ജനസാക്ഷ്യം അദാലത്തിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പരാതി സ്വീകരിക്കുന
മലപ്പുറം: ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും പൊതുജന പരാതി പരിഹാരത്തിനായി നടത്തുന്ന "ജനസാക്ഷ്യം’ അദാലത്തിൽ ലഭിച്ച പരാതികൾ വേഗം തീർപ്പാക്കണമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകൾ യോജിച്ച് പ്രവർത്തിക്കണമെന്നും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അദാലത്ത് ആനക്കയം ബിസ്മി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.സാങ്കേതികത്വത്തിന്റെ പേരിൽ അർഹരായവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്.
ജില്ലാ പഞ്ചായത്തും കളക്ടറും മുൻകൈയെടുത്ത് നടത്തുന്ന അദാലത്ത് അഭിനന്ദനാർഹമാണ.് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നടത്തിയ ജനകീയ അദാലത്തുകൾ ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് സഹായകമായിരുന്നു.
പാവപ്പെട്ടവർക്ക് ആനുകൂല്യങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിന് തടസമായി നിന്ന സാങ്കേതികത്വങ്ങളും കാലഹരണപ്പെട്ട നിയമങ്ങളും അന്ന് മന്ത്രിസഭ ചർച്ച ചെയ്തു. ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും ഉതകുന്ന വിധം പരിഷ്കരിച്ചിരുന്നു.
നിരാലംബരും നിസഹായരും ഭിന്നശേഷിക്കാരും മാനസിക വെല്ലുവിളി നേരിടുന്നവരുമായ ആളുകളുടെ പരാതികൾക്ക് അടിയന്തരമായി പരിഹാരം കാണുന്നതിനുള്ള മനസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും നടത്തുന്ന ജനസാക്ഷ്യം അദാലത്ത് ജില്ലയിൽ മാറ്റത്തിന്റെ തുടക്കമാണെന്നും ജില്ലയുടെ മറ്റു ഡിവിഷനുകളിലും അദാലത്ത് നടത്തുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി പറഞ്ഞു.
കളക്ടർ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിൽ എഡിഎം പി.ഒ. സാദിഖ്, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, വകുപ്പ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതികൾ പരിശോധിച്ചത്.
അദാലത്തിൽ 387 പരാതികൾ ലഭിച്ചു. പരാതികൾ അതിവേഗം തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ ഡോ. വിനയ് ഗോയൽ പറഞ്ഞു. ടി.വി. ഇബ്രാഹിം എംഎൽഎ മുഖ്യാതിഥിയായിരുന്നു.
Tags : Nattuvishesham LocalNews Complaint