ആലുവ വടക്കേ മണപ്പുറത്ത് മേയുന്ന നാൽക്കാലികൾ
ആലുവ: തോട്ടക്കാട്ടുകരയിലെ വടക്കേ മണപ്പുറത്ത് മേയാൻ വിടുന്ന നാൽക്കാലികൾ മോഷണം പോകുന്നതായി പരാതി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മാസങ്ങൾ നീണ്ട അന്വേഷണം നടത്തി മോഷ്ടാവിനെ കണ്ടെത്തിയിട്ടും പോലീസ് നടപടികൾ എടുക്കുന്നില്ലെന്നുമാണ് ഉടമകളുടെ പരാതി.
കഴിഞ്ഞ 23 ന് തോട്ടക്കാട്ടുകര വള്ളുക്കണ്ടത്തിൽ സൂര്യ മിഥുൻെറ വടക്കേ മണപ്പുറത്ത് കെട്ടിയിട്ടിരുന്ന ഒരു പോത്തും എരുമയും മിനി ലോറിയിലെത്തിയവർ കടത്തിയിരുന്നു. ഗർഭിണിയായ എരുമയ്ക്കും പോത്തിനുമായി രണ്ട് ലക്ഷത്തോളം രൂപ വിലവരും. ഉടമ തന്നെ അന്വേഷണം നടത്തി എളന്തിക്കര സ്വദേശിയായ ഇറച്ചിവെട്ടുകാരന്റേതാണ് വാഹനമെന്ന് കണ്ടെത്തി. രണ്ടാഴ്ചയോളം വാഹനം പിടിച്ചെടുത്ത് പോലീസ് കസ്റ്റഡിയിൽ വച്ചെങ്കിലും രണ്ട് ദിവസം മുമ്പ് വിട്ടു നൽകിയതായി ഉടമ പറഞ്ഞു. സിസിടിവിയിലെ വാഹന നമ്പർ വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. ആറ് മാസം മുമ്പ് മണപ്പുറത്ത് താമസിക്കുന്ന മണിയുടെ രണ്ട് പശുക്കളും മോഷ്ടിക്കപ്പെട്ടിരുന്നു. ഇതിലെ മോഷ്ടാക്കളേയും പിടികൂടാനായിട്ടില്ല.
Tags : Complaint NattuVishasham DistrictNews