേഷന്റെ ഓഫീസിലും ബ്രിജ് ഭൂഷണിന്റെ ഔദ്യോഗിക വസതിയിലും വിദേശയാത്രകൾക്കിടയിലും ലൈംഗികാതിക്രമം നേരിട്ടെന്നായിരുന്നു താരങ്ങളുടെ പരാതി.
വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പൂനിയ എന്നിവരുടെ നേതൃത്വത്തിൽ 2023ൽ ഡൽഹി ജന്തർ മന്തറിൽ നടന്ന കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് പോലീസ് കേസെടുക്കാൻ തയാറായത്. തുടക്കത്തിൽ പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നെങ്കിലും പിന്നീട് ആ പരാതി പിൻവലിക്കപ്പെടുകയായിരുന്നു.
District News
ആലുവ: തോട്ടക്കാട്ടുകരയിലെ വടക്കേ മണപ്പുറത്ത് മേയാൻ വിടുന്ന നാൽക്കാലികൾ മോഷണം പോകുന്നതായി പരാതി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മാസങ്ങൾ നീണ്ട അന്വേഷണം നടത്തി മോഷ്ടാവിനെ കണ്ടെത്തിയിട്ടും പോലീസ് നടപടികൾ എടുക്കുന്നില്ലെന്നുമാണ് ഉടമകളുടെ പരാതി.
കഴിഞ്ഞ 23 ന് തോട്ടക്കാട്ടുകര വള്ളുക്കണ്ടത്തിൽ സൂര്യ മിഥുൻെറ വടക്കേ മണപ്പുറത്ത് കെട്ടിയിട്ടിരുന്ന ഒരു പോത്തും എരുമയും മിനി ലോറിയിലെത്തിയവർ കടത്തിയിരുന്നു. ഗർഭിണിയായ എരുമയ്ക്കും പോത്തിനുമായി രണ്ട് ലക്ഷത്തോളം രൂപ വിലവരും. ഉടമ തന്നെ അന്വേഷണം നടത്തി എളന്തിക്കര സ്വദേശിയായ ഇറച്ചിവെട്ടുകാരന്റേതാണ് വാഹനമെന്ന് കണ്ടെത്തി. രണ്ടാഴ്ചയോളം വാഹനം പിടിച്ചെടുത്ത് പോലീസ് കസ്റ്റഡിയിൽ വച്ചെങ്കിലും രണ്ട് ദിവസം മുമ്പ് വിട്ടു നൽകിയതായി ഉടമ പറഞ്ഞു. സിസിടിവിയിലെ വാഹന നമ്പർ വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. ആറ് മാസം മുമ്പ് മണപ്പുറത്ത് താമസിക്കുന്ന മണിയുടെ രണ്ട് പശുക്കളും മോഷ്ടിക്കപ്പെട്ടിരുന്നു. ഇതിലെ മോഷ്ടാക്കളേയും പിടികൂടാനായിട്ടില്ല.
Kerala
കൊച്ചി: എഡിജിപി എസ്. ശ്രീജിത്തിനെതിരേ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ദിപിന് എടവന നല്കിയ പരാതിയില്‍ മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
എസ്. ശ്രീജിത്തിന്റെ സാന്നിധ്യമില്ലാതെ പരാതിക്കാരനെ തനിച്ചു കേട്ട് തീരുമാനമെടുത്തശേഷം റിപ്പോര്‍ട്ട് നല്കാന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ വിജിലന്‍സിന്റെ ചുമതലയുള്ള ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്കി.
അതേസമയം, കോടതി നിര്‍ദേശപ്രകാരം നേരത്തേ നിശ്ചയിച്ച ഹിയറിംഗില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ആഭ്യന്തരവകുപ്പിനെ കോടതി വിമര്‍ശിച്ചു.
Kerala
കൊച്ചി: ഓണ്‍ലൈന്‍ ചാനലിലൂടെ നടി ലക്ഷ്മിപ്രിയ തനിക്കെതിരേ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു നടി അന്‍സിബ ഹസന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ക്രിമിനല്‍ കേസെടുക്കാനുള്ള ആവശ്യം അനുവദിക്കാതെ മാനനഷ്ടത്തിനു കേസെടുക്കാമെന്ന എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരേയാണു ഹര്‍ജി.
District News
കട്ടപ്പന: കാഞ്ചിയാര്‍ കല്‍ത്തൊട്ടിയില്‍ കിടപ്പുരോഗിയായ മാതാവിനെ മകനും മരുമകളും ചേർന്ന് മര്‍ദിച്ചതായി പരാതി. കല്‍ത്തൊട്ടി കുരുവിക്കാട്ട് സുശീല രവിക്കാണ് മര്‍ദനമേറ്റത്.
16 വര്‍ഷമായി സന്ധി വാതം ബാധിച്ച് കിടപ്പിലാണ് സുശീല. ഇവരുടെ ഭര്‍ത്താവ് രണ്ടു വര്‍ഷംമുമ്പ് മരിച്ചു. മകനും മരുമകളും സുശീലയും ഒരു വീട്ടിലാണ് താമസം. ഇവർ രണ്ടുപേരും ചേര്‍ന്നാണ് തന്നെ മര്‍ദിച്ചതെന്ന് സുശീല പറഞ്ഞു.
സംഭവത്തില്‍ സുശീലയുടെ പെണ്മക്കളായ സവിത, സരിത എന്നിവര്‍ ചേര്‍ന്ന് കട്ടപ്പന പോലീസില്‍ പരാതി നല്കി. അമ്മയെ ക്രൂരമായി മര്‍ദിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്നും അമ്മയെ നോക്കാന്‍ തങ്ങള്‍ക്ക് അനുമതി നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം. പരിക്കേറ്റ സുശീലയെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
District News
അങ്ങാടിപ്പുറം: വർധിച്ചുവരുന്ന തെരുവുനായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി അങ്ങാടിപ്പുറം യൂണിറ്റ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. യൂണിറ്റ് ഭാരവാഹികളായ അബ്ദുൾ സലാം യൂണിവേഴ്സൽ, ഹസൻ ജയ് ജവാൻ, ശശി കളേഴ്സ്, സുരേന്ദ്രൻ എന്നിവരാണ് നിവേദനം നൽകിയത്.
അങ്ങാടിപ്പുറത്തും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. ടൗണിലും നാട്ടിട വഴികളിലും തെരുവുനായകളുടെ ആക്രമണം കൂടിയിട്ടുണ്ട്. ഇക്കാര്യം പലവട്ടം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല. തുടർന്നാണ് വീണ്ടും പരാതി സൽകിയത്.
Kerala
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരേ മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യഹരിദാസ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി.
പ്രധാനമന്ത്രിയെയും അമ്മയെയും കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് പരാതി. ജാന്‍മണിക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ആവശ്യം.
ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസാരിക്കവേ ജാന്‍ മണി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിന് വഴിവച്ചത്. ആര്‍ക്കും എന്തും വിളിച്ചുപറയാനുള്ള ഉപാധിയായി സമൂഹമാധ്യമങ്ങളെ കാണരുതെന്നും പ്രവണതകള്‍ക്കെതിരേ ശക്തമായ നിയമനടപടി അനിവാര്യമാണെന്നും നവ്യ ഹരിദാസ് പറഞ്ഞു.
Kerala
കണ്ണൂർ: കാസർഗോഡ് ഇവിഎം കോഴ ആരോപണത്തിൽ കോൺഗ്രസ് നേതാവിനെതിരേ കെപിസിസിക്ക് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നു പ്രസിഡന്റ് സണ്ണി ജോസഫ്.
ഇക്കാര്യത്തിൽ ഇലക്ഷൻ കമ്മീഷൻ അന്വേഷിക്കുന്നുണ്ടോ എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോടു പറഞ്ഞു. പുതിയ കെപിസിസി അധ്യക്ഷനെ ഹൈക്കമാൻഡ് തീരുമാനിക്കും.
ജന്തർ മന്തറിലെ സമരവേദിയിലാണ് നേതാക്കളെന്നും അതിനാലാണ് തീരുമാനം വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുൻ മന്ത്രിയും സിപിഎം നേതാവുമായ പി.കെ. ശ്രീമതിക്കെതിരേയുള്ള സോഷ്യൽ മീഡിയ വ്യാജ പ്രചാരണം ദൗർഭാഗ്യകരമാണെന്നും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
District News
കാളികാവ്: ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോജി കെ. അലക്സിനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി. നിരവധി കേസുകളില്‍ പ്രതിയായ ഉദരംപൊയില്‍ സ്വദേശി കുപ്പനത്ത് റഹ്മത്തുള്ളക്കെതിരേ കാളികാവ് പോലീസില്‍ പരാതി നല്കി. സര്‍വകക്ഷി സംഘം നേരിട്ട് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. അക്രമസംഭവങ്ങളില്‍ ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് റഹ്മത്തുള്ള.
കാളികാവ് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കയറി ജീവനക്കാരെ അക്രമിച്ച സംഭവത്തില്‍ സര്‍വകക്ഷി നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഈ സമരത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പ്രസംഗിച്ചതില്‍ പ്രകോപിതനായാണ് വധഭീഷണി. മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന റഹ്മത്തുള്ള മുമ്പും ഒട്ടനവധി അക്രമണങ്ങള്‍ നടത്തിയതിന് കേസുകള്‍ നിലവിലുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. കാളികാവ് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കയറി ജീവനക്കാരെ അക്രമിച്ച സംഭവത്തില്‍ റിമാൻഡിലായിരുന്ന റഹ്മത്തുളള ജാമ്യം നേടി പുറത്ത് വന്നതിന് ശേഷമാണ് വധ ഭീഷണിയുമായി രംഗത്ത് എത്തിയത്.
അക്രമിയും ഒരു പൊതു ശല്യക്കാരനുമായ റഹ്മത്തുള്ളക്കെതിരേ നിയമ പരമായ നടപടികൾ സ്വീകരിക്കണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു. ജോജി കെ അലക്സ്, എന്‍. നൗഷാദ്, ഐ. മുജീബ് റഹ്മാന്, എ.കെ. മുഹമ്മദാലി, ബി. ബാബുസലാം, ഒ.പി. നവാഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷനിലെത്തി കാളികാവ് സിഐ ബി. ഷാജിമോന്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Kerala
തിരുവനന്തപുരം: സിപിഎം നേതാവ് പി.കെ.ശ്രീമതിക്കെതിരെ വ്യാജവാർത്തകൾ നൽകിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. വിഷയം ഗൗരവമായി എടുത്ത മുഖ്യമന്ത്രി പരാതിയിൽ കർശന നടപടിയെടുക്കാൻ നിർദേശം നൽകുകയും തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പിന് കൈമാറുകയും ചെയ്തു.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് മാപ്പില്ലെന്നും ഉറച്ച നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി. അപകീർത്തികരമായ വാർത്ത നൽകിയ പലരും ഫോണിൽ വിളിച്ച് കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞു. പാർട്ടി വ്യത്യാസമില്ലാതെ കോൺഗ്രസ്, ബിജെപി നേതാക്കൾ വരെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ശ്രീമതി കൂട്ടിച്ചേർത്തു.
മുമ്പ് കോൺഗ്രസ് നേതാവ് പി.ടി.തോമസ് ചില വ്യാജ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങൾ കാരണം നിയമനടപടിക്ക് പോയില്ല. എന്നാൽ ഇനി വിട്ടുവീഴ്ചയില്ല. സൈബർ ഇടങ്ങളിൽ മോശം വാക്കുകൾ ഉപയോഗിച്ചുള്ള പോർവിളികൾ എല്ലാവരും അവസാനിപ്പിക്കണം.
പി.കെ. ശശിക്കെതിരായ പീഡന പരാതി പരിശോധിച്ചതിനെക്കുറിച്ച് സംസാരിക്കുമ്പോൾ തീവ്രത എന്ന വാക്ക് താൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. ഏതോ മുൻ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നുവെന്ന പ്രചാരണം അപമാനിക്കാൻ വേണ്ടിയുള്ളതാണെന്നും കാലങ്ങളായി തുടരുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ ശക്തമായി പോരാടുമെന്നും ശ്രീമതി പറഞ്ഞു.
District News
വെള്ളരിക്കുണ്ട്: കെഎസ്ആർടിസി കൊറിയർ സർവീസിനെതിരേ പരാതിയുമായി നർക്കിലക്കാട് സ്വദേശി എം.വി. ജോസ്. ജൂലൈ 17 വെള്ളിയാഴ്ചയാണ് ജോസ് കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നിന്നു പ്രധാനപ്പെട്ട രേഖകൾ അങ്കമാലിയിലേക്ക് കൊറിയർ അയക്കുന്നത്. ഉച്ചയ്ക്ക് 2.40 നുള്ള പാലാ ബസിൽ കൊറിയർ കൊടുത്തുവിടുമെന്നും അതു രാത്രിയോടെ തൃശൂരിൽ എത്തുമെന്നും അവിടെ നിന്ന് പിറ്റേന്ന് ഉച്ചയ്ക്കു മുന്‍പായി അങ്കമാലിയിൽ എത്തിക്കുമെന്നുമാണ് ബുക്ക് ചെയ്തപ്പോൾ അറിയിച്ചത്.
എന്നാൽ തൃശൂരിൽ ഏൽപിക്കാതെ പാലാ ഡിപ്പോയിലാണ് കൊറിയർ ഏൽപിച്ചത്. ഇത് അവിടെ നിന്നു വീണ്ടും തിരിച്ച് അങ്കമാലിയിലേക്ക് അയക്കുകയായിരുന്നു. അതിനാൽ വൈകുന്നേരം ആറോടെയാണ് കൊറിയർ ലഭിച്ചത്. പിറ്റേന്ന് ഞായറാഴ്ച ആയത് കൊണ്ട് ഉദ്ദേശിച്ച കാര്യങ്ങൾ നടന്നില്ലെന്നും കെഎസ്ആർടിസിയുടെ നിരുത്തരവാദപരമായ സമീപനം കൊണ്ട് വലിയ നഷ്ടം നേരിട്ടതായും അദ്ദേഹം കെഎസ്ആർടിസി ജനറൽ മാനേജർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
Kerala
കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കെതിരായ അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാകില്ലെന്നു പോലീസ് കോടതിയെ അറിയിച്ചു. അപകീര്‍ത്തി എന്നതിലപ്പുറം ഈ പരാതിയിന്മേല് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കഴിയില്ലെന്നാണു പ്രോസിക്യൂഷന് മുഖേന കേസ് പരിഗണിക്കുന്ന എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചത്.
അന്‍സിബ നല്കിയ പരാതിയില്‍ ക്രിമിനല്‍ ഗൂഢാലോചനയോ മറ്റു കുറ്റകൃത്യങ്ങളോ കണ്ടെത്താനായിട്ടില്ലെന്നും വ്യക്തമാക്കുന്നു. കേസില്‍ ഈ മാസം 27ന് വിധി പറയും. യുട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ തനിക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് അന്‍സിബയുടെ ആരോപണം.
ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി നല്കിയ പരാതിയില്‍ പാലാരിവട്ടം പോലീസ് കേസെടുക്കാത്തതിനെത്തുടര്‍ന്ന് അന്‍സിബ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി പോലീസിന്റെ വിശദീകരണം തേടുകയായിരുന്നു. ഇതിനുള്ള മറുപടിയാണ് ഇന്നലെ സമര്‍പ്പിച്ചത്.
District News
കുമ്പളങ്ങി: സിപിഎം കുമ്പളങ്ങി സൗത്ത് ലോക്കൽ കമ്മിറ്റി ഭാരവാഹിയും പഞ്ചായത്ത് അംഗവുമായ ടി.ഡി. സജീവനെ ആക്രമിച്ചതായി പരാതി. കുമ്പളങ്ങി കടുങ്ങാംപറമ്പ് വീട്ടിൽ ജോസ്മോനെതിരായാണ് പരാതി. ഇന്നലെ ഉച്ചക്ക് 1.30 ഓടെ പഴങ്ങാട് പള്ളിക്ക് സമീപത്തായിരുന്നു സംഭവം.
ജോസ്മോൻ മദ്യപിക്കുന്ന അസഭ്യം പറയുന്നത് കുറച്ചുനാളുകൾക്കു മുമ്പ് ടി.ഡി. സജീവൻ ചോദ്യം ചെയ്തിരുന്നു. ഇതേതുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്. സജീവന്റെ തലയ്ക്കും ചെവിക്കും പരിക്കുണ്ട്. പോലീസിൽ പരാതി നൽകി. പരിക്കേറ്റ സജീവൻ ചികിത്സയിലാണ്.
Kerala
കൊച്ചി: ലക്ഷമിപ്രിയക്കെതിരെ അന്‍സിബ ഹസന് നല്കിയ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കാനാവില്ലെന്ന നിലപാടില്‍ പ്രോസിക്യൂഷന്. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനുള്ള തെളിവുകളൊന്നും കേസില്‍ ഇല്ല എന്നാണ് പ്രോസിക്യൂഷന്റെ വാദം.
ഈ പരാതി ഒരു ക്രിമിനല്‍ കേസ് എന്നതിലുപരി അപകീര്‍ത്തി കേസ് ആയി മാത്രമേ പരിഗണിക്കാന്‍ സാധിക്കുകയുളളു എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. കേസില്‍ വിധി പറയുന്നത് ഈ മാസം 27ലേക്ക് മാറ്റി.
ലക്ഷ്മിപ്രിയ, കാന്‍ മീഡിയ ചാനല്‍ ഉടമ, ശ്വേത മേനോന് എന്നിവര്‍ക്കെതിരെ അന്‍സിബ പാലാരിവട്ടം പോലീസില്‍ നല്കിയ പരാതി പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് കേസ് പോലീസ് തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസില്‍ ജില്ലാ പോലീസ് മേധാവിയെ അന്‍സിബ സമീപിച്ചു.
പിന്നാലെ ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരുന്നു. രമേശ് ചെന്നിത്തല ഒരു വാര്‍ത്താസമ്മേളനത്തിനിടെ അന്‍സിബയുടെ പരാതിയില്‍ എഫ്ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചുവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ പരസ്യ നിലപാടിന് തികച്ചും വിരുദ്ധമായ സമീപനമാണ് പ്രോസിക്യൂഷന് ഇപ്പോള്‍ കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്
പോലീസ് മന്ത്രിയെ പറഞ്ഞു പറ്റിക്കുകയാണെന്നും കേസില്‍ എഫ്ഐആര്‍ ഇട്ടിട്ടില്ലെന്ന് വ്യക്തമാക്കി അന്‍സിബയും സാമൂഹ്യമാധ്യമങ്ങളിലൂടെ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ ആ കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ചെന്നിത്തല മറ്റൊരു വാര്‍ത്താസമ്മേളനത്തിലും പറഞ്ഞിരുന്നു.
National
ചിക്കമഗളൂരു(കർണാടക): ഇരുപതുകാരിയായ ആദിവാസി പെൺകുട്ടിയെ മാതാപിതാക്കൾ പശ്ചിമാഫ്രിക്കൻ രാജ്യമായ സെനഗലിൽ കൊണ്ടുപോയി വില്പന നടത്തിയതായി പരാതി. സെനഗൽ സ്വദേശിയായ ഒരാളിൽനിന്നു പണം കൈപ്പറ്റിയശേഷം പെൺകുട്ടിയെ അയാൾക്ക് കൈമാറിയതായാണു പറയുന്നത്.
ആദിവാസി സംഘടനകൾ നൽകിയ പരാതിയെത്തുടർന്ന് സെനഗലിലെ ഇന്ത്യൻ എംബസി ഇടപെട്ട് പെൺകുട്ടിയെ രക്ഷപ്പെടുത്തി പ്രാദേശിക ഭരണസംവിധാനത്തിന്റെ സംരക്ഷണത്തിലേക്കു മാറ്റി. കുട്ടിയെ ഇന്ത്യയിലേക്കു തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
ചിക്കമഗളൂരു മല്ലനഹള്ളിയിലെ ആദിവാസി പാരമ്പര്യവൈദ്യ കുടുംബത്തിൽപ്പെട്ട പെൺകുട്ടിയെയാണു സെനഗൽ സ്വദേശിക്കു കൈമാറിയത്. ഹക്കി-പിക്കി എന്നപേരിലറിയപ്പെടുന്ന ഇവരുടെ ഗോത്രം ഗുജറാത്തിൽനിന്നു കർണാടകയിലേക്ക് കുടിയേറിയവരും സാമാന്യം ഉന്നതനിലയിൽ കഴിയുന്നവരുമാണ്.
പെൺകുട്ടിയുടെ അച്ഛൻ രാജശേഖരനും അമ്മ ക്രാന്തിയും മരുന്നുകളുടെ വില്പനയുമായി ബന്ധപ്പെട്ട് കുടുംബസമേതം ഇടയ്ക്കിടെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കു പോകാറുണ്ട്. കഴിഞ്ഞമാസം ഇത്തരത്തിൽ ഒരു യാത്ര കഴിഞ്ഞു തിരികെയെത്തിയപ്പോൾ മകൾ കൂടെയുണ്ടായിരുന്നില്ല. പിന്നീട് പെൺകുട്ടി സമൂഹമാധ്യമങ്ങളിലൂടെ നാട്ടിലുള്ള ചില ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെടുകയും തന്നെ അമ്മ ഒരു സെനഗൽ സ്വദേശിക്കു കൈമാറിയതായും അയാളുടെ വീട്ടിൽ താൻ കടുത്ത പീഡനങ്ങൾക്കിരയാകുകയാണെന്നും അറിയിക്കുകയായിരുന്നു.
ഏതാനും വീഡിയോകളും അയച്ചുനൽകി. ഇതിനുപിന്നാലെ സ്ഥലത്തെ ആദിവാസിസംഘടനകൾ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ അമ്മ സെനഗൽ സ്വദേശിയിൽനിന്നു പണം വാങ്ങി പെൺകുട്ടിയെ വില്പന നടത്തിയതാണെന്നു വിവരം ലഭിച്ചത്.
തുടർന്ന് ചിക്കമഗളൂരു ഹക്കി-പിക്കി ആദിവാസി ഫോറം പ്രസിഡന്റ് ആർ. പുനീത് കുമാറിന്റെ നേതൃത്വത്തിൽ പോലീസിൽ പരാതി നൽകുകയും പെൺകുട്ടിയെ രക്ഷിക്കുന്നതിനായി അടിയന്തരമായി സെനഗലിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയുമായിരുന്നു.
ഇന്ത്യൻ എംബസിയുടെ ഇടപെടലിനെത്തുടർന്ന് സെനഗലിലെ പോലീസ് ഇടപെട്ട് പെൺകുട്ടിയെ ഉടമയിൽനിന്നു രക്ഷപ്പെടുത്തി. ഇപ്പോൾ സെനഗലിലെ പ്രാദേശിക ഭരണകൂടത്തിന്റെ സംരക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയെ രണ്ടു ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തിക്കുമെന്ന് ചിക്കമഗളൂരു ജില്ലാ പോലീസ് മേധാവി ജിതേന്ദ്രകുമാർ ദയാമ അറിയിച്ചു.
കുട്ടിയുടെ അമ്മ ക്രാന്തിയെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തുവരികയാണ്. സംഭവത്തിൽ അച്ഛന്റെ പങ്കും അന്വേഷിക്കുന്നുണ്ട്. പെൺകുട്ടി നാട്ടിലെത്തിയാലുടൻ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തുമെന്നും മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ 14-ാം വാര്‍ഡില്‍ നിന്നു നാര്‍ക്കോട്ടിക് വിഭാഗത്തില്‍പ്പെട്ട ഉറക്കഗുളികകള്‍ മോഷണം പോയതായി മെഡിക്കല്‍ കോളജ് അധികൃതര്‍ പോലീസില്‍ പരാതി നല്കി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
14-ാം വാര്‍ഡില്‍ നിന്നും ഫാര്‍മസിയില്‍ നിന്നും നഴ്സിംഗ് സ്റ്റേഷനിലേക്ക് നല്കിയ നാര്‍ക്കോട്ടിക് പരിധിയില്‍ വരുന്ന ഉറക്കഗുളികകള്‍ അടക്കം ഉള്‍പ്പെടുന്ന മരുന്നു മോഷണം പോയതായി വിവരം പുറത്ത് വരുന്നത്.
സംഭവം മനസിലാക്കിയ മെഡിക്കല്‍ കോളജ് അധികൃതര്‍ അന്നുതന്നെ പരാതിയും മെഡിക്കല്‍ കോളജ് പോലീസിന് നല്കുകയുണ്ടായി. എന്നാല്‍ കാണാതായ മരുന്നിന്റെ പൂര്‍ണമായ ലിസ്റ്റ് ഇതുവരെ എടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉളളതെന്നാണ് അറിയുന്നത്.
ഡബിള്‍ ലോക്കറില്‍ അതീവ സുരക്ഷയോടെയും കടുത്ത നിയന്ത്രണത്തോടെയും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട മരുന്നാണ് കാണാതായിരിക്കുന്നതെന്നാണ് വിവരം. ഉറക്കക്കുറവ് ഉളളവര്‍, ഡിപ്രഷന് ഉളളവര്‍ എന്നിവര്‍ ഉപയോഗിക്കുന്ന സൈക്കോ ഡ്രോപ്പിക്ക് ഇനത്തില്‍ വരുന്ന മരുന്നാണ് കാണാതായിരിക്കുന്നത്.
മരുന്നു കാണാതായ സംഭവത്തില്‍ ഗുരുതരമായ വീഴ്ചയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്ന നിര്‍ദേശമാണ് പോലീസിനും മെഡിക്കല്‍ കോളജ് അധികൃതര്‍ക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.
Kerala
പേരൂര്‍ക്കട: തിരുവനന്തപുരത്ത് ഹണിട്രാപ്പില്‍ കുടുക്കി വ്യവസായിയില്‍ നിന്നും അഞ്ചു കോടിയുടെ തട്ടിപ്പ് നടത്തിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട പരാതിയില്‍ നെയ്യാറ്റിന്‍കര സ്വദേശിനിക്കും മൂന്ന് സുഹൃത്തുക്കള്‍ക്കുമെതിരേ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. തെലുങ്കാന സ്വദേശിയായ വിജയകുമാര്‍ നല്കിയ പരാതിയിലാണ് നടപടി.
കമ്പനി ലാഭവിഹിതത്തിന് പുറമെ ഫ്ളാറ്റും സ്ഥലവും സ്വര്‍ണവും പ്രതികള്‍ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. കൂടുതല്‍ പണം നല്‍കിയില്ലെങ്കില്‍ ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും ഭാര്യയെ സെക്സ് റാക്കറ്റിന് വില്‍ക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
നെയ്യാറ്റിന്‍കര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷ് ആണ് കേസിലെ ഒന്നാം പ്രതി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയും കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. ഇവരുടെ സുഹൃത്തുക്കളായ ജിബിന്‍, ഉണ്ണിമോള് ജിബിന്‍, അഭിഷേക് എന്നിവരാണ് മറ്റ് മൂന്ന് പ്രതികള്‍. സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: വൈപ്പിനില്‍ 40കാരനായ മകനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി. ഞാറക്കല്‍ ജയ്ഹിന്ദ് മൈതാനി ഭാഗത്ത് മുരിപ്പാടത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്റെ മകന് രാകേഷിനെയാണ് കാണാതായത്.
ജൂലൈ 14ന് രാവിലെ വീട്ടില്‍ നിന്നും ജോലിക്ക് ഇറങ്ങിയ രാകേഷ് ഇതുവരെ തിരികെ എത്തിയിട്ടില്ല. ഇതോടെയാണ് പിതാവ് ഞാറക്കല്‍ പോലീസില്‍ പരാതി നല്‍കിയത്.
Kerala
കൊച്ചി: കുറഞ്ഞ വിലയ്ക്ക് ക്രിപ്റ്റോ കറന്‍സി നല്‍കാമെന്നു വിശ്വസിപ്പിച്ച് 16 ലക്ഷം തട്ടിയെടുത്തെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു.
കണ്ണൂര്‍ സ്വദേശി കൈലാസ്, എറണാകുളം സ്വദേശികളായ വിഷ്ണു, ജെറീഷ് എന്നിവര്‍ക്കെതിരേയാണ് വിശ്വാസവഞ്ചനയ്ക്കും ചതിക്കും കേസെടുത്തത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷമാല്‍ ഷാജഹാന്റെ പരാതിയിലാണു നടപടി.
കൈലാസും വിഷ്ണുവും ജെറീഷും ചേര്‍ന്നുണ്ടാക്കിയ തട്ടിപ്പുകമ്പനിയുടെ രേഖകള്‍ കാണിച്ചു വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. യുഎസ്ഡിടി എന്ന ക്രിപ്റ്റോ കറന്‍സി കുറഞ്ഞ വിലയ്ക്കു നല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ 14 മുതല്‍ 16 വരെ മൊത്തം 16,54,000 രൂപയാണ് പ്രതികള്‍ വാങ്ങിയത്. ക്രിപ്റ്റോ കറന്‍സി ലഭിക്കാത്തതിനെത്തുടര്‍ന്ന് കോട്ടയം സ്വദേശി പ്രതികളുമായി ബന്ധപ്പെട്ടെങ്കിലും പ്രതികള്‍ കടന്നുകളഞ്ഞതായി ബോധ്യമായതിനെത്തുടർന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി കോടികൾ തട്ടിയതായി പരാതി. തെലുങ്കാന സ്വദേശിയായ വ്യവസായി വിജയകുമാറാണ് തട്ടിപ്പിനിരയായത്.
സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിക്കും ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ തിരുവനന്തപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അഞ്ചു കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് വിജയകുമാറിന്റെ പരാതി. പണം തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ കുടുംബത്തെയടക്കം അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
Kerala
കൊച്ചി: വിവാദ ഗവണ്മെന്റ് പ്ലീഡര്‍ നിയമനത്തില്‍ വീണ്ടും വിമര്‍ശനവുമായി ലോയേഴ്സ് കോണ്‍ഗ്രസ് രംഗത്ത്. പ്ലീഡര്‍ നിയമനത്തിലെ പരാതികള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ. അബ്ദുള്‍ റഹ്മാന് പറഞ്ഞു.
എഐസിസിയും കെപിസിസിയും വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിയോണയും, ശരത്തും ലോയേഴ്സ് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ സാങ്കേതികമായി അംഗങ്ങളാണ്. യൂണിറ്റിന്റെ അംഗത്വ വിതരണത്തിലൂടെ കടന്നുവന്നവര്‍, എന്ന് കരുതി അവര്‍ സജീവ പ്രവര്‍ത്തകരാണെന്ന് പറയാന്‍ കഴിയില്ലെന്നുമായിരുന്നു പ്രതികരണം.
വിഷയത്തില്‍ കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ ഉയര്‍ത്തിയ സമാന വിമര്‍ശനം തന്നെയാണ് ലോയോഴ്സ് കോണ്‍ഗ്രസും ഉയര്‍ത്തുന്നത് എന്നതാണ് പ്രധാനം. നിലപാടിനോട് അര്‍ഹരായവര്‍ക്ക് അവസരം ലഭിച്ചിട്ടില്ല എന്നത് തന്നെയാണ് ഇപ്പോഴും ലോയേഴ്സ് കോണ്‍ഗ്രസിന്റെ നിലപാട്.
പല യൂണിറ്റുകളില്‍ നിന്നും ശിപാരശ ലിസ്റ്റുകള്‍ വരും ഇത് സംസ്ഥാന നേതൃത്വം ക്രോഡീകരിച്ച് സംഘടനാ തലത്തില്‍ തന്നെ നിയമനം നടത്തണമെന്നാണ് ഇവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. എവിടെ നിന്നോ വരുന്ന ലിസ്റ്റ് അങ്ങനെ തന്നെ നിയമിക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
ഇതില്‍ പലതവണ പരാതി നല്‍കിയെങ്കിലും കേള്‍ക്കാന്‍ തയ്യാറായിട്ടില്ലെന്നും കോണ്‍ഗ്രസ് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജില്ലാ തലത്തില്‍ അടക്കമുള്ള നിയമനങ്ങള്‍ വരാനിരിക്കുകയാണ്. ഇതില്‍ സംഘടനാ തലത്തിലുള്ള ഇടപെടല്‍ നടത്തിയുള്ള നിയമനം വേണമെന്നുമാണ് അബ്ദുള്‍ റഹ്മാന് പറയുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയും കെഎസ്യുവും തമ്മിലുള്ള തർക്കം തുടരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ് രംഗപ്രവേശം ചെയ്തിരിക്കുന്നത്.
District News
തൊടുപുഴ: വ്യാപാരികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബിന് തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന് നിവേദനം നല്കി. അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടിയുടെ നേതൃത്വത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, ട്രഷറര്‍ ഇ.എ. അഭിലാഷ്, സെക്രട്ടറി എം.ബി. താജു, എക്സ്ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോസ് വഴുതനപ്പിള്ളി, ഷാഹുല്‍ പള്ളത്തുപറമ്പില്‍ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് നിവേദനം കൈമാറിയത്.
പൊതുവിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധികളും തൊടുപുഴയിലെ വ്യാപാര മേഖലയുടെ പുരോഗതിക്കായി നടപ്പാക്കേണ്ട വിവിധ ആവശ്യങ്ങളും നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിഷയത്തില്‍ അനുകൂലമായ നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
Kerala
പാലക്കാട്: മുന്നറിയിപ്പില്ലാതെയുണ്ടായ വൈദ്യുതിമുടക്കത്തെ തുടർന്ന് ഓക്സിജൻ കോണ്സെൻട്രേറ്റർ പ്രവർത്തനരഹിതമായതോടെ കിടപ്പുരോഗി മരിച്ചെന്ന പരാതിയുമായി കുടുംബം. പാലക്കാട് സിവിൽ സ്റ്റേഷനു സമീപം കേനാത്ത് പറന്പ് കലിയങ്കണ്ടത്ത് വീട്ടിൽ എം. കൃഷ്ണൻ (71) ആണ് മരിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൃഷ്ണനെ കഴിഞ്ഞയാഴ്ചയാണ് ഓക്സിജൻ കോണ്‍സെൻട്രേറ്ററിന്റെ സഹായത്തോടെ വീട്ടിലേക്കു മാറ്റിയത്. വ്യാഴാഴ്ച അർധരാത്രി പ്രദേശത്ത് വൈദ്യുതിവിതരണം അപ്രതീക്ഷിതമായി നിലച്ചതോടെയാണ് ദുരന്തമുണ്ടായതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
ഓക്സിജൻ കോണ്സെൻട്രേറ്റർ പ്രവർത്തനം നിലയ്ക്കുകയും കൃഷ്ണന്റെ ശരീരത്തിലെ ഓക്സിജൻ നില അപകടകരമായി താഴുകയുമായിരുന്നു. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ഉടൻ കെഎസ്ഇബി ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും സഹായകരമായ പ്രതികരണമല്ല ലഭിച്ചതെന്ന് അവർ ആരോപിച്ചു.
രാത്രി 12.45 ഓടെ വൈദ്യുതി പുനഃസ്ഥാപിച്ച് യന്ത്രം വീണ്ടും പ്രവർത്തിപ്പിച്ചെങ്കിലും അതിനകം കൃഷ്ണന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. വീട്ടിലെത്തി പരിചരിച്ചിരുന്ന പാലിയേറ്റീവ് നഴ്സിനെ വിവരം അറിയിച്ചെങ്കിലും അവർ എത്തുന്പോഴേക്കും കൃഷ്ണൻ മരിച്ചുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. അതേസമയം ഇതു സംബന്ധിച്ച് കെഎസ്ഇബി അധികൃതർ പ്രതികരിച്ചിട്ടില്ല.
Movies
ആര്യ നായകനായെത്തിയ അനന്തൻകാടിന്റെ ചിത്രീകരണത്തിനു വേണ്ടി ഉയർന്ന നിലവാരമുള്ള കാമറ ഉപകരണങ്ങൾ വാടകയ്ക്കെടുത്തതിൽ മുഴുവൻ തുകയും നൽകിയില്ലെന്ന പരാതിയിൽ വിശദ്ദീകരണവുമായി ചിത്രത്തിന്റെ നിർമാതാവ് വിനോദ് കുമാർ.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘താഹെർ സിനി ടെക്’ എന്ന സ്ഥാപനമാണ് ആര്യയ്ക്കും ചിത്രത്തിന്റെ നിർമാതാവിനുമെതിരെ ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
എന്നാൽ, സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി കമ്പനി ഉന്നയിച്ച സാമ്പത്തിക ആവശ്യത്തെച്ചൊല്ലി നിർമാതാവുമായുണ്ടായ തർക്കം കോടതിയുടെ പരിഗണനയിലാണെന്ന് വിനോദ് കുമാർ പറയുന്നു.
നിർമാതാവിന്റെ കുറിപ്പിന്റെ പൂർണരൂപം
ഞാൻ എസ്. വിനോദ് കുമാർ, അടുത്തിടെ മലയാളത്തിലും തമിഴിലും റിലീസ് ചെയ്ത അനന്തൻ കാട് എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ്.
ഞങ്ങളുടെ ചിത്രത്തിലെ പ്രധാന നടനായ ശ്രീ ആര്യ ഹൈദരാബാദിലെ താഹിർ സിനെ ടെക്നിക് എന്ന ലൈറ്റ് ആൻഡ് ക്യാമറ റെന്റൽ കമ്പനിയെ ചതിച്ചു എന്ന രീതിയിൽ പല ഇടങ്ങളിലും വ്യാജ വാർത്തകൾ പ്രചരിപ്പിക്കപ്പെടുകയാണ്. ഇത് തികച്ചും അടിസ്ഥാനരഹിതവും, ശ്രീ ആര്യയുടെ പ്രതിച്ഛായ തകർക്കുക എന്ന ലക്ഷ്യത്തോടെ പ്രസ്തുത കമ്പനി മനഃപൂർവം സൃഷ്ടിച്ച വ്യാജ പ്രചാരണവുമാണ്
യഥാർഥത്തിൽ, താഹിർ കമ്പനി ഉന്നയിച്ച അനാവശ്യവും അടിസ്ഥാനരഹിതവുമായ സാമ്പത്തിക ആവശ്യത്തെച്ചൊല്ലി എനിക്കും ആ കമ്പനിക്കും ഇടയിലാണ് തർക്കമുള്ളത്. ആ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന്, സിനിമയുടെ റിലീസ് തടയുമെന്ന് അവർ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനെ തുടർന്ന് ഞാൻ എറണാകുളം മുൻസിഫ് കോടതിയെ സമീപിച്ചു. എന്റെ വാദങ്ങൾ ബഹു കോടതി അംഗീകരിക്കുകയും, തർക്കത്തിലുള്ള തുക കോടതിയിൽ നിക്ഷേപിക്കാൻ നിർദേശിക്കുകയും ചെയ്തു. അതനുസരിച്ച് ഞാൻ തുക കോടതിയിൽ നിക്ഷേപിച്ചു. തുടർന്ന് ബഹു കോടതി 2026 ജൂൺ 25ന് സിനിമ റിലീസ് ചെയ്യാൻ അനുമതി നൽകുകയും ചെയ്തു.
തുടർന്ന് താഹിർ കമ്പനി എറണാകുളം കോടതിയിൽ നൽകിയ മറുപടിയിൽ, ഞങ്ങൾ കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് ആരോപിച്ചു. ആ വിഷയത്തിൽ കോടതി കേസ് പിന്നീട് പരിഗണിക്കാനായി മാറ്റിവച്ചിരിക്കുകയാണ്. ഇതിനുശേഷം, അതേ വിഷയത്തിൽ തന്നെ താഹിർ കമ്പനി ഹൈദരാബാദിലെ കൊമേഴ്സ്യൽ കോടതിയിലും ഒരു ഹർജി ഫയൽ ചെയ്തു. ശ്രദ്ധേയമായ കാര്യം, എറണാകുളം കോടതിയിൽ വ്യാജമാണെന്ന് ആരോപിച്ച അതേ രേഖകളാണ് അവർ ഹൈദരാബാദ് കോടതിയിൽ സ്വന്തം ഹർജിക്കൊപ്പം സമർപ്പിച്ചിരിക്കുന്നത്. ആ ഹർജിയുടെ അടിസ്ഥാനത്തിൽ താഹിർ കമ്പനി ആവശ്യപ്പെട്ട തുക കോടതിയിൽ നിക്ഷേപിക്കാൻ ഹൈദരാബാദ് കോടതി ഉത്തരവിട്ടു.
ആ ഹർജിയുടെയും ഉത്തരവിന്റെയും പകർപ്പുകൾ ഞങ്ങൾക്ക് അടുത്തിടെയാണ് ലഭിച്ചത്. അതിന് വിശദമായ മറുപടി കോടതിയിൽ സമർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. താഹിർ കമ്പനി ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും വ്യാജമാണെന്നും, അവയെല്ലാം തെളിവുകൾ സഹിതം കോടതിയിൽ തെളിയിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന കാര്യത്തിൽ ഞങ്ങൾ പൂർണ ആത്മവിശ്വാസത്തിലാണ്.
കൂടാതെ, ഇതേ വിഷയത്തിൽ എറണാകുളം മുൻസിഫ് കോടതിയിൽ കേസ് നിലനിൽക്കുകയും, അവർ ആ കോടതിയിൽ ഹാജരാകുകയും ചെയ്ത സാഹചര്യത്തിൽ, അതേ വിഷയത്തിൽ ഇന്ത്യയിലെ മറ്റേതെങ്കിലും കോടതിയിൽ വീണ്ടും കേസ് ഫയൽ ചെയ്യാൻ നിയമപരമായി സാധിക്കില്ലെന്ന നിലപാടും ഞങ്ങൾ കോടതിയിൽ ഉന്നയിക്കുന്നതാണ്. ബഹു കോടതികൾ പുറപ്പെടുവിക്കുന്ന എല്ലാ നിയമാനുസൃത ഉത്തരവുകളും പൂർണ്ണമായി അനുസരിക്കാൻ ഞങ്ങൾ സന്നദ്ധരാണ്.
ഇതിനിടെയാണ് എനിക്കും ചിത്രത്തിലെ നായകനായ ശ്രീ ആര്യയ്ക്കുമെതിരെ ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത്. ശ്രീ ആര്യയുടെ പേര് കളങ്കപ്പെടുത്തുകയും, ഞങ്ങളുടെ മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ നടപടികൾ. വസ്തുതകളും തെളിവുകളും നിയമവും ഞങ്ങളുടെ ഭാഗത്തായതിനാൽ കോടതിയിൽ ഈ വിഷയത്തിൽ അവർക്ക് വിജയിക്കാനാവില്ലെന്ന് അവർക്കറിയാം.
കേരളത്തിലും ഹൈദരാബാദിലുമായി കേസ് കോടതികളുടെ പരിഗണനയിലിരിക്കെ രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ പോലീസ് കേസും ഞങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്താനുള്ള മറ്റൊരു ശ്രമം മാത്രമാണെന്നാണ്.
ഹൈദരാബാദിലെ ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷനിൽ നിന്ന് എനിക്ക് ഫോൺ വിളി ലഭിച്ചിരുന്നു. കേസിന്റെ യഥാർത്ഥ വസ്തുതകളും, കേരളത്തിലും ഹൈദരാബാദിലുമായി കേസുകൾ കോടതിയുടെ പരിഗണനയിലാണെന്ന കാര്യവും, എന്റെ ഭാഗം തെളിയിക്കുന്ന എല്ലാ രേഖകളും തെളിവുകളും എന്റെ കൈവശമുണ്ടെന്നും ഞാൻ അവരെ അറിയിച്ചിട്ടുണ്ട്.
2026 ജൂൺ 22ന് എറണാകുളം മുൻസിഫ് കോടതി[o.S 743/2026] സിനിമ റിലീസ് ചെയ്യാൻ അനുമതി നൽകിയ ഉത്തരവ് പുറപ്പെടുവിച്ചതുമുതൽ ഈ വിഷയങ്ങൾ ബഹു കോടതികളുടെ പരിഗണനയിലായതിനാൽ, ഇതുവരെ ഞങ്ങൾ പൊതുവേദികളിൽ പ്രതികരിക്കാതിരുന്നത്.
Kerala
കൊച്ചി: അന്‍സിബ ഹസന്റെ പരാതിയില്‍ നടന് ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്‍സിബയുടെ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കടവന്ത്ര പോലീസ് ടിനി ടോമിനെതിരെ കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍, മതം പറഞ്ഞ് അധിക്ഷേപിക്കല്‍, ഗൂഢാലോചന ഉള്‍പ്പെടെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ടിനി ടോമിനെതിരെ കേസ് എടുത്തത്.
അമ്മ സംഘടനയുടെ മീറ്റിംഗുകളിലും റിഹേഴ്സല്‍ ക്യാമ്പുകളിലുംവച്ച് ടിനി ടോം തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങളും നടത്തിയെന്നാണ് അന്‍സിബയുടെ പരാതിയില്‍ പറയുന്നത്.
"ജിഹാദി' എന്നും "മതതീവ്രവാദി' എന്നും നടിയെ വിളിച്ച് ആക്ഷേപിച്ചതായും നടന്റെ ഡ്രൈവറെ മതം മാറ്റാന്‍ അന്‍സിബ ശ്രമിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയതായും പരാതിയിലുണ്ട്.
നേരത്തെ കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ കടവന്ത്ര പോലീസ് പരാതി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും പരാതിയില്‍ കഴമ്പില്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നും കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇത് പൂര്‍ണമായും തള്ളിക്കൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. നടി നീന കുറുപ്പ് അടക്കമുള്ള സാക്ഷികള്‍ ടിനി ടോം അധിക്ഷേപിച്ചതായി കൃത്യമായി മൊഴി നല്‍കിയിട്ടും എന്തുകൊണ്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതെന്ന് കോടതി ചോദിച്ചിരുന്നു.
Kerala
കൊച്ചി: ചെറായി മൂത്തകുന്നം വാവക്കാട് സ്വദേശിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ചൊവ്വാഴ്ച രാവിലെ സ്കൂളിലേക്ക് പോയതാണ്. എന്നാല്‍ വൈകിട്ട് പെണ്‍കുട്ടി തിരികെയെത്തിയില്ല.
ഇതോടെ പിതാവ് മുനമ്പം പോലീസില്‍ പരാതി നല്കി. മൊബൈല്‍ ഫോണും സിസിടിവിയും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.
Kerala
കൊച്ചി: സഹപ്രവര്‍ത്തകനെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന് തയാറാക്കിയ പരാതിക്കത്ത് വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയ സംഭവത്തില്‍ അന്വേഷണം. മൂവാറ്റുപുഴ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആണ് താനൊരുക്കിയ പരാതി അബദ്ധത്തില്‍ വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയത്.
കഴിഞ്ഞ പത്തു വര്‍ഷത്തോളമായി മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്, ട്രാഫിക് പോലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനെതിരേയാണ് പരാതി.
കഴിഞ്ഞ ജനറല്‍ ട്രാന്‍സ്ഫറില്‍ പുത്തന്‍കുരിശ് സ്റ്റേഷനിലേക്ക് മാറി, മൂന്നു മാസത്തിന് ശേഷം മൂവാറ്റുപുഴ ട്രാഫിക്കിലേക്ക് തിരികെ ട്രാന്‍സ്ഫര്‍ വാങ്ങി സ്ക്വാഡില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന് ഓപ്പറേഷന് തൂഫാന് പൊളിക്കാന്‍ ശ്രമിക്കുന്നുവെന്നും ഉദ്യോഗസ്ഥനെ സ്ഥലം മാറ്റണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
അബദ്ധം പറ്റിയത് മനസിലാക്കി സ്റ്റാറ്റസ് പിന്‍വലിച്ചെങ്കിലും സഹപ്രവര്‍ത്തകരടക്കം സ്റ്റാറ്റസ് സ്ക്രീന്‍ ഷോട്ട് എടുത്തു പ്രചരിപ്പിച്ചിരുന്നു. സ്ക്രീന്‍ ഷോട്ട് വൈറലായതോടെ അച്ചടക്ക ലംഘനം നടന്നത് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.
District News
മലപ്പുറം: ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും പൊതുജന പരാതി പരിഹാരത്തിനായി നടത്തുന്ന "ജനസാക്ഷ്യം’ അദാലത്തിൽ ലഭിച്ച പരാതികൾ വേഗം തീർപ്പാക്കണമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകൾ യോജിച്ച് പ്രവർത്തിക്കണമെന്നും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അദാലത്ത് ആനക്കയം ബിസ്മി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.സാങ്കേതികത്വത്തിന്റെ പേരിൽ അർഹരായവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്.
ജില്ലാ പഞ്ചായത്തും കളക്ടറും മുൻകൈയെടുത്ത് നടത്തുന്ന അദാലത്ത് അഭിനന്ദനാർഹമാണ.് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നടത്തിയ ജനകീയ അദാലത്തുകൾ ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് സഹായകമായിരുന്നു.
പാവപ്പെട്ടവർക്ക് ആനുകൂല്യങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിന് തടസമായി നിന്ന സാങ്കേതികത്വങ്ങളും കാലഹരണപ്പെട്ട നിയമങ്ങളും അന്ന് മന്ത്രിസഭ ചർച്ച ചെയ്തു. ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും ഉതകുന്ന വിധം പരിഷ്കരിച്ചിരുന്നു.
നിരാലംബരും നിസഹായരും ഭിന്നശേഷിക്കാരും മാനസിക വെല്ലുവിളി നേരിടുന്നവരുമായ ആളുകളുടെ പരാതികൾക്ക് അടിയന്തരമായി പരിഹാരം കാണുന്നതിനുള്ള മനസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും നടത്തുന്ന ജനസാക്ഷ്യം അദാലത്ത് ജില്ലയിൽ മാറ്റത്തിന്റെ തുടക്കമാണെന്നും ജില്ലയുടെ മറ്റു ഡിവിഷനുകളിലും അദാലത്ത് നടത്തുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി പറഞ്ഞു.
കളക്ടർ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിൽ എഡിഎം പി.ഒ. സാദിഖ്, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, വകുപ്പ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതികൾ പരിശോധിച്ചത്.
അദാലത്തിൽ 387 പരാതികൾ ലഭിച്ചു. പരാതികൾ അതിവേഗം തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ ഡോ. വിനയ് ഗോയൽ പറഞ്ഞു. ടി.വി. ഇബ്രാഹിം എംഎൽഎ മുഖ്യാതിഥിയായിരുന്നു.
District News
മൂന്നാര്‍: കെഎസ്ആർടിസി കണ്ടക്ടർ ഡ്യൂട്ടിക്കിടെ ടിക്കറ്റ് മെഷീനും ബാഗും യാത്രക്കാരനെ ഏൽപ്പിച്ച് വീട്ടിലേക്ക് പോയതായി പരാതി. മൂന്നാര്‍ ബസ് ഡിപ്പോയിലെ കണ്ടക്ടര്ക്കെതിരേയാണ് പരാതി ഉയര്‍ന്നത്. കഴിഞ്ഞ ദിവസം മൂന്നാറില്‍നിന്നു കോട്ടയം പോയി മടങ്ങിവരുന്ന വഴിയില്‍ ചിത്തിരപുരത്തിനു സമീപം ചെകുത്താന്മുക്കിലായിരുന്നു കണ്ടക്ടര്‍ ഡ്യൂട്ടി അവസാനിപ്പിച്ച് വീട്ടിലേക്ക് പോയത്. ബസിലെ യാത്രക്കാരനാണ് ഡിപ്പോയില്‍ ബാഗും ടിക്കറ്റ് മെഷീനും ഏല്‍പ്പിച്ചത്. ബസിലെ യാത്രക്കാര്‍ ഇക്കാര്യം ഡിപ്പോയിലെ ഉദ്യോഗസ്ഥരോട് പരാതിയായി ഉന്നയിച്ചതോടെയാണ് പ്രശ്നം പുറത്തറിയുന്നത്.
മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ
തൊടുപുഴ: മദ്യപിച്ച് ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവർ പോലീസ് പിടിയിൽ. തൊടുപുഴ -പൂമാല റൂട്ടിൽ ഓടുന്ന മരിയ ബസ് ഡ്രൈവർ വെള്ളിയാമറ്റം പാലം സിറ്റി പറേക്കൂടിയിൽ ജിന്റോ ടോമിനെ (33) ആണ് ട്രാഫിക് എസ്ഐ സാബു സാമൂവലും സംഘവും പിടികൂടിയത്. ആൽക്കോ മീറ്റർ ഉപയോഗിച്ച് പരിശോധിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പേരിൽ കേസെടുത്തു.
Kerala
പാലക്കാട്: വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നത്.
ബന്ധുക്കളുടെ പരാതിയില്‍ ഷൊർണൂർ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരുടെ ഫോണുകളിൽ വിളിച്ചു കിട്ടാതെ ആയതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആ വാഹനത്തിൽ മൂന്നുപേരും പോയതായാണ് സംശയിക്കുന്നത്.
പോലീസ് സിസിടിവി കാമറകൾ കേന്ദ്രീകരിച്ചും അന്വേഷിച്ചുവരികയാണ്. ഇവരുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ എല്ലാം സ്വിച്ച് ഓഫ് ആണ്.
Kerala
പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ. അടൂർ പൊലീസ് എറണാകുളത്ത് നിന്നാണ് രാജൻ ജോസഫിനെ പിടികൂടിയത്.
പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം രാജൻ ജോസഫിനെ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ രാജൻ ജോസഫിനെ ശനിയാഴ്ച രാത്രിയാണ് പിടികൂടിയത്.
Kerala
മലപ്പുറം: ഹോം വർക്ക് ചെയ്തില്ലെന്ന് ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചെന്ന് പരാതി. കൽപകഞ്ചേരി കല്ലിങ്ങൽ എംഎസ്എം എച്ച്എസ്എസിലെ വിദ്യാർഥിക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ വിദ്യാർഥിയുടെ രക്ഷിതാക്കൾ ബാലാവകാശ കമ്മീഷന് പരാതി നൽകി. കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കാൻ സ്കൂൾ അധികൃതർ തയാറായില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
വീട്ടിലെത്തിയ ശേഷം രക്ഷിതാക്കളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എക്സ്റേ പരിശോധനയിലാണ് കൈയിലെ എല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയെക്കുറിച്ച് തന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിനെതിരേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. താൻ ഫേസ്ബുക്കിലോ മറ്റ് പൊതുവേദികളിലോ മുഖ്യമന്ത്രിയെക്കുറിച്ച് പറയാത്ത കാര്യങ്ങളാണ് തന്റെ പേരിൽ പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
സർക്കാരിന്റെ നിലനിൽപ്പിനെത്തെന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനും വിദ്വേഷവും പ്രകോപനവും വളർത്താനുമുള്ള ഹീനമായ ശ്രമമാണ് ഈ പോസ്റ്റിന് പിന്നിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തിരമായി അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആഭ്യന്തരമന്ത്രിക്ക് അയച്ച കത്തിൽ വി.എം സുധീരൻ ആവശ്യപ്പെട്ടു.
പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി എം. പത്മഗിരീശൻ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് വി.എം.സുധീരൻ നിയമനടപടിയുമായി രംഗത്തെത്തിയത്. മുഹമ്മദ് ഖലീൽ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് വ്യാജ പ്രചാരണം നടക്കുന്നതെന്നാണ് പരാതി.
Kerala
പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കൂടൽ എസ്ഐ പി.ജെ. ജയ്മോനെ സ്ഥലം മാറ്റി.
പത്തനംതിട്ട എആർ ക്യാമ്പിലേക്കാണ് സ്ഥലംമാറ്റം. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തേ തുടർന്നാണ് എസ്ഐയെ സ്ഥലംമാറ്റി ജില്ലാ പോലീസ് മേധാവി ഉത്തരവായത്.
കൂടൽ എസ്എച്ച്ഒയുടെ ചുമതലയുള്ള കോന്നി സിഐയ്ക്കെതിരേയും നടപടിയുണ്ടാകും. ഇതു സംബന്ധിച്ച റിപ്പോർട്ട് ഡിജിപിക്കു കൈമാറി. എന്നാൽ എസ്ഐയ്ക്കൊപ്പം ഉണ്ടായിരുന്നതായി പറയുന്ന പോലീസുകാർക്കെതിരേ തത്കാലം നടപടിയെടുത്തിട്ടില്ല.
കസ്റ്റഡിയിലെടുത്ത ഇരുപതുകാരനായ യുവാവിനെ എസ്ഐയുടെ നേതൃത്വത്തിൽ അഞ്ച് പോലീസുകാർ ക്വാർട്ടേഴ്സിലെത്തി ക്രൂരമായി മർദിച്ചുവെന്നാണ് ആക്ഷേപം. ഹൃദ്രോഗിയാണെന്നു യുവാവ് പറഞ്ഞെങ്കിലും എസ്ഐ കാലിൽ ബൂട്ടിട്ട് ചവിട്ടിത്തിരുമ്മുകയും ചൂരൽ കൊണ്ട് പുറത്തും കാലിലും മർദ്ദക്കുകയും ചെയ്തതായി യുവാവ് പറഞ്ഞു.
ഇരു ചെവിയിലും പിടിച്ച് ഉയർത്തി. തലമുടി കുത്തിപ്പിടിച്ച് കുനിക്കുകയും ചെയ്തുവെന്ന് യുവാവ് വെളിപ്പെടുത്തിയിരുന്നു. ആഭ്യന്തരമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നൽകിയ പരിതിയെ തുടർന്നാണ് പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.ജി. അനീഷ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്.
പതിമൂന്നുകാരി ചൈൽഡ് ലൈൻ അധികൃതർക്കും പോലീസിനും നൽകിയ മൊഴിയിൽ 11 പേർ പീഡിപ്പിച്ചുവെന്ന് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് നാല് സഹപാഠികളെയും മർദനമേറ്റ യുവാവിനെയും സഹോദരനെയും കൂടൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്നാൽ പെൺകുട്ടി കോടതിയിൽ മൊഴി മാറ്റുകയും പരിശോധനയിൽ പീഡനമുണ്ടായിട്ടില്ലെന്ന് വ്യക്തമാകുകയും ചെയ്തതോടെ കസ്റ്റഡിയിലെടുത്തവരെ വെറുതെവിടുകയായിരുന്നു.
Kerala
കൊച്ചി: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു സഹായം വാഗ്ദാനം ചെയ്ത് തമിഴ് വംശജരായ മലേഷ്യന്‍ കുടുംബത്തിന്റെ പക്കല്‍നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. എറണാകുളം സ്വദേശി സാദിഖ് എന്നായള്ക്കെതിരേയാണ് കുടുംബം രംഗത്തെത്തിയിട്ടുള്ളത്.
കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയുടെ വ്യാജ ലെറ്റര്‍പാഡ് അടക്കം നിര്‍മിച്ചു തട്ടിപ്പ് നടത്തിയെന്നാണു പരാതി. സംഭവത്തില്‍ സാദിഖിനെതിരേ തട്ടിപ്പിനിരയായ കുടുംബം എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ല. പരാതിക്കാര്‍ തങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി സാദിഖിന്റെ ഭാര്യ നല്കിയ പരാതിയിലും പോലീസ് കേസെടുത്തില്ല.
സാദിഖിനെ തിരക്കി കൊച്ചിയിലെത്തിയ കുടുംബം ഇയാളുടെ കലൂരിലെ ഫ്ലാറ്റിലെത്തി പണം തിരികെ ചോദിക്കുക മാത്രമാണു ചെയ്തതെന്നു കണ്ടെത്തിയാണ് പോലീസിന്റെ നടപടി.
പണം നല്കിയതിനുള്ള തെളിവും തട്ടിപ്പിനിരയായ കുടുംബം പോലീസിനു കൈമാറിയിട്ടുണ്ട്. അതേസമയം, പണം തിരികെ ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് കുടുംബം. മലേഷ്യയില്‍ സ്ഥിരതാമസമായിരുന്ന 63 വയസുകാരന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി രണ്ടു വര്‍ഷം മുമ്പാണ് കേരളത്തിലെത്തിയത്. തുടര്‍ന്ന് ഒരു സുഹൃത്ത് വഴിയാണ് സാദിഖിനെ പരിചയപ്പെട്ടത്.
പിന്നാലെ സാദിഖ് കോയമ്പത്തൂരുള്ള സ്വകാര്യ ആശുപത്രിയുടെ ലെറ്റര്‍പാഡില്‍ ഇതിനു വേണ്ട രേഖകളെല്ലാം എഴുതി നല്‍കിയശേഷം പണവുമായി എത്തിയാല്‍ മതിയെന്നു നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം ഇയാള്‍ക്ക് അഞ്ചു ലക്ഷം രൂപ കൈവശവും 45 ലക്ഷം ബാങ്ക് വഴിയും നല്കി. പണം കിട്ടിയതോടെ സാദിഖ് മുങ്ങുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
രണ്ടു വര്‍ഷമായി സാദിഖിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു വിവരവും ഇവര്‍ക്കു ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ കോയമ്പത്തൂരിലെ ആശുപത്രിയിലെത്തി വിവരങ്ങള്‍ തിരക്കിയതോടെയാണു തട്ടിപ്പാണെന്നു മനസിലായത്. നിലവില്‍ രോഗിയായ വയോധികന് കോയമ്പത്തൂരിലെ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ടാഴ്ച മുമ്പ് ഇയാളുടെ സഹോദരിയും മറ്റു ചില ബന്ധുക്കളും കൂടിയാണ് പണം തിരികെ കിട്ടുന്നതിനായി കൊച്ചിയിലെത്തിയത്. സാദിഖിനെ ബന്ധപ്പെട്ടപ്പോള്‍ കലൂരിലെ തന്റെ ഫ്ലാറ്റിലേക്കു വരാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവിടേക്കു പ്രവേശനം അനുവദിച്ചില്ലെന്നു തട്ടിപ്പിനിരയായ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇതോടെ ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
പിന്നാലെയാണ് സാദിഖിന്റെ ഭാര്യ ഇവര്‍ തങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി പരാതി നല്‍കിയത്.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. നെഞ്ചുവേദനയെ തുടർന്ന് ചികിത്സയ്ക്കെത്തിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് രാജേഷ് കുമാറിനെ രാവിലെ ആശുപത്രിയിൽ എത്തിച്ചത്. രോഗിയുടെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടി അടിയന്തരമായി ഡോക്ടറെ കാണിക്കണമെന്ന് ബന്ധുക്കളും നാട്ടുകാരും ഒപ്പമുണ്ടായിരുന്ന ജീവനക്കാരോട് പറഞ്ഞു.
എന്നാൽ ടോക്കൺ ക്രമത്തിൽ മാത്രമേ കടത്തിവിടൂ എന്ന കർശന നിലപാടിലായിരുന്നു അധികൃതർ. ഒടുവിൽ വരിയിൽ നിൽക്കവെ രാജേഷ് കുമാർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാഥമിക ചികിത്സ പോലും നൽകാതെ ഒപി ക്യൂവിൽ നിർത്തിച്ചതാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സന്നാഹം ആശുപത്രിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
Kerala
കൊല്ലം: ജനപ്രതിനിധി അല്ലാതായിട്ടും എംഎൽഎ ഓഫീസിന്റെ ബോർഡ് മാറ്റിസ്ഥാപിച്ചില്ലെന്ന് ആരോപിച്ച് എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകി. മുകേഷ് ഇപ്പോഴും എംഎൽഎ ആണെന്ന രീതിയിൽ ബോർഡ് നിലനിർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
ഇത് നിയമ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ ജില്ലാ കളക്ടർക്കും പോലീസിലും നൽകിയ പരാതിയിൽ പറയുന്നു. കൊല്ലം ആനന്ദവല്ലീശ്വരത്തെ ഓഫീസിന് സമീപമുള്ള ബോർഡാണ് ഇതുവരെയും നീക്കം ചെയ്യാത്തത്.
District News
ചെറുകര: ചെറുകര റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം എംഎല്‍എയ്ക്ക് നിവേദനം നല്കി.
ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങള്‍, ചെറുകര റെയില്‍വേ ഡെവലപ്മെന്റ് കമ്മിറ്റി പ്രതിനിധികള്‍ എന്നിവരാണ് എംഎല്യ്എക്ക് നിവേദനം നല്‍കിയത്. ചെറുകര റെയില്‍വേ സ്റ്റേഷനില്‍ കോട്ടയം എക്സ്പ്രസിനും നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം. വിഷയത്തില്‍ അടിയന്തരമായി ഇടപെടാമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും എംഎല്‍എ ഉറപ്പുനല്‍കി.
Kerala
പത്തനംതിട്ട: പതിനൊന്നു പേർ പീഡിപ്പിച്ചെന്ന് ഒന്‍പതാം ക്ലാസ് വിദ്യാർഥിനി നൽകിയ വ്യാജ പരാതിയിൽ കൂടുതൽ അന്വേഷണം നടത്താൻ പോലീസ്. കോന്നി ഡിവൈഎസ്പി എം.എം. ജോസിനാണ് അന്വേഷണച്ചുമതല.
പെൺകുട്ടിയുടെ പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി റവഡാ ചന്ദ്രശേഖർ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിനോട് നിർദേശിച്ചിരുന്നു.
പെൺകുട്ടിയുടെ മൊഴിയെ ത്തുടർന്ന് ആറു പേരെയാണ് കൂടൽ പോലീസ് കസ്റ്റഡിയിലെടുത്തത്. മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടി മൊഴി മാറ്റിപ്പറഞ്ഞതോടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെടുത്തി പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളിൽ ഒരാൾക്ക് ക്രൂരമർദനമേറ്റതായ ആരോപണത്തിലും അന്വേഷണം നടത്തും. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
പെൺകുട്ടി പരാതിപ്പെടാനുണ്ടായ സാഹചര്യം, കസ്റ്റഡിയിലെടുത്തവരെക്കുറിച്ച് പോലീസിനോടു പറയാനുണ്ടായ കാരണങ്ങൾ, പരാതിക്കാരിയുടെ സഹപാഠിയായ പെൺകുട്ടിയെ കുടുക്കാൻ ഇവർ തമ്മിൽ എന്തെങ്കിലും മുൻവൈരാഗ്യം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും.
കസ്റ്റഡിയിലെടുത്ത യുവാവിനെ കൂടൽ എസ്ഐ ക്രൂരമായി മർദിച്ചെന്ന പരാതി ഉയർന്നതിനെത്തുടർന്ന്, എസ്ഐയെ അന്വേഷണ സംഘത്തിൽ നിന്ന് ഒഴിവാക്കും. മർദനത്തിനിരയായ യുവാവും പരാതിക്കാരിയുടെ സഹോദരിയും ഒന്നിച്ച് പഠിച്ചവരായിരുന്നു. പരാതിക്കാരിയുടെ വീടിനു സമീപം യുവാവും സഹോദരനും മാതാപിതാക്കളും വാടകയ്ക്കു താമസിച്ചിട്ടുണ്ട്. ഈ പരിചയമാകാം തന്നെ പരാതിക്കാരി കുടുക്കാൻ ശ്രമിച്ചതെന്ന് യുവാവ് സംശയിക്കുന്നു.
കുടുംബാംഗങ്ങൾ നിയമനടപടിക്ക്
കൂടലിലെ പെൺകുട്ടിയുടെ പീഡനപരാതിയിൽ കസ്റ്റഡിയിലെടുത്ത 20 കാരനു നേരേയുണ്ടായ മർദനവും പോലീസ് മുറയും സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം തുടങ്ങി.
കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് കസ്റ്റഡിയിൽ മർദിച്ചെന്നു കാട്ടി കൂടൽ എസ്ഐക്കും പോലീസിനുമെതിരേ യുവാവ് ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. പെൺകുട്ടിക്കെതിരേ യുവാവ് ഇന്നു പരാതി നൽകും.
ഇതിനിടെ, വ്യാജ പീഡന പരാതി നൽകിയ പെൺകുട്ടിക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ട് കസ്റ്റഡിയിലായവരുടെ കുടുംബങ്ങൾ രംഗത്തെത്തി. പ്രതികളെന്നു സംശയിച്ച് പ്രായപൂർത്തിയാകാത്ത നല് ആൺകുട്ടികളെയും അവരുടെ രക്ഷിതാക്കളെയും മണിക്കൂറുകളോളം കൂടൽ പോലീസ് സ്റ്റേഷനിൽ നിർത്തുകയും മാനസികമായി തളർത്തുകയും ചെയ്തെന്നാണ് ആക്ഷേപം. പ്രാഥമികമായ ഒരു പരിശോധനയും ഇല്ലാതെ കുട്ടികളെ പോലീസ് സംഘം മാനസികമായി പീഡിപ്പിച്ചതായി രക്ഷിതാക്കൾ ആരോപിച്ചു. പരാതിക്കാരിയുടെ സഹപാഠിയായ പെൺകുട്ടിയും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകുന്നതിന് പോലീസ് സമ്മതിച്ചില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകും.
സഹപാഠിയുമായുള്ള പ്രണയനൈരാശ്യമാണ് പരാതി നൽകാനുണ്ടായ കാരണമെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. 11 പേർക്കെതിരേ പെൺകുട്ടി പീഡനപരാതി നൽകാനുണ്ടായ സാഹചര്യമാണ് പോലീസ് സംഘം അന്വേഷിക്കുന്നത്.
Kerala
കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മിപ്രിയക്കെതിരെ പോലീസ് ഉടന്‍ കേസെടുക്കും. ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, വനിതാ സെല്‍ എസ്ഐ രേഷ്മ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
വ്യാജ പരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് അന്‍സിബയുടെ പരാതി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരണമെന്ന് കോടതി ഹില്‍ പാലസ് പോലീസിനോട് നിര്‍ദേശിച്ചിരുന്നു.
ലക്ഷ്മിപ്രിയ നല്കിയ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍സിബയെ സ്റ്റേഷനിലേക്കു വിളിപ്പിച്ച് നിയമവിരുദ്ധമായി സ്റ്റേഷനില്‍ തടഞ്ഞു വച്ചെന്നും തന്നെക്കൊണ്ട് നിര്‍ബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചുവെന്നുമാണ് അന്‍സിബയുടെ ആരോപണം.
ഈ വിഷയത്തില്‍ നേരത്തെ മുഖ്യമന്ത്രിക്കുള്‍പ്പെടെ അന്‍സിബ പരാതി നല്‍കിയിരുന്നു. പിന്നാലെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയത്. എന്നാല്‍ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി അന്‍സിബ കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, നേരത്തേ അന്‍സിബയുടെ പരാതിയില്‍ കോടതി നിര്‍ദേശത്തെത്തുടർന്നു നടന് ടിനി ടോമിനെതിരെ കേസെടുത്തിരുന്നു. ഈ പരാതിയില്‍ ഇപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരികയാണ്.
Kerala
കൊച്ചി: എറണാകുളത്ത് ഡ്രൈവിംഗ് ലൈസന്‍സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി സ്വകാര്യ ബസുടമകളുടെ പരാതി. അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം ബസുടമകള്‍ ജില്ലാ കളക്ടര്‍, റൂറല്‍ എസ്പി, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്കി.
ഇക്കഴിഞ്ഞ മെയ് 27ന് ചെറായി പാടത്ത് നിയന്ത്രണം വിട്ടു പാടത്തേക്ക് ചാടിയ സ്വകാര്യ ബസിന്റെ ഡ്രൈവറുടെ ലൈസന്‍സ് പരിശോധിച്ചപ്പോള്‍ വ്യാജന് ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പരാതി നല്‍കിയിരിക്കുന്നത്.
അപകടം നടന്ന ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ പറവൂരില്‍ ഇറങ്ങിയ ശേഷം ബാങ്ക് സംബന്ധമായ ഒരു അത്യാവശ്യ ഇടപാടിനായി പോയ സമയത്ത് താല്‍ക്കാലികമായി ഓടിക്കാന്‍ ഏല്‍പ്പിച്ചതാണ് പുതിയ ഡ്രൈവറെ. പല സ്വകാര്യ ബസുകളിലും ഇയാളെ ഡ്രൈവറായി കണ്ടു പരിചയമുള്ളതിനെ തുടര്‍ന്നാണ് ഇയാളെ താല്‍ക്കാലിക ചുമതല ഏല്‍പ്പിക്കാന്‍ കാരണമെന്നാണ് ബസുടമയുടെ വാദം.
എന്നാല്‍ അപകടത്തിന് ശേഷം ലൈസന്‍സ് പരിശോധിച്ചപ്പോള്‍, കൊടുങ്ങല്ലൂര്‍ ആനാപ്പുഴ സ്വദേശിയുടെ പേരിലുള്ള നമ്പറിലെ ലൈസന്‍സ് ഏതോ ആപ്പ് ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്ന് മനസിലായി. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ തൃശൂരില്‍ നിന്നും ലൈസന്‍സ് എടുത്തതാണെന്നും പിന്നീട് കൊച്ചിയില്‍ നിന്നാണെന്നും ഇയാള്‍ പറഞ്ഞു.
എന്നാല്‍ പോലീസ് ഇതില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയില്ലെന്നാണ് ആരോപണം. മാത്രമല്ല ഈ സംഭവത്തിന് ശേഷം ചില ഡ്രൈവര്‍മാരെ ഡ്യൂട്ടിക്കായി വിളിച്ചിട്ടും ഇവര്‍ ബസില്‍ കയറാന്‍ തയാറാകാതെ വന്നതോടെയാണ് വ്യാജ ലൈസന്സുകാര് വിലസുന്നുണ്ടെന്നുള്ളതായ സംശയം ബലപ്പെട്ടത്. വ്യാജ ലൈസന്‍സ് ഉണ്ടാക്കി കൊടുക്കുന്ന ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ചില ബസുടമകളുടെ ആരോപണം.
Kerala
കോന്നി: സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. പെണ്‍കുട്ടിക്ക് പീഡനത്തിനു വിധേയായിട്ടില്ലെന്ന വൈദ്യപരിശോധനാ ഫലം പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ഇതേത്തുടര്‍ന്ന് കേസില്‍ കസ്റ്റഡിയിലെടുത്തിരുന്ന ആറുപേരെയും പോലീസ് താത്കാലികമായി വിട്ടയച്ചു. കുട്ടികള്‍ തമ്മിലുണ്ടായ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമാണോ ഇത്തരമൊരു വ്യാജപരാതിക്ക് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
സ്കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെയാണ് പത്തിലധികം പേര് ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്നും ഇതില്‍ ആറുപേര്‍ സഹപാഠികളാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് കൂടല്‍ പോലീസ് സംഭവത്തില്‍ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയടക്കം ആറുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സ്കൂളിന് സമീപത്തും കസ്റ്റഡിയിലായ പെണ്‍കുട്ടിയുടെ വീട്ടിലും പീഡനം നടന്നുവെന്നായിരുന്നു കുട്ടിയുടെ ആദ്യ മൊഴി. എന്നാല്പേലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടി പറഞ്ഞ സമയത്ത് കസ്റ്റഡിയിലായവര്‍ ആരും ഒരുമിച്ചുണ്ടായിരുന്നില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് മൊഴികളിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പെട്ട പോലീസ് ശാസ്ത്രീയ അന്വേഷണത്തിലേക്ക് നീങ്ങുകയായിരുന്നു.
വൈദ്യപരിശോധനാ ഫലം ലഭിച്ചതിനു് ശേഷം പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍, സഹപാഠികള്‍ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി ഒടുവില്‍ സമ്മതിക്കുകയായിരുന്നു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു.
ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ പോലീസ് മേധാവി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവരോട് കമ്മീഷന് അടിയന്തര റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. കേസിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
National
ചെന്നൈ: മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വിജയ്യുടെ സുഹൃത്തുക്കൾ പങ്കെടുത്തെന്ന് ആരോപിച്ച് ബിജെപി നേതൃത്വം ഗവർണർക്ക് പരാതി നൽകി. വിജയ്യുടെ മുഖ്യ ഉപദേശകൻ ജോൺ ആരോഗ്യസാമിയും സുഹൃത്ത് വിഷ്ണു റെഡ്ഡിയും മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് നൈനാർ നാഗേന്ദ്രനാണ് ഗവർണർ രാജേന്ദ്ര അർലേക്കറിന് പരാതി നൽകിയത്.
മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ഭരണഘടനാപരമായ കാര്യങ്ങളിൽ ഗവർണർ മുഖ്യമന്ത്രിയെ ഉപദേശിക്കണമെന്നും പരാതിയിൽ പറയുന്നു. ബിജെപി സമർപ്പിച്ച നിവേദനം രാജ്ഭവൻ പുറത്തുവിട്ടു. അതേസമയം ജോണിനെയും വിഷ്ണുവിനെയും ക്യാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രിയുടെ ഉപദേശകരായി നിയമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഇതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. അതേസമയം ബിജെപിയുടെ നീക്കത്തിന് പിന്നാലെ ഗവർണറെ കാണാനുള്ള തയാറെടുപ്പിലാണ് ഡിഎംകെ. സർക്കാരിനെ നിലനിർത്താൻ മുഖ്യമന്ത്രി എംഎൽഎമാരെ സ്വാധീനിക്കുന്നുണ്ടെന്ന് ഡിഎംകെ നേതാക്കൾ പറഞ്ഞു.
Kerala
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ആക്രമണം നേരിടുന്നതായി നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്ലിയ എംഎൽഎ. എഐ ചിത്രം ഉപയോഗിച്ച് തന്നെ മോശമായി ചിത്രീകരിക്കുന്നുവെന്നും എംഎൽഎ പരാതി ഉന്നയിച്ചു.
എംഎൽഎയുടെ പരാതിയെ തുടർന്ന് പോസ്റ്റ് സഭയുടെ മേശപ്പുറത്ത് വയ്ക്കാൻ സ്പീക്കർ നിർദേശം നൽകി. നിയമസഭയിലെ ഉദ്യോഗസ്ഥർ ഇത് പോലീസിന് കൈമാറുമെന്നും സ്പീക്കർ വ്യക്തമാക്കി.
Kerala
ആലപ്പുഴ: തന്ത്രി കണ്ഠര് രാജീവർക്കും താഴമൺ മഠത്തിനുമെതിരെ സോഷ്യൽ മീഡിയായിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. മധുമണിമല എന്ന വ്യക്തിക്ക് എതിരെയാണ് ഗുരുതരമായ ആരോപണങ്ങളോടെ തന്ത്രി കണ്ഠര് രാജീവരുടെ ഭാര്യ ബിന്ദു രാജീവ് പരാതി സമർപ്പിച്ചിരിക്കുന്നത്.
നിരന്തരം അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച് കുടുംബത്തെയും മഠത്തെയും ജനമധ്യത്തിൽ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നാണ് പ്രധാന ആക്ഷേപം. രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് കൈമാറിയ പരാതിക്കൊപ്പം സൈബർ ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയായിലൂടെ തങ്ങൾക്കെതിരെ നടന്ന വ്യാജ പ്രചാരണങ്ങളുടെ സ്ക്രീൻഷോട്ടുകളും ദൃശ്യങ്ങളും അടങ്ങിയ പെൻഡ്രൈവാണ് പരാതിയോടൊപ്പം നൽകിയത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
Kerala
പത്തനംതിട്ട: ഗവിയിലേക്കുള്ള പ്രിയദർശിനി ബസിന്റെ യാത്ര അനുവദനീയമായതിലും മൂന്നിരട്ടി ആളുകളുമായാണെന്ന് പരാതി. അപകടകരമായ വളവുകളുള്ള വനപാത ആയതിനാല്‍ അപകടസാധ്യത ഏറെയാണ്.
ഭൂരിഭാഗം ഇടങ്ങളിലും വാര്‍ത്താ വിനിമയ സൗകര്യമില്ല. മഴക്കാലം കൂടിയായതിനാൽ റോഡുകളും അപകടാവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാരെ കുത്തിനിറച്ചുള്ള യാത്രയെന്നാണ് പരാതി.
സ്ത്രീ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ നൂറിലധികം യാത്രക്കാരുമായാണ് ബസ് സർവീസ് നടത്തുന്നത്. ഇതോടെയാണ് പരാതിയുമായി സ്ഥിരം യാത്രക്കാര്‍ രംഗത്തെത്തിയത്.
ബസിൽ കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയാണ്. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്ക് ദിവസം രണ്ട് ട്രിപ്പുകളാണുള്ളത്. പുലർച്ചെ അഞ്ചരയ്ക്കും ശേഷം ആറരയ്ക്കുമാണ് ഗവിയിലേക്ക് സർവീസുള്ളത്. യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ട്രിപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
District News
കുറ്റിക്കോൽ: രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ഫണ്ടിൽനിന്ന് വിവിധയിടങ്ങളിലായി അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ സിപിഎം ഭരിക്കുന്ന കുറ്റിക്കോൽ പഞ്ചായത്ത് ഭരണസമിതി അനുമതി നിഷേധിച്ചതായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളിലും വിവിധ ആരാധനാലയങ്ങൾക്കു മുന്നിലും ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും എംപിക്ക് നേരിട്ടു സമർപ്പിച്ച അപേക്ഷകൾ പരിഗണിച്ചാണ് മിനി ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ചത്. എന്നാൽ പഞ്ചായത്ത് ഭരണസമിതി ഇതിനോട് തികച്ചും നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
മാരിപ്പടുപ്പ് കുരിശുപള്ളി ജംഗ്ഷൻ, മാണിമൂല ഭജന മന്ദിരം, ചൂരിത്തോട് കുണ്ടുപള്ളക്കാട് ജനശക്തി ക്ലബ് ജംഗ്ഷൻ, അറുത്തുട്ടിപാറ ബദർ ജുമാ മസ്ജിദ്, നെല്ലിത്താവ് ജുമ മസ്ജിദ്, മാനടുക്കം അയ്യപ്പ ക്ഷേത്രം ജംഗ്ഷൻ, പ്ലാവുള്ളകയ ധർമശാസ്ത ക്ലബ് പരിസരം, പാട്ടാളിമൂല പാലാർ ജംഗ്ഷൻ, ബന്തടുക്ക ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ്, പടുപ്പ് ടൗൺ വെയിറ്റിംഗ് ഷെഡ് എന്നിവിടങ്ങളിലാണ് ലൈറ്റുകൾ അനുവദിച്ചിരുന്നത്.
മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ വൈദ്യുതി ചെലവ് ഭാരമാകുമെന്നും ഗുണഭോക്തൃ സമിതികൾ രൂപീകരിച്ച് പരിപാലന ചെലവും വൈദ്യുതി ചാർജും അടക്കാൻ തയാറാണെങ്കിൽ മാത്രമേ അനുമതി നൽകൂ എന്നുമാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. എന്നാൽ ഇത്തരത്തിലുള്ള ഗുണഭോക്തൃ സമിതികൾക്ക് പ്ലാനിംഗ് ബോർഡ് അനുമതി നൽകില്ലെന്ന് വ്യക്തമായി അറിയാവുന്ന പഞ്ചായത്ത് സെക്രട്ടറി ഭരണസമിതിയോടൊപ്പം ചേർന്ന് രാഷ്ട്രീയം കളിക്കുകയാണെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പവിത്രൻ സി. നായർ ആരോപിച്ചു.
പൊതുജനങ്ങളിൽ നിന്ന് കെട്ടിട നികുതി മുതൽ ഹരിതകർമസേന ഫീസ് വരെ പിരിച്ചെടുക്കാൻ ആവേശം കാണിക്കുന്ന പഞ്ചായത്ത് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് നേരേ കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതിയില്‍ സാവകാശം ആവശ്യപ്പെട്ട് പോലീസ്. ഇതോടെ കേസ് 27-ാം തീയതിയിലേക്ക് പരിഗണിക്കാന്‍ മാറ്റി. ഈ ആഴ്ച തന്നെ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തനിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് കടവന്ത്ര പോലീസ്.
കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് പോലീസ്. എഫ്ഐആര്‍ പോലും ഇടാതെ പോലീസ് കേസ് അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബയുടെ ഹര്‍ജി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ടിനി ടോമിന്റെയും ശ്വേത മേനോന്റെയും അന്‍സിബ മതം മാറ്റിയെന്ന് ആരോപിക്കപ്പെട്ട പ്രൊഡക്ഷന്‍ കണ്‍ട്രോളുറുടെ മൊഴി പോലീസ് എടുത്തിരുന്നു.
നടി നീന കുറുപ്പിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെ അധിക്ഷേപിക്കുന്നതും ജിഹാദി എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അടക്കം അതിന് സാക്ഷിയാണ് എന്നുമായിരുന്നു അന്‍സിബ പറഞ്ഞത്. എന്നാല്‍ ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ശ്വേത മേനാന്റെ മൊഴി.
National
ചെന്നൈ: തമിഴ്നാട് ഉന്നതവിദ്യാഭ്യാസമന്ത്രി പി. വിശ്വനാഥനെതിരേ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കു പരാതി നൽകിയതായി മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകയായ ശരണ്യ നടരാജൻ.
സ്കൂൾ വിദ്യാർഥിനികളെ അനാവശ്യമായി മന്ത്രി സ്പർശിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മന്ത്രി ഉടൻ രാജിവയ്ക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.
മധുരൈ മേലൂരിൽ നടന്ന ലഹരിവിരുദ്ധ മാരത്തണിനിടെ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 10 നും 15 നും ഇടയിൽ പ്രായമുള്ള വിദ്യാർഥിനികളോട് മന്ത്രി അനുചിതമായ രീതിയിൽ സംസാരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
അതേസമയം, മാരത്തൺ ഓട്ടത്തിനിടെ ബോധരഹിതയായ കുട്ടിക്ക് പ്രഥമശുശ്രൂഷയും വെള്ളവും നൽകുകയായിരുന്നുവെന്നാണ് മന്ത്രിയുടെ നായീകരണം.
Kerala
തിരുവനന്തപുരം: കോഴിക്കോടു നിന്നും മൂന്നാം ക്ലാസുകാരിയായ റനാ ഫാത്തിമ തിരുവനന്തപുരത്തെത്തിയത് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്കാൻ.
സംസ്ഥാനത്തെ സ്കൂളുകളിൽ നീന്തൽ പരിശീലനം നിർബന്ധമാക്കണമെന്ന ആവശ്യവുമായാണ് തോട്ടുമുക്കം ഗവണ്മെന്റ് യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി റനാ ഫാത്തിമ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കാണാനെത്തിയത്.
പുഴകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുട്ടികൾ മുങ്ങിമരിക്കുന്ന ദാരുണ സംഭവങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ഈ എട്ടുവയസുകാരി തന്റെ ആവശ്യവുമായി തലസ്ഥാനത്തെത്തിയത്. നിയമസഭയിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശനെയും വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനെയും നേരിൽകണ്ട് റന നിവേദനം സമർപ്പിച്ചു.
തിരുവന്പാടി നിയോജകമണ്ഡലം എംഎൽഎ സി.കെ. കാസിമിന്റെ നേതൃത്വത്തിലാണ് റനയും കുടുംബവും മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും സന്ദർശിച്ചത്.
ഇത്രയും ചെറിയ പ്രായത്തിൽ തന്നെ വലിയ സാമൂഹിക പ്രതിബദ്ധതയോടെ ഇത്തരം ഒരു ദൗത്യത്തിന് മുന്നിട്ടിറങ്ങിയ റനയുടെ ശ്രമത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പ്രത്യേകം പ്രശംസിച്ചു.
റനയുടേത് വളരെ മികച്ചൊരു ചുവടുവയ്പ്പാണെന്നും, ഈ ആവശ്യത്തെ ഏറെ ഗൗരവത്തോടെ കണ്ട് അനുകൂലമായ തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്താമെന്നും ഇരുവരും ഉറപ്പുനൽകി.
മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും നേരിട്ട് കണ്ടതിൽ സന്തോഷമുണ്ടെന്നും തന്റെ നിവേദനത്തെക്കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു എന്നും എല്ലാം നമുക്ക് ശരിയാക്കാം എന്നു ഇരുവരും പറഞ്ഞിട്ടുണ്ടെന്നും റന ഫാത്തിമ പറഞ്ഞു.
Kerala
മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൈയ്ക്ക് ഗുരുതര പരിക്കേറ്റ ഒമ്പത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി.
എടവക സ്വദേശി ജ്യോതിഷിന്റെ മകള്‍ തനുജയ്ക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. അതേസമയം, സംഭവത്തില്‍ സൂപ്രണ്ടിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് വയനാട് ഡിഎംഒ അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം ഞാറക്കലില്‍ എസ്ഐ 16 വയസുകാരന്റെ മുഖത്തടിച്ചതായി പരാതി. ഞാറക്കല്‍ എസ്ഐ അരുണിനെതിരെയാണ് പരാതി. ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും റൂറല്‍ എസ്പിക്കുമാണ് പരാതി നല്‍കിയത്.
ചൊവ്വാഴ്ച അമ്മൂമ്മയ്ക്കൊപ്പം സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. കുട്ടിയെ നിലവില്‍ ഞാറക്കല്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരു മാല മോഷണക്കേസ് ആരോപിച്ച് കുട്ടിയുടെ 60 വയസ് പ്രായമായ അമ്മൂമ്മയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അമ്മൂമ്മയ്ക്കൊപ്പമാണ് കുട്ടി സ്റ്റേഷനില്‍ എത്തിയത്. ചോദ്യം ചെയ്യവേ അമ്മൂമ്മയ്ക്ക് കേള്‍വിക്കുറവുണ്ടെന്ന് കുട്ടി പോലീസിനോട് പറയുകയായിരുന്നു. ഇതോടെയാണ് എസ്ഐ അടിച്ചത്.
കുട്ടിയെ കള്ളക്കേസില്‍ കുടുക്കുമെന്നും പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്. ചോദിക്കാനെത്തിയ ബന്ധുക്കളോട് ദേഷ്യപ്പെടുകയും കുട്ടിയെ അടിച്ചിട്ടില്ലെന്നുമാണ് എസ്ഐ പറഞ്ഞത്. ഒരു വീട്ടമ്മ ഞാറക്കല്‍ പോലീസില്‍ മാല നഷ്ടപ്പെട്ടതായി പരാതി നല്‍കിയിരുന്നു.
അമ്മൂമ്മ മിനി എസ്ബിഐ ബാങ്കിലേക്ക് പോയി വരുന്ന വഴി റോഡില്‍ നിന്നും എന്തോ എടുക്കുന്നതായി കണ്ടുവെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മിനിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ അമ്മൂമ്മ മാനനഷ്ടക്കേസും നല്‍കിയിട്ടുണ്ട്.
Movies
കാരണം കാണിക്കൽ നോട്ടീസിൽ നടി അൻസിബ ഹസൻ വിശദീകരണം നൽകാത്തത് താരസംഘടനയായ അമ്മയുടെ ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. നാളെ കൊച്ചിയിൽ നടക്കുന്ന ജനറൽ ബോഡി യോഗം ഈ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന.
കാരണം കാണിക്കൽ നോട്ടീസിൽ 17-നകം മറുപടി നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ ഇതുവരെ അൻസിബ മറുപടി നൽകാത്ത സാഹചര്യത്തിൽ ഈ വിഷയം ചർച്ചക്കെടുക്കേണ്ടെന്നായിരുന്നു എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചത്.
മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും സംഘടനയ്ക്കെതിരേ നിരന്തരം പരസ്യ പ്രസ്താവനകൾ നടത്തി ‘അമ്മ’യെ തകർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിനാണ് അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കാമായിരുന്ന ആഭ്യന്തര പ്രശ്നങ്ങളെ തെരുവിലേക്ക് വലിച്ചിഴച്ച് സംഘടനയ്ക്ക് വലിയ രീതിയിൽ കളങ്കമുണ്ടാക്കിയെന്നായിരുന്നു ഭാരവാഹികളുടെ വിലയിരുത്തൽ.
ബൈലോയ്ക്ക് വിരുദ്ധമായി സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പരസ്യപ്രതികരണങ്ങൾ നടത്തിയതിന് നടൻമാരായ ടിനി ടോമിനും ജോയ് മാത്യുവിനും നടി ലക്ഷ്മിപ്രിയക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
Kerala
കൊച്ചി: എറണാകുളം ചെറായിയില്‍ പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി. ചെറായി ഗൗരീശ്വരം ഭാഗത്ത് താമസിക്കുന്ന പെണ്‍കുട്ടിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്.
ജൂണ്‍ 18ന് രാത്രി ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ നേരം പുലര്‍ന്നപ്പോഴാണ് കാണാതായത്. പിതാവ് നല്കിയ പരാതിയില്‍ മുനമ്പം പോലീസ് അന്വേഷണം ആരംഭിച്ചു.